Showing posts with label Dr.R.C.Karippath. Show all posts
Showing posts with label Dr.R.C.Karippath. Show all posts

Sunday, December 21, 2008

മലയചരിതം താളിയോല


മലയചരിതം എന്താണെന്ന് ഇതുവരെ ചിത്രകാരനൊരു ഗ്രാഹ്യവുമുണ്ടായിരുന്നില്ല. ഇന്നു രാവിലെ മനോരമ സണ്‍‌ഡേ സപ്ലിമെന്റില്‍ ഡോ. ആര്‍. സി. കരിപ്പത്തിന്റെ ഭാഷാഗവേഷണ വഴിയില്‍ ചില അമൂല്യ താളിയോലകള്‍ ഭാഗ്യകൊണ്ട് നശിപ്പിക്കുന്നതില്‍ നിന്നും രക്ഷിക്കാനായതിനെക്കുറിച്ചും , അക്കൂട്ടത്തില്‍ മലയചരിതമെന്ന ഒരമൂല്യകൃതിയുണ്ടെന്നും വിവരിച്ചുകൊണ്ടുള്ള ശ്രീ. എം.എം. സുജിത് ന്റെ ലേഖനം വായിച്ചു.

പഴയ ഇത്തരം താളിയോലകള്‍ ആചാരപ്രകാരം സൂക്ഷിക്കാന്‍ പിന്മുറക്കാര്‍ക്ക് കഴിയാതെ വന്നാല്‍ ക്ഷേത്രത്തിലെ അടുപ്പിലിട്ടോ, സമുദ്രത്തിലെറിഞ്ഞോ നശിപ്പിക്കണമെന്നാണത്രേ ഈ പാരംബര്യ ജനതയുടെ വിശ്വാസം. അതുപ്രകാരം നശിപ്പിക്കാന്‍ ശ്രമിച്ച താളിയോലക്കെട്ടാണത്രേ,
നശിപ്പിക്കുന്നതിനുമുന്‍പ് ഒരു പകര്‍പ്പെടുക്കാനായി ആര്‍.സി.കരിപ്പത്ത് അവകാശികളില്‍ നിന്നും വാങ്ങി താല്‍ക്കാലികമായി കൈവശം വച്ചിരിക്കുന്നത്. അടുത്ത കര്‍ക്കിടക വാവിന് നശിപ്പിക്കുന്നതിനായി അവകാശികള്‍ക്ക് തിരിച്ചുകൊടുക്കേണ്ടതായ ഈ അപൂര്‍വ്വ താളിയോലകളും,
ഈ ലേഖനവും നമ്മേ മറ്റൊരു സത്യത്തിലേക്കുകൂടി നോക്കാന്‍ പ്രേരിപ്പിക്കുന്നു.

മലയാളികളുടെ കുറെ നൂറ്റാണ്ടുകളുടെ ചരിത്രം തേച്ചുമാച്ച് നശിപ്പിക്കപ്പെട്ടതിന്റെ കാരണം കൂടി ഈ ലേഖനത്തിലൂടെ സൂചിപ്പിക്കപ്പെടുന്നുണ്ട്. ബ്രാഹ്മണ അധിനിവേശത്തെത്തുടര്‍ന്ന് നമ്മുടെ പഴയ പാരംബര്യവും, ചരിത്രവും ഇങ്ങനെ ക്ഷേത്രങ്ങളിലെ അഗ്നിയിലോ, സമുദ്രത്തിലോ നശിപ്പിക്കാനായി
ജനങ്ങള്‍ക്കിടയില്‍ ഈ പൈതൃക നശീകരണ വിശ്വാസം ആചാരമാക്കി പ്രചരിപ്പിച്ചിട്ടുണ്ടെന്ന് കരുതേണ്ടിയിരിക്കുന്നു. നമ്മുടെ പഴയ ജീവിതക്രമത്തേയും ധര്‍മ്മബോധത്തേയും നിരാകരിച്ച് പുതിയ
ബ്രാഹ്മണപ്രോക്തങ്ങളായ ആചാര വിശ്വാസങ്ങളിലേക്കും, ധര്‍മ്മച്യുതിയിലേക്കും പറിച്ചുനടുന്നതിന്റെ ഭാഗമായി നമ്മുടെ പൈതൃകം അഗ്നിക്കു സമര്‍പ്പിക്കുന്ന ഒരു ആചാരംതന്നെ പവിത്രമായ ഒരു ചടങ്ങായി നടപ്പിലാക്കിയിരുന്നു എന്ന് മനസ്സിലാക്കാം. നമ്മുടെ പഴയ കാവുകളിലെ പ്രതിഷ്ടകളെ നീച ദൈവങ്ങളാണെന്ന് വിശേഷിപ്പിച്ച് ,പുനപ്രതിഷ്ടയോടെ അംബലക്കുളത്തില്‍ വലിച്ചെറിയുന്ന നമ്മുടെ രക്തബന്ധമുള്ള ദൈവങ്ങളുടെ ചരിത്രവും ഇങ്ങനെത്തന്നെ.

എന്തായാലും ഇത്തരം അന്ധവിശ്വാസങ്ങളോട് കുറച്ചുദിവസത്തെ സമയം കടം വാങ്ങിയെങ്കിലും ബ്രാഹ്മണ ഹിന്ദുമതം കേരളത്തെ കീഴടക്കിക്കൊണ്ടിരിക്കുന്ന കാലത്തുള്ള ആ താളിയോല ഗ്രന്ഥം ആര്‍.സി.കരിപ്പത്തിന് രക്ഷിക്കാനായതില്‍ വളരെ സന്തോഷം തോന്നുന്നു. ലേഖകനോടും, മനോരമയോടും ഈ സത്യം ജനങ്ങാളിലെത്തിച്ചതിന് ചിത്രകാരന്‍ നന്ദി പറയുന്നു.

നമ്മുടെ പൈതൃകവും, സാംസ്കാരിക സ്വത്തുക്കളും പഠിക്കാനും,സംരക്ഷിക്കാനും കഴിയുന്നില്ലെങ്കില്‍ പിന്നെ എന്താണ് മലയാളി എന്ന് അവകാശപ്പെടാന്‍ നമുക്ക് യോഗ്യത ? ആ കഴിവുകേട് ഒരു തന്തയില്ലായ്മയാണ്. അതിനെ അതിജീവിച്ചേ പറ്റു. ഇന്നത്തെ വ്യത്യസ്ത ജാതി-മതസ്തരായ മലയാളിയില്‍ നിന്നും ആദിവാസിയായിരുന്ന മലയിലെ ആളനിലേക്കുള്ള ദൂരത്തിനിടക്ക് സംഭവിച്ച സാമൂഹ്യമാറ്റങ്ങളുടെയും,
ആ പ്രപിതാമഹന്മാരുടെ അറിവുകളുടേയും അനുഭവങ്ങളുടേയും ആകത്തുക നമ്മുടെ ചരിത്രമായി നമുക്കു കിട്ടുകതന്നെവേണം.