മലയാളം സംസാരിക്കുന്ന ഏവര്‍ക്കും സ്വാഭാവികമായും ബഹുമാനം തോന്നുന്ന വാക്കുകളാണ് തുഞ്ചത്തെഴുത്തച്ഛന്‍, തുഞ്ചന്‍ പറമ്പ് എന്നിവ. മലയാള ഭാഷയെ അതിമനോഹരമായി മലയാളിയുടെ ജീവിത മധുരമാക്കിമാറ്റിയ എഴുത്തച്ഛനെ നന്ദിയോടെ മാത്രമേ സ്മരിക്കാനാകു. അഭിമാനപൂരിതമായ സ്നേഹാദര ബോധത്തോടെ തന്റെ പൈതൃകമായ ഭാഷ തറവാട്ടിലേക്ക് വിരുന്നുവരുന്നതുപോലെ തുഞ്ചന്‍ പറംബിലേക്ക് കാലെടുത്തുകുത്തുന്ന മലയാളിയുടെ അഭിമാനത്തെ പുലഭ്യം വിളിച്ച് അപമാനിക്കുന്ന തരത്തില്‍ സ്വാഗതം ചെയ്യുന്ന തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെ ഫ്ലെക്സ് ബോര്‍ഡുകള്‍ അസഹനീയമായ കാഴ്ച്ചയാണ്. മനുഷ്യനെ പിടിച്ചു പറിച്ച് കഴുത്തുവെട്ടിയാണെങ്കിലും പണം കൈക്കലാക്കാന്‍ നില്‍ക്കുന്ന തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെ ദാര്‍ഷ്ട്ര്യം നിറഞ്ഞ മനസ്സാണ് ഓരോ ഫ്ലെക്സ് മുന്നറിയിപ്പ് ബോര്‍ഡും വിളിച്ചു കൂവുന്നത്.
തിരുവനന്തപുരം പത്മനാഭപുരം കൊട്ടാരത്തില്‍(തക്കല) സിനിമ ചിത്രീകരണത്തിന് ചുമത്തുന്ന ഫീസിന്റെ ചുവടുവച്ചാണ് ക്യാമറയുള്ളവരെ തുഞ്ചന്‍പറമ്പ് ട്രസ്റ്റ് പിഴിഞ്ഞെടുക്കുക. ഈ സാധനത്തില്‍ എന്തെങ്കിലും കാണാന്‍ ഉണ്ടെങ്കില്‍ കുഴപ്പമില്ലായിരുന്നു. പത്തായം പോലുള്ള ഒരു സിമന്റ് ഒലക്കെട്ടും, അതിന്റെ മോളിലൊരു മന്തുപിടിച്ച ബാലമാസികയിലെ സിമന്റ് തത്തയുമാണ് എഴുത്തച്ഛന്റെ പൈങ്കിളി സാന്നിദ്ധ്യമായി അവിടെ ആകെ നിര്‍മ്മിച്ചു വച്ചിരിക്കുന്നത്. പിന്നെ ചെറിയ ഒന്നു രണ്ട് മണ്ഡപങ്ങളുമുണ്ട്- തലയില്‍ പൊളിഞ്ഞുവിഴാതിരിക്കാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ട് അല്‍പ്പനേരം ചാരി നില്‍ക്കാം. മൊത്തമൊരു മരുപ്പറമ്പ് പോലെ കിടക്കുന്ന തുഞ്ചന്‍ പറമ്പില്‍ മലയാള ഭാഷ തറവാട്ടിലേക്ക് ആദരപൂര്‍വ്വം കാലുകുത്തുന്നവര്‍ക്ക് നേരെയൊന്ന് ഇരിക്കാനോ നില്‍ക്കാനോ പോലുമുള്ള സൌകര്യങ്ങളൊന്നുമില്ല. ട്രസ്റ്റിന്റെ മൊത്തത്തിലുള്ള ഭീഷണികളും നിയമനിബന്ധനകളും എല്ലാ ബോര്‍ഡുകളില്‍ നിന്നും വായിച്ചറിയുന്നതോടെ ഒരു വിമ്മിഷ്ടം സന്ദര്‍ശകന് അനുഭവപ്പെടും. സ്ഥിരമായി തുഞ്ചന്‍ പറമ്പ് കാണുന്നവര്‍ക്ക് ഫ്ലെക്സ് ഭീഷണികള്‍ ശീലമാകുന്നതിനാല്‍ വിഷമം തോന്നാനിടയില്ല.
ആറ്റുനോറ്റ് തുഞ്ചന്‍ പറമ്പ് കണ്ടുകളയാം എന്ന മോഹത്തോടെ വരുന്ന മലയാളിയുടെ മൊബൈല്‍ ഫോണില്‍ ഈ മരുഭൂമി ചിത്രമെടുക്കുന്നതിനുവരെ 25 ഉലുവ കൊടുത്ത് മൊബൈല്‍ ഫോണ്‍ ഫോട്ടോ എടുക്കാനുള്ള സമ്മതപത്രം തുഞ്ചന്‍ പറമ്പ് സ്മാരക ട്രസ്റ്റില്‍ നിന്നും വാങ്ങേണ്ടതാണ്. കയ്യില്‍ ഏതെങ്കിലും വിധമുള്ള ഒരു സ്റ്റില്‍ ക്യാമറയുണ്ടെങ്കില്‍ ഫോട്ടോ ഏടുത്തില്ലെങ്കില്‍ പോലും അപമാനിക്കപ്പെടാതിരിക്കാന്‍ ട്രസ്റ്റ് തംബ്രാന്മാര്‍ക്ക് 50 ഉലുവ കാണിക്കയായി നല്‍കി റസീറ്റ് കൈവശം വക്കേണ്ടതാണ്. വീഡിയോ ക്യാമറക്ക് 200 രൂപ... അതും ഒരു മണിക്കൂറിന് ഹഹഹഹ...!!! ക്യാമറ കാണാത്ത പഹയന്മാര്‍ ! ഇങ്ങനെയും പണ പ്രാന്തുണ്ടാകുമോ എന്ന് തുഞ്ചന്‍ പറമ്പ് സന്ദര്‍ശിക്കുമ്പോള്‍ ചോദിച്ചുപോകും.
നാലുവര്‍ഷം മുന്‍പ് ജീവിതത്തിലാദ്യമായി തുഞ്ചന്‍പറമ്പ് സന്ദര്‍ശിക്കാന്‍ ഒരു ഉള്‍വിളിയുണ്ടായി ... കണ്ണൂരില്‍ നിന്നും തിരൂര്‍ തുഞ്ചന്‍ പറംമ്പിലെത്തി, പ്രവേശന കവാടത്തിലെ ക്യാമറ ഫീസ് കണ്ട് , റോഡില്‍ നിന്നും ഒരു പടവുമെടുത്ത് , തുഞ്ചന്‍ പറമ്പ് സ്മാരക ട്രസ്റ്റിന്റെ മരുഭൂമി മനസ്സ് ഒരു ഓട്ടപ്രതിക്ഷണം നടത്തി, മറ്റു പടങ്ങളെടുക്കാതെ തിരിച്ചു പോയവനാണ് ചിത്രകാരന്‍ :)
സ്മാരക പരിപാലനത്തിനായി ഒരാളില്‍ നിന്നും അഞ്ചോ പത്തോ പ്രവേശന ഫീ ആയോ, കഴിയുന്നവിധമുള്ള സംഭാവനകളായോ വാങ്ങി മലയാളിസ്നേഹത്തോടെ നടത്തേണ്ട ഒരു സ്മാരകം എന്നാണാവോ ദാര്‍ഷ്ട്ര്യത്തിന്റെ
പിടിയില്‍ നിന്നു പുറത്തു വരിക. തുഞ്ചന്‍ പറമ്പ് ട്രസ്റ്റ് അംഗങ്ങള്‍ ആരെല്ലാമാണെന്നറിയാനും താല്‍പ്പര്യമുണ്ടായിരുന്നു. ഈ സ്നേഹ ശൂന്യതയുടെ കാരണക്കാരെ അറിഞ്ഞിരിക്കാമല്ലോ :)




