Showing posts with label Popular Front. Show all posts
Showing posts with label Popular Front. Show all posts

Sunday, August 29, 2010

കെ.പി.രാമനുണ്ണി മൌദൂതിസന്ദേശമെഴുതുകയാണ് !

പോപ്പുലര്‍ ഫ്രണ്ടന്മാരുടെ 12 കുപ്പി രക്തം സ്വീകരിക്കേണ്ടിവന്ന പ്രവാചക നിന്ദകപട്ടം ചാര്‍ത്തപ്പെട്ട പ്രഫസര്‍ ജോസഫിന് സ്വന്തമായി ഒരു ഒപ്പിടാനോ, കേട്ടെഴുതി തയ്യാറാക്കിയ കോളേജ് മാനേജുമെന്റിനുള്ള വിശദീകരണ കത്തിനടിയില്‍ കൈ വിരലടയാളം പോലും നേരൊമ്പോലെ പതിപ്പിക്കാനോ കഴിയില്ലെങ്കിലും, കെ.പി.രാമനുണ്ണിയുടെ സന്ദേശകാവ്യവുമായി ആനന്ദിനെ കാണേണ്ട ധാര്‍മ്മിക ബാധ്യതയില്‍ നിന്നും ഒരിക്കലും ഒഴിവാകാനാകുമെന്ന് തോന്നുന്നില്ല. കാരണം, കെ.പി.രാമനുണ്ണി എന്ന നിയമ നീതി ബോധമുള്ള മഹാസാഹിത്യകാരന്‍ ബ്ലോഗിലല്ല എഴുതിയിരിക്കുന്നത്. മലയാളത്തിന്റെ സാംസ്ക്കാരിക ഹൃദയത്തുടിപ്പായ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലാണ് കെ.പി.രാമനുണ്ണി ആനന്ദിനുള്ള കൈവെട്ട് സന്ദേശകാവ്യം ജോസഫ് വശം കൊടുത്തേല്‍പ്പിക്കുന്നതായി പാരമ്പര്യവിധിപ്രകാരം തയ്യാറാക്കി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കെ.പി.രാമനുണ്ണിയുടെ സന്ദേശകാവ്യരൂപത്തിലുള്ള മൌദൂതി കോടതി ഉത്തരവ് ജോസഫിനെ ദൂതനാക്കി ആനന്ദിനെ വിരട്ടി വിറപ്പിക്കുന്ന ഗുണ്ടാമുന്നറിയിപ്പായി മലയാള സാഹിത്യത്തില്‍ എന്നും പ്രശോഭിച്ചു നില്‍ക്കാന്‍ തക്ക ചരിത്ര പ്രാധാന്യമുള്ളതാണ്. താഴെ അതങ്ങ്ട്ട് ഉദ്ദരിക്കുന്നു:


“ പ്രിയപ്പെട്ട പ്രഫസര്‍ ജോസഫ്,
വിശ്വാസിയും അന്യമത സ്നേഹിയുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞ താങ്കളുടെ ശരീരത്തിലൂടെ ഓടിക്കൊണ്ടിരിക്കുന്ന മുസ്ലീങ്ങളുടെ പന്ത്രണ്ടു കുപ്പി രക്തം മതങ്ങളുടെ സഹജീവന സാധ്യതയെയാണ് ജൈവമായി ആവിഷ്ക്കരിച്ചുകൊണ്ടിരിക്കുന്നത്. നബി തിരുമേനിയെ മാത്രമല്ല,യേശുദേവനേയോ ശ്രീകൃഷ്ണനേയോ ആരെങ്കിലും നിന്ദിച്ചാലും ജനാധിപത്യ വ്യവസ്ഥയില്‍ വിവിധ ജനവിഭാഗങ്ങളുടെ മാനാഭിമാനം സംരക്ഷിക്കാനായി സര്‍ക്കാരിന് അവര്‍ക്കു പിറകെ പോലീസിനെ വിടേണ്ടിവരുമെന്ന് താങ്കള്‍ ദയവായി ആനന്ദിനോട് പറയണം.” -കെ.പി.രാമനുണ്ണി

ബഹു. മൌദൂതി സന്ദേശകാവ്യ കര്‍ത്താവായ കെ.പി.രാമനുണ്ണി ഉദ്ദേശിക്കുന്ന “മുസ്ലീങ്ങളുടെ പന്ത്രണ്ടു കുപ്പി രക്തം” നമ്മുടെ മാധ്യമം പരസ്യങ്ങളിലൊക്കെ കാണാറുള്ള “മുസ്ലീം കിഡ്നി” എന്നൊക്കെ പറയപ്പെടുന്ന പച്ച പെയിന്റടിച്ച് ചന്ദ്രക്കല സീല്‍ കുത്തി, പടച്ചോന്‍ മുസ്ലീങ്ങള്‍ക്ക് മാത്രമായി ഉണ്ടാക്കി വിടുന്ന പച്ച കിഡ്നി പോലുള്ള പച്ചരക്തമായിരിക്കുമോ ?എന്നൊരു സംശയമില്ലാതില്ല !!! നബി തിരുമേനിയെ മാത്രമല്ല, ആശാരി ചെക്കന്‍ യേശുവിനേയും, പോത്തിനെ നോക്കുന്ന യാദവ ചെക്കന്‍ കൃഷ്ണങ്കുട്ടിയെയും ആരെങ്കിലും നിന്ദിച്ചാല്‍ പോലും ധര്‍മ്മ സംസ്ഥാപനാര്‍ത്ഥം സര്‍ക്കാരിന് അവര്‍ക്കു പിറകെ പോലീസിനെ അഴിച്ചുവിടേണ്ടിവരുമെന്ന് താങ്കള്‍ ആനന്ദിനോട് പറയണമെന്നാണ് കെ.പി.രാമനുണ്ണിയുടെ മാടംബി ഉത്തരവിലുള്ളത് !!! ഹോ... എന്തൊരു വിനയം !! എന്തൊരു മുടിഞ്ഞ നീതിബോധം !!!

ഇയ്യാളൊക്കെ എന്ത്  കോപ്പിലെ ബുജിസാഹിത്യകാരനാണെന്നാണ് ചിത്രകാരന്‍ അതിശയിച്ചുപോകുന്നത് !!! മലയാള സാഹിത്യവും,ബുജിസാഹിത്യ ജീവികളും ഇത്ര ജീര്‍ണ്ണാവസ്ഥയിലായിരിക്കുമോ ? വല്ല ഇഫ്ത്താര്‍ വിരുന്നിലും മുഖ്യാതിഥിയാകാനായിരിക്കുമോ നാവുകൊണ്ട് അടിച്ചുതളി നടത്തുന്ന ഈ സന്ദേശകാവ്യം കക്ഷി രചിച്ച് , എണീറ്റ് നടക്കാന്‍ കഴിയാത്ത, ആ പാവത്തെ ഉന്തിത്തള്ളി, ആനന്ദിനുള്ള വാറോല കൊടുക്കാന്‍ നിര്‍ബന്ധിക്കുന്നത് !! ആ മനുഷ്യന്റെ കൈ അറുത്തെടുത്ത മനുഷ്യ പിശാചുക്കളോ, അതിനാവശ്യമായ മത കോടതി വിധി തയ്യാറാക്കിയ മത ഭ്രാന്തന്മാരോ, ഒരു ടെസ്റ്റ് പേപ്പര്‍ ചോദ്യത്തില്‍ മതനിന്ദ മനപ്പൂര്‍വ്വം കുത്തിവച്ച് പഴുപ്പിച്ച് മതവികാരവൃണമാക്കി വലുതാക്കിയെടുത്ത് , മതസൌഹാര്‍ദ്ദം തകര്‍ക്കാനുള്ള സംഭവ പരംബരകളുടെ തിരക്കഥ രചിക്കുകയും, അത് പണം മുടക്കി ഡയറക്റ്റ് ചെയ്ത് വര്‍ഗ്ഗീയ വിളവെടുക്കുകയും, പന്ത്രണ്ടു കുപ്പി ചോര എണ്ണികൊടുത്ത് സെന്റിയുടെ ഗ്ലിസറിന്‍ കണ്ണീര്‍ മഴ പൊഴിപ്പിക്കുകയും ചെയ്ത സംഘടിത വര്‍ഗ്ഗീയ കുറ്റവാളികളേക്കാള്‍ കെ.പി.രാമനുണ്ണി മ്ലേച്ഛനായ കുറ്റവാളിയാകുന്നു...എന്ന് ചിത്രകാരന്റെ നീതിബോധം രേഖപ്പെടുത്തുന്നു.

ചെയ്യാത്ത കുറ്റത്തിന് മതഭ്രാന്തന്മാരുടെ തൃപ്തിക്കും ആശ്വാസത്തിനുമായി പ്രഫസര്‍ ജോസഫിനെതിരെ പ്രവാചക നിന്ദ ആരോപിച്ച് കള്ളകേസെടുത്തതിനും, അയാളുടെ മകനെ പോലീസ് തടങ്കലില്‍ വച്ച് മാനസികമായി പീഢിപ്പിച്ചതിനും കേരള സാംസ്ക്കാരിക സമൂഹം സര്‍ക്കാരിനു വേണ്ടി മാപ്പുപറയ്യേണ്ട ധാര്‍മ്മിക ബാധ്യത നിലനില്‍ക്കുമ്പോഴാണ്... കെ.പി.രാമനുണ്ണി ഒരു ലേഖനം മാതൃഭൂമി വീക്കിലിയില്‍ പ്രസിദ്ധീകരിച്ചു കാണാനായി കോടാലിയുമായി പ്രഫസറുടെ ഹൃദയം കൂടി വെട്ടിനുറുക്കുന്ന ഈ മനുഷ്യത്വഹീന ക്രൂരതക്ക് ഇറങ്ങിത്തിരിച്ചതെന്നു തോന്നുന്നു. അവിശ്വാസികളോടും, യുക്തിവാദികളോടും ആനന്ദിനോടും രാമനുണ്ണിക്ക് വല്ല കെറുവുമുണ്ടെങ്കില്‍ അത് സ്വതന്ത്രമായ വിഷയമായി അവതരിപ്പിക്കാമായിരുന്നു. ശയ്യാവലംഭിയായ ഒരു ക്രൂശിതന്റെ മുറിപ്പാടുകളില്‍ പിക്കാസുകൊണ്ട് കിളച്ചുകൊണ്ട് അത് വേണ്ടായിരുന്നു... രാമനുണ്ണ്യേ !!!

വര്‍ഗ്ഗീയ ഭ്രാന്തന്മാരുടെ അജ്ഞതയുടേയും ഭീകര ലക്ഷ്യങ്ങളുടേയും ക്രൂരതക്ക് പാത്രീഭവിച്ച , കേരള മത നിരപേക്ഷ സമൂഹത്തിനുവേണ്ടി കൈവെട്ട് ശിക്ഷ ഏറ്റുവാങ്ങേണ്ടിവന്ന പ്രഫസര്‍ ജോസഫ് ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന വ്യക്തിപരമായ പ്രശ്നങ്ങളിലേക്ക് സൂചന നല്‍കുന്ന ഒരു റിപ്പോര്‍ട്ടും, മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ കെ.പി രാമനുണ്ണി എഴുതിയ സന്ദേശ കാവ്യത്തിന്റെ ഇമേജുകളും ചിത്രകാരന്റെ വായനാ സൌകര്യത്തിനായി താഴെ സൂക്ഷിച്ചുവക്കുന്നു.
ഈ വിഷയത്തിലേക്ക് ചിത്രകാരന്റെ ശ്രദ്ധതിരിയാന്‍ കാരണമായ ബ്ലോഗര്‍ ഇ.എ.ജബ്ബാറിന്റെ പോസ്റ്റിലെക്കുള്ള ലിങ്ക് :
രാമനുണ്ണിയുടെ മതപ്രേമം !


മംഗളം 26.8.10