Showing posts with label adv. Sundara Rajan. Show all posts
Showing posts with label adv. Sundara Rajan. Show all posts

Tuesday, February 1, 2011

നാടിന്റെ മാനം കാക്കുന്ന കോടതി വിധി

ബുദ്ധിമാന്ദ്യം അനുഭവിക്കുന്ന നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളുടെയും സര്‍ക്കാരിന്റേയും പരാധീനത കാരണം കൈവിട്ടുപോകുമായിരുന്ന നാടിന്റെ സ്വത്ത് ഹൈക്കോടതിയുടെ സുപ്രധാന വിധിയിലൂടെ ജനങ്ങള്‍ക്ക് സമര്‍പ്പിക്കപ്പെടുമെന്ന് അറിയാനായതിനാല്‍ ചിത്രകാരന്‍ ഏറെ സന്തോഷിക്കുന്നു. തിരുവനന്തപുരം ശ്രീ പദ്മനാഭക്ഷേത്രം തിരുവിതാംകൂറിലെ ശൂദ്രരാജകുടുംബത്തിന്റെ തൃപ്പാദങ്ങളില്‍ സമര്‍പ്പിച്ച് സ്വകാര്യ സ്വത്താക്കിക്കൊള്ളുവാന്‍ താണുകേണ് അപേക്ഷിച്ച് ഓച്ഛാനിച്ചു നിന്ന കേരള സര്‍ക്കാരിന്റെ ജനാധിപത്യവിരുദ്ധവും നിരുത്തരവാദപരവും കുറ്റകരവുമായ നിലപാടിനെതിരെ തിരുവനന്തപുരം സ്വദേശിയുംഅഭിഭാഷകനുമായ സുന്ദരരാജന്‍ നല്‍കിയ ഹര്‍ജിയില്‍ വിശദമായ വാദം കേട്ടാണ് കേരള ഹൈക്കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചിരിക്കുന്നത്. അഡ്വക്കേറ്റ് സുന്ദരരാജനോടും, കേരള ഹൈക്കോടതിയോടും നാടിനുവേണ്ടിയുള്ള ജാഗ്രതയുടെപേരില്‍ കേരളം കൃതജ്ഞത അറിയിക്കെണ്ടിയിരിക്കുന്നു.
കരിംങ്കല്ലില്‍ തീര്‍ത്ത ഒട്ടേറെ അത്ഭുതകരമായ കരവിരുത് പ്രകടിപ്പിക്കുന്ന ശില്‍പ്പങ്ങളുള്ള ശ്രീ പത്മനാഭ ക്ഷേത്രം ചിത്രകാരന്‍ വളരെ ഇഷ്ടപ്പെടുന്നു. തിരുവനന്തപുരം ഗവ.ഫൈന്‍ ആര്‍ട്സ് കോളേജ് വിദ്യാര്‍ത്ഥിയായിരിക്കെയും, തുടര്‍ന്ന് മാതൃഭൂമിയുടെ കോട്ടക്കകത്തുണ്ടായിരുന്ന യൂണിറ്റില്‍ ജോലിചെയ്തുകൊണ്ടിരിക്കുംബോഴും നേരില്‍ കണ്ട് ചിത്രകാരന്‍ മനസ്സില്‍ താലോലിച്ചു കൊണ്ടിരുന്ന ക്ഷേത്രമാണ് ശ്രീപത്മനാഭ ക്ഷേത്രം. പലതവണ അതിലെ ഒറ്റക്കല്‍ മണ്ഢപത്തില്‍ കയറി ശില്‍പ്പസൌന്ദര്യം ഹൃദയത്തിലേക്കും പേപ്പറിലേക്കും ഒപ്പിയെടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതിനകത്തെ തണുപ്പും ശില്‍പ്പങ്ങളുടെ സൌന്ദര്യവും ഒരോ മലയാളിയും ജീവിതത്തില്‍ അനുഭവിക്കേണ്ടതായ പൈതൃകാഭിമാനമാണ്. അവ അതിന്റെ ചരിത്ര പശ്ചാലത്തോടെ (ബ്രാഹ്മണരും,സവര്‍ണ്ണ മൂരാച്ചികളും പ്രചരിപ്പിക്കുന്ന കള്ളക്കഥകളുടെ പശ്ചാത്തലമല്ല) ജനങ്ങള്‍ക്ക് മനസ്സിലാക്കി കൊടുക്കുന്ന വിധം എക്കാലവും സംരക്ഷിക്കപ്പെടേണ്ടതാണ്. ചരിത്ര പഠിതാക്കള്‍ക്കും, സാമൂഹ്യശാസ്ത്ര തല്‍പ്പരര്‍ക്കും, കലാകാരന്മാര്‍ക്കും ഹൃദയത്തിലാവാഹിക്കാനായി പരിരക്ഷിക്കേണ്ട അമൂല്യ് നിധിയാണ് ശ്രീപത്മനാഭ ക്ഷേത്രം. ഒട്ടേറെ ചരിത്ര രേഖകളും അമൂല്യ സൂക്ഷിപ്പുകളുമുള്ള ക്ഷേത്രത്തെ ഓരോ കേരളീയന്റേയും, ദക്ഷിണേന്ത്യക്കാരന്റേയും, ഇന്ത്യക്കാരന്റേയും,ലോകമാനവികതയുടേയും പൈതൃക സ്വത്തായി കണ്ണിലെ കൃഷ്ണമണിപോലെ സൂക്ഷിക്കേണ്ടിയിരിക്കുന്നു.
നായന്മാരും പട്ടന്മാരുമല്ലാത്ത ഭൂരിപക്ഷം വരുന്ന അവര്‍ണ്ണ ജനങ്ങളില്‍ നിന്നും മുലക്കരമടക്കമുള്ള മനുഷ്യത്വ രഹിത കര-കൊള്ള-പിടിച്ചുപറി നടത്തിയും, ക്ഷേത്ര-നിരത്ത്-കൊട്ടാര നിര്‍മ്മാണങ്ങള്‍ക്കടക്കം ഈഴവരേയും സുറിയാനി കൃസ്ത്യാനികളെ അടക്കമുള്ള എല്ല അവര്‍ണ്ണജനങ്ങളേയും ഊഴിയം എന്ന പ്രതിഫല രഹിത നിര്‍ബന്ധിത അടിമ ജോലിയിലൂടെ നിര്‍മ്മിച്ചെടുത്തിരിക്കുന്നതുമായ ഈ പൈതൃക സ്വത്തുകള്‍ ജീവിതത്തിലിന്നെവരെ അദ്ധ്വാനിച്ചിട്ടില്ലാത്ത ഇത്തിക്കണ്ണികളായ അല്ലെങ്കില്‍ പ്രാദേശിക കൊള്ളക്കാരായിരുന്ന രാജാക്കന്മാരുടെ തൃപ്പാദങ്ങളില്‍ സമര്‍പ്പിക്കാനുള്ളതല്ല. കവടിയാര്‍ രാജ കൊട്ടാരമടക്കമുള്ള എല്ലാ പൈതൃക സ്വത്തുക്കളില്‍ നിന്നും രാജാവകാശത്തിന്റെ ആനത്തഴംബ് തിരുമ്മിയിരിക്കുന്ന ഇത്തിക്കണ്ണികളെ കുടിയൊഴിപ്പിക്കേണ്ടതാകുന്നു എന്നാണ് ചിത്രകാര മതം.
അതിനായി ജനകീയ സര്‍ക്കാരിനും, രാഷ്ട്രീയക്കാര്‍ക്കും കുറച്ച് ചരിത്രബോധവും സാമൂഹ്യ ശാസ്ത്ര അറിവും ഉണ്ടാകേണ്ടിയിരിക്കുന്നു. അഡ്വക്കേറ്റ് സുന്ദരരാജന് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!

ഇപ്പോള്‍ (2.2.10)കൂട്ടിച്ചേര്‍ക്കുന്നത് :
അറിവില്ലായ്മയുണ്ടാക്കുന്ന മുന്‍‌വിധിയില്‍ ഉറങ്ങുന്നവരാണ് മലയാളികള്‍. നമുക്ക് എല്ലാം അറിയാം എന്ന് നാം അഭിമാനിക്കുന്നു. എന്നാലൊന്നും അറിയുകയുമില്ല. ഒരു ക്ഷേത്രം, ഒരു പള്ളി എന്നതൊക്കെ വിശ്വാസത്തിന്റെ ഭാഗമായ ഒരിടം എന്നതില്‍ കവിഞ്ഞ് , അവയെ ചരിത്രത്തിന്റേയും സംസ്ക്കാരത്തിന്റേയും കലയുടേയും ശേഷിപ്പുകളായി തിരിച്ചറിയാനൊന്നും നാം മിനക്കെടാറില്ല. നമുക്ക് ആകെ അറിയുന്നത് അവിടെ കുമിഞ്ഞുകൂടുന്ന ധനത്തിന്റെമൂല്യത്തെക്കുറിച്ചു മത്രമാണ്. ലജ്ജാവഹമാണ് നമ്മുടെ വിദ്യാസമ്പന്നരുടേയും, പുരോഗമനവാദികളുടേയുമടക്കമുള്ള ബോധനിലവാരം.
തിരുവനന്തപുരം ശ്രീപദ്മനാഭക്ഷേത്രത്തിന്റെ പ്രാധാന്യം മനസ്സിലാക്കാന്‍ താരതമ്യമൂല്യത്തിലധിഷ്ഠിതമായ സാധാജനങ്ങളുടെ കാഴ്ച്ചപ്പാടിലൂടെത്തന്നെ നമുക്ക് നോക്കാം.
കേരളത്തിലെ ഏറ്റവും പ്രശസ്തവും നിന്നു തിരിയാന്‍ ഇടമില്ലാത്തതുമായ ക്ഷേത്രങ്ങളായ ഗുരുവായൂര്‍, ശബരിമല ക്ഷേത്രങ്ങളുമായി പദമനാഭ ക്ഷേത്രത്തെ താരതമ്യം ചെയ്യുകയാണെങ്കില്‍ അവ പദ്മനാഭ ക്ഷേത്രത്തിന്റെ നൂറിലൊന്നുപോലും വരില്ല. കാരണം , പദ്മനാഭ ക്ഷേത്രം എന്ന പേരില്‍ നാം പുറത്തു നിന്നും കാണുന്നത് ചുറ്റുമതിലിലുള്ള പ്രവേശന കവാടമെന്നോ പടിപ്പുരയെന്നോ പറയാവുന്ന അലങ്കാര ഗോപുരം മാത്രമാണ്.അലങ്കാര ഗോപുരം തന്നെ അര ഏക്കറിലോ ഒരു ഏക്കറിലോ സ്ഥിതി ചെയ്യുന്നതായിരിക്കാം. അതുകഴിഞ്ഞ്  അകത്തു കടന്നാല്‍ മാനുഷികാദ്ധ്വാനത്തിന്റേയും ശില്‍പ്പകലയുടെയും ഒട്ടും ചെറുതല്ലാത്ത ഒരു വനമാണ്. കണ്ണും മറ്റ് ഇന്ദ്രിയങ്ങളും ഉപയോഗിച്ച് മനസ്സ് തുറന്നിരിക്കണമെന്നു മാത്രം. ഭക്തന്മാര്‍ ആയിരം തവണ അവിടെ പോയിട്ടും വലിയ കാര്യമൊന്നുമില്ല. നായ കപ്പലു കാണാന്‍ പോയപോലാണ് ഭക്തരുടെ കാര്യം. കൂറ്റന്‍ കരിങ്കല്ലു സ്ലാബുകള്‍ കൊണ്ടുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള നടപ്പന്തല്‍ വിളക്കുമായി തൂണുകളില്‍ ചേര്‍ന്നു നില്‍ക്കുന്ന ശില്‍പ്പങ്ങള്‍, രതിക്രീഡകളില്‍ മുഴുകിയിരിക്കുന്നവര്‍, മൃഗങ്ങളുമായും, വ്യാളികളുമായും സംഭോഗ സാധ്യമാണെന്ന് ഉദാഹരിക്കുന്ന ദാസിമാരുടെ വിവിധ പോസിലുള്ള ശില്‍പ്പങ്ങള്‍. പ്രത്യ്യ്ക ടിക്കറ്റെടുത്ത് മാത്രം പ്രവേശനം ലഭിക്കുന്ന ഒറ്റക്കല്‍ മണ്ഡപമെന്നകരിം കല്ലുകൊണ്ടുള്ള കവിതപോലുള്ള വിശാലമായ ശില്‍പ്പനിബിഢമായ ചരിത്ര വിസ്മയം. തുടര്‍ന്നങ്ങോട്ട് ശ്രീകോവിലിലേക്ക് നടന്നാല്‍ ഒരു പ്രതിഷ്ഠയെന്നൊന്നും വിശേഷിപ്പിക്കാനാകാത്ത വലിയ ശ്രീകോവിലിനകം നിറഞ്ഞ് കിടക്കുന്ന ശ്രീ പദ്മനാഭനെന്ന് ഇന്ന് പേരുവിളിക്കുന്നതും പുറത്തു നില്‍ക്കുന്ന സന്ദര്‍ശകര്‍ക്ക് മൊഴുവന്‍ രൂപം കാണാനാകാത്തതുമായ ഭീമാകാരനായ ബുദ്ധ പ്രതിമ. പ്രതിമയെ അലങ്കരിച്ച് മഹാവിഷ്ണുവിന്റെ ശിവകാശി കലണ്ടര്‍ രൂപമാക്കിയിരിക്കുന്നു എന്നതില്‍ കവിഞ്ഞ് ഹൈന്ദവീയതയൊന്നും ശ്രീകോവിലിനകത്തില്ല. അതിനു പുറമേയാണ് ജനങ്ങളില്‍ നിന്നും കൊള്ളയടിച്ചുണ്ടാക്കിയ പുരാതനമായ നിലവറകളിലെ സ്വത്തുക്കളുടെയും, അമൂല്യ താളിയോലകളുടേയും, വിളംബരങ്ങളുടേയും ചരിത്ര പ്രധാനമായ ശേഷിപ്പുകളും. ഇത്രയെല്ലാം മഹത്വമുള്ള മറ്റൊരു ക്ഷേത്രം കേരളത്തിലില്ല. സത്യത്തില്‍ നമ്മുടേ യൂണിവേഴ്സിറ്റികളിലെ ചരിത്രാദ്ധ്യാപകരും, ചരിത്ര വിദ്യാര്‍ത്ഥികളും, മലയാള ഭാഷാഗവേഷകരും, സാമൂഹ്യശാസ്ത്ര ചിന്തകരും നിരന്തരം പഠിക്കേണ്ടതായ അമൂല്യ സ്മാരകമാണ് ശ്രീ പത്മനാഭ ക്ഷേത്രം. ഭക്തര്‍ ആറ്റുകാല്‍ പൊങ്കാലക്കോ, ശബരിമല പുല്‍മേട് ദുരന്തത്തിനോ, ഗുരുവായൂര്‍ ദര്‍ശനത്തിനായുള്ള ക്യൂകളിലോ തിക്കിത്തിരക്കി കണ്ണുമടച്ച്  കാത്തു നിന്നുകൊള്ളും. എന്നാല്‍ ചരിത്ര സ്മാരകങ്ങള്‍ ഭക്തരുടെ ഈച്ചക്കൂട്ടത്തിനു മുന്നിലേക്ക് വലിച്ചെറിഞ്ഞുകൊടുത്ത് നിശബ്ദരും ഉദാസീനരുമായിരിക്കാന്‍ ജനാധിപത്യ സര്‍ക്കാരുകള്‍ക്ക് കഴിയാന്‍ പാടില്ലാത്തതാണ്. കാരണം, നമ്മുടെ സമൂഹത്തിനു മുന്നോട്ടുപോകാന്‍ നമ്മുടെ ചരിത്രം സംരക്ഷിക്കപ്പെടുകതന്നെ വേണം.