പെണ്ണെഴുത്ത് എന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന സ്ത്രീപക്ഷ ചിന്ത പുരുഷന്റെ സ്വാര്‍ത്ഥ ചിന്തയില്‍ നിന്നും രൂപം കൊണ്ട പിശാചു ബാധയായാണ്‍ കാണാനാകുന്നത്. അതായത് സ്ത്രീകളില്‍ പുരുഷ പിശാചിന്റെ ബാധ ! ഈ രോഗം സ്ത്രീകളേയും പുരുഷന്മാരേയും ഒരുപോലെ ബാധിക്കുന്ന ഒരു മനോരോഗമാണെങ്കിലും സ്ത്രീകളിലാണ് പ്രകടമായ ലക്ഷണങ്ങളോടെ തിമര്‍ത്താടുക. സ്ത്രീകളില്‍ സ്ത്രൈണതക്ക് പ്രാമുഖ്യം നഷ്ടപ്പെടുത്തുന്ന ... മനസ്സിന്റെ പക്ഷാഘാതമാണിത്.
പുരുഷന്മാരില് ഈ മനോരോഗം മിക്കവാറും ഭാര്യയിലൂടെയാണ് പകരുന്നത്. സ്ത്രീകളില്‍ പ്രകടമാക്കുന്ന ലക്ഷണങ്ങള്‍ക്കു നേര് വിപരീതമായ ലക്ഷണമാണ് പുരുഷനില്‍ സ്ത്രീപക്ഷാഘാതം എന്ന മനോരോഗം വരുത്തിവക്കുന്നത്. മനസ്സും ശരീരവും വന്ധ്യമാകുക (ഷണ്ഡത്വം),ശബ്ദം കിരികിരി...പ്പോടുകൂടി സ്ത്രീശബ്ദത്തോട് സദൃശമാകുക,വീടിനു പുറത്തിറങ്ങാന്‍ ഭയം തോന്നുക, സ്വയം തീരുമാനങ്ങളെടുക്കാന്‍ കഴിയാതെ വരിക,എന്തുകാര്യത്തിനും ഭാര്യയോടു ചോദിക്കട്ടെ എന്ന് അന്യരോടു പറയേണ്ടിവരിക, അഥവ വാക്കു പറഞ്ഞാല്‍തന്നെ എത്രപ്രാവശ്യം മാറ്റിപ്പറയാനും സങ്കോചമില്ലാതിരിക്കുക(ഉളിപ്പില്ലായ്മ),പരാശ്രയമില്ലാതെ ജീവിക്കാനാകില്ല എന്ന ദൈന്യത അനുഭവപ്പെടുക,....തുടങ്ങിയവ സ്ത്രീപക്ഷാഘാതം പുരുഷനില്‍ വരുത്തുന്ന മാറ്റങ്ങളില്‍ ചിലതു മാത്രമാണ്.
ഫലത്തില്‍ ആണായി അഹങ്കരിച്ചു നടന്നിരുന്ന പുരുഷ പ്രജ ഒരു വളര്‍ത്തുപട്ടിപോലെ വീട്ടില്‍ പെരുമാറും. കുടുംബകാര്യങ്ങള്‍ക്ക് പുറത്തിറങ്ങേണ്ടി വരുംബോള് മാത്രം പൌഡറിടുന്നതുപ്പോലെ, ഇല്ലാത്ത പൌരുഷത്തിന്റെ മുഖം മൂടി അണിയുകയും,വീട്ടില്‍ തിരിച്ചെത്തിയാലുടന്‍ ഭാര്യയുടെ വിനീത ദാസനായി സ്ഥാനമേല്‍ക്കുകയും ചെയ്യും.
ചുരുക്കത്തില്‍ സ്ത്രീപക്ഷ മനോരോഗം സ്ത്രീകളേക്കാള്‍ പുരുഷന്മാരെയാണ് കാര്‍ന്നു തിന്നുന്നത്. പൊതുവെ, സ്ത്രീധന സംബ്രദായവും,സ്ത്രീ ഉദ്ധ്യോഗസ്തകളുടെ ആധിക്യവുമുള്ള കേരളത്തിലെ തെക്കന്‍ ജില്ലകളിലെ പുരുഷന്മാരില് കോളറ പടര്‍ന്നു പിടിക്കുന്ന വേഗത്തില്‍ ഈ രോഗം പടര്‍ന്നു പിടിച്ചതായി കാണാം. ഇതിനൊരു കാരണം , ഈ രോഗം വിശാലമനസ്ക്കരുടേയും,സ്ത്രീപുരുഷ സമത്വത്തിനു വേണ്ടി വാദിക്കുന്നവരുടേയും മഹത്വവല്‍ക്കരിക്കപ്പെട്ട ആദര്‍ശ രോഗമായി പത്രമാധ്യമങ്ങളിലും,പൊതു വേദികളിലും ചര്‍ച്ച ചെയ്യപ്പെടുന്നതുകൊണ്ട് ഈ രോഗത്തിനു ലഭിക്കുന്ന ആഢ്യത്വമാണ്. ഈ രോഗത്തിനെതിരെ സംസാരിക്കുന്നവരെല്ലാം മഹത്തായ സ്ത്രീ ശാക്തീകരണത്തിനെതിരെയുള്ള മൂരാച്ചികളുടെ അപരിഷ്കൃത ശബ്ദങ്ങളായിരിക്കുമെന്ന് സമൂഹം മുന്‍വിധി പുലര്‍ത്തുന്നത് കാണാം.
പുരുഷനില്‍ സ്ത്രീപക്ഷ മനോരോഗം പൌരുഷത്തെ ഇല്ലാതാക്കുന്ന ഫലമുണ്ടാക്കുംബോള്‍, ,സ്ത്രീകളീല്‍ ഈ മനോരോഗം അവരില്‍ ഉറങ്ങിക്കിടക്കുന്ന പൌരുഷത്തെ ഉണര്‍ത്തിയെടുക്കുകയും, സ്ത്രൈണതയെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു. ഈ രോഗത്തിന്റെ കാഠിന്യത്തിനനുസരിച്ച് സ്ത്രീകളില്‍ രൂപപരമായും,ഭാവപരമായും പ്രകടമായ മാറ്റങ്ങള്‍ കാണാനാകും. സ്ത്രീകള്‍ക്കിടയിലെ വ്യത്യസ്ത പ്രായോഗിക ബുദ്ധിക്കും,ലോക വീക്ഷണത്തിനും അനുസരിച്ച് ഈ മനോരോഗത്തെ പലരും നിയന്ത്രിച്ച് നിര്‍ത്താറുണ്ട്. ഈ രോഗത്തിന്റെ കാഠിന്യം കൂടുംബോള്‍് ചില സ്ത്രീകള്‍ പുരുഷ രൂപങ്ങളിലേക്ക് രൂപാന്തരം പ്രാപിക്കാനും,സ്വയം പരുക്കനാകാനും ശ്രമിക്കും.
കുടുംബാഗങ്ങളോ ഭര്‍ത്താവോ ഈ രോഗത്തെ അഥവ പുരുഷ പ്രേതബാധയെ മഹത്വവല്ക്കരിക്കാന് കൂട്ടു നിന്നില്ലെങ്കില്‍ പലരും യുദ്ധ സജ്ജരാകുകയും, പത്ര-മാധ്യമങ്ങളിലെ സ്ത്രീപീഡന വാര്‍ത്തകള്‍ക്കുവേണ്ടി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയും ചെയ്യും. ഈ സമയത്ത് ഈ രോഗ ബാധിതരായ ചില സ്ത്രീകള്‍ക്ക് ചുണ്ടുകളുടെ അരുണിമയും ആകര്‍ഷകത്വവും നഷ്ടപ്പെടുകയും,സര്‍പ്പത്തിന്റെ ചുണ്ടുകള്‍പോലെ വയലറ്റ് നിറം പ്രാപിക്കയും,ഉണങ്ങി ശല്ക്കങ്ങള് പ്രത്യക്ഷപ്പെടുകയും ചെയ്തേക്കാം. ഇവരുടെ ബുദ്ധിയുടെ നിയന്ത്രണം തലച്ചോറില്‍ നിന്നും ആഡ്രിനാലിന്‍ ഗ്രന്ഥി ഏറ്റെടുക്കുന്നു എന്ന് ആലങ്കാരികമായി പറയാം.
കുടുംബത്തില്‍ വന്ധ്യംങ്കരിക്കപ്പെടാത്ത ആണുങ്ങളുണ്ടെങ്കില് മാത്രമേ ഇവരെ ഈ രോഗത്തില്‍ നിന്നും ചികിത്സിച്ച് ഭേദമാക്കാനാകു. കാരണം , സ്വബോധം നഷ്ടപ്പെടുത്താതെ സാമൂഹ്യ ആചാരങ്ങളിലെല്ലാം പൊയ്മുഖമണിഞ്ഞ് പങ്കെടുക്കാന്‍ ഇവരില്‍ ആവേശിച്ചിരിക്കുന്ന പുരുഷപ്രേതബാധ ഇവരെ സഹായിച്ചുകൊണ്ടിരിക്കുമെന്നതിനാല്‍ അടുത്തിടപെടുന്നവര്‍ക്കുപോലും ഇവരുടെ രോഗം പിടികിട്ടില്ല.മാത്രമല്ല , ഫെമിനിസം എന്ന തുല്യതാവാദത്തിന്റെ മഹത്വപൂര്‍ണ്ണമായ ആനുകൂല്യത്താല്‍ ഒരു പരിഷ്കൃത എന്ന ബഹുമതി നേടാനും ഈ രോഗം ഇവര്‍ക്ക് അവസരം നല്കുന്നു.
ആകെ മൊത്തം ടൊട്ടലായി സ്ത്രീവര്‍ഗ്ഗമായി തരം തിരിയുബോള്‍ ഈ രോഗം ഗുണകരമാണ്.ഈ നേട്ടം വന്ധ്യംങ്കരിക്കപ്പെട്ട സ്വന്തം പുരുഷ പങ്കാളിയുടെ കോട്ടത്തില്‍ നിന്നുള്ളതാണ് എന്നു മാത്രം. ഒരു സമൂഹത്തിന്റെ മൊത്തം ക്രിയാത്മകതയെ വന്ധ്യംങ്കരിക്കുന്ന സ്ത്രീപക്ഷാഘാതം എന്ന പുരുഷ പ്രേത ബാധ സമൂഹത്തില്‍ ആണുങ്ങളില്ലാത്ത സ്ഥിതിവിശേഷം സംജാതമാക്കുന്നുണ്ട്. കേരളത്തിന്റെ നൂറ്റാണ്ടുകളോളമുള്ള നായര്‍ ദാസ്യബോധത്തിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ പെണ്‍പക്ഷാഘാതമായി അവതരിച്ചിരിക്കുന്ന ഈ ചിന്ത ധാര സ്ത്രീകളേയും,പുരുഷന്മാരേയും വര്‍ഗ്ഗ സമരത്തിന്റെ ശീതയുദ്ധത്തിലേക്കു കൂട്ടിക്കൊണ്ടു നടക്കുന്നത്.
ഈ യുദ്ധത്തില്‍ സ്ത്രീകളേക്കാള്‍ ഷണ്ഡന്മാരാക്കപ്പെട്ട പുരുഷന്മാരാണ് സ്ത്രീപക്ഷത്തിന്റെ അണികളായി പങ്കെടുക്കുന്നതെന്നതും രസാവഹമാണ്. സ്വാര്‍ത്ഥതയുടെ പ്രതിരൂപമായ പുരുഷ പ്രേതത്തിന്റെ അത്ഭുത കളികള്‍ ... അല്ലാതെന്തു പറയാന്‍..ഈ പ്രശ്നത്തിന്റെ ആത്മാവിലേക്കിറങ്ങാനും,പരിഹാരം തേടാനും ഈ മനോരോഗത്തിന്റെ വൈറാസ്സയിരിക്കുന്ന പുരുഷപ്രേതത്തെ അഥവ പുരുഷ സ്വാര്‍ത്ഥതയെത്തന്നെ കീറിമുറിച്ച് പഠിക്കേണ്ടിയിരിക്കുന്നു.
പൊതുവില്‍ പുരുഷന് എന്നത് മനുഷ്യ സ്വാര്‍ത്ഥതയുടെ മൂര്‍ത്തീകരണമാണ്. അതായത് തിന്മയെ പുരുഷനായിത്തന്നെ മനസ്സിലാക്കണം. സ്ത്രീയേ നന്മയായും. മനുഷ്യന് സ്ത്രീയായാലും,പുരുഷനായാലും പൂര്‍ണ്ണമായി സ്ത്രൈണതയോ,പൌരുഷമോ മാത്രം ഉള്ളവരല്ല. ഓരോ മനുഷ്യനും സ്ത്രൈണത്യുടേയും,പൌരുഷത്തിന്റേറ്യും യാദൃശ്ചികമായ കൂട്ടാണ് അഥവ മിക്സാണ്. ഈ മിക്സില്‍ ശാരീരിക ധര്‍മ്മത്തില്‍ പകുക്കപ്പെടുന്ന മനുഷ്യന് പരസ്പ്പരം ആകര്‍ഷിക്കപ്പെടാനുള്ള ഘടനാ വിശേഷത്തോടെ പിരിഞ്ഞിരിക്കുന്നു. അതില്‍ ഒരിനം നല്ലതാണെന്നും മറ്റേ ഇനം മോശമാണെന്നും പ്രകൃതി പറഞ്ഞിട്ടില്ല.
പക്ഷേ സ്വത്തു സംബാദിക്കുന്ന ,അധികാരം സ്ഥാപിക്കുന്ന സ്വാര്‍ത്ഥത അഥവ തിന്മ തങ്ങളുടെ സ്വത്തും, സ്ഥാപിത താല്‍പ്പര്യങ്ങളും സംരക്ഷിക്കാനായി ... മിക്കവാറും ഇത് തിന്മയുടെ അതിപ്രസരമുള്ള പുരുഷന്റെ കളിയാണ്. തന്റെ ഭാര്യയിലൂടേയും, പെണ് മക്കളിലൂടേയും തന്റെ പുരുഷ താല്‍പ്പര്യങ്ങളുടെ ഇച്ഛാശക്തി സന്നിവേശിപ്പിക്കുന്നു.
പൊതുവെ , സ്വന്തം അജണ്ഡകളില്ലാതെ നന്മയുടെ പ്രതിരൂപങ്ങളായ സ്ത്രീ തന്റെ പുറം ചട്ടയായിത്തീരുന്ന പുരുഷന്റെ താല്‍പ്പര്യങ്ങളുടെ വക്താവാകുക വെറും സ്വാഭാവികത മാത്രം.സ്ത്രീയായിട്ടും,അമ്മായി അമ്മമാര്‍ നവ വധുക്കളുടെ പേടിസ്വപ്നമായിരുന്നത് സ്ത്രീ എപ്പോഴും പുരുഷന്റെ താല്‍പ്പര്യത്തിനാണ് മുന്‍ഗണന നല്‍കുക എന്ന പൊതുസ്വഭാവം കാരണം തന്നെ.
അമ്മായി അമ്മയും,മരുമകളും തമ്മിലുള്ള പോരുപോലും സത്യത്തില്‍ രണ്ടു പുരുഷ താല്‍പ്പര്യങ്ങളുടെ വിവരക്കേടു നിറഞ്ഞ യുദ്ധമാണ്.അമ്മായി അമ്മ തന്റെ ഭര്‍ത്താവിന്റേയും,മകന്റേയും താല്‍പ്പര്യ സംരക്ഷണത്തിനായി ജാഗരൂകയാകുംബോള് ,മരുമകള്‍ തന്റെ അച്ഛന്റെയോ, അമ്മയുടെ അച്ഛന്റേയോ പാരംബര്യത്തിന്റേയും,സ്വത്തിന്റേയും,സ്വാര്‍ത്ഥതയുടേയും വാഹകയാണ്.അടുക്കള യുദ്ധം പോലും പാരംബര്യത്തിലൂടെ പ്രേതബാധപോലെ പിന്തുടരുന്ന പുരുഷ സ്വാര്‍ത്ഥതയുടെ ഏറ്റുമുട്ടലാണ് എന്നു ചുരുക്കം.
ന്യൂക്ലിയര്‍ ഫാമിലി സംസ്ക്കാരം വന്നതോടുകൂടി അമ്മായി അമ്മ-മരുമകള്‍ യുദ്ധങ്ങള്‍ നാമമാത്രമായി ചുരുങ്ങിയതാണ് പുതിയ പെണ്‍പക്ഷാഘാത മനോരോഗത്തിന്റെ ഉറവക്കു പിന്നിലെ പ്രധാന കാരണം. അമ്മായി അമ്മ -മരുമോള് സംഘര്‍ഷത്തിലെ പെണ്ണും പെണ്ണുമുള്ള സംഘര്‍ഷം പുരുഷനെ ശത്രുവാക്കിയിരുന്നില്ല. മറിച്ച്, പുരുഷന്റെ ഭ്രമണ പഥത്തിലെ തന്റെ സ്ഥാനം ഉറപ്പിക്കാനുള്ളതായിരുന്നു.അതുകൊണ്ടുതന്നെ കിടപ്പറയില്‍ വര്‍ഗ്ഗശത്രുത ഉണ്ടായിരുന്നില്ല. എന്നാല്‍, ഇന്ന് കിടപ്പറയിലാണ് ശത്രു.വനിതാ കോളേജിലേയും,ഹോസ്റ്റലിലേയും,തൊഴില്‍ ശാലയിലേയും അയല്‍പ്പക്കത്തേയും സ്ത്രീകള്‍ മാത്രമാണ് മിത്രങ്ങള്‍.
തിരക്കുള്ള ബസ്സില്‍ മദ്യപനായ സഹയാത്രികന് സ്രവിപ്പിക്കുന്ന ശാരീരിക ശ്രവങ്ങളെ ചൂരിദാറിന്റെ ഷാളില്‍ ഏറ്റുവാങ്ങി പോലീസ് സ്റ്റേഷനും,പത്രമോഫീസും കയറിയിറങ്ങി പുരുഷന്മാര്ക്കെതിരെ ഘോരയുദ്ധം നടത്തി പ്രസിദ്ധയാകുന്ന ഉണ്ണിയാര്ച്ചമാരാണ് ഇവരുടെ റോള്‍ മോഡലുകള്‍ !സത്യത്തില്‍ സ്ത്രീപക്ഷാഘാതം എന്ന ഈ മനോരോഗം പണത്തിന്റേയും പുരുഷ ഈഗോയുടേയും സ്ത്രീകളിലൂടെയുള്ള പ്രവര്‍ത്തനമാണെന്ന് ചിന്താശേഷിയുള്ള മനുഷ്യരെങ്കിലും മനസ്സിലാക്കേണ്ടിയിരിക്കുന്നു.
ഇന്നത്തെ കംബോള വല്‍ക്കരണ സാഹചര്യത്തില്‍ സ്ത്രീകളെ ഒരു ചരക്കായും,ഉന്നത കുലജാതയായ വേശ്യയായും വികസിപ്പിക്കാന്‍ സ്ത്രീ സ്വാതന്ത്ര്യവാദത്തിന്റെ സ്ത്രീപക്ഷാഘാത വൈറസ്സുകളെത്തന്നെയാണ്‍ മാനേജുമെന്റ് വിദഗ്ദര്‍ ആസൂത്രിതമായി ഉപയോഗപ്പെടുത്തുന്നത്. തെരുവിലൂടെ മൊബൈല്‍ ഫോണില്‍ ഇടമുറിയാത്ത സംസാരവുമായി നടന്നു നീങ്ങുന്ന യുവതികളെ വേദനയോടെ നോക്കിനില്ക്കാനെ കഴിയു.ഫോണിന്റെ മറുതലക്കല്‍ നൂറോ, ആയിരമോ, ലക്ഷമോ സ്ത്രീകളെ ഇക്കിളിപ്പെടുത്തിക്കൊണ്ട് തന്നിലേക്ക് വലിച്ചടുപ്പിക്കാന്‍ കംബോളവല്‍ക്കരണത്തിന്റെ സന്തോഷ് മാധവന്മാര് എറിയുന്ന ചൂണ്ടകളില്‍ കൊത്തി രസിച്ചുകൊണ്ട് നടന്നു നീങ്ങുന്ന സ്ത്രീകള്‍ വീട്ടില്‍ കൈക്കരുത്തുള്ള ആണുങ്ങളില്ലാത്തതിന്റെ നഷ്ടം അനുഭവിക്കുന്ന ഹതഭാഗ്യരാണ്.
ഇനിയൊന്നു കൂടി പറഞ്ഞ് അവസാനിപ്പിക്കാം. സ്ത്രീയെ സ്വതന്ത്രയാക്കുക എന്നത് മനോഹരമായ ഒരു മുദ്രാവാക്യമാണ്. എന്നാല്‍ എവിടെ നിന്നാണ് സ്വതന്ത്രമാക്കേണ്ടത് എന്നത് തിരിച്ചു ചോദിക്കാനുള്ള വെളിവ് സ്ത്രീ സ്വാതന്ത്ര്യത്തിനുവേണ്ടി ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും, പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ പോലും പ്രകടിപ്പിക്കുന്നില്ല.
സ്ത്രീസ്വാതന്ത്ര്യത്തിനുവേണ്ടി മുറവിളി കൂട്ടുന്നവര്‍ അധികവും സ്ത്രീകളുടെ മാസികകളും മീഡിയയുമാകും. എന്തിനാണ് അവര്‍ മുറവിളി കൂട്ടുന്നത്. ഉപഭോഗത്തിന്റെ ,ധാരാളിത്വത്തിന്റെ സംസ്കാരം സ്ത്രീകളിലൂടെയാണ് വനിതാ പ്രസിദ്ധീകരണങ്ങള്‍ മുഖേന കംബോളം നമ്മുടെ സമൂഹത്തില്‍ പ്രചരിപ്പിക്കുന്നത്.
ഏത് സ്ത്രീ സ്വാതന്ത്ര്യ ആഹ്വാനങ്ങാളും സ്വന്തം വീട്ടിലെ പുരുഷന്റെ സംരക്ഷണയില്‍ സുരക്ഷിതരായിരിക്കുന്ന സ്ത്രീകളെ മറ്റൊരു ശക്തനായ പുരുഷന് തന്റെ വര്‍ണ്ണശബളമായ സ്വാര്‍ത്ഥലോകത്തിലെ ചരക്കായി മാറാന്‍ ക്ഷണിക്കുന്ന ആഹ്വാനങ്ങളായാണ് തിരിച്ചറിയേണ്ടത്. തിരിച്ചറിയാത്തവരെ പത്രമാധ്യമങ്ങളിലെ ദുരന്തവാര്‍ത്തകളില്‍ നമുക്ക് നേരില്‍ കാണാം. അല്ലാതെ പുരുഷന്റെ വിഷപ്പല്ല് അടിച്ചുകൊഴിക്കാനൊന്നും സ്ത്രീ വളരില്ല. അവള് സ്ത്രീയുമാകില്ല. പുരുഷന്റെ പ്രേതം മാത്രം.പുരുഷനിലെ തിന്മയും,പാരുഷ്യവും നഷ്ടപ്പെട്ടാല്‍ പട്ടി ജന്മം തന്നെയാണു ഫലം. സ്വന്തം വീട്ടിലെ പാവം പുരുഷനെയാണ് ഇവര്‍ പട്ടിയാക്കുന്നത്.സന്തോഷ് മാധവന്മാര് ഇതുമൂലം പെരുകുകയും ചെയ്യുന്നു!
ബൂലോകത്തെ സ്ത്രീപക്ഷ ബഹളങ്ങളെക്കുറിച്ച് ഒരു ചിന്ത അത്രേ ഉദ്ദേശിച്ചുള്ളു.
ഇന്നത്തെ ഹര്‍ത്താല്‍ പ്രമാണിച്ചുള്ള പോസ്റ്റാണ്. ഹര്‍ത്താല്‍ നഷ്ടായില്ല എന്നുകരുതട്ടെ!