Showing posts with label secular thoughts. Show all posts
Showing posts with label secular thoughts. Show all posts

Saturday, January 17, 2009

സെപ്റ്റിക് ടാങ്കിലെ പ്രപഞ്ചസങ്കല്‍പ്പം !!!

ശ്രീ.വി.ബി.രാജന്‍ ചിത്രകാരന്റെ പോസ്റ്റിലെഴുതിയ കമന്റു വായിച്ചു. അദ്ദേഹം നല്‍കിയിരിക്കുന്ന ലിങ്കിലെ രാഹുല്‍ ഈശ്വറിന്റെ ഇംഗ്ലീഷ് ബ്ലോഗ് മാസങ്ങള്‍ക്കുമുന്‍പുതന്നെ ചിത്രകാരന്‍ വായിക്കുകയും, കമന്റു ഭരണിയില്‍ അതേക്കുറിച്ച് പോസ്റ്റെഴുതുകയും ചെയ്തിരുന്നു എന്നാണ് ഓര്‍മ്മ.
രാഹുല്‍ ഈശ്വറിന്റെ പൊസ്റ്റിലെ സങ്കുചിതത്വത്തെക്കുറിച്ച് ചെറിയൊരു കുറിപ്പുകൂടി എഴുതുന്നു.

രാഹുല്‍ ഈശ്വര്‍ വിലപിക്കുന്നത് എം.എഫ്.ഹുസൈന്‍ ഇന്ത്യയുടെ സാംസ്കാരിക പാരംബര്യം തകര്‍ത്തു തരിപ്പണമാക്കുന്നു എന്നാണ്. സരസ്വതിയേയും, സീതയേയും, ഭാരതാംബയേയും തുണിയില്ലാതെ വരച്ചാല്‍ ഇന്ത്യന്‍ സംസ്ക്കാരം തകര്‍ന്നുവിഴുമെന്ന് വിശ്വസിക്കുന്നത് സാംസ്കാരിക ജീര്‍ണ്ണതകൊണ്ടാണ്.

നൂറു കോടിയിലേറെ വരുന്ന ഇന്ത്യക്കാരുടെ സംസ്കാരം കേവലം ഒരു ഹുസൈന്‍ തന്റെ ബ്രഷുകൊണ്ട് ഇല്ലാതാക്കുന്നുണ്ടെങ്കില്‍ അത് നിലനില്‍ക്കാന്‍ അര്‍ഹതയില്ലാത്ത സംസ്ക്കാരമാണ്. തുമ്മിയാല്‍ തെറിക്കുന്ന മൂക്കെന്നും പറയും. രാമന്‍ സീതയെ ഭോഗിക്കുന്ന ചിത്രം എന്ന് രാഹുല്‍ വിശേഷിപ്പിക്കുന്ന ഹുസൈന്റെ ചിത്രം കാണുന്നതോടെ ഇന്ത്യക്കാരന്റെ മനസ്സിലെ സദാചാരബോധവും,സംസ്ക്കാരവും വീണുടയുമെന്ന് കരുതുന്നത് മൌഢ്യമാണ്.

പിന്നെ, മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നമ്മുടെ സംസ്കാരം ഉടച്ചുവാര്‍ക്കേണ്ടതുതന്നെയല്ലേ ? പുനര്‍നിര്‍മ്മിക്കപ്പെടാത്ത സംസ്കാരത്തെ എന്തിനുകൊള്ളാം ? വളര്‍ച്ച നഷ്ടപ്പെട്ട സംസ്ക്കാരത്തെ തുണിയഴിച്ച് ഒരു സംഭോഗത്തിനു പ്രാപ്തമാക്കുന്ന കലാകാരനെ ആദരിക്കാനുള്ള സഹിഷ്ണുത നമ്മുടെ സംസ്കാരത്തിനില്ലെന്നതാണ് സത്യം. ആ സത്യത്തെക്കുറിച്ച് ജ്ഞാനമുള്ള ചിന്തകനായ ചിത്രകാരന്‍ തന്റെ ജീവനും,സ്വത്തിനും എതിരെയുണ്ടായേക്കാവുന്ന ഭീഷണിപോലും തൃണവല്‍ക്കരിച്ചുകൊണ്ട്
പ്രധിവിധിയായി നല്‍കുന്ന സാമൂഹ്യ ഉദ്ദാരണ ഔഷധമാണ് ഹുസൈന്റെ ചിത്രങ്ങള്‍.
ബുദ്ധിജീവികളും പ്രബുദ്ധരെന്നും അവകാശപ്പെടുന്നവര്‍ക്കുപോലും ഇതൊന്നും മനസ്സിലാക്കാന്‍ മനസ്സിനകത്തെ വര്‍ഗ്ഗീയ പക്ഷ ചിന്തകള്‍ കാരണം കഴിയുന്നില്ലെന്നത് അവരുടെ പരിമിതി.
ഈ പരിമിതി നല്‍കുന്ന ഇരുട്ടില്‍ നിന്നാണ് മോഡി ഭക്തന്മാര്‍
ഹുസൈന്റെ ചിത്രകലക്കെതിരെ ആയുധമണീയുന്നത്. അത് ന്യായമാണെന്നു തോന്നുന്ന ഏതു മനുഷ്യനും പ്രാകൃതനും,പിന്തിരിപ്പനുമാണെന്ന് ചിത്രകാരന്‍ പറയുന്നു.

സമുദ്രത്തെ നോക്കുക.
പുഴകളും, കാറ്റും, ശീതജല പ്രവാഹവും,ഉഷ്ണജലപ്രവാഹവും, നിരന്തരം തിരമാലകളാല്‍ ഓരോ നിമിഷവും നവീകരിക്കപ്പെടുന്ന സമുദ്രം! തിരമാലകളെ ഫ്രീസ് ചെയ്യണമെന്ന് ആരെങ്കിലും പറയുമോ? കടലിനെ അടച്ചുവച്ച് സംരക്ഷിക്കണമെന്ന് ആരും പറയില്ല. വര്‍ഗ്ഗീയതയുടെ ചെറിയ ടാങ്കുകളെ മാത്രമെ അടച്ച് വക്കാനാകു.

ഒരു സമൂഹത്തിന് സംസ്ക്കാരികമായി വളരുന്നതിന് ഒരു സമുദ്രത്തെയെങ്കിലും മനസ്സിലാവാഹിക്കാന്‍ ശേഷിയുള്ള കലാകാരനും, സാഹിത്യകാരനും, ശാസ്ത്രജ്ഞനും സമൂഹത്തില്‍ ഉണ്ടായിരിക്കണം. കാരണം അവര്‍ ചട്ടപ്പടിയല്ലാതെ ചിന്തിക്കാന്‍ ശേഷിയുള്ളവരാണ്. മാറ്റങ്ങളാണ് അവരുടെ ജീവിതം തന്നെ! അവരാണ് സമൂഹത്തെ ഉടച്ചുവാര്‍ക്കുന്നവര്‍. നവീകരിക്കുന്നവര്‍. അവരെ നാടുകടത്തുന്നവര്‍ ഏതു ദൈവത്തിന്റേ പേരില്‍ നടത്തുന്ന ആഹ്വാനമായാലും അത് മാനവികമല്ല, ദൈവീകമല്ല. പുരോഗമനാത്മകമല്ല.
ഏതു വര്‍ഗ്ഗീയ വാദിയും തന്റെ കക്കൂസ് ടാങ്കിനെ സംസ്കാരമാണെന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന ചിന്താശേഷി കുറഞ്ഞ മനുഷ്യനാണ്. ഇംഗ്ലീഷ് പറയാനും എഴുതാനും അറിയുമെന്നതല്ല ചിന്താശേഷിയുടെ അളവുകോല്‍. കൂട്ടിക്കൊടുപ്പിനു കിട്ടുന്ന കമ്മീഷന്‍ തുക/ശംബളത്തിന്റെ വലിപ്പമല്ല ബുദ്ധിശക്തിയുടെ തെളിവ്.
കക്കൂസ് ടാങ്ക് നമ്മോട് ആവശ്യപ്പെടുന്നത് അതിന്റെ മൂടി തുറക്കരുതെന്നാണ്.
ചാതുര്‍വര്‍ണ്ണ്യപ്രകാരമുള്ള
ജീവികളുടെ ഒരു ആവാസ വ്യവസ്തതന്നെ കക്കൂസ് ടാങ്കിനകത്തുണ്ട്. എട്ടുകാലി ദൈവങ്ങളും, ബ്രാഹ്മണവിഷം പേറുന്ന തേളുകളും, പാറ്റകളും , തേരട്ടകളും,ശൂദ്രരായ പുഴുസമൂഹവും, അനേകകോടി സൂക്ഷ്മജീവികളും ,ഭക്തിസാന്ദ്രമായതും ദൈവീകമെന്ന് കക്കൂസിലെ ജീവസമൂഹം ഒന്നാകെ വിശ്വസിക്കുകയും, മത പണ്ഡിതര്‍ സാക്ഷ്യപ്പെടുത്തുന്നതുമായ സനാതനസംസ്കാരത്തിന്റെ പവിത്രമായ സുഗന്ധവും അതിനകത്ത് സംരക്ഷിക്കപ്പെട്ടിരിക്കുന്നു. സത്യത്തില്‍ ആ ലോകം അവിടത്തെ ആവാസവ്യവസ്ഥിതിയെയും, ജനങ്ങളേയും സംബന്ധിച്ച് സ്വര്‍ഗ്ഗതുല്യമായ ഗോഡ്‌സ് ഓണ്‍ കണ്ട്രിയാണ് !

ദൈവങ്ങള്‍ക്ക് ജന്മം നല്‍കാന്‍ ശേഷിയുള്ള കലാകാരന്മാരും,ശാസ്ത്രജ്ഞരും നിരന്തരം നവീകരിക്കുന്ന ലോകം വേണമോ, അതോ ദൈവങ്ങള്‍ക്ക് അടിമപ്പെടാന്‍ ആഹ്വാനം നല്‍കുന്ന മതങ്ങളുടെ സ്ലാബിട്ടുമൂടിയ പൌരോഹിത്യ ലോകംവേണമോ എന്നത് ചിന്താശേഷിയുള്ള മനുഷ്യര്‍ തീരുമാനിക്കേണ്ട വിഷയമാണ്.
എന്തായാലും, ലോകം മാനവികമായി വളരെയധികം പുരോഗമിച്ചതിനാല്‍ മതവര്‍ഗ്ഗീയതയുടെ സ്ലാബുകളുടെ സുരക്ഷിതത്വത്തിനുള്ളില്‍ ഏറെക്കാലം മഹനീയ ദുര്‍ഗന്ധസംസ്കാര സമൂഹമായി കഴിഞ്ഞുകൂടാമെന്ന് ആരും സ്വപ്നം കാണാതിരിക്കുകയാണ് ഉചിതം.

വര്‍ഗീയതകളുടെ ,ജാതിയതകളുടെ, വിഭാഗീയതകളുടെ സെപ്റ്റിക്ക് ടാങ്ക് എന്നെങ്കിലും പൊളിക്കപ്പെടുകതന്നെചെയ്യും.
എങ്ങനെ പൊളിക്കണമെന്ന് ചിന്താശേഷിയുളള മനുഷ്യരാണ് തീരുമാനിക്കുക. കീടങ്ങളല്ല !