Showing posts with label മാതൃഭൂമി. Show all posts
Showing posts with label മാതൃഭൂമി. Show all posts

Monday, September 14, 2009

പതിനഞ്ചുകാരിക്കും ശാസ്ത്രജ്ഞയാകാം !


ഇന്നത്തെ പ്രഭാതത്തെ പ്രതീഷാനിര്‍ഭരമാക്കിക്കൊണ്ട് ഈ അഭിമാനകരമായ വാര്‍ത്ത ചിത്രകാരന്റെ മുന്നിലെത്തിച്ചതിന്റെ പേരില്‍ മാതൃഭൂമിയോട് കൃതജ്ഞതയറിയിക്കട്ടെ.വാര്‍ത്ത കൊടുത്തു എന്നതിലുപരി ഈ വാര്‍ത്തക്കു നല്‍കിയിരിക്കുന്ന സ്ഥാനമാണ് ചിത്രകാരനെ കൂടുതല്‍ സന്തോഷിപ്പിക്കുന്നത്.ഒന്നാം പേജില്‍ ഏറ്റവും മുകളിലായി ശാസ്ത്രന്വേഷകയായ ഹനാന്‍ ബിന്ത് ഹഷീം എന്ന പതിനഞ്ചുകാരിയുടെ പടവും വാര്‍ത്തയും നല്‍കുന്നതിലൂടെ പത്രാധിപ സമിതിയില്‍ പത്ര ധര്‍മ്മം എന്താണെന്ന് ബോധ്യമുള്ള അരെല്ലാമോ ഉണ്ട് എന്ന് മാതൃഭൂമി തെളിയിച്ചിരിക്കുന്നു. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത സിസി ജേക്കബ് ആരാധന കൂടി വസ്തുനിഷ്ടയില്‍ നിന്നും അകന്നിരിക്കുമോ എന്നു ഭയമുണ്ടെങ്കിലും ധന്യമായ ഒരു കൃത്യമാണ് ചെയ്തിരിക്കുന്നത്.അവരോടും നന്ദി പറയുന്നു.

ഹനാന്‍ ബിന്‍‌ത് ഹാഷിം
നമ്മുടെ അഭിമാനമായി മാറിയ റസൂല്‍ പൂക്കുട്ടിക്കും, എ.ആര്‍.റഹ്‌മാനും ശേഷം ഹനാന്‍ ബിന്ത് ഹഷീം എന്ന പതിനഞ്ചുകാരിയും
ലോകത്തിന്റെ വേലക്കാര്‍ മാത്രമായ നമ്മളും ബുദ്ധിയുള്ളവരാണെന്ന് ലോകത്തിനുമുന്നില്‍ സാക്ഷ്യപ്പെടുത്തുമെന്ന് തോന്നുന്നു.മാതൃഭൂമിയുടെ ഇന്നത്തെ ഒന്നാം പേജ് വാര്‍ത്ത വസ്തുനിഷ്ടമാണെങ്കില്‍ ഹനാന്‍ നമ്മുടെ വെളിച്ചത്തിലേക്കുള്ള പ്രതീക്ഷയാണ്. ആ മിടുക്കി ആത്മബോധത്തോടെ പറയുന്ന ഒരു വാചകമാണ് ചിത്രകാരനില്‍ പ്രതീക്ഷയുണ്ടാക്കുന്നത്. “മറ്റു രാജ്യങ്ങളെ ആശ്രയിച്ചാണ് ഞാന്‍ നില്‍ക്കുന്നത്.അതില്‍ എനിക്ക് നാണക്കേടുണ്ട്.എന്റെ വിഷയം പഠിക്കാന്‍ പറ്റിയ സ്ഥപനം എന്റെ നാട്ടിലില്ലാത്തപ്പോള്‍ എനിക്കതേ ചെയ്യാന്‍ പറ്റു”
ചിത്രകാരന്റെ പ്രിയപ്പെട്ട ഹനാന്‍ മോളേ ഈ ചിത്രകാരനും ആ ദുഖം പങ്കുവക്കുന്നു. ചിത്രകാരന്‍ സ്വന്തമെന്നു കരുതി ഉപയോഗിക്കുന്ന വാച്ചിലെ ബട്ടണ്‍ സെല്‍ മുതല്‍ അല്ലെങ്കില്‍ ബോള്‍ പെന്നിലെ ബോള്‍ മുതല്‍...ഇന്ന് നമ്മള്‍ കാശുകൊടുത്ത് അഹങ്കാരത്തോടെ ഉപയോഗിക്കുന്ന ഈ കംബ്യൂട്ടറും, മൊബൈലും,കാല്‍ക്കുലേറ്ററും,കാറും,ഒന്നും സത്യത്തില്‍ നമ്മുടേതല്ലല്ലോ എന്ന ബോധം ലജ്ജിപ്പിക്കുന്നതാണ്.
അതിനൊരറുതിവരുത്താന്‍ ആയിരം ഹനാന്മാര്‍ ജന്മമെടുക്കട്ടെ എന്ന് കൊതിച്ചുപോകുന്നു.

നമ്മുടെ എഞ്ചിനീയറീങ്ങ് കോളെജുകളിലും, യൂണിവേഴ്സിറ്റികളിലും നിര്‍മ്മിക്കപ്പെടുന്ന വന്ധ്യംങ്കരിച്ച അടിമ വേലക്കാരെയോര്‍ത്ത്
ദുഖിക്കുന്നു. റിട്ടയറാകുന്നതുവരെ നമ്മുടെ ഭാവി തലമുറയെ ക്ഷ്വരം പഠിപ്പിക്കുന്ന പ്രഫസര്‍മാരെ വല്ല ക്ഷേത്രങ്ങളിലെ ശാന്തിപ്പണിക്കോ,പള്ളികളിലെ മുക്രിജോലിക്കോ നിയോഗിക്കുന്നതാണ് ഉത്തമം. മുക്രികള്‍ക്ക് 4000 രൂപ പെന്‍ഷന്‍ നല്‍കി പ്രോത്സാഹിപ്പിക്കുന്ന ഭരണ കര്‍ത്താക്കളുള്ള ഈ നാടിനെ രക്ഷിക്കാന്‍ ഹനാന്മാര്‍ക്ക് വിദേശ രാജ്യങ്ങളെത്തന്നെ ആശ്രയിക്കേണ്ടിവരും !

Saturday, September 15, 2007

മാതൃഭൂമിയിലെ ചിത്രം



ആര്‍ട്ടിസ്റ്റ് മദനന്‍ ചിത്രകാരന്റെ സുഹൃത്താണ്. ഇരുപതു വര്‍ഷം മുന്‍പ് ചിത്രഭൂമിയില്‍ “പറയാനും വയ്യാ...“ എന്ന ഒരു ബാലിശ കാര്‍ട്ടൂണ്‍ പംക്തി വരച്ചിരുന്ന ചിത്രകാരന്‍ ചിത്രഭൂമിയുടെ സബ്എഡിറ്ററെ (അന്തരിച്ച എ.ജനാര്‍ദ്ദനന്‍) ഒന്നു നേരില്‍ കണ്ടുകളയാം എന്ന ഉദ്ദേശത്തില്‍ കോഴിക്കോട്ടെ മാതൃഭൂമി ഓഫീസ് സന്ദര്‍ശിച്ചപ്പോള്‍ ഗൃഹലക്ഷ്മി എഡിറ്റര്‍ ഡോ. പി ബി ലല്‍ക്കാറാണ് ചിത്രകാരന് മാത്രുഭൂമിയുടെ പ്രശസ്തരായ ചിത്രകാരന്മാരെ പരിചയപ്പെടുത്തിത്തന്നത്.


സ്വന്തം അനുഭവത്തിന്റെ കടലിനുമുന്നില്‍ തുളച്ചുകയറുന്നകണ്ണുകളുമായി കാവലിരിക്കുന്ന ഋഷിതുല്യനായ അന്തരിച്ച എ എസ് നായര്‍ ആയിരുന്നു അന്ന് ചീഫ് ആര്‍ട്ടിസ്റ്റ്. തൊട്ടടുത്ത് ഇപ്പഴത്തെ ചീഫ് ആര്‍ട്ടിസ്റ്റുമാരായ പ്രസാദേട്ടനും,മദനനും. ഹൃദ്യമായ ആ പരിചയപ്പെടലിന്റെ ദൃശ്യങ്ങള്‍ ഇന്നും ചിത്രകാരന്റെ മനസ്സില്‍ സൂക്ഷിച്ചിട്ടുണ്ട്. പിന്നീട് സ്വന്തം അമ്മയുടെ നിര്‍ബന്ധം സഹിക്കവയ്യാതെ ഫൈന്‍ ആര്‍ട്സ് കോളേജിലെ പഠനം ഉപേക്ഷിച്ച് മാതൃഭൂമിയില്‍ ട്രൈനിയായി കോഴിക്കോട് ജോലിചെയ്തപ്പോഴും ,അതിനുശേഷവും പലവുരു ആര്‍ട്ടിസ്റ്റ് മദനനെ ഒഫീസിലും,വീട്ടിലുമായി കണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ വിവാഹത്തിനും,തിരുവനതപുരത്തുവച്ചുനടന്ന ചിത്രകാരന്റെ വിവാഹത്തിനും കണ്ടിരിക്കുന്നു.


ഇത്രയും അടുത്ത സൌഹൃദം പുലര്‍ത്തുന്ന, അദ്ദേഹത്തിന്റെ കഴിവുകളെ വിസ്മയത്തോടെ നോക്കിനില്‍ക്കുന്ന ചിത്രകാരന്‍ അദ്ദേഹത്തെ വിമര്‍ശിക്കുന്നത് തെറ്റിദ്ധരിക്കപ്പെടരുത് എന്ന് ആത്മാര്‍ത്ഥമായ ആഗ്രഹത്താലാണ് മുകളില്‍ ഇത്രയധികം പഴമ്പുരാണം ആമുഖമായി എഴുതിയത്.


ഇന്നത്തെ മാതൃഭൂമി പത്രത്തില്‍ ഒന്നാം പേജില്‍ വിനായകചതുര്‍ത്തി പ്രമാണിച്ച് പ്രസിദ്ധീകരിച്ച ചിത്രമാണ് ചിത്രകാരനെ പ്രകോപിപ്പിച്ചത്. ചിത്രകാരന്റെ കാഴ്ച്ചക്കുറവുകൊണ്ടാണോ എന്നറിയില്ല.,

ആദ്യം ഫോട്ടോയാണെന്നാണ് വിചാരിച്ചത്. പിന്നെ താഴെ മദനന്റെ ഒപ്പും, പെയിന്റിങ്ങ് :മദനന്‍ എന്ന അടിക്കുറിപ്പും.

രാവിലെത്തന്നെ വിഢിയാക്കപ്പെട്ടതുപോലെ !

എത്ര വിദഗ്ദമായാണ് ... അന്യൂനമായാണ് ശ്രീ മദനന്‍ ഈ ചിത്രം വരച്ചിരിക്കുന്നത് ! സത്യമായും ചിത്രകാരനു പ്രണമിക്കാന്‍ തോന്നും വിധം കലാകാരന്റെ ആത്മാത്ഥതയും, സര്‍ഗ്ഗസിദ്ധിയും,അദ്ധ്വാനവും സമ്മേളിച്ചിരിക്കുന്നു.


എന്നാല്‍,

പ്രിയ മദനന്‍ ... താങ്കള്‍ എന്തിന് ഈ ചിത്രം വരച്ചു ?

താങ്കള്‍ നോക്കി വരക്കാന്‍ ഉപയോഗിച്ചത് വിനായകന്റെ ഒരു ചന്ദന ശില്‍പ്പമോ, ശില്‍പ്പത്തിന്റെ ഒരു ഫോട്ടോ പ്രിന്റോ ആയിരിക്കാം. ഒരു ഡിജിറ്റല്‍ ക്യാമറകൊണ്ട് അഞ്ചുപൈസ ചിലവില്ലാതെ അഞ്ചുമിനിറ്റുകൊണ്ട് നടത്താമായിരുന്ന ഈ സംഗതിക്ക് താങ്കള്‍ വിനിയോഗിച്ച അഥവ പാഴാക്കിയ സിദ്ധി കണക്കാക്കുംബോള്‍ ചിത്രകാരനു തലകറക്കം അനുഭവപ്പെടുന്നു.

ശ്രീ മദനന്റെ അദ്ധ്വാനത്തെ എങ്ങിനെയാണ് ന്യായീകരിക്കുക ?

ഇതിനു പുറമേയാണ് ഈ ചിത്രം പ്രസിദ്ധീകരിക്കുന്നതിലൂടെ ജനത്തിനു നല്‍കുന്ന തെറ്റായ സന്ദേശം:


ചിത്രകാരനു പറയാനുള്ളത്:

പല്ലുപറിക്കാന്‍ ജെ സി ബി ഉപയോഗിക്കരുത് എന്നാണ്.

ചിത്രം എന്നാല്‍ കോപ്പി ചെയ്യലാണെന്നും, ചിത്രകാരന്‍ എന്നാല്‍ കോപ്പിചെയ്യുന്നതിലുള്ള വൈദഗ്ദ്യമാണെന്നും ജനം തെറ്റിദ്ധരിക്കുന്നത് ജനത്തിന്റെ പുരോഗതിയുടെ വഴിയില്‍ തെറ്റായ വഴികാട്ടികള്‍ സ്ഥാപിക്കുന്നതിനു തുല്യമാണെന്ന് ചിത്രകാരന്‍ കരുതുന്നു.


മദനന്‍ എന്ന ചിത്രകാരന്‍ അദ്ദേഹത്തിന് ഇഷ്ടമുള്ളതു വരക്കട്ടെ... ചിത്രകാരന് അതിലെന്തുകാര്യം എന്ന ന്യായവുമായി പലരും വരും എന്നുള്ളതുകോണ്ട് പറയട്ടെ.

ഒരു കലാകാരന് എന്തും വരക്കാം. പക്ഷേ അതു പൊതുജന മധ്യേ പ്രദര്‍ശിപ്പിക്കുന്നതോടെ അതു ജനങ്ങളുടെ കൂടി ആത്മാവിഷ്ക്കാരമായി മാറുന്നുണ്ട്. ജനങ്ങളുടെകൂടി ആത്മാവിഷ്ക്കാരമായി മാറാനും, ജനത്തെ നവീകരിക്കാനും കല ശ്രമിച്ചില്ലെങ്കില്‍ അതില്‍ ഇടപെടേണ്ട ബാധ്യത ജനത്തിനുണ്ട് . പ്രത്യേകിച്ച് കലയെക്കുറിച്ച് അറിയുന്നവര്‍ക്ക്.
ജനത്തെ നവീകരിക്കാത്ത കല സമൂഹത്തില്‍നിന്നും നിഷ്ക്കാസനം ചെയ്യപ്പെടേണ്ടത് സമൂഹത്തിന്റെ രാഷ്ട്രീയപരമായ ആവശ്യംകൂടിയാണ്.

മുകളില്‍ കൊടുത്ത ചിത്രത്തിന്റെ പേരില്‍ ചിത്രകാരന് അതു വരച്ച കലാകാരനേക്കാളും, അതു പ്രസിദ്ധീകരിച്ച പത്രധിപരോടാണ് പ്രതിഷേധമുള്ളത്.
കാരണം കേരളത്തിന്റെ ബോധമണ്ഡലത്തെ സ്വാധീനിക്കുകയും,നിയന്ത്രിക്കുകയും ചെയ്യുന്ന മാത്രുഭൂമി, മനോരമ തുടങ്ങിയ പത്രങ്ങളുടെ പത്രാധിപര്‍ക്ക് കേരളത്തിലെ ഭരണ പ്രതിപക്ഷ നേതാക്കളെക്കാള്‍ ഉയര്‍ന്ന സ്ഥാനം ജനമനസാക്ഷി കല്‍പ്പിച്ചു നല്‍കുന്നതിനാല്‍ അവരുടെ ഉത്തരവാദിത്വം വളരെ വളരെ പ്രധാനപ്പെട്ടതാണ്.
ഒരു ചിത്രം ചിത്രകാരനു വരുത്തിവക്കുന്ന മനക്ലേശം നോക്കണേ!!!!
സ്വന്തം ജോലിത്തിരക്കുകാരണം ഈ വിഷയം കുറെക്കൂടി ഗ്രാഹ്യമായ രീതിയില്‍ എഴുതാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു. തണുത്തുപോകാതിരിക്കാന്‍ അക്ഷമയോടെ എഴുതിയ ഈ പൊസ്റ്റ് ചൂടോടെ പൊസ്റ്റുന്നു.


Thursday, July 19, 2007

"മാതൃഭൂമിയില്‍"ഷവര്‍മയും, ചില്ലി ചിക്കനും !!


പ്രിയ സഹജരേ,
വായനയും,കലാസ്വാദനവും മനുഷ്യസ്നേഹത്തിന്റെ വികാസത്തിനായുള്ള ഉപാധിയാണെന്ന വിശേഷബോധമുള്ളവരോട്‌ ചിത്രകാരന്‍ സ്നേഹപൂര്‍വ്വം ആവശ്യപ്പെടുന്നു: .....
മാത്രുഭൂമി ആഴ്ച്ചപ്പതിപ്പ്‌ തീര്‍ച്ചയായും വായിക്കണം.

ചിത്രകാരന്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ മാത്രുഭൂമി ആഴ്ച്ചപ്പതിപ്പ്‌ വായന നിര്‍ത്തിയ വ്യക്തിയായിരുന്നു. അന്നൊക്കെ മാത്രുഭൂമിയുടെ മുഖച്ചിത്രം മുതല്‍ ഉള്ളടക്കം വരെയുള്ള എല്ലാം ഇഡിലിയും സാംബാറും സ്റ്റെയിലിലായിരുന്നു. വായനകൊണ്ട്‌ പ്രത്യേക നേട്ടമോ, വായിക്കാതിരുന്നാല്‍ എന്തെങ്കിലും നഷ്ടമോ ഉണ്ടാകില്ലെന്ന് ഉറപ്പായി തോന്നിയതിനാലാണ്‌ മത്രുഭൂമി വായന നിര്‍ത്തിയത്‌.

എന്നാല്‍ കുറച്ചു ലക്കങ്ങളിലായി മാത്രുഭൂമി ആഴ്ച്ചപ്പതിപ്പിന്റെ കെട്ടിലും മട്ടിലും, ഉള്ളടക്കത്തിലും ചിത്രകാരന്റെ ശ്രദ്ധയാകര്‍ഷിക്കുംവിധമുള്ള ചില മാറ്റങ്ങള്‍ പ്രകടമാകുകയും ചെയ്തിരിക്കുന്നു.
ഈ പ്രസിദ്ധീകരണത്തിന്റെ കാഴ്ച്ചപ്പാടും, നിലവാരവും ചിത്രകാരനെ ഇപ്പോള്‍ സന്തോഷിപ്പിക്കുന്നു.

സ്ഥിരം വിഭവങ്ങളായിരുന്ന കഥകളി ആശാന്മാരുടെ ജീവചരിത്ര പൊങ്ങച്ചങ്ങളും, സര്‍വ്വീസ്‌ സ്റ്റോറികളും,മാത്രമായി...കഥയും കവിതയും മന്ത്രിച്ച്‌ ... തൊഴുത്‌ അംബലത്തില്‍ പോയിരുന്ന ഒരു സവര്‍ണ്ണ പ്രസിദ്ധീകരണം ഇപ്പോള്‍ ഒരു പുനര്‍ജന്മം ലഭിച്ചതുപോലെ മാനവികമായ കാഴ്ച്ചപ്പാടോടും,പ്രതിബദ്ധതയോടും, സൌന്ദര്യ ശാസ്ത്രപരമായ ഉദാത്ത നിലപാടുകളോടും സമൂഹത്തോട്‌ കലഹിക്കാന്‍ തുടങ്ങിയിരിക്കുന്നു.

ഇയ്യിടെയായി മാത്രുഭൂമിയില്‍ പ്രത്യക്ഷപ്പെടുന്ന ലേഖനങ്ങള്‍ ചാട്ടുളിപോലെ സമൂഹത്തിന്റെ ആത്മാവിലേക്ക്‌ തൊടുത്തുവിടുന്ന ആശയങ്ങള്‍ ഏത്‌ ഇരുട്ടിനേയും കീറിമുറിച്ച്‌ വെളിച്ചത്തിന്റെ പാത നിര്‍മ്മിക്കാന്തക്കവിധം ശക്തമാണെന്നത്‌ ഈ വിക്കിലിയെക്കുറിച്ച്‌ രണ്ടു വാക്കെഴുതാന്‍ ചിത്രകാരനെ പ്രചോദിപ്പിച്ചിരിക്കുന്നു.

ഈ ആഴ്ച്ചയിലെ "നവോത്ഥാന മൂല്യങ്ങള്‍ നാടുനീങ്ങുംബോള്‍ " എന്ന ശ്രീ ഇ.എ. ജബ്ബാറിന്റെ ലേഖനം കേരളീയന്റെ സമഗ്രവും സംബൂര്‍ണ്ണവുമായ സൌദര്യത്തിനേയും വൈരൂപ്യത്തെയും വിദഗ്ദമായി അവതരിപ്പിച്ചിരിക്കുന്നു.

കേരളീയന്റെ സാമൂഹ്യ ചരിത്രപരമായ മാനസ്സിക വൈകല്യത്തെ എങ്ങിനെ ഇല്ലാതാക്കാം എന്നു ചിന്തിക്കുന്നവര്‍ക്ക്‌ ഈ ലേഖനം സുവ്യക്തമായി വഴികണ്ടുപിടിക്കാന്‍ സഹായിക്കും.

ശ്രീ ജബ്ബാറിന്റെ വാക്കുകള്‍ വളരെ സരളവും, മാനവികവും, മതനിരപേക്ഷവുമാണ്‌ എന്നത്‌ സത്യത്തിന്റെ സൌന്ദര്യം പോലെ... ലേഖനത്തെ മനോഹരമാക്കുന്നു.

ഈ ലേഖനം വായിക്കാതിരുന്നാല്‍ കേരളത്തിന്റെ കെട്ടുപിണഞ്ഞ്‌ ഉണ്ടനൂലുപോലിരിക്കുന്ന സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങള്‍ കൂടുതല്‍ സംങ്കീര്‍ണമാക്കുന്ന സമയം കൊല്ലി ചര്‍ച്ചകളുമായി കഴിച്ചുകൂട്ടുന്ന ദുര്യോഗത്തില്‍നിന്നും ബ്ലൊഗേഴ്സിന്‌ അടുത്തകാലത്തൊന്നും മോചനം ലഭിക്കില്ലെന്ന് ചിത്രകാരന്‍ ഉറപ്പിച്ചുപറയുന്നു.

മത്രുഭൂമി ആഴ്ച്ചപ്പതിപ്പില്‍ ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്ന ഇലസ്റ്റേഷനുകളില്‍ ചിലത്‌ ചിത്രകലയുടെ സമകാലികമായ സ്പന്ദനങ്ങള്‍ വായനക്കാര്‍ക്ക്‌ നല്‍കുന്നു എന്നതു എടുത്തുപറയട്ടെ.
ഈ ചിത്രങ്ങള്‍ ഓരോന്നും വികാര സാന്ദ്രമായ കാഴ്ച്ചകളായി,നമ്മുടെ സംസ്കാരത്തിന്റേയും,മനുഷ്യരുടെയും,ജീവിതത്തിന്റേയും പരിഛേദമായി നില്‍ക്കുംബോള്‍ ചിത്രകാരന്റെ മനസ്സില്‍ ആഹ്ലാദം അലയടിക്കുന്നു.

മാത്രുഭൂമി ആഴ്ച്ചപ്പതിപ്പിന്റെ ഈ വിപ്ലവകരമായ മാറ്റത്തിന്റെ മൂലഹേതു മാധ്യമം ആഴ്ച്ചപ്പതിപ്പില്‍നിന്നും കുടിയേറിയ ഒരു ഉശിരന്‍ സാംസ്കാരിക പത്രപ്രവര്‍ത്തകനാണെന്നു പറഞ്ഞുകേള്‍ക്കുന്നു. എന്തായാലും മാത്രുഭൂമി പത്രാധിപസമിതിയുടെ അനുവാദമില്ലാതെ ഒരു പത്രപ്രവര്‍ത്തകനും സ്വാതന്ത്ര്യം കാണിക്കാനാകില്ല.അതുകൊണ്ടുതന്നെ മാത്രുഭൂമിയുടെ ക്രിയാത്മകവും, ചലനാത്മകവുമായ ഈ മാറ്റത്തില്‍ ചിത്രകാരന്‍ മാത്രുഭൂമി കുടുബത്തെ മൊത്തം അഭിനന്ദിക്കുന്നു.

ഒരു പക്ഷേ... ഈ പ്രസിദ്ധീകരണം ഇങ്ങനെ തുടര്‍ന്നാല്‍ കേരളത്തിന്റെ വന്ധ്യങ്കരിക്കപ്പെട്ട സാമൂഹ്യവിപ്ലവത്തിന്‌ പുനര്‍ജന്മം നല്‍കാന്‍ കാരണമായേക്കാം.(ഇത്‌ ചിത്രകാരന്റെ പ്രതീക്ഷയാണ്‌.എപ്പോഴാണ്‌ ഈ പ്രസിദ്ധീകരണം നിലപാടുമാറ്റുക എന്ന് പ്രവചിക്കാനാകില്ല. സുവര്‍ണ്ണകാലം നീണ്ടുനില്‍ക്കട്ടെ എന്നു പ്രാര്‍ത്ഥിക്കാം- ആമേന്‍)

മാത്രുഭൂമിക്ക്‌ ചിത്രകാരന്റെ പ്രണാമം !!!!!!

പൊസ്റ്റിന്റെ തലക്കെട്ടിലെ "ഷവര്‍മ" മാത്രം കണ്ട്‌ ഇവിടെ എത്തിയവര്‍ അടുത്ത തട്ടുകടയില്‍ നിന്നും പരിപ്പുവടയും ചായയും കഴിച്ച്‌ പിരിഞ്ഞുപോകേണ്ടതാണ്‌.