Showing posts with label pardha. Show all posts
Showing posts with label pardha. Show all posts

Friday, August 13, 2010

സ്ത്രീയെ പര്‍ദ്ദയില്‍ കെട്ടിപ്പൊതിയുന്നതാര് ???

മുകളില്‍ മാതൃഭൂമി വാര്‍ത്ത. താഴെ മനോരമ വാര്‍ത്ത. 13.8.10

പര്‍ദ്ദ അന്തസ്സിന്റേയും,കുലീനതയുടേയും,സ്വാതന്ത്ര്യത്തിന്റേയും സുരക്ഷിത വസ്ത്രമാണെന്ന് നാം ഏറെക്കുറെ വിശ്വസിക്കാന്‍ നിര്‍ബന്ധിതരാണ്. കാരണം അതണിയുന്ന സ്ത്രീകള്‍ വരിവരിയായി നിന്ന് തത്തമ്മേ പൂച്ച പൂച്ച എന്ന താളത്തില്‍ അക്ഷരവടിവോടെ പര്‍ദ്ദയുടെ സുരക്ഷിതത്വവും, സ്വാതന്ത്ര്യവും,മഹത്വവും,ഇസ്ലാം മതം സ്ത്രീക്കു നല്‍കുന്ന പരിപാവന സ്ഥാനവും ഉരുവിട്ടുകൊണ്ടിരിക്കുംബോള്‍ നമുക്കവരെ കാര്‍ക്കശ്യത്തോടെ വസ്തുത ബോധ്യപ്പെടുത്താന്‍ അവകാശമില്ല. അവരുടെ വിശ്വാസത്തെ വിശ്വാസമായി മാനിക്കാനെ നിവൃത്തിയുള്ളു. നമ്മുടെ സഹോദരിയെ ദാര്‍ഷ്ട്ര്യം കൊണ്ട് കണ്ണീരണിയിക്കാനല്ലല്ലോ നാം മനുഷ്യരെ ഒന്നടങ്കം ഒന്നായി കാണുന്നത്.

പര്‍ദ്ദ എന്ന ഇസ്ലാമിക വര്‍ഗ്ഗീയതയുടെ യൂണിഫോം ഏറെ വിമര്‍ശിക്കപ്പെടാതെ സ്ത്രീകളുടെ വസ്ത്രശീലത്തിലൂടെ സമൂഹത്തിനകത്തേക്ക് വിഭാഗീയതയേയും ഇസ്ലാമിക മത വൈരത്തിന്റെ വിഷബീജങ്ങളേയും ഒളിച്ചു കടത്തുമ്പോഴും നമ്മുടെ സഹോദരിമാരോടുള്ള സ്നേഹാധിക്യത്താല്‍ നമുക്ക് കണ്ണടക്കേണ്ടി വരുന്നു. കാരണം അതു സ്ത്രീയാണ്. നമ്മുടെ സമൂഹത്തിന്റെ ഭാവിയേയും, സാസ്ക്കാരികതയേയും ഗര്‍ഭത്തിലേന്തുന്നവള്‍ ! സംസ്കൃത ചിത്തരുടെ ഈ ദൌര്‍ബല്യം മനസ്സിലാക്കിയാണ് മത പൌരോഹിത്യം വിശ്വാസത്തിന്റെ ഉറക്ക ഗുളികകളും, മയക്കുമരുന്നുകളും, സ്ത്രീകളെ സൂക്ഷിക്കാന്‍ എല്‍പ്പിക്കുന്നത്.... സ്ത്രീകളെ വാഹകരാക്കി സമൂഹത്തിലേക്ക് വര്‍ഗ്ഗീയതയുടെ വിഷബീജങ്ങള്‍ കുത്തിവക്കുന്നത്. പര്‍ദ്ദ ഇസ്ലാമികേതരമായ സമൂഹങ്ങളിലേക്ക് സ്ത്രീയിലൂടെ കടത്തിവിടുന്ന മതത്തിന്റെ വര്‍ഗ്ഗീയ സ്വത്വബോധം പേറുന്ന ശക്തിയേറിയ സ്ത്രീവിരുദ്ധ ചിഹ്നമാണ്...മനുഷ്യത്വ വിരുദ്ധ ചിഹ്നമാണ്. ഈ സത്യം ബോധ്യപ്പെടാന്‍ 30 വര്‍ഷങ്ങല്‍ക്കുമുന്‍പ് പര്‍ദ്ദയിടാതിരുന്നിട്ടും കേരളത്തിലെ മുസ്ലീം ജനതക്ക് അതിനുമുന്‍പുള്ള നൂറ്റാണ്ടുകള്‍ വംശനാശ ഭീഷണിയൊന്നുമില്ലാതെ,ഇവിടത്തെ ഭൂരിപക്ഷം വരുന്ന അവര്‍ണ്ണ ജനതയേക്കാള്‍ മികച്ച മാന്യ സാമൂഹ്യ സ്ഥാനത്തോടെ തീണ്ടലും തൊടീലുമില്ലാതെ ജീവിക്കാനായിരുന്നു എന്ന വസ്തുത ഓര്‍ത്താല്‍ മതിയാകും.

ഇന്നത്തെ(13.8.10)മാതൃഭൂമി മനോരമ പത്രങ്ങളില്‍ പര്‍ദ്ദ ധരിക്കാത്തതിന്റെ പേരില്‍ കാസര്‍ഗോഡുള്ള ഒരു പെണ്‍കുട്ടിയെ അയല്‍പ്പക്കക്കാരും,ബന്ധുക്കളുമടങ്ങിയ മത സദാചാര പോലീസ് നിരന്തരം ദ്രോഹിക്കുന്നതിനെതിരെ ഹൈക്കോടതി ഇടപെട്ട് പോലീസ് സംരക്ഷണം നല്‍കിയതിനെക്കുറിച്ച് വാര്‍ത്ത വായിച്ചു. സ്വന്തം ഇഷ്ടപ്രകാരം വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം പോലും അനുവദിക്കാത്ത മത ഭീകരന്മാരുടെ സദാചാരപ്പോലീസുള്ള ഇസ്ലാം മത സമൂഹത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ സ്ത്രീയെ പര്‍ദ്ദയില്‍ കെട്ടിപ്പൊതിയുന്നവര്‍ക്കെതിരെ ശബ്ദമുയര്‍ത്തണമെന്ന് ചിത്രകാരന്‍ മനുഷ്യത്വത്തിന്റേയും, വ്യക്തി സ്വാതന്ത്ര്യത്തിന്റേയും പേരില്‍ അഭ്യര്‍ത്ഥിക്കുന്നു. പൊതുവെ പിന്നോക്കം നില്‍ക്കുന്ന മുസ്ലീം സമൂഹത്തിന്റെ പുരോഗമനത്തിലേക്കുള്ള പ്രതീക്ഷയായ ഒരു പെണ്‍കുട്ടിയെ അവളുടെ നേട്ടത്തിന്റേയും കഴിവിന്റേയും പേരില്‍ അഭിനന്ദിക്കാനും, അവളില്‍ അഭിമാനിക്കാനും മുതിരാതെ പര്‍ദ്ദക്കകത്ത് കെട്ടിപ്പൊതിഞ്ഞ് അടുക്കളയുടെ അട്ടത്ത് വെക്കാനുള്ള ശ്രമം അപലപനീയമാണ്. മുസ്ലീം സമൂഹത്തില്‍ നിന്നും വ്യക്തി സ്വാതന്ത്ര്യബോധമുള്ള സ്ത്രീകളും യുവാക്കളും ധാരാളമായി പുറത്തുവരട്ടെ എന്ന് ചിത്രകാരന്‍ ആശംസിക്കുന്നു.
മത പൌരോഹിത്യത്തിന്റേയും സദാചാരപോലീസിന്റേയും ഇരുണ്ട കാരാഗ്രഹങ്ങളില്‍ നിന്നും സമൂഹത്തെ മോചിപ്പിക്കേണ്ട കടമ
യുവജനങ്ങാളുടേതു തന്നെയാണ്... മത മൂരാച്ചികളുടേതല്ല !!!