Sunday, December 26, 2010

കണ്ണൂരിലെ ശവകുടീരങ്ങള്‍

കണ്ണൂരിലെ പയ്യാംബലം കടപ്പുറത്താണ് കേരളത്തിലെ രാഷ്ട്രീയ സാംസ്ക്കാരിക രംഗത്തെ പ്രമുഖര്‍ ഏറേയും ഉറങ്ങിക്കൊണ്ടിരിക്കുന്നത്. പയ്യംബലം കടപ്പുറത്ത് കാറ്റുകൊള്ളാനായി എത്തിച്ചേരുന്ന അപരിചിതര്‍ക്ക് ഏറെ കൌതുകം ജനിപ്പിക്കുന്നതാണ് വ്യത്യസ്ത രൂപങ്ങളിലും ഭാവങ്ങളിലുമുള്ള പ്രമുഖരുടെ ശവകുടീരങ്ങളുടെ കൂട്ടായ്മ. ഏതാണ്ട് കളിക്കോപ്പുകള്‍ പോലെയോ, റോക്കറ്റ് മാതൃകകള്‍ പോലെയോ, ആക്രി സാധനങ്ങളുടെ ശേഖരം പോലെയോ അവിദഗ്ദ അവാര്‍ഡു ശില്‍പ്പങ്ങള്‍ പോലെയോ ഉള്ള ശവകുടീരങ്ങള്‍ നമ്മുടെ സമൂഹത്തിന്റെ ബോധവികാസത്തിന്റെ പിന്നോക്കാവസ്ഥയെ സൂചിപ്പിക്കുന്ന ഗോത്ര പാരംബര്യത്തിന്റെ ശേഷിപ്പുകളാകുന്നു.കോര്‍പ്പറേഷന്റേയും മുനിസിപ്പാലിറ്റികളുടേയും ചണ്ടി കൂംബാരം പോലെ പ്രമുഖരുടെ ഓര്‍മ്മകള്‍ പേറുന്ന ശവകുടീരങ്ങള്‍ പയ്യാംബലത്ത് അടിഞ്ഞുകൂടിയിരിക്കുന്നു.പലതും രാഷ്ട്രീയ പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പു ചിഹ്നങ്ങളുടെ പ്രദര്‍ശനത്തില്‍ സായൂജ്യം നേടുന്ന ഹോര്‍ഡിങ്ങുകള്‍ക്ക് സമാനമായ ധര്‍മ്മമാണ് നിര്‍വ്വഹിക്കുന്നത്.ചില ശവകുടീരങ്ങള്‍ പ്രതിഷ്ഠയില്ലാത്ത ക്ഷേത്രങ്ങളെപ്പോലെ മൌനമായി തങ്ങളുടെ ഹൈന്ദവ പാരംബര്യം കാത്തുസൂക്ഷിക്കുന്നു.
സ്വന്തം വീട്ടിലോ പറംബിലോ സ്ഥാപിക്കപ്പെടേണ്ടതായ ഈ കുടക്കല്ലുകളും, നന്നങ്ങാടികളൂം,സ്മാരക ശില്‍പ്പങ്ങളും കൂണു മുളച്ചതുപൊലെ കണ്ണൂരിന്റെ നല്ലൊരു കടപ്പുറത്തെ പ്രേതവാസ കേന്ദ്രമാക്കിയിരിക്കുന്നത് എന്തുകൊണ്ടായിരിക്കും.സായിപ്പിന്റെ മാതൃകകളിലേക്ക് ഒരു പിന്തുടര്‍ച്ച കൂട്ടിച്ചേര്‍ക്കുന്നതായിരിക്കണം ശവകുടീരങ്ങളുടെ പയ്യംബലത്തെ ചാകരക്കു കാരണമായിട്ടുണ്ടായിരിക്കുക എന്നു കരുതാം.
ഈ പോസ്റ്റിലെ എല്ലാ ചിത്രങ്ങളും ചിത്രകാരന്റെ മൊബൈല്‍ ഫോണ്‍കൊണ്ട് എടുത്തിട്ടുള്ളതാകുന്നു.
എ.കെ.ജി.യുടേയും അഴീക്കോടന്‍ രാഘവന്റേയും ആത്മാവുകളുടെ രൂപം
മേസ്തിരിമാര്‍ പയ്യാംബലത്ത് ആവാഹിച്ചുവച്ചിരിക്കുന്നു.
കെ.ജി.മാരാരുടെ ചിഹ്നം താമര. പ്രതിഷ്ടയിലെ താമരയില്‍ സൌകര്യം
പോലെ ഏതു ദൈവത്തേയും മനസ്സാ ധ്യാനിച്ച് ആവഹിക്കാവുന്നതാണ്.
പൊത്തക കെട്ടും, ചര്‍ക്കയും, ജയന്റ് വീലും മറ്റു കരകൌശലങ്ങളും
എല്ലാം കൂടി ഗംഭീരമായ ചില ശവകുടീര സാംബിളുകള്‍
ജീവിതം മുഴുവനായി പാര്‍ട്ടിക്കുവേണ്ടി ഹോമിച്ച ഒരു സാധാ മനുഷ്യനായി ജീവിച്ച സി.കണ്ണന്റെ ദയനീയ ശവകുടീരം. കണ്ണൂരില്‍ അന്തസ്സുള്ള സ്ഥലത്തെവിടെയെങ്കിലും നല്ലൊരു ശില്‍പ്പമായിരുന്നു ഉചിതം.
ഹട്ട സ്വാമിയുടേയും പലവക ദിവ്യന്മാരുടേയും ശവകുടീരങ്ങള്‍
കൃസ്തീയമായ ശവകുടീരങ്ങളുടെ ഒരു പയ്യാംബലം തുടര്‍ച്ച
ഭ്രഹ്മണപഥത്തിലേക്ക് കുതിക്കാന്‍ കാത്തുനില്‍ക്കുന്ന ചടയന്‍ ഗോവിന്ദന്‍ സ്തൂപം
നായനാര്‍ക്കായി സഖാക്കള്‍ പയ്യാംബലത്തു നിര്‍മ്മിച്ച ക്ഷേത്രവാസ്തുവിദ്യ പ്രകാരമുള്ള പ്രതിഷ്ഠയില്ലാത്ത അംബലം. സോപാനത്തില്‍ നിന്ന് അഷ്ടപതിപാടാനുള്ള സൌകര്യം പ്രത്യേകം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ഒരു മാടംബി പ്രഭുവിനു നല്‍കാവുന്ന തറവാടിത്തവും കുലീനതയും അന്തസ്സും ഗാംഭീര്യവുമുള്ള തൊഴിലാളിവര്‍ഗ്ഗ നിര്‍മ്മിതി.

പോളിങ്ങ് ബൂത്തില്‍ ചെല്ലുംബോള്‍ ചിഹ്നം മറന്നുപോകരുതല്ലോ.
ശിവലിംഗ പ്രതിഷ്ഠയോ, അതോ കണ്ണൂരിന്റെ സ്വന്തമായ തെയ്യത്തിന്റെ ആകാര ഗാംഭീര്യമോ ?
ആളു നല്ല അഭ്യാസിയായിരുന്നിരിക്കണം !
കോണ്‍ഗ്രസ്സിന്റെ ബുദ്ധി നിലവാരവും, സൌന്ദര്യബോധവും വിളിച്ചോതുന്ന കരകൌശല ശവകുടീരം !
വരിവരിയായി കാറ്റുകൊണ്ടു നില്‍ക്കുന്ന ആത്മാക്കള്‍

ബെസ്റ്റ് കളര്‍... ബെസ്റ്റ് ഷേപ്പ്... കുരിശിനു പകരം നക്ഷത്രമാണെന്ന വ്യത്യാസമേയുള്ളു.
കാലുകഴക്കുന്ന ആത്മാക്കള്‍ക്ക് കുറച്ചു നേരം സൊറ പറഞ്ഞിരിക്കാനും,ആവശ്യമെങ്കില്‍ നീണ്ടു നിവര്‍ന്ന് 
വിശ്രമിക്കാനും ഉതകുന്ന വിധം ഗ്രാനൈറ്റ് ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന അടിപൊളി ശവകുടീരം
സ്വജാത്യാഭിമാനി എന്നും സ്വദേശാഭിമാനി എന്നും അവര്‍ണ്ണരും സവര്‍ണ്ണരും യുക്തമ്പോലെ വിളിക്കുന്ന
രാമകൃഷ്ണപ്പിള്ളയുടെ രാജകീയ ശവകുടീരം.

രണ്ടു വീടില്ലാത്ത കുടുംബങ്ങള്‍ക്ക് ആര്‍ഭാടമായ വീടുവച്ചു കൊടുക്കാമായിരുന്നു.
മൃതദേഹങ്ങളെ പ്രതീക്ഷിച്ച് പയ്യംബലം ശ്മശാന നടപ്പാതയില്‍
തിങ്ങി ഞരുങ്ങി കാത്തിരിക്കുന്ന വിറകു കൂംബാരം.
പയ്യാംബലം ശ്മശാനം
ശ്മശാന കെട്ടിടം
ശവസംസ്ക്കാരം നടന്നുകൊണ്ടിരിക്കുന്നു
ആറടിമണ്ണ് ഒരാഴ്ച്ചത്തേക്ക് വാടകക്ക്
നോക്കുകുത്തിയായി നില്‍ക്കുന്ന വൈദ്യുത ശ്മശാനം.നമ്മുടെ എഞ്ചിനീയറിങ്ങ് വൈദഗ്ദ്യത്തിന്റേയും രാഷ്ട്രീയക്കാരുടെ അഴിമതി രഹിതമായ പാരംബര്യത്തിന്റേയും പ്രശസ്തി വിളിച്ചോതുന്ന അഭിമാന സൌദം