Showing posts with label thampan. Show all posts
Showing posts with label thampan. Show all posts

Sunday, December 21, 2008

അദ്ധ്വാനത്തിന്റെ മഹത്വമറിയുന്നയാള്‍



മലയാളി പൊങ്ങച്ചത്തിന്റെ ലോകത്തിലെ കൊടുമുടിയാണ്. കഷ്ടപ്പാടിന്റേയും, അദ്ധ്വാനത്തിന്റേയും ഗതകാലം അന്യര്‍ അറിയരുതെന്ന് ആശിക്കുന്നവരാണ് നമ്മളില്‍ ഏറിയ പങ്കും. മറ്റൊന്നുമല്ല, ഒരുവന്റെ കഷ്ടപ്പാടിന്റെ ചരിത്രം പിടികിട്ടിയാല്‍ അവന്റെ മേക്കിട്ടുകേറുന്നതും അവന്റെ ഇപ്പോഴത്തെ അഭിവൃദ്ധി അന്യരിലുണ്ടാക്കുന്ന അപകര്‍ഷതയെ നേരിടാന്‍ പഴയ ചരിത്രം സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിച്ച് ഇടിച്ചുതാഴ്ത്താന്‍ മലയാളിയുടെ സംസ്കാരശൂന്യത സദാ ജാഗരൂകമാണെന്ന് നമുക്കറിയാം. അതുകൊണ്ട്
നമ്മുടെ ഗതകാല ചരിത്രത്തിലെ കഷ്ടപ്പാടിന്റെയും അദ്ധ്വാനത്തിന്റേയും കഥ നാം പുറത്തുപറയാറില്ല.

എന്നാല്‍ ധീരരായ മനുഷ്യര്‍ അങ്ങിനെയല്ല. അവര്‍ക്ക് അസൂയക്കാരന്റെ അപകര്‍ഷതയുടെ ആഴം അറിയാം . അതിലേക്ക് അവരെ തള്ളിയിടാനും കെല്‍പ്പുണ്ടാകും. ഈ ധൈര്യത്തില്‍നിന്നും അവര്‍ തങ്ങളുടെ കഷ്ടപ്പാടിന്റെയും സ്ഥിരോത്സാഹത്തിന്റേയും കഥ പറഞ്ഞുതരുംബോള്‍ വിവേകികള്‍ക്ക്
അതൊരു അനുഭവ ഖനിയാണെന്നാണു തോന്നുക. മാത്രമല്ല, ഇത്തരം ജീവിത വിജയങ്ങളുടെ അനുഭവ സാക്ഷ്യങ്ങല്‍ കൊണ്ടുമാത്രമേ അദ്ധ്വാനത്തിന്റെ വിലയിടിച്ചില്‍ ചെറുക്കാനാകു.
ദേഹാദ്ധ്വാനമുള്ള ജോലി ചെയ്യുന്നതെല്ലാം വിഢികളുടെ ഏര്‍പ്പാടാണെന്ന വിശ്വാസവും, അത്തരം നീച ജോലികള്‍ക്ക് നീച ജാതിപ്പേരുനല്‍കി മനുഷ്യരെ അപമാനിക്കുന്ന സംസ്ക്കാരത്തിന്റെ പിന്മുറക്കാരുമാണ് നമ്മള്‍.
ആ സാഹചര്യത്തില്‍ പയ്യന്നൂര്‍ നഗരസഭാ എഞ്ചിനീയറായി റിട്ടര്‍ ചെയ്ത തബാന്‍ എന്ന കഠിനാദ്ധ്വാനിയും സ്ഥിരോത്സാഹിയുമായ ഒരു മനുഷ്യന്‍ തന്റെ റിട്ടയര്‍മെന്റ് യാത്രയയപ്പിനുള്ള മറുപടി പ്രസംഗത്തില്‍ താന്‍ ഒരു നാലാം ക്ലാസ്സുകാരനായിരുന്നു എന്നും, ഒരു ബീഡിത്തൊഴിലാളിയായിരുന്നു എന്നും പ്രഖ്യാപിക്കുന്നത് ഹൃദയത്തിലെ നന്മയുടെ കുതിച്ചൊഴുകലായിമാത്രമേ ചിത്രകാരനു മനസ്സിലാക്കാനാകു. കാരണം , ഇവിടങ്ങളിലുള്ള ആയിരക്കണക്കിന് ബീഡിത്തൊഴിലാളി കുടുംബങ്ങളെ
ആത്മാഭിമാന പൂരിതമാക്കുന്നതാണ് ആ വെളിപ്പെടുത്തല്‍. സ്ഥിരോത്സാഹിക്ക് ഏതു ജോലിയും, കഷ്ടപ്പാടും ഈശ്വര സാക്ഷാത്ക്കാരമാണെന്ന സന്ദേശം നല്‍കുന്ന തംബാന്മാര്‍ക്കുമാത്രമേ നമ്മുടെ മനസ്സുകളെ അദ്ധ്വാനത്തിന്റെ മഹത്വംകൊണ്ട് ജ്വലിപ്പിക്കാനാകു. എത്ര ധനികരാണെങ്കിലും, നാം ആ ജ്ഞാനദീപം ലഭിക്കുന്നതുവരെ ഭിക്ഷാടകരോ, അടിമകളോ,വീട്ടുപണിക്കാരോ,മുടിയാന്തിരങ്ങളോ ,ദുരഭിമാനികളോ മാത്രമാണ്.

ആ നല്ല മനസ്സിനുമുന്നില്‍ ചിത്രകാരന്റെ പ്രണാമം.

ചിത്രകാരന്‍ മനോരമയുടെ ശ്രീ എന്ന പ്രസിദ്ധീകരണം വെറുതെയൊന്നു മറിച്ചു നോക്കിയപ്പോളാണ് ശ്രീ.തമ്പാനെക്കുറിച്ചുള്ള ശ്രീ. ടി.അജീഷിന്റെ ലേഖനം കണ്ടത്. ലേഖകനും,മനോരമക്കും നന്ദി.