Thursday, November 20, 2014

വാഗണ്‍ ട്രാജഡിയുടെ 93 ആം വാര്‍ഷികം ഇന്ന്


തേജസ് പത്രത്തിന്റെ പാഠശാല എന്ന ഫീച്ചര്‍ പേജില്‍
നവംബര്‍ 17നു പ്രസിദ്ധീകരിച്ച അസ്ബറ കൊണ്ടോട്ടിയുടെ 
 ലേഖനത്തിന്റെ മൊബൈല്‍ ഫോട്ടോ.

 ഇന്ന് (20.11.2014) വാഗണ്‍ ട്രാജെഡിയുടെ 93 വര്‍ഷം തികയുന്ന ദിവസമാണ്. ഏറനാട്ടിലേയും വള്ളുവനാട്ടിലേയും ബൌദ്ധ പാരമ്പര്യമുള്ള മാപ്പിളമാരേയും തിയ്യന്മാരേയും വായുകടക്കാത്ത ഗൂഡ്സ് കമ്പാര്‍ട്ടുമെന്റില്‍ കുത്തിനിറച്ച് തിരൂരില്‍ നിന്നും പോത്തന്നൂരിലേക്കും, പോത്തന്നൂരില്‍ സ്വീകരിക്കാതിരുന്നപ്പോള്‍ വീണ്ടും തിരൂരിലേക്കും കയറ്റിവിട്ട് ക്രൂരമായ കൂട്ടക്കൊല ചെയ്ത (കോവിലകങ്ങളിലെ മാടമ്പികളുടെ ആജ്ഞാനുവര്‍ത്തികളായിരുന്ന) വെള്ളക്കാരുടെ പട്ടാളം 70 രക്തസാക്ഷികളെ നമ്മുടെ സമൂഹത്തിനു സമ്മാനിച്ചു. പക്ഷേ, ആ രക്തസാക്ഷികളേ വേണ്ടവിധം ആദരിക്കാനോ, അവര്‍ എന്തുകൊണ്ടു കൊല്ലപ്പെട്ടു എന്നു പുന:പരിശോധിനകള്‍ നടത്താനോ ആവശ്യമായ ജനാധിപത്യബോധമോ സംസ്ക്കാരം പോലുമോ നമ്മുടെ സമൂഹത്തിനു 93 വര്‍ഷങ്ങള്‍ക്കു ശേഷം പോലും ആര്‍ജ്ജിക്കാനായിട്ടില്ലെന്ന ദയനീയമായ അവസ്ഥക്കു മുന്നിലാണു നാം.

പൊന്നാനി കേന്ദ്രമായി നിലനിന്ന ശക്തമായ ബൌദ്ധ-ശ്രമണ-അവര്‍ണ്ണ സമൂഹം തന്നെയാണ് ബ്രാഹ്മണ മത പീഢനങ്ങളില്‍ നിന്നും രക്ഷനേടാനുള്ള പ്രതിരോധ തന്ത്രത്തിന്റെ ഭാഗമായി ഇസ്ലാം മതത്തെ കൂട്ടു പിടിക്കുന്നത്. അസൂയവഹമായ അവരുടെ അഭിവൃദ്ധിയും പ്രതിരോധ ശേഷിയും തകര്‍ക്കാനായി മാടമ്പികളും വെള്ളക്കാരും ചേര്‍ന്നു നടത്തിയ കുടിലതകളെ മറനീക്കി പുറത്തുകൊണ്ടുവരേണ്ടതുണ്ട്. തിരൂരിലെ ഒരു വാഗണ്‍ ട്രാജഡി ടൌണ്‍ഹാളുകൊണ്ട് ആ രക്തസാക്ഷിത്വത്തിന്റെ പ്രസക്തിയെ അടക്കി നിര്‍ത്തേണ്ടതില്ല. സംഭവത്തില്‍ ഉള്‍പ്പെട്ട പെരിന്തല്‍മണ്ണയിലും, വാഗണ്‍ ട്രാജഡിയില്‍ അകപ്പെട്ട ഏറ്റവും കൂടുതല്‍ രക്തസാക്ഷികളെ ഗര്‍ഭം ധരിച്ച പുലാമന്തോളിലുമെല്ലാം സ്മാരകങ്ങള്‍ ഉയരേണ്ടതുണ്ട്. സ്മരണകള്‍ പഠിക്കപ്പെടേണ്ടതുണ്ട്.

 തലശ്ശേരിക്കടുത്തുള്ള വളരെ വിശാലമായ ദ്വീപായ ധര്‍മ്മടം തുരുത്തിലെ ( ഏക്കറുകള്‍ വ്യാപിച്ചുകിടക്കുന്ന അണ്ടല്ലൂര്‍ കാവും കണ്ണൂര്‍ യൂണിവേഴ്സിറ്റി കാംബസ്സും ബ്രണ്ണന്‍ കോളേജുമൊക്കെ യുള്ള സ്ഥലം)ബൌദ്ധരുടെയും മാപ്പിളമാരുടേയും അഭിവൃദ്ധിയില്‍ കണ്ണുകടിയുണ്ടായ കോലത്തിരി രാജാവ് പറങ്കികളെക്കൊണ്ട് ആ ദ്വീപിനെ മുഴുവന്‍ അഗ്നിക്കിരയാക്കിയത് ബ്രാഹ്മണ മതത്തിന്റെ ബൌദ്ധ മതത്തോടുള്ള അടങ്ങാത്ത പകയുടെ ഭാഗമായിത്തന്നെയായിരുന്നു. ബുദ്ധമതത്തെ പാടെ തേച്ചുമാച്ചു കളയുകയും, ജനങ്ങള്‍ ഇസ്ലാമിലേക്കും, കൃസ്തുമതത്തിലേക്കും, ബ്രാഹ്മണ ഹിന്ദു മതത്തിലേക്കും ചേക്കേറിയിട്ടും ആ ജന വിഭാഗങ്ങളോടുള്ള പക ഇന്നും സാംസ്ക്കരികതയില്‍ ഒരു അസ്പൃശ്യതയായി, മാപ്പിള വിരോധമായി, മാപ്പിളമാരുടെ അഭിവൃദ്ധിയിലുള്ള അസൂയയായി നമ്മുടെ മനസ്സില്‍ നിലനില്‍ക്കുന്നുണ്ട്. അത് മാനവിക സ്നേഹത്തോടെ പുറത്തെടുത്തു സംസ്ക്കരിക്കാന്‍ നമ്മുടെ ചരിത്രം നിരന്തരം പഠനവിധേയമാക്കേണ്ടിയിരിക്കുന്നു എന്ന് ഈ വാഗണ്‍ ട്രാജെഡി വാര്‍ഷിക ദിനത്തില്‍ ചിത്രകരന്‍ ഓര്‍മ്മിപ്പിക്കുന്നു.