Friday, March 26, 2010

നമ്മള്‍ മനുഷ്യരല്ല ???

ബസ്സിലും ഓട്ടോയിലുമായി രണ്ടുദിവസം പ്രസവവേദനയുമായി 240 കിലോമിറ്റര്‍ ദൂരം ആശുപത്രികളില്‍ നിന്നും ആശുപത്രികളിലേക്ക് അലയേണ്ടിവന്ന ഇടുക്കി ജില്ലയിലെ ഒരു ആദിവാസി യുവതിയുടെ അവഗണനയുടെ അനുഭവം ഇന്നത്തെ മാതൃഭൂമി പത്രത്തില്‍(2010മാര്‍ച്ച് 6 വെള്ളിയാഴ്ച്ച.അഞ്ചാം പേജ്,കണ്ണൂര്‍ എഡിഷന്‍) എസ്.ഡി. സതീശന്‍ നായര്‍ എന്ന ലേഖകന്‍ എഴുതിയിരിക്കുന്നു. മനുഷ്യത്വം തൊട്ടുതീണ്ടാത്ത ഒരു സാമൂഹ്യവ്യവസ്ഥിതിയുടെ ഭാഗമായ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ആദിവാസികള്‍ മനുഷ്യരാണെന്ന് തിരിച്ചറിവുണ്ടാകാന്‍ ഇനിയെത്ര കാലം വേണ്ടിവരുമെന്നറിയില്ല. മൂന്നരക്കോടി ജനങ്ങളുടെ മനുഷ്യത്വത്തിന്റെ ആവറേജ് മനുഷ്യത്വമാണ് കേരളത്തിന്റെ സര്‍ക്കാരിനുണ്ടാകുക!!! ആദിവാസികള്‍ക്ക് പ്രൈവറ്റ് ആശുപത്രികളില്‍പ്പോലും സര്‍ക്കാര്‍ ചിലവില്‍ സൌജന്യ ചികിത്സാ സൌകര്യം
സജ്ജമാക്കാന്‍ സമൂഹത്തിന് ധാര്‍മ്മിക ബാധ്യതയുണ്ട്. ആ ഗര്‍ഭിണിയായ സ്ത്രീയെ 136 കിലോമീറ്റര്‍ ദൂരം ഓട്ടോറിക്ഷയില്‍ കൊണ്ടുനടന്ന ഒരു സാധാരണ ഓട്ടോറിക്ഷക്കാരനുള്ള മനുഷ്യത്വത്തിന്റെ അളവ് കേരള ജനതയുടെ പ്രതിശീര്‍ഷ മനുഷ്യത്വത്തിന്റെ അളവിനേക്കാള്‍ എത്രയോ ലക്ഷം ഇരട്ടിയാണെന്നോര്‍ക്കുക !!! നമ്മുടെ മനുഷ്യത്വത്തിന്റെ പരമാവധി വലിപ്പം ജാതിയുടേയോ മതത്തിന്റേയോ അതിരുകളില്‍ പരിമിതപ്പെട്ടിരിക്കുന്നു.
ശരാശരി മനുഷ്യത്വത്തിന്റെ അളവുവച്ചു നോക്കുംബോള്‍ നമ്മള്‍ മനുഷ്യരല്ല !!!

Friday, March 19, 2010

മാതൃഭൂമിയിലെ ചിത്രലേഖ

വ്യക്തിപരമായ അസൌകര്യങ്ങള്‍ കാരണം ബ്ലോഗ് വായനയും, എഴുത്തും, പത്ര-മാധ്യമ നിരീക്ഷണവും കട്ടപ്പുറത്തിരിക്കുന്ന സ്ഥിതിവിശേഷത്തിലൂടെയാണ് ചിത്രകാരന്‍ ഇപ്പോള്‍ പൊയ്ക്കൊണ്ടിരിക്കുന്നത്. മാര്‍ച്ച് 12ന് ബ്ലോഗര്‍മാരായ ചാര്‍വാകനും നിസ്സഹായനും പയ്യന്നൂരില്‍ കണ്‍‌വെന്‍ഷനില്‍ പങ്കെടുക്കാനായി വന്നതുകൊണ്ട് കുറച്ചു സമയമുണ്ടാക്കി ചിത്രകാരനും അവിടെ എത്തിപ്പെട്ടു.
അതിന്റെ ഭാഗമായി ഒരു പോസ്റ്റുമിട്ടു:വ്യക്തിബഹുമാനത്തിനായി ഒരു കണ്‍‌വെന്‍ഷന്‍(നിസ്സഹായന്‍ മാനവിക നിലപാടുകള്‍ എന്നബ്ലോഗില്‍ ഇതിന്റെ ഭാഗമായുള്ള മറ്റൊരു പോസ്റ്റിന്റെ ലിങ്ക്:ചിത്രലേഖയ്ക്ക് മനുഷ്യസ്നേഹികളുടെ ഐക്യദാർഡ്യം.)
കണ്‍‌വെന്‍ഷനില്‍ പങ്കെടുക്കുകയും ചിത്രലേഖക്കെതിരെയുള്ള ജാതിപീഢനത്തിന്റെ തീവ്രത മനസ്സിലാക്കുകയും ചെയ്തതിന്റെ ഫലമായി ജാതീയ-സ്ത്രീവിവേചനങ്ങള്‍ക്കെതിരെയുള്ള സമരത്തിന്റെ മുന്നണി പോരാളിയായ ചിത്രലേഖയെ ഒരു ഒറ്റപ്പെട്ട ഇരയായി സവര്‍ണ്ണതക്കുമുന്നില്‍ ഉപേക്ഷിച്ചുപോരാന്‍ മാനുഷികതയില്‍ വിശ്വസിക്കുന്ന ആര്‍ക്കും കഴിയില്ലെന്നും ബോധ്യപ്പെട്ടു.

സവര്‍ണ്ണത ഇന്ത്യന്‍ ജനതയെ ആകമാനം ഗ്രസിച്ചിരിക്കുന്ന ബ്രാഹ്മണ്യത്തിന്റെ കുടില രാഷ്ട്രീയത്തിന്റെ വിഷമയമായ സാംസ്ക്കാരിക വായുമണ്ഡലമാണെന്നാണ് ചിത്രകാരന്‍ മനസ്സിലാക്കിയിട്ടുള്ളത്. ആ സാംസ്ക്കാരികതയില്‍ നിന്നും ഒഴിഞ്ഞുമാറി നില്‍ക്കാന്‍ ഏത് ജാതി-മതവിഭാഗത്തിനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും പെട്ടെന്നു കഴിയുമെന്ന് തോന്നുന്നില്ല.എന്നാല്‍ സമയമെടുത്തെങ്കിലും മനുഷ്യത്വ വിരുദ്ധമായ സവര്‍ണ്ണ സാംസ്ക്കാരികതയെ ശുദ്ധീകരിക്കേണ്ടത് സാമൂഹ്യ സമത്വത്തിനും മാനുഷിക മൂല്യങ്ങള്‍ക്കും സാമൂഹ്യ നവോത്ഥാനത്തിനും അവശ്യം വേണ്ട പ്രവര്‍ത്തനമാണ്.അതിന്റെ ഭാഗമായുള്ള, തൊഴിലെടുത്ത് ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള ചിത്രലേഖയുടേ സമരത്തെ ധീരമെന്ന് വിശേഷിപ്പിക്കേണ്ടിയിരിക്കുന്നു.

തിന്മയുടെയും തന്തയില്ലായ്മയുടേയും മൂല്യരാഹിത്യത്തിന്റേയും പ്രതിരൂപമായ സവര്‍ണ്ണതയാണ് നമ്മുടെ സദാചാരത്തിന്റെ സൂക്ഷിപ്പുകാര്‍ എന്നതിനാല്‍ ... സവര്‍ണ്ണതക്കെതിരെയുള്ള ഏതു ചെറുത്തുനില്‍പ്പും തകര്‍ക്കുന്നതിനായി ബ്രാഹ്മണ്യം ചില സൂത്രവിദ്യകള്‍ ആയിരക്കണക്കിനു വര്‍ഷങ്ങളായി ഉപയോഗപ്പെടുത്തിവരുന്നുണ്ട്. ലൈഗീക ആരോപണങ്ങളിലും,ദൈവ നിഷേധം,മദ്യപാനം,അഹങ്കാരം,ബ്രാഹ്മണ ദ്രോഹം തുടങ്ങിയ കഥകള്‍ മെനഞ്ഞെടുത്ത് സവര്‍ണ്ണതക്കെതിരെയുള്ള നന്മയുടെ ചെറുത്തുനില്‍പ്പിനെ തിന്മയായി ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ് ആ തന്ത്രം. ചിത്രലേഖക്കെതിരെ അപവാദം പ്രചരിപ്പിച്ച് സമൂഹനന്മയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച പയ്യന്നൂരിലെ ഓട്ടോ ഡ്രൈവര്‍മാരും ആ ചിരപുരാതനമായ സവര്‍ണ്ണ തന്ത്രം തന്നെയാണ് പ്രയോഗിച്ചത്.ദുര്‍നടപ്പ്,മദ്യപാനം,പുലച്ചിയുടെ ശബ്ദക്കൂടുതല്‍....കീഴടങ്ങാനുള്ള വിമുഖത!!! അതായത് സവര്‍ണ്ണ കുലീനത്വമില്ലായ്മ ! ഒരാളെക്കുറിച്ച് പരാമര്‍ശിച്ചു തുടങ്ങുംബോഴേ ലൈഗീക അപവാദത്തിന്റേയോ,കള്ളുകുടി,ചീട്ടുകളി,തെറിവിളി,...തുടങ്ങിയ ലേബലുകള്‍ ബോധപൂര്‍വ്വം ചാര്‍ത്തി തമസ്ക്കരിക്കുക എന്ന വിദ്യ അയാളുടെ മിത്രങ്ങളെപ്പോലും അകറ്റിനിര്‍ത്താനും അതിലൂടെ ഒറ്റപ്പെടുത്തി നശിപ്പിക്കാനുമുള്ള നമ്മുടെ സവര്‍ണ്ണ ശീലത്തിന്റെ ഭാഗമാണ്. ആ ശീലത്തെ വേരോടെ പിഴുതെടുത്ത് പ്രതിരോധിക്കുകതന്നെവേണം.

മാതൃഭൂമി വീക്കിലിയില്‍ 2010 മാര്‍ച്ച് 7 ലക്കത്തില്‍ ജെ.ദേവിക ചിത്രലേഖയെക്കുറിച്ച് ഒരു ലേഖനമെഴുതിയത് ഇപ്പോഴാണ് ചിത്രകാരന്റെ ശ്രദ്ധയില്‍ പെട്ടത്. ഒരു പൊതുധാര മാധ്യമത്തിന്റെ നന്മക്കുവേണ്ടിയുള്ള സംഭാവന എന്ന നിലയിലുള്ള ഈ അംഗീകാരത്തെ ആദരിക്കേണ്ടിയിരിക്കുന്നു. ചിത്രലേഖ പ്രശ്നത്തിന്റെ മനുഷ്യത്വപരമായ വിസ്തൃതി മനസ്സിലാക്കേണ്ടവര്‍ക്കായി അത് സ്കാന്‍ ചെയ്ത് ഇവിടെ ചേര്‍ക്കുന്നു. താഴെക്കൊടുത്ത മാതൃഭൂമി പേജുകളില്‍ ക്ലിക്ക് ചെയ്താല്‍ വായിക്കാവുന്ന വിധം വലുതായി കാണാം.

Friday, March 12, 2010

വ്യക്തിബഹുമാനത്തിനായി ഒരു കണ്‍‌വെന്‍ഷന്‍

ഏതൊരു മനുഷ്യജീവിയും നമ്മേപ്പോലെ ബഹുമാനിക്കപ്പെടേണ്ടതാണെന്ന അടിസ്ഥാന മര്യാദയാണ് സംസ്കാരത്തിന്റെ പരിശുദ്ധി നിര്‍ണ്ണയിക്കുന്ന ഘടകമെന്ന് ചിത്രകാരനു തോന്നുന്നു. വ്യക്തി ആണായിക്കൊള്ളട്ടെ,പെണ്ണായിക്കൊള്ളട്ടെ,ധനികരോ ദരിദ്രരോ ആയിക്കൊള്ളട്ടെ മനുഷ്യനെന്ന നിലയിലുള്ള അവരുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളിലേക്ക് അനുവാദം കൂടാതെ പ്രവേശിക്കുന്നവര്‍ അതിക്രമിച്ചുകേറുന്നവരാണ്. ഇത്തരം അതിക്രമിച്ചുകേറുന്നതില്‍ പാരംബര്യമായി തങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങളുണ്ട് എന്ന് ആചാരവിശ്വാസങ്ങളാല്‍ ആത്മാര്‍ത്ഥമായും വിശ്വസിക്കുന്നവരാണ് നമ്മുടെ പൊതുസമൂഹം. ഈ അതിക്രമിച്ചുകേറല്‍ അതിന്റെ ഏറ്റവും അപമാനകരമായ അളവില്‍ അനുഭവിക്കുന്നവരാണ് സ്ത്രീകളും,ദളിത ജനവിഭാഗവും. സ്ത്രീ ഒരു ദളിത ജാതിക്കാരികൂടിയാണെങ്കില്‍ അവരുടെ പീഢന കഥ മനുഷ്യത്വഹീനമായ നരകയാഥനയുടേതുമാകും. പയ്യന്നൂരിലെ ഓട്ടോറിക്ഷ ഡ്രൈവറായ ചിത്രലേഖ അതുകൊണ്ടാണ് കൊടിയ അപമാനങ്ങള്‍ക്കും വധഭീഷണികള്‍ക്കും പാത്രീഭവിക്കുന്നത്. സംസ്ക്കാരത്തിന്റേയും പരിഷ്ക്കാരത്തിന്റേയും നെറുകയിലിരുന്ന് നീതിമാന്മാരായി ചമയുന്ന നമുക്ക് ചിത്രലേഖ ഒരു പൊലച്ചി പെണ്ണാണ് !!! സര്‍വ്വ പീഢനങ്ങള്‍ക്കും ജാതികൊണ്ടുതന്നെ യോഗ്യയായ അവരുടെ അവകാശബോധം നമുക്കാര്‍ക്കും സഹിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.കാരണം,ഒരു ദളിത സ്ത്രീക്ക് അത്രക്ക് വായിലെ നാവ് സംസ്കൃതചിത്തരും സാമാന്യം മാന്യന്മാരുമായ നാം അനുവദിച്ചുകൊടുത്തിട്ടില്ല. നാം സാംസ്ക്കാരികമായി അനുവദിക്കാത്ത ഒരു ഇടത്തില്‍ മാനവിക അവകാശത്തിനായി പൊരുതുന്ന ഒരു സ്ത്രീയെ അപവാദങ്ങാളാലെങ്കിലും നിഷ്പ്രഭയാക്കാനുള്ള ജാഗ്രത നമ്മുടെ സമൂഹം ആയിരക്കണക്കിനു വര്‍ഷമായി പുലര്‍ത്തിപ്പോരുന്നുണ്ട്.
ആ ജാഗ്രതയോട് ഒറ്റക്ക് പടപൊരുതുന്ന ചിത്രലേഖ ജനശ്രദ്ധയിലെത്തിച്ചേരുന്നു എന്നത് ഒരു വ്യക്തിയുടെ സമരവിജയമാണെങ്കിലും,അത് അവരുടേതുമാത്രമല്ല, സമൂഹത്തിന്റെ മൊത്തത്തിലുള്ള സ്വാതന്ത്ര്യബോധത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.
വ്യക്തി സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ചിത്രലേഖയുടെ ഒറ്റയാള്‍ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പയ്യന്നൂരില്‍ ഇന്നു നടന്ന(12.3.10)കണ്‍‌വെന്‍ഷനില്‍ നിന്നുള്ള കുറച്ചു ചിത്രങ്ങള്‍ താഴെ പോസ്റ്റു ചെയ്യുന്നു.
മനോരമ പത്രത്തില്‍ കണ്‍‌വെന്‍ഷനെക്കുറിച്ചു പ്രസിദ്ധീകരിച്ച(13.3.10) വാര്‍ത്ത
രേഖാരാജ് സ്വാഗതം പറയുന്നു.
( മാതൃകാപരമായ സംഘാടകശേഷിക്കുമുന്നില്‍ സാംസ്ക്കാരിക കേരളം നന്ദി പറയേണ്ടിയിരിക്കുന്നു.)

ഉദ്ഘാടകന്‍: ചന്ദ്രഭാന്‍ പ്രസാദ്
വേദിയിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍

അദ്ധ്യക്ഷന്‍: എ.വാസു
നമ്മുടെ മനുഷ്യാവകാശങ്ങള്‍ക്കായി സ്വന്തം ജീവിതം ഉഴിഞ്ഞുവക്കുന്നവര്‍
സിവിക് ചന്ദ്രന്‍
കെ. എ.സലീം കുമാര്‍
സജി,സിവിക് ചന്ദ്രന്‍,അജിത
കെ.അജിത, എ.വാസു
കെ.എ.സലീംകുമാര്‍,സുധാകരന്‍,കെ.കെ.കൊച്ച്

ചിത്രലേഖയുടെ മകളും, ചിത്രലേഖയും

മനുഷ്യ സ്നേഹത്തിന്റെ തേങ്ങലുകള്‍ക്ക് കാതോര്‍ക്കുന്നവര്‍


ചിത്രലേഖയുടെ തൊഴിലെടുക്കാനുള്ള അവകാശ സമരത്തെക്കുറിച്ചുള്ള ചിത്രകാരന്റെ ഒരു വായന പോസ്റ്റിന്റെ ലിങ്ക്:പയ്യന്നൂരിലെ ചിത്രലേഖയും ജാതിപീഢനവും
മാനവിക നിലപാടുകള്‍ എന്ന ബ്ലോഗിലെ പോസ്റ്റിന്റെ ലിങ്ക്:സി.പി.എമ്മിന്റെ ദളിതുപീഢനം !
സത്യാന്വേഷിയുടെ പോസ്റ്റിന്റെ ലിങ്ക്:'പുലച്ചീം വന്നല്ലോ ഓട്ടോ ഓടിക്കാന്‍' (ജാതിയെ കമ്യൂണിസ്റ്റുകള്‍ കൈകാര്യം ചെയ്യുന്ന വിധം)
നിസ്സഹായന്റെ കണ്‍‌വെന്‍ഷന്‍ ഫോട്ടോ പോസ്റ്റ്:
ചിത്രലേഖയ്ക്ക് മനുഷ്യസ്നേഹികളുടെ ഐക്യദാർഡ്യം.

Saturday, March 6, 2010

പയ്യന്നൂരിലെ ചിത്രലേഖയും ജാതിപീഢനവും

പയ്യന്നൂരിലെ ചിത്രലേഖ എന്ന സ്ത്രീയും കുടുംബവും ജാതിയുടെ പേരില്‍ കഠിനമായ അപമാനം അനുഭവിക്കേണ്ടിവരുന്നു എന്ന ഒരു വാര്‍ത്ത ഇപ്പോള്‍ ബ്ലോഗിലും പ്രാധാന്യം നേടിയിരിക്കുന്നു. സ്വന്തമായി ഓട്ടൊ റിക്ഷ ഓടിച്ച് ഉപജീവനം നടത്തുന്ന അവരെ നിരന്തരം അപമാനിച്ചുകൊണ്ട് പയ്യന്നൂരിലെ ഓട്ടോറിക്ഷ തൊഴിലാളികളും,അയല്‍‌വാസികളും തങ്ങളുടെ സംസ്ക്കാരശൂന്യതയാല്‍ ലോകത്തിനുമുന്നില്‍ അപഹാസ്യരാകാനുള്ള തയ്യാറെടുപ്പിലാണെന്നു തോന്നുന്നു. സി.പി.എം ന് വന്‍ ജന സ്വാധീനമുള്ള ഒരു പ്രദേശത്ത് ഇത്തരമൊരു സംഭവം ഉണ്ടാകുന്നത് സി.പി.എമ്മിന്റെ ജാതീയ നിലപാടുകളുടെ കാപട്യമായി വിലയിരുത്തപ്പെടേണ്ടതാണ്. മാനവിക നിലപാടുകള്‍ എന്ന ബ്ലോഗില്‍ സൂചിപ്പിക്കുന്ന തരത്തിലുള്ള ജാതീയ പീഢനം അവിടെ നടക്കുന്നുണ്ടെങ്കില്‍ കേരളം ഒന്നടങ്കം അപലപിക്കേണ്ടതും, സാംസ്ക്കാരിക കേരളത്തിന് അപമാനകരമായതുമായ ഗുരുതരമായ കുറ്റകൃത്യമാണ്. മാനവിക നിലപാടുകള്‍ എന്ന ബ്ലോഗിലെ പോസ്റ്റിലേക്കുള്ള ലിങ്ക് :
സി.പി.എമ്മിന്റെ ദളിതുപീഢനം !
ആ പോസ്റ്റിന് ചിത്രകാരന്‍ എഴുതിയ കമന്റ് താഴെ:

chitrakaran പറഞ്ഞു...

ചിത്രലേഖയുടെ ഓട്ടോറിക്ഷ കത്തിക്കല്‍ പ്രശ്നം ചെറിയ പത്രവാര്‍ത്തയായി എപ്പോഴോ വായിച്ചിരുന്നു. പേരിന്റെ സൌന്ദര്യംകൊണ്ടാണ് ശ്രദ്ധിച്ചതെന്നു പറയുകയാണു ശരി. കാരണം പയ്യന്നൂര്‍ തളിപ്പറംബ് പ്രദേശത്ത് ദിവസവും ഒന്നോ രണ്ടോ കാറുകളും, ഓട്ടോയോ, നാലഞ്ചു ബൈക്കുകളോ കത്തിക്കുക, റബ്ബറ് തോട്ടവും വാഴത്തോട്ടവും മറ്റു കൃഷികളും വെട്ടി നശിപ്പിക്കുക എന്നതൊക്കെ ഉച്ചപൂജ,അത്താഴപൂജ എന്നൊക്കെപ്പറയുന്നതുപോലെ എല്ലാ ദിവസവും ആവര്‍ത്തിക്കുന്ന സാധാരണ സംഭവമാണ്. വിരോധത്തിനിരയായാല്‍ വീടും പറംബും ഉപേക്ഷിച്ചുപോകുകയാണ് ഇവിടത്തെ സുരക്ഷിത മാര്‍ഗ്ഗം. നമ്മുടെ വീടിന്റെ പൂജാമുറിയില്‍ രാഷ്ട്രീയക്കാരന്‍ കുഴിയെടുത്ത് തെങ്ങിന്‍ തൈ നട്ടാലും പ്രതിഷേധിച്ചുകൂട.(പാര്‍ട്ടി-ആര്‍ എസ് എസ് ഗ്രാമങ്ങളില് അതൊക്കെ നാടന്നിട്ടുണ്ട്.‍)ചിലപ്പോള്‍ രാവിലെ ഉണര്‍ന്ന് വാതില്‍ തുറക്കുംബോള്‍ കാണുക എതിര്‍ പാര്‍ട്ടിക്കാര്‍ വീട്ടിന്റെ കോലായിലോ വാതില്‍ക്കലോ അവസാന മുന്നറിയിപ്പായി റീത്ത് വച്ചതായിരിക്കും ! പക്ഷേ ഇതെല്ലാം ചില സ്ഥലങ്ങളിലേ ഉള്ളു കെട്ടോ.
പറഞ്ഞുവരുന്നത് അത്രയും രാഷ്ടീയ ഭക്തിഭ്രാന്ത് ബാധിച്ച സ്ഥലമാണിതെന്നാണ്.

എന്നാല്‍ പയ്യന്നൂരിന് ഈ രാഷ്ട്രീയ അതിപ്രസരത്തിന്റെ പശ്ചാത്തലത്തിനു പുറമെ സവര്‍ണ്ണതയുടെ കുലിന പരിവേഷം കൂടിയൂണ്ട്.
പയ്യന്നൂരിലെ ക്ഷേത്രങ്ങള്‍,ജ്യോത്സ്യത്തിന്റേയും,പൊതുവാളന്മാരുടേയും,സവര്‍ണ്ണ ഉദ്ദ്യോഗസ്ഥന്മാരുടേയും അയ്യരുകളികൂടിയ ഈ ഭാഗത്തെ സവര്‍ണ്ണ സാന്ദ്രത ഏത് കമ്മ്യൂണിസ്റ്റിനേയും സവര്‍ണ്ണ മൂല്യങ്ങളുടെ ആരാധകനും വക്താവുന്മാക്കുന്ന സാഹചര്യം നിലവിലുണ്ട്.ഈ സവര്‍ണ്ണ സാന്നിദ്ധ്യം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ കാര്യസാദ്ധ്യത്തിനുവേണ്ടിയുള്ള കഴുതക്കാലായി ആദരിക്കുകയും പൊക്കിവക്കുകയും കൂടി ചെയ്യുംബോള്‍ പാര്‍ട്ടി സവര്‍ണ്ണവല്‍ക്കരിക്കപ്പെടുകയും സവര്‍ണ്ണ ശീലങ്ങള്‍ നാട്ടുനടപ്പും ആചാര വിശ്വസങ്ങളുമായി പുരോഗമന ചിന്താഗതിക്കാരെക്കൂടി വിലങ്ങിടുകയും ചെയ്യുന്നത് ആരും അറിയാതിരിക്കുകയാണു ചെയ്യുന്നത്.

അതുകൊണ്ടുതന്നെ ഈ ദുരവസ്ഥയെ നേരിടുംബോള്‍ സി.പി.എം എന്ന പാര്‍ട്ടിയെ പ്രതിസ്ഥാനത്തു നിര്‍ത്തുന്ന പ്രവണത പ്രായോഗികമല്ലെന്നു മാത്രമല്ല,ആത്മഹത്യാപരം കൂടിയാണെന്നാണ് ചിത്രകാരന്റെ അഭിപ്രായം.
കാരണം,പാര്‍ട്ടി സവര്‍ണ്ണതയുടെ ഇരകൂടിയാണിവിടെ. നമ്മുടെ ശത്രു സവര്‍ണ്ണതയാണ്; സവര്‍ണ്ണര്‍പോലുമല്ല എന്നതും ഓര്‍ക്കണം. അപ്പോള്‍,സവര്‍ണ്ണ ഹിന്ദുത്വ അജണ്ടക്ക് എതിരെ സ്വാഭാവികമായി അണിനിരക്കാന്‍ തയ്യാറുള്ള പയ്യന്നൂരിലെ സി.പി.എം.നെ ശത്രു പക്ഷത്ത് നിര്‍ത്തുന്നത് ബുദ്ധിശൂന്യതയാകും. കാരണം അവിടത്തെ പാര്‍ട്ടി അണികള്‍ അത്യന്തം ആത്മാര്‍ത്ഥതയുള്ളവരും, സത്യസന്ധരുമാണ്.പാര്‍ട്ടി ഭക്തിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന അവര്‍ തങ്ങളുടെ നേതാക്കളായ സവര്‍ണ്ണരുടെ ജാതീയ അജണ്ടകള്‍ക്ക് വഴിപ്പെട്ട്
പ്രകടമാക്കുന്ന സവര്‍ണ്ണതയേയും,അയിത്തത്തേയും വളരെ ശ്രദ്ധയോടെ വിഷമിറക്കേണ്ടതാണ്. അവിടത്തെ സി.പി.എം.സവര്‍ണ്ണ നേതാക്കളെക്കൊണ്ടുതന്നെ ഈ സവര്‍ണ്ണ വിഷം ഇറക്കുകയാണ് വേണ്ടത്.
അല്ലാതുള്ള മാര്‍ഗ്ഗം ചിത്രലേഖ എന്ന ആ സ്ത്രീയെ ഇനിയും ദ്രോഹിക്കുന്ന
തരത്തില്‍ വളരാനാണു സാധ്യത.മാത്രമല്ല,അതിനായി അവര്‍ണ്ണശക്തിയായ സി.പി.എമ്മിനെ സവര്‍ണ്ണരാക്കി സവര്‍ണ്ണതക്ക് ശക്തികൂട്ടുകയും ചെയ്യുന്നുണ്ട്.

എന്നാല്‍,അഖിലേന്ത്യ തലത്തിലുള്ള സി.പി.എമ്മിന്റെ ദളിത സ്നേഹകാപട്യം തുറന്നുകാണിക്കാനും, ആ പാര്‍ട്ടിയെ തകര്‍ക്കാനും,മറ്റൊരു പുരോഗമന പാര്‍ട്ടിയെ അവരോധിക്കാനുമാണെങ്കില്‍ ...കുഴപ്പമില്ല. ചിത്രലേഖയുടെ ത്യാഗോജ്ജ്വലമായ തുടര്‍ന്നുള്ള സമരത്തിലൂടെ അഖിലേന്ത്യതലത്തില്‍ തന്നെ നല്ല ശക്തിലഭിക്കും.പക്ഷേ,ഒരു സ്ത്രീയെ അതിനു കുരുതികൊടുക്കണൊ ?

സി.പി.എമ്മിനെ സവര്‍ണ്ണ മൂല്യങ്ങള്‍ ഹൈജാക്കു ചെയ്തു എന്ന സത്യം
പാര്‍ട്ടി അണികളെ ഓര്‍മ്മിപ്പിക്കുന്ന സാംസ്ക്കാരിക വിദ്യകളാണ് കൂടുതല്‍ ഉചിതം. സി.പി.എം പാര്‍ട്ടി മോശമാണെന്നു പറയുന്നത്...വിശ്വാസികളോട് ദൈവമില്ലെന്നു പറയുന്നതുപോലെ അവര്‍ക്ക് മനസ്സിലാക്കാനാകാത്ത കാര്യമാണ് :)പാര്‍ട്ടി അണികള്‍ അത്രക്ക് അന്ധരാണ്.

എന്തുതന്നെയാലും ചിത്രലേഖയുടെ അയിത്തത്തിനും, വിവേചനത്തിനുമെതിരായ സമരത്തിന് ചിത്രകാരന്റെ പിന്തുണ അറിയിക്കുന്നു.മാര്‍ച്ച് 12 ന് കണ്‍‌വെന്‍ഷനില്‍ പങ്കെടുക്കാനും ശ്രമിക്കും.
2010, മാര്‍ച്ച് 2 9:37 pm

Wednesday, March 3, 2010

നാം ഹുസൈനെ നാടുകടത്തിയവര്‍ !


ലോകം ഇന്നേവരെ കണ്ടിട്ടുള്ള മനുഷ്യനന്മയുടെ ഏറ്റവും ഉജ്ജ്വല മാതൃകയായ മഹാത്മാഗാന്ധിയെ നിര്‍ദ്ദയം വെടിവെച്ചുകൊന്ന ലോകത്തെ ഏറ്റവും നിന്ദ്യരായ, നികൃഷ്ടരായ, പാപികളായ ജനങ്ങളാണ് ഭാരതീയരായ നാം. ആ ക്രൂരകൃത്യത്തിന്റെ പാപം കേവലം
ഒരു നാദൂറാം ഗോഡ്സെയില്‍ ഒതുക്കി നിര്‍ത്തി പുണ്യപുരുഷന്മാരായി അഭിനയിക്കുന്ന നമ്മുടെ കാപട്യത്തിന്റെ പുറംതോട് പൊട്ടിക്കാന്‍ ഒരു ചിന്തകനെപ്പോലും ജനിപ്പിക്കാന്‍ കഴിയാത്ത മച്ചിയായ ഭാരതാബയെ തുണിയില്ലാതെ വരച്ചാല്‍ പോര !!! ഭരണിപ്പാട്ടുകളുടെ കൊടിമരം കൊണ്ട് അവളുടെ നെയ്യുകട്ടപിടിച്ചുണ്ടായ ദുര്‍മേദസ്സ് കടഞ്ഞുകളഞ്ഞ് തന്തക്കുപിറക്കുന്ന മക്കളെ ജനിപ്പിക്കുകതന്നെ വേണം. അതിനായി കാവുതീണ്ടല്‍ നടത്താനുള്ള തയ്യാറെടുപ്പുകള്‍ വൈകിക്കൂടെന്ന സംന്ദേശമാണ് ഹുസൈന്റെ വൈദേശിക പൌരത്വ പ്രശ്നത്തിലൂടെ പ്രബുദ്ധജനതക്ക് ലഭിക്കുന്നത്.

സത്യത്തെ ശത്രുവായും നന്മയെ തിന്മയായും മനസ്സിലാക്കപ്പെടുന്ന ഭാരതത്തില്‍ ശാസ്ത്രംകൊണ്ടും,ചരിത്രം കൊണ്ടും നമ്മുടെ ഇരുട്ടും ദുരഭിമാനങ്ങളും കട്ടപിടിച്ച സാംസ്ക്കാരികബോധത്തെ അലക്കി വെളുപ്പിക്കേണ്ട ബാധ്യത കലാ-സാഹിത്യകാരന്മാര്‍ക്കും,ചിന്തകര്‍ക്കും തന്നെയാണുള്ളത്. ആ എളിയ ജോലിയേ എം.എഫ്.ഹുസൈനും ചെയ്തുള്ളു. അത് അശ്ലീലമാണുപോലും !!! 64 ലൈംഗീക മുറകള്‍ മഹേശ്വരനെക്കൊണ്ട് പാര്‍വതിക്ക് ഓതിക്കോടുത്ത് കാമം ശാസ്ത്രമാക്കിയ നാട്ടില്‍... നാടിന്റെ മുക്കിലും മൂലയിലുമുള്ള ശിവക്ഷേത്രങ്ങളില്‍ ശിവന്റെ ലിംഗവും,പാര്‍വ്വതിയുടെ യോനിയും പൂജിച്ച് തീര്‍ത്ഥം കുടിക്കുന്ന നാട്ടില്‍... അംബലങ്ങളായ അംബലങ്ങളിലെല്ലാം രതി വൈകൃതങ്ങള്‍ കൊത്തിവച്ച് വേശ്യാവൃത്തിക്കും, കൂട്ടിക്കൊടുപ്പിനും ദൈവീക നീതീകരണം നല്‍കിയിരുന്ന നാട്ടില്‍.....!!!

ഈ ചരിത്രമൊന്നുമറിയാതെ കേവലം രേഖാചിത്രങ്ങളുടെ നഗ്നതകണ്ട് ഭയന്ന മന്ദബുദ്ധികളായ ഇന്ത്യന്‍ സവര്‍ണ്ണചൂലുകള്‍ ആയിരം കേസുകള്‍കൊണ്ട് ഹുസൈനെ തൂറിത്തോല്‍പ്പിക്കാന്‍ ശ്രമിച്ചത് അവര്‍ ഇസ്ലാമിക താലീബാനിസത്തിനു പഠിക്കുന്നതിന്റെ ഭാഗമായാണ്. കൈനനയാതെ മാന്യമായി താലീബാനിസത്തിന് കോടതിയെ എങ്ങനെ തന്ത്രപൂര്‍വ്വം ഉപയോഗിക്കാം എന്നു ഗവേഷണം ചെയ്യുന്ന ബ്രാഹ്മണ്യത്തിന്റെ സവര്‍ണ്ണ വര്‍ഗ്ഗീയതയില്‍ കുറഞ്ഞ ഒന്നുംതന്നെയല്ലിത്. ഇന്ത്യയുടെ പുരോഗതിയുടേയും ബ്രിട്ടീഷ് ഭരണത്തിലൂടെ ആര്‍ജ്ജിച്ച അല്‍പ്പംസംസ്ക്കാരത്തിന്റേയും വെളിച്ചം പോലും ഊതിക്കേടുത്താനുള്ള ഇന്ത്യന്‍ സവര്‍ണ്ണജീര്‍ണ്ണതയുടെ നാണം കെട്ട പ്രവര്‍ത്തികള്‍.

ഹുസൈനെതിരായ ഊരുവിലക്കിനെതിരെയും കേസുകളുടെ കല്ലേറിനേയും പ്രതിരോധിക്കാനോ, പ്രതിഷേധിക്കാനോ കഴിയാതിരുന്ന കലാകാരന്മാരേയും,സാഹിത്യകാരന്മാരേയും,ചിന്തകരേയും,രാഷ്ട്രീയപ്രവര്‍ത്തകരേയും,ജേണലിസ്റ്റുകളേയും,ഗവണ്മെന്റിനേയും ഓര്‍ത്ത് ലജ്ജിക്കാം.സവര്‍ണ്ണസംസ്ക്കാരത്തിന്റെ വായു ശ്വസിക്കുന്ന ഈ വക സാധനങ്ങള്‍ക്കൊക്കെയും മഹാനായ ഒരു കലാകാരനെ അന്യമതസ്തനായിമാത്രമേ കാണാനാകുന്നുള്ളു എന്നത് സ്വാഭാവികമാണ്. ഹുസൈനെ രാജാരവിവര്‍മ്മ പുരസ്ക്കാരം കൊണ്ട് ആദരിച്ച ഇടതുപകഷ്ന്മാര്‍ പോലും സവര്‍ണ്ണതയുടെ ഒരു കുടില തന്ത്രം പയറ്റുന്ന കാപട്യത്തിന്റെ നിഴലിലാണ് അതു ചെയ്യുന്നത്. തസ്ലീമയെ കയ്യൊഴിഞ്ഞതും സവര്‍ണ്ണ താല്‍പ്പര്യങ്ങളുടെ കപടമനസ്സുകൊണ്ടുതന്നെ. കാരണം സവര്‍ണ്ണത കക്ഷിരാഷ്ട്രീയങ്ങള്‍ക്കതീതമായി സമദൂരസിദ്ധാന്തത്തില്‍ നമുക്കുള്ളില്‍തന്നെ കുടിയിരിക്കുന്ന ഇന്ത്യന്‍ യാഥാര്‍ത്ഥ്യമാണ്.നമ്മുടെ അവര്‍ണ്ണരിലും,ദളിതരിലും,കൃസ്ത്യാനികളിലും,മുസ്ലീങ്ങളിലും പൊതുധാരയുടെ സാംസ്ക്കാരിക മാന്യതയായി സവര്‍ണ്ണമര്യാദകള്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്നു. അതിനെ ഇഴപിരിച്ച് നശിപ്പിക്കാന്‍ വലിയൊരു സാംസ്ക്കാരിക സമരംതന്നെ നടത്തേണ്ടിയിരിക്കുന്നു.അതിന്റെ ഭാഗമായിവേണം ഹുസൈന്റെ വിവാദ ചിത്രങ്ങളേയും,ആറാം തിരുമുറിവുകളേയും അടയാളപ്പെടുത്തേണ്ടത്. സാമൂഹ്യ നവീകരണത്തിനുവേണ്ടിയുള്ള കലാകാരന്റെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ ഭയക്കുന്ന സവര്‍ണ്ണവര്‍ഗ്ഗീയ
മനസ്സുകളെ സഹതാപത്തോടെ നോക്കാനും, സദ്ബുദ്ധി ഉപദേശിക്കാനും പ്രബുദ്ധ ജനം കക്ഷിരാഷ്ട്രീയങ്ങള്‍ക്കതീതമായി മുന്നോട്ടുവരേണ്ടതുണ്ട്.

അതിന്റെ ഭാഗമായി ഹുസൈനെതിരെ 900 കേസുകൊടുത്ത് ഭാരതത്തിന്റെ സവര്‍ണ്ണ മനോരോഗം ലോകസമക്ഷം പ്രദര്‍ശിപ്പിച്ച വര്‍ഗ്ഗീയ മനസ്സുകളോടുപോലും നമുക്ക് നന്ദി പറയാം ! ഹുസൈന്‍ ഏത് രാജ്യത്തെ പൌരത്വം സ്വീകരിച്ചാലും അദ്ദേഹം ഇന്ത്യക്കാരന്റെ അഭിമാനം തന്നെ. സല്‍മാന്‍ റുഷ്ദിയെപ്പോലെ,ടാഗോറിനെപ്പോലെ, എ.ആര്‍.റഹ്മാനെപ്പോലെ, റസൂല്‍ പൂക്കുട്ടിയെപ്പോലെ.... ഇന്ത്യയുടെയും,ഇന്ത്യക്കാരുടേയും അഭിമാനം !!!

സവര്‍ണ്ണത രചിച്ചതും,രചിച്ചുകൊണ്ടിരിക്കുന്നതുമായ ഇന്ത്യയുടെ ചരിത്രം മാത്രമേ ഇന്ത്യയെയും,ഇന്ത്യക്കാരേയും നാണം കെടുത്തുകയുള്ളു.

ഇതോടൊപ്പം ചേര്‍ത്തിരിക്കുന്ന മാതൃഭൂമി വാര്‍ത്ത മാര്‍ച്ച് 2 ന് കണ്ണൂര്‍ എഡിഷനില്‍ 13ആം പേജില്‍ പ്രസിദ്ധീകരിച്ചതാണ്.
1) ഹിന്ദു ഓണ്‍ലൈന്‍ ലിങ്ക്.
2)സീത മോചിതയായി..., ഹുസൈനും...?
3)ആര്‍ട്ട് അറ്റാക്ക്
4)MF Husain takes Qatar Nationality