Showing posts with label RSS. Show all posts
Showing posts with label RSS. Show all posts

Sunday, February 27, 2011

വാമനന്മാരുടെ RSSകാലുകള്‍ !

ആര്‍.എസ്സ്.എസ്സ്.ഭീകരത ഇന്ത്യയെ വിഴുങ്ങുമോ എന്നാണ് മാതൃഭൂമി ആഴ്ചപ്പതിപ്പ് ഈ ആഴ്ച്ചത്തെ(27.02.2011) കവര്‍ സ്റ്റോറിയിലൂടെ ചോദിക്കുന്നത്.
ഹൈന്ദവ വര്‍ഗ്ഗീയത, സവര്‍ണ്ണത ,ബ്രാഹ്മണ്യഅജണ്ട  തുടങ്ങിയ വാക്കുകളൊക്കെ നമുക്ക് അലര്‍ജ്ജിയാണ്.
ജനത്തിനു പിടികിട്ടാത്ത ഇറക്കുമതി ചെയ്ത ഫാസിസമേ നമ്മള്‍ ഇപ്പോള്‍ ഉച്ചരിക്കു. കൂടാതെ, സവര്‍ണ്ണ മൂല്യങ്ങളെല്ലാം നമുക്ക് പാല്‍പ്പായസവുമാണ്. അതിന്റെ നെറികേടൊ, അധാര്‍മ്മികതയോ, വര്‍ഗ്ഗീയ അജണ്ടകളോ നമ്മേ അശേഷം ആകുലപ്പെടുത്തുന്നില്ല. കാരണം, നമ്മുടെ സാംസ്ക്കാരികത ഇപ്പോഴും പവിത്രമായി കരുതുന്നത് ബ്രാഹ്മണ-സവര്‍ണ്ണ രാഷ്ട്രീയ താല്‍പ്പര്യം അടിച്ചുറപ്പിക്കുന്ന  കള്ള ചരിത്രങ്ങളായ പുരാണ-ഇതിഹാസങ്ങളേയാണ്. നമ്മുടെ കവികളും, കഥാകാരന്മാരും ഇപ്പോഴും ചവച്ചുകൊണ്ടിരിക്കുന്നത് രാമന്റേയും, കൃഷ്ണന്റേയും, ഭീമന്റേയും,സീതയുടേയും,ദ്രൌപതിയുടേയും മനോവ്യാപാരങ്ങളുടെ ചില്ലകളും ഇലകളും തന്നെയാണ്. നമ്മുടെ സാംസ്ക്കാരികത സവര്‍ണ്ണ രാഷ്ട്രീയത്തിന്റെ അടിമ മാത്രമാണ്. അത്തരമൊരു സാഹചര്യത്തില്‍ ആര്‍.എസ്സ്.എസ്സ്. ഇന്ത്യയെയും അതിലെ 80 ശതമാനത്തിലധികം വരുന്ന അവര്‍ണ്ണ ജനതയേയും വിഴുങ്ങുമ്പോള്‍ വാപൊളിച്ചു നില്‍ക്കാനേ നമുക്ക് കഴിയു.

മഹാത്മാഗാന്ധിയുടെ ചോര കുറച്ചു കാലമെങ്കിലും ഹൈന്ദവ വര്‍ഗ്ഗീയതയെ തടുത്തു നിര്‍ത്തി. എന്നാല്‍, ആ സമയത്ത് ഭീകരമായ ബ്രാഹ്മണ വര്‍ഗ്ഗീയതയുടെ വൈറസ്സുകള്‍ പേറുന്ന ആര്‍.എസ്സ്.എസ്സിനെ ശാശ്വതമായി തള്ളിപ്പറയാന്‍ നമ്മളൊന്നും ചെയ്തില്ല. കോണ്‍ഗ്രസ്സിലും, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളിലുമുള്ള നേതൃത്വം സവര്‍ണ്ണ ബ്രാഹ്മണ്യത്തിന്റേ മറ്റൊരു ഫ്ലേവര്‍ മാത്രമായിരുന്നതിനാല്‍ അവര്‍ക്കാര്‍ക്കും ബ്രാഹ്മണ്യത്തേയോ, സവര്‍ണ്ണ രാഷ്ട്രീയത്തേയോ തള്ളിപ്പറയാനാകുമായിരുന്നില്ല. ഫലത്തില്‍ എല്ലാ പാര്‍ട്ടികളുടേയും ആത്മാവായി, മുന്‍ നിരയായി സവര്‍ണ്ണ രാഷ്ട്രീയം ഇന്ത്യയെ മൊത്തമായി വിഴുങ്ങിയിരിക്കുന്നു. ഇനി ഔദ്ദ്യോഗികമായി ആര്‍.എസ്.എസ്. സ്ഥാനമേറ്റെടുക്കേണ്ട ചടങ്ങേ ബാക്കിയുള്ളു.

മുസ്ലീമല്ലാത്തവര്‍ എല്ലാം ഹിന്ദു എന്നൊരു ലളിത സമവാക്യത്തിലൂടെയാണ് ഇന്ത്യയില്‍ 15 ശതമാനം പോലുമില്ലാതിരുന്ന സവര്‍ണ്ണത 85 ശതമാനം അവര്‍ണ്ണരെ അണിചേര്‍ക്കുന്നത്. ശത്രുഭയമുയര്‍ത്തി, ഹൈന്ദവരല്ലാത്ത അവര്‍ണ്ണ മനുഷ്യരെ തങ്ങളുടെ വരുതിയില്‍ നിര്‍ത്താനും, അവരെ ചാവേറുകളാക്കാനും അവര്‍ക്കു കഴിയുന്നു. ഇസ്ലാമിന്റെ പേരില്‍ നടക്കുന്ന വെടിക്കെട്ടുകള്‍ ആര്‍.എസ്.എസിന്റെ മാര്‍ഗ്ഗമാകുന്നത് അങ്ങനെയാണ്. പുരോഗമനവാദികളും,യുക്തിവാദികളും, ബുജികളുമെല്ലാം സവര്‍ണ്ണ പശ്ചാത്തലമുള്ളവരായതിനാല്‍ എന്താണ് അവര്‍ണ്ണത, എന്താണു സവര്‍ണ്ണത എന്ന് വേര്‍ത്തിരിച്ച് ഒന്നു പറഞ്ഞുകൊടുക്കാന്‍ പോലും ആരും മിനക്കെടുന്നില്ല. ആകെ ചെയ്യുന്നത് അപ്പുറത്താണോ ഇപ്പുറത്താണോ എന്ന് അടയാളപ്പെടുത്തി, അകല്‍ച്ചയും, ശത്രുതയും, അധികാരവും,അടിമത്വവും,പക്ഷങ്ങളും പ്രഖ്യാപിക്കുകയാണ് നമ്മള്‍. ഗ്ലോബലൈസേഷന്റെ ഭാഗമായി പണമുണ്ടാക്കല്‍ മാത്രമാണ് ഇപ്പോള്‍ എല്ലാവരുടേയും രാഷ്ട്രീയം. 

ആര്‍.എസ്.എസ്. ബ്രാഹ്മണ സവര്‍ണ്ണ വര്‍ഗ്ഗീയതയുടെ വൈറസ് ബാധിച്ച നമ്മുടെ സഹോദരങ്ങള്‍ തന്നെയാണ്.  ബ്രാഹ്മണ സവര്‍ണ്ണ വര്‍ഗ്ഗീയ പ്രത്യയശാസ്ത്രമെന്ന വൈറസ്സിനെ ചരിത്രപരമായി പുറത്തെടുത്ത് തള്ളിപ്പറയുക എന്നതാണ് ഈ പ്രശ്നപരിഹാരത്തിനുള്ള പ്രായോഗികമായ സാംസ്ക്കാരിക മാര്‍ഗ്ഗം. ആര്‍.എസ്.എസിന്റെ ശക്തി ബ്രാഹ്മണ്യത്തില്‍ നിന്നും നിര്‍ഗളിച്ചുകൊണ്ടിരിക്കുന്ന സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള സവര്‍ണ്ണ വര്‍ഗ്ഗീയ വിഷമാണെന്ന് നമുക്ക് എന്നെങ്കിലുംതിരിച്ചറിയാന്‍ കഴിയട്ടെ എന്നു മാത്രം ആശിക്കുന്നു.