Monday, June 21, 2010

മലയാള സിനിമാ ഇതിഹാസമായി പാലേരി മാണിക്യം

സിനിമ മാത്രമല്ല, സിനിമയുടെ വാര്‍ത്തയോ പരസ്യമോ വാള്‍ പോസ്റ്ററുകളോ ഇപ്പോള്‍ ചിത്രകാരന്‍ ശ്രദ്ധിക്കാറില്ല.അത്രക്ക് അരസികനാണ് ! നൂറ്റാണ്ടിന്റെ ഏറ്റവും ശക്തമായ കലാരൂപമായ സിനിമ, മലയാളത്തില്‍ ഇപ്പോള്‍ എരിവും പുളിയും വളിപ്പും മനുഷ്യ മാംസത്തിന്റെ ഗന്ധവും മാത്രമുള്ള വെറും മാസാലമാത്രമാണ് എന്ന ഉറച്ച ബോധ്യം മനസ്സില്‍ പിടിമുറുക്കിയതിനാല്‍ സിനിമകള്‍ക്ക് ചിത്രകാരന്റെ ശ്രദ്ധയാകര്‍ഷിക്കാന്‍ കഴിയുന്നില്ല എന്നതാണ് വാസ്തവം.
എന്നാല്‍, അങ്ങനെ നിര്‍ഗുണ പരബ്രഹ്മാവസ്ഥയിലിരിക്കുന്ന ചിത്രകാരനെ കഴിഞ്ഞയാഴ്ച്ച വിളിച്ചുണര്‍ത്തിക്കൊണ്ട് അനിയന്‍ മൂപ്പര് ഒരു സിനിമ ഡി.വി.ഡി. നല്‍കി. പാലേരിമാണിക്യം... ഒരു പാതിര കൊലപാതകത്തിന്റെ കഥ !! കൂടാതെ, പാലേരി മാണിക്യത്തിന്റെ വ്യത്യസ്തതയെക്കുറിച്ചുള്ള അനിയന്റെ നിരീക്ഷണങ്ങള്‍ കൂടി അവതരിപ്പിച്ചപ്പോള്‍ ഒന്നു കാണാമെന്നായി. (ഇലക്ട്രോണിക്സ്,ഇലക്ട്രിക്കല്‍,സിനിമ,സംഗീതം,ബൈക്ക്,കാര്‍ തുടങ്ങിയ വിഷയങ്ങളില്‍ ചിത്രകാരന്റെ ആധികാരിക കണ്‍സല്‍ട്ടന്റ് അനിയനാണ്.)

പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ എന്നൊക്കെ തലക്കെട്ട് കണ്ടപ്പോള്‍ എരിവും പുളിയും അക്രമവുമുള്ള ഒരു മസാലയാകുമെന്ന മുന്‍‌വിധിയാണുണ്ടായിരുന്നത്. അനിയന്റെ ആത്മാര്‍ത്ഥമായ അഭിപ്രായത്തെ മാനിച്ച് സിനിമകാണാനിരുന്ന ചിത്രകാരന്‍ മലയാള സിനിമയുടെ ഗതിയെ മാറ്റിമറിക്കുന്ന ഒരു അഭ്രകാവ്യം തന്നെയാണ് കണ്ടത്. പൊതുവെ സിനിമയുടെ ആദ്യഭാഗങ്ങള്‍ കണ്ടുതുടങ്ങുംബോഴെ തുടര്‍ന്നുള്ള കഥയുടെ പോക്ക് എങ്ങനെയായിരിക്കുമെന്ന് ആവര്‍ത്തന വിരസതയോടെ നമ്മേ ഓര്‍മ്മിപ്പിക്കാറുള്ള സിനിമകളില്‍ നിന്നും വ്യത്യസ്തമായി മലയാളത്തില്‍ തന്തക്കുപിറന്ന അപൂര്‍വ്വം സിനിമകളിലൊന്നാണ് പാലേരിമാണിക്യം എന്ന് തീര്‍ച്ചയായും പറയാം.

കേരളം ഇന്നും അധികരിച്ച നിലയില്‍ അനുഭവിക്കുന്ന സാമൂഹ്യ പ്രശ്നങ്ങളുടെ വേരുകള്‍ പ്രകടമായ രീതിയില്‍ പാലേരിമാണിക്യം എന്ന ഈ സിനിമയില്‍ സത്യത്തിന്റെ ശുദ്ധി നഷ്ടപ്പെടാതെ കൈക്കുമ്പിളില്‍ സംവിധായകന്‍,രഞ്ജിത്ത് കോരിയെടുത്തു കാണിക്കുന്നു എന്നത് മലയാള സിനിമയുടെ ഭാഗ്യവും ഗതിമാറ്റവുമായാണ്
ചിത്രകാരനു തോന്നുന്നത്. നമ്മുടെ സമൂഹത്തില്‍ ഇന്നും പ്രകടമായ മഹിമയായി കൊണ്ടാടപ്പെടുന്ന താറവാടിത്വവും മാടമ്പിത്തരവും ഹിംസാത്മകമായ തേറ്റകളും നഖങ്ങളുമായി സ്ത്രൈണതക്കുനേരേയും അതിന്റെ സുരക്ഷാ കവചമായ പൌരുഷത്തിനു നേരേയും രൌദ്രരൂപം കാണിക്കുംബോള്‍ അടിമത്വത്തിന്റെ കൂരിരുള്‍ സമൂഹം ഒന്നാകെ മൌനമായി സ്വീകരിക്കുന്ന ഭയാനകമായ കാഴ്ച്ച പാലേരിമാണിക്യത്തില്‍ സ്ഫുടതയോടെ ചിത്രീകരിച്ചിരിക്കുന്നു.
മനുഷ്യ മനസ്സിന്റെ ശക്തി കേന്ദ്രവും, സമൂഹത്തിന്റെ പുരോഗതിയുടെ പ്രതീക്ഷയുമായ ആത്മാഭിമാനത്തിന്റെ വിളക്ക് അണക്കുന്ന സംസ്ക്കാരശൂന്യമായ മാടംബിവിദ്യ നമുക്ക് ഹൃദയംകൊണ്ട് ഈ ചിത്രത്തില്‍ നിന്നും തൊട്ടറിയാനാകും. എത്ര ശക്തിമാന്മാരുള്ള ഒരു വലിയ സമൂഹമാണെങ്കില്‍ പോലും പണത്തിന്റേയും ഹിംസയുടേയും കാപട്യത്തിന്റേയും സൂക്ഷിപ്പുകാര്‍ക്കുമുന്നില്‍ അനുസരണയോടെ വിധേയത്വത്തോടെ നില്‍ക്കാനല്ലാതെ , ഒഴുക്കിനെതിരെ നീന്താന്‍ കഴിയില്ലെന്ന ഒരു സത്യത്തിന്റെ സാക്ഷ്യമാണ് പാലേരിമാണിക്യം .
ചിത്രകാരന്‍ ഇതില്‍ നിന്നും മനസ്സിലാക്കിയ പാഠം സംഘടിക്കുന്നതിലൂടെ ആര്‍ക്കും വ്യക്തിപരമായി ശക്തരാകാനാകില്ലാ എന്നാണ്. ശക്തരാകുന്നവര്‍ ആരും തന്നെ സംഘടിക്കുന്നവരല്ല. സംഘടിക്കുന്നവരുടെ ഉടമകളായിത്തീരുന്നവരാണ് ശക്തരായിത്തീരുന്നത്. ഇത് മാടമ്പിത്വത്തിന്റെ ഒരു പ്രതിബിംബം സൃഷ്ടിക്കുന്നതു പോലെയുള്ള ഒരു താന്ത്രിക വിദ്യയാണ്. തിന്മക്കെതിരെ സംഘടിക്കുന്ന ജനം പ്രതീക്ഷിക്കുന്നത് തിന്മ നശിപ്പിക്കപ്പെടും എന്നാണെങ്കിലും, തിന്മ നന്മയുള്ള ജനങ്ങളിലേക്കുകൂടി അവരുടെ പ്രതിനിധികളിലൂടെ ഒഴുകി പരക്കുന്ന... തിന്മയുടെ വ്യാപനമാണ് സത്യത്തില്‍ സംഭവിക്കുന്നത്.

ഈ സിനിമ നല്‍കുന്ന പാഠം രണ്ടു തരത്തില്‍ കാഴ്ച്ചക്കാരന് ഉപയോഗപ്പെടുത്താനാകും. ഒന്ന് വിധേയത്വവും അടിമത്വവും എങ്ങിനെ ധന സം‌മ്പാദനത്തിലും അധികാരങ്ങളില്‍ എത്തിച്ചേരാനും ഉപയോഗിക്കാം എന്ന് ഈ ചിത്രം വ്യക്തമായി ചരിത്ര വസ്തുതയായി പറഞ്ഞുതരുന്നുണ്ട്. അതായത്, പ്രാകൃതമായതും അവികസിതമായ നമ്മുടെ സമൂഹത്തില്‍ ഇന്നും ചിലവാകുന്ന നമ്പറുകളുള്ളതുമായ മനേജുമെന്റ് തന്ത്രം !! അതോടൊപ്പം തന്നെ, തിന്മ എങ്ങിനെ അടിമത്വം ഹൃദ്യമായ ഒരു ജീവിതരീതിയായി അണിയിച്ചൊരുക്കി നമ്മുടെ മനസ്സുകളില്‍ നട്ടു വളര്‍ത്തുന്നു എന്ന സത്യം വെളിപ്പെടുത്തുന്ന സിനിമയുമാണിത്. കാരണം, അടിമത്വത്തിന്റെ രാസഘടന പാലേരിമാണിക്യത്തില്‍ സുവ്യക്തമായി നിര്‍വ്വചിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ കാഴ്ച്ചക്കാരന്റെ ആത്മാഭിമാനം ഒരു തിരിച്ചറിവിലേക്ക് വളരാന്‍ തക്ക രീതിയില്‍ കുറച്ചെങ്കിലും സ്വതന്ത്രമാണെങ്കില്‍ മാത്രമേ ഈ ചിത്രത്തിന്റെ മഹത്വം ബോധ്യമാകു. അല്ലാത്ത പക്ഷം അഭിമാനമോ അപമാനമോ ഉളവാക്കുന്ന ജാതി പാരംബര്യങ്ങളുടെ ഓര്‍മ്മപ്പെടുത്തലിനപ്പുറം ഒന്നും തന്നെ ഈ ചിത്രത്തില്‍ കാണാനാകില്ല. രാഷ്ട്രീയത്തിന്റെ മഞ്ഞ കണ്ണട ഒഴിവാക്കാന്‍ തയ്യാറല്ലാത്തവര്‍ക്ക് ഈ സിനിമ മുഴുവന്‍ കണ്ടാലും രാമനും സീതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അറിവുണ്ടാകില്ല !!!

53 വര്‍ഷങ്ങള്‍ക്കുമുന്‍പ് കേരളത്തിന്റെ പുരോഗമന പ്രസ്ഥാനങ്ങളുടെ ആശയും ആവേശവുമായി അധികാരത്തില്‍ വന്ന ആദ്യ ഇടതുപക്ഷ ഗവണ്മെന്റിന്റെ സ്ഥാനാരോഹണക്കാലത്ത് (1957)നടന്ന കിരാതമായ സ്ത്രീ പീഢനവും,കൊലപാതകവും ആയിരുന്ന പാലേരിമാണിക്യം കൊലക്കേസ് ധനിക മാടംബികള്‍ക്കുവേണ്ടി തേച്ചുമാച്ച് കളഞ്ഞ പാര്‍ട്ടി തുടക്കത്തിലേ അതിന്റെ തൊഴിലാളി വിരുദ്ധ , അധസ്ഥിത വിരുദ്ധ സവര്‍ണ്ണ മാടമ്പിത്തം ഉയര്‍ത്തിപ്പിടിച്ചിരുന്നു എന്നതിന്റെ തെളിവുകൂടിയാണ് പാലേരിമാണിക്യം വെളിപ്പെടുത്തുന്നത്.

പാലേരിയുടെ ബോധമായ ബാര്‍ബര്‍ ബാലനും, ഉപബോധമായ ഭ്രാന്തന്‍ കുമാരനും പറയുന്ന ഒരോ വാക്കുകള്‍ക്കും ടണ്‍ കണക്കിലുള്ള ദാര്‍ശനിക ഭാരമുണ്ട്. അനുഭവചരിത്രത്തിന്റെ കരുത്തുണ്ട്. സത്യത്തില്‍ ഉറങ്ങിപ്പോയ നാടിന്റെ ആത്മബോധം ഉണക്കിയ വിത്തുകളായി ഈ കഥാപാത്രങ്ങള്‍ വര്‍ത്തമാന കാലത്തേക്ക് മാടംബിത്തത്തിന്റെയും ജന്മിത്വത്തിന്റേയും പാര്‍ട്ടിയുടേയും കണ്ണുവെട്ടിച്ച് ഒളിച്ചുകടത്തുകയാണ്.

മമ്മുട്ടിയുടെ ഡിറ്റക്റ്റീവും, കൂട്ടുകാരി ക്രൈം അനലിസ്റ്റും, ബാലന്‍ നായരായി വേഷമിട്ട സിദ്ധിക്കും , ബാര്‍ബര്‍ കുമാരന്റെ വാര്‍ദ്ധക്യമായി പ്രത്യക്ഷപ്പെടുന്ന ശ്രീനിവാസനും മാത്രമേ പാലേരിമാണിക്യത്തില്‍ സിനിമാ അഭിനയ തൊഴിലാളികളായി മുഴച്ചിരിക്കുന്നുള്ളു. മറ്റുള്ള കഥാപാത്രങ്ങളെല്ലാം സിനിമയില്‍ ജീവിക്കുകയാണ്... ചരിത്രത്തിന്റെ നിധിയായ പാലേരിമാണിക്യത്തെക്കുറിച്ചുള്ള വടിവൊത്ത ഓര്‍മ്മകളും സാക്ഷ്യങ്ങളുമായി. ആ സത്യസന്ധമായ ചരിത്രാനുഭവത്തിന് ആ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയവരെ പാകപ്പെടുത്തിയ സംവിധായകനേയും സഹപ്രവര്‍ത്തകരേയും മലയാള സിനിമാ സംസ്ക്കാരത്തിനുവേണ്ടി നമുക്ക് അഭിനന്ദീക്കേണ്ടിയിരിക്കുന്നു.

സര്‍വ്വോപരി പാലേരി മാണിക്യം എന്ന ചരിത്ര സിനിമ മലയാള സിനിമയുടെ ഉജ്ജ്വലമായ ഇതിഹാസമായി
ചിത്രകാരന് അനുഭവപ്പെട്ടതായി രേഖപ്പെടുത്തട്ടെ. വീണ്ടും വീണ്ടും കാണുകയും പഠിക്കപ്പെടുകയും, ചര്‍ച്ചചെയ്യപ്പെടുകയും വേണ്ടതായ മലയാളത്തിന്റെ അഭിമാനമായ ഈ സിനിമ ഒരോ മലയാളിയും കണ്ട് ആത്മാഭിമാനത്തിന്റെ രാസഘടന മനസ്സിലാക്കട്ടെ എന്നാശിക്കുന്നു. അതിലൂടെ സമൂഹത്തിന്റെ ബുദ്ധിമാന്ദ്യത്തിന്റേയും ഷണ്ഢത്വത്തിന്റേയും ബ്ലോക്കുകള്‍ തകര്‍ക്കപ്പെടട്ടെ എന്നും ചിത്രകാരന്‍ ആശിക്കട്ടെ !!!

സ്ത്രൈണതയും ഭീരുത്വവും നിറഞ്ഞ മലയാളസമൂഹത്തില്‍ പൌരുഷത്തിന്റെ സൂര്യനുദിക്കട്ടെ.... !!!

സിനിമ കണ്ടതിനുശേഷം ഇതിന്റെ മൂലരൂപമായ പാലേരിമാണിക്യം നോവലന്വേഷിച്ചു നടക്കുകയാണ് ... ആ നോവലിസ്റ്റിന്റെ ആര്‍ജ്ജവത്തിന്റെ പൂര്‍ണ്ണതകൂടി ചിത്രകാരന് ഇപ്പോള്‍ അറിയേണ്ടതുണ്ട്. ഈ ചരിത്ര സത്യത്തെ പോള്ളലേല്‍ക്കാതെ, ഉള്ളം കയ്യിലെടുക്കാന്‍ കരുത്തുകാണിച്ച ധീരനായ യഥാര്‍ത്ഥ സാഹിത്യകാരനെ സിനിമയിലൂടെത്തന്നെ കാണാനാകുന്നുണ്ട്.... എങ്കിലും... നോവലുകൂടി വായിച്ചേ തീരു !
അടിമത്വത്തിന്റെയും ജന്മിത്വത്തിന്റേയും വ്യാകരണ നിയമങ്ങല്‍ ഈ ചിത്രങ്ങളിലുണ്ട്.


പാലേരി മാണിക്യമായി മികച്ച അഭിനയം കാഴ്ച്ചവച്ച പുതുമുഖ നടി...
പേരെന്താണെന്നറിയില്ല... എന്തായാലും അഭിനയമായി തോന്നാത്ത അഭിനയം .
ദില്ലിയില്‍ നിന്നും ഒരു ഉള്‍വിളിയുമായി പാലേരിയിലെത്തിയ ഡിറ്റക്റ്റീവും , ക്രൈം അനലൈസറും കുരുക്കഴിച്ചുകൊണ്ടുവരുന്ന തരത്തിലുള്ള കുറച്ചു കൃത്രിമമായ അവതരണ രീതിയാണ് സിനിമയിലുള്ളത്.
പാലേരി മാണിക്യം നോവലില്‍ എങ്ങനെയാണ് കാര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നതെന്നറിയില്ല.
പല ബുക് സ്റ്റാളിലും അന്വേഷിച്ചെങ്കിലും നോവല്‍ കയ്യില്‍ കിട്ടിയിട്ടില്ല.
ക്രൂരതയും,ആണത്വവും പൈതൃക ജീനിന്റെ കുഴപ്പമാണെന്ന് സ്ഥാപിക്കുന്ന തരത്തിലുള്ള വേലിചാട്ടവും സ്ത്രീ താല്‍പ്പര്യങ്ങളും
ഡിറ്റക്റ്റീവില്‍പ്പോലും കുറച്ച് മുഴച്ചിരിക്കുന്നുണ്ട്. ക്രൈം അനലൈസറായി അവതരിപ്പിച്ചിരിക്കുന്ന സ്ത്രീയിലൂടെ നിലവിലുള്ള സ്ത്രീസ്വാതന്ത്ര്യ സംങ്കല്‍പ്പങ്ങളുടെ നല്ലൊരു പൊള്ളയായ പീസിനെ അവതരിപ്പിച്ചിരിക്കുന്നു.

ഒരുപക്ഷേ, മമ്മുട്ടി എന്ന നടന്റെ താര ജാടകളെ തൃപ്തിപ്പെടുത്താനുള്ള കോംബ്രമൈസുകള്‍ ഡിറ്റക്റ്റീവിന്റെ
പശ്ചാത്തലമായി കൂട്ടിച്ചേര്‍ത്തതാകാം.
കുറ്റിയാടി ചന്തപ്പറംബില്‍ നാടകം കാണാന്‍ പുറപ്പെടുന്ന പൊക്കനും, ഭാര്യ പാലേരിമാണിക്യവും.
യാത്രമുടക്കുന്ന ചന്ദന്‍ പൂശാരി
പാലേരി മാണിക്യം കൊല്ലപ്പെട്ട ദിവസം നടന്ന മറ്റൊരു മരണം.
അംമ്പലക്കടവില്‍ മരിച്ചുകിടക്കുന്ന ശാന്തിക്കാരന്‍
നാടിന്റെ ബോധമായി മാറിയതും... സിനിമയുടെ അദൃശ്യ ആത്മാവായി നിറഞ്ഞു നില്‍ക്കുന്നതുമായ
ബാര്‍ബര്‍ കേശവന്‍
മാണിക്യത്തിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് സമര്‍ത്ഥിക്കുന്ന തേങ്ങാ കച്ചവടക്കാരന്‍ കുഞ്ഞിക്കണ്ണനും,
പ്രമാണി , വേലായുധനും.
ആങ്ങളയുടെ ദുഖം
മാടംബിത്വത്തിന്റെ അധികാര ചിഹ്നങ്ങള്‍...
അന്നത്തെ പോലീസും നാട്ടുകാരും. സത്യസന്ധതപാലിക്കുന്ന സിനിമ ദൃശ്യങ്ങള്‍
മുടിവെട്ടുന്നതിനിടക്കൊരു രാഷ്ട്രീയ ചര്‍ച്ച.
ചോദ്യം ചെയ്യപ്പെടുന്ന പ്രതികള്‍
മാണിക്യത്തിന്റെ ഭര്‍ത്താവ് പൊട്ടന്‍ പൊക്കനും, അമ്മ ചിരുതയും
മുരിക്കിന്‍ കുന്നത്ത് അഹമ്മദ് ഹാജിയായി തകര്‍ത്ത് അഭിനയിച്ച മമ്മുട്ടി... അം‌മ്പട്ടാന്‍ ജനിക്കുന്നതും മരിക്കുന്നതും അം‌മ്പട്ടാനായിത്തന്നെ വേണമെന്ന് ...

ചിരുതയുടെ ചെറുപ്പകാലം.. മനോഹരമായ ദൃശ്യങ്ങള്‍.
ഇരയെ ആവാഹിച്ചു വിളിച്ചുവരുത്തുന്ന വേട്ടക്കാരന്‍
ജന്മിത്വത്തിനു മുന്നില്‍ കുടിയാന്മാര്‍ അടിമകള്‍ തന്നെയാണ്.
ഒന്നു കുതറിമാറാന്‍ കൂടി കഴിയില്ല.
അടിമയാക്കപ്പെട്ട സ്ത്രീത്വം... സമൂഹത്തിന്റെ അടിമത്വം എന്നതാണ് കൂടുതല്‍ സത്യം !
കളപോലെ,ആവശ്യമില്ലാത്തെ വാഴതയ്യു പോലെ ചവിട്ടി ഉടക്കപ്പെടുന്ന/
നശിപ്പിക്കപ്പെടുന്ന ആണത്വത്തിന്റെ എതിര്‍ ശബ്ദങ്ങള്‍
നിഷ്ക്കളങ്കതയുടെയും ശാലീനതയുടേയും കിലുക്കം ദൃശ്യമാകുന്ന ഭാവപ്രകടനങ്ങള്‍...
പാലേരി മാണിക്യവും, ബന്ധു വേലായുധനും
അടുത്ത ഇരക്കായി കുതിക്കുന്ന മാടംബിത്വം.
തുന്നിക്കൂട്ടിയ സത്യം എന്ന നാടകത്തിന്റെ രചയിതാവായി... എസ്.കെ.പള്ളിപ്പുറം...
കല വളര്‍ത്താന്‍ കലാഹൃദയമുള്ള ധനികര്‍തന്നെ വേണമെന്ന് വിശ്വസിക്കുന്ന
ഭൂരിപക്ഷം കലോപജീവികളുടേയും പ്രതിനിധി ! (ഇന്നത്തെയടക്കം!!!)
ഓവറായ മേക്കപ്പുകൊണ്ട് കോലം കെടുത്തപ്പെട്ട ബാര്‍ബര്‍ കേശവന്റെ വാര്‍ദ്ധക്യ വേഷത്തില്‍
നടന്‍ ശ്രീനിവാസന്‍.
ശ്രീനിവാസന്റെ മുഖത്ത് ചാണകം മെഴുകിവക്കാന്‍ നന്നായി മേക്കപ്പ്മാന്‍ അദ്ധ്വാനിച്ചിട്ടുണ്ട്.
ഒരു വേള, ബാര്‍ബര്‍ കേശവന്റെ യാത്ഹാര്ത്ത്ഹത്തിലുല്‍ രൂപ സാദൃശ്യത്തിലേക്ക് കൂട്ടി മുട്ടിക്കാന്‍ ശ്രമിച്ചതായിരിക്കണം.
പാലേരിമാണിക്യത്തിന്റെ ശവക്കുഴിക്കു തുല്യമായ പാലേരി സ്കൂള്‍
പത്തേക്കര്‍ സ്ഥലത്തൊരു സ്കൂള്‍.. നല്ലതുതന്നെ. പക്ഷേ അതിന്റെ വില ഭീകരം !!
സഖാവ് കെ.പി.ഹംസയായി അഭിനയിച്ച നടന്‍ ജീവിക്കുകതന്നെ ചെയ്യുന്നു.
കൃത്രിമമായ പ്രസംഗഭാഷ ഗംഭീരമായിരിക്കുന്നു.
രസകരമായ അന്ത്യം

Wednesday, June 16, 2010

ഓടപ്പൂവും ... കൊട്ടിയൂര്‍ ഉത്സവവും

1993ല്‍ കണ്ണൂരിലേക്ക് താമസമായപ്പോളാണ് ആദ്യമായി വിചിത്രമായ ഓടപ്പൂ എന്ന വാക്കു കേള്‍ക്കുന്നത്.ഓടത്തണ്ട് തല്ലിച്ചതച്ച് വെളുത്ത നാരാക്കി അപ്പൂപ്പന്‍ താടിയെപ്പോലെ രൂപപ്പെടുത്തിയെടുക്കുന്ന വിദ്യയാണ് ഓടപ്പൂ നിര്‍മ്മാണം. കൊട്ടിയൂരിലെ ആദിവാസികളുടെ ഒരു കരകൌശല വസ്തു ! ഇപ്പോള്‍ ഓടപ്പൂവ്വുണ്ടാക്കുന്നവര്‍ ആദിവാസികളൊന്നുമല്ലെന്നാണ് തോന്നുന്നത്. ശിവേട്ടന്റെ (ശിവ ഭഗവാന്റെ... എന്നും ഭക്തന്മാര്‍ പറയും !)അമ്മായി അപ്പന്‍,ശ്രീ.ശ്രീ.ശ്രീ.ദക്ഷന്റെ വെളുത്ത താടിരോമങ്ങളാണ് ഈ ഓടപ്പൂവ്വിനെക്കൊണ്ട് പ്രതീകവല്‍ക്കരിക്കുന്നത് എന്നാണ് ഇവിടത്തെ ഭക്തന്മാരുടെ വിശ്വാസം.
കാട്ടിനകത്തുള്ള അക്കരെ കൊട്ടിയൂരിലെ പുഴയോരത്താണ് ശ്രീ.ശ്രീ.ശ്രീ.ദക്ഷന്‍ തന്റെ പുന്നാര മോളായ സതീദേവിയുടെ കെട്ട്യോനും മഹേശ്വരനുമായ ശിവേട്ടനെ ക്ഷണിക്കാതെ ദക്ഷയാഗം സംഘടിപ്പിച്ചതെന്നും,ഭര്‍ത്താവിനെ ക്ഷണിക്കാത്തതിനാല്‍ അപമാനിതയായ സത്യേച്ചി ഇവിടെ ജീവത്യാഗം ചെയ്തുകൊണ്ട് സ്വന്തം അച്ഛനോട് പ്രതിഷേധിച്ചെന്നും, സത്യേച്ചിയുടെ മരണവാര്‍ത്തയറിഞ്ഞ ശിവേട്ടന്‍ തന്റെ ഗുണ്ടാപടയെ വിട്ട് യാഗം നടത്തിക്കൊണ്ടിരുന്ന ദക്ഷനേയും ബ്രാഹ്മണരെയും വധിച്ച് അവറ്റകളുടെ താടിയും മുടിയും വീടിന്റെ പൂമുഖത്ത് കെട്ടിത്തൂക്കാനായി ഭക്തന്മാര്‍ക്ക് നല്‍കി... എന്നൊക്കെയാണ് ബ്രാഹ്മണന്റെ പതിവ് കള്ളക്കഥകളായ പുരാണ ഐതിഹ്യങ്ങളില്‍ പറഞ്ഞ് പ്രചരിപ്പിച്ചിരിക്കുന്നത്.ആദിവാസികളുടെ ആരാധന സ്ഥാനമായിരുന്ന അക്കരെ കൊട്ടിയൂര്‍ അവിടത്തെ വിചിത്രമായ രീതിയിലുള്ള ആരാധനാരീതികള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ ബ്രാഹ്മണ ഹിന്ദുമതം ഇവിടെ ഇപ്പോള്‍ അധീശത്വം സ്ഥാപിച്ചതായിരിക്കണം.സമൂഹത്തിലെ എല്ലാ ജാതി ഇനങ്ങള്‍ക്കും ഇവിടെ പ്രത്യേകമായ അവകാശങ്ങളും ചുമതലകളുമൊക്കെയുണ്ട്.വിവിധ ജാതിക്കാരായ സ്ഥാനികള്‍ക്ക് പ്രത്യേകം പ്രത്യേകം താല്‍ക്കാലിക നെടുംബുരകളും(ഷെഡ്)മറ്റും ഉത്സവകാലത്ത് കെട്ടിപ്പൊക്കിയിരിക്കും.ഒരു ഉയര്‍ന്ന തറയും അതിനു ചുറ്റുമുള്ള ചളിവെള്ളം ഒഴുകുന്ന തോടുപോലുള്ള നടപ്പാതയുമടങ്ങിയതാണ് ഇവിടത്തെ ശ്രീകോവില്‍ ! ഇതിനു ചുറ്റുമാണ് സ്ഥാനികളുടെ ഷെഡുകള്‍.അതിനു ചുറ്റും ഓടക്കാടുകളും കാട്ടുമരങ്ങളും. ഏതായാലും ദക്ഷന്റെ താടിരോമങ്ങളുടെ പ്രതീകമായി കണക്കാക്കപ്പെടുന്ന ഓടപ്പൂക്കളില്ലാതെ കൊട്ടിയൂര്‍ ഭക്തന്മാര്‍ വീട്ടില്‍ പോകില്ല. ഇവിടങ്ങളിലെ വീടുകളുടെ പൂമുഖങ്ങളില്‍ ഒരു വര്‍ഷക്കാലം ഓടപ്പൂ തൂങ്ങിക്കിടക്കും.കാറുകളിലും, ബസ്സുകളിലുമെല്ലാം ഓടപ്പൂ തൂക്കിയിടും.
അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തേയും ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തേയും രണ്ടുവശത്താക്കി കടന്നുപോകുന്ന റോഡിനിരുവശവും ഓടപ്പൂ വില്‍ക്കുന്ന താല്‍ക്കാലിക സ്റ്റാളുകളാണ്. ഓടപ്പൂ വില്‍പ്പന പരിഷ്ക്കാരികള്‍ ഏറ്റെടുത്തതു കാരണമാകാം എവിടേയും ഓടപ്പൂവ്വിന്റെ സ്രഷ്ടാക്കളായ ആദിവാസികളെ കണ്ടില്ല. മാത്രമല്ല ഓടപ്പൂക്കള്‍ക്ക് നല്ല വിലയുമുണ്ട്. 20, 30, 40, 50... എന്നിങ്ങനെ.

ഓടപ്പൂ സ്വന്തം വീട്ടിലേക്ക് മാത്രം വാങ്ങിയാല്‍ പോരല്ലോ...അയല്‍പ്പക്കക്കാര്‍ക്കും, ബന്ധുക്കള്‍ക്കുമൊക്കെ ഓടപ്പൂ കോടുക്കണ്ടേ...??!!
ഭക്തിയും വിശ്വാസവും ചെറുപ്പക്കാരുടെ നട്ടെല്ലായി മാറിയിരിക്കുന്നത് പുരോഗമന പ്രസ്ഥാനങ്ങള്‍ അറിഞ്ഞില്ല.
ഓടപ്പൂവിനായി തിരക്കുകൂട്ടുന്ന യുവത്വം.

സ്റ്റാളിനകത്തിരുന്ന് ഓടപ്പൂ നിര്‍മ്മിക്കുന്ന ചെറുപ്പക്കാര്‍.
തല്ലിച്ചതച്ച് ഓടപ്പൂവ്വാക്കാന്‍ തയ്യാറാക്കിയ ഓടത്തണ്ടുകള്‍ കാണാം.
ഓടക്കുറ്റിയുടെ തണ്ട് പരമാവധി ചെത്തിക്കളഞ്ഞ്, ഒന്നു പുറം മറിച്ചാല്‍ ഓടപ്പൂവായി.
ഇക്കരെ കൊട്ടിയൂര്‍ ശിവ ക്ഷേത്രത്തിലെ സന്ദര്‍ശനം
കഴിഞ്ഞ് ഭക്തര്‍ അക്കരെ കൊട്ടിയൂരിലേക്ക് പോകുകയാണ്.
ഉത്സവക്കാലത്ത് ഇക്കരെ കൊട്ടിയൂരില്‍ ശിവേട്ടന്‍ ഉണ്ടാകില്ലെന്നാണ് വിശ്വാസം.
ശിവേട്ടന്‍ കാട്ടിനകത്ത് സ്ഥിതിചെയ്യുന്ന അക്കരെ കൊട്ടിയൂരിലായിരിക്കുമത്രേ!!!
ശിവേട്ടന്‍ ഇല്ലെങ്കിലും, ബ്രാഹ്മണര്‍ക്കും, ദേവസ്വത്തിനും തിന്നു തീര്‍ക്കാനുള്ള കാണിക്കയിടാനും
നല്ലൊരു കാവിനുള്ളില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രം വലം വക്കാനും ഭക്തര്‍ക്ക് സമയക്കുറവൊന്നുമില്ല.
അക്കരെ കൊട്ടിയൂരിലേക്കുള്ള വഴികള്‍... പുഴയുടെ കൈവഴികള്‍ കടന്നും, കുളിച്ച് ഈറനുടുത്തും...
ഭക്തര്‍ കല്ലുകളുരച്ച് ഉണ്ടാക്കുന്ന ചാന്തുകൊണ്ട് നെറ്റിയില്‍ കുറിതൊടാനുള്ള ശ്രമവും നടത്തുന്നുണ്ട്.
കിലോമീറ്ററുകള്‍ നീളുന്ന വളഞ്ഞുപുളഞ്ഞ ക്യുവിന്റെ ചെറിയൊരു ഭാഗമാണ് ദൂരെ കാണുന്നത്.
ബാവാലി പുഴയിലെ തീര്‍ഥസ്ഥാനത്ത് മുങ്ങിക്കുളിക്കാനുള്ള ഭക്തന്മാരുടെ പെടാപ്പാടുകള്‍ !!!
മഴയത്ത് കുടചൂടി... ഒന്നു കുളിക്കാനായി ക്യൂ നില്‍ക്കുന്ന പംബര ഭക്തന്മാര്‍ !!!
പാലത്തിനു മുകളിലും കുളിക്കാനുള്ള ക്യൂ മഴകൊണ്ട്... കുടചൂടി... തുടരുന്നു !
പാലവും കഴിഞ്ഞ് കുളിക്കാനുള്ള ക്യൂ താഴോട്ട് ഒഴുകുകയാണ്.
അവസാനം ... കുളിപ്പുരയെത്തി. പുഴയുടെ ഓരത്തായി
നീല പ്ലാസ്റ്റിക് ടാര്‍പ്പോളിന്‍ കൊണ്ട് മറച്ചു കെട്ടിയിരിക്കുന്നതാണ്
കുളീപ്പുര. പാവം പുഴ ഇത്ര നീണ്ടു നിവര്‍ന്ന് ഒഴുകിയിട്ടും
ആ നീല ടാര്‍പ്പോളിനകത്തുവച്ച് കുളിച്ചാലേ
ഭക്തര്‍ക്ക് മോക്ഷം കിട്ടു.
(അവിടത്തെ സ്ത്രീകളുടെ കുളിസീന്‍ കാണാനുള്ള ആകാംക്ഷയാണ് പുരുഷ കേസരികളെ
ഇത്രയും ക്ഷമാപൂര്‍വ്വം നീണ്ട ക്യൂ നില്‍ക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകമെന്നും ശ്രുതിയുണ്ട്)
അത്രയധികം ക്യൂ നില്‍ക്കാതെ പുതിയ പാലത്തിലൂടെ അക്കരെ കൊട്ടിയൂരിലെത്താനും വഴിയുണ്ട്.
ഹൈന്ദവ വര്‍ഗ്ഗീയ ഭരണക്കാര്‍ ഈ കാട്ടില്‍ ചെരിപ്പ് വിലക്കിയിട്ടുണ്ട്.
ഇവര്‍ ചിത്രകാരന്റെ രണ്ട് അയല്‍പ്പക്കക്കാരാണ്. അശോകേട്ടനും, ഭാസ്ക്കരന്‍ മേസ്തിരിയും.
ഒരു നായര്‍ സ്ഥാനികരുടെ ഷെഡ്. ഇതുപോലുള്ള ധാരാളം ഷെഡുകള്‍
വിവിധ ജാതിക്കാര്‍ക്കായി ചുറ്റും കാണാം.
ആ പുകയുന്ന ഓലപ്പുരയാണ് ശിവേട്ടന്റെ താല്‍ക്കാലികമായുള്ള ശ്രീകോവില്‍.
ആ മണ്‍ തിട്ടക്ക് താഴെയുള്ള
ചളിവെള്ളത്തിലൂടെയാണ് ഭക്തര്‍ പ്രതിക്ഷണം വച്ചുകൊണ്ടിരിക്കുന്നത്.
ഇടതുവശത്തുള്ള ചായ്പ്പില്‍ ഭക്തര്‍ക്ക് പ്രസാദമെന്നപേരില്‍
എന്തൊ തോണ്ടിയെറിഞ്ഞുകൊടുക്കുന്നുണ്ട്.
സത്യത്തില്‍ ഇതൊരു ആള്‍ക്കൂട്ടമാണ്.
സാമൂഹ്യജീവിയായ മനുഷ്യന്റെ കൂട്ടം കൂടാനുള്ള ജന്മവാസന.
എല്ലാ ഉത്സവങ്ങളുടേയും ആഘോഷങ്ങളുടേയും ആത്മാവ് അതുതന്നെയായിരിക്കണം.

നമ്മളും ഒരിക്കല്‍ ആദിവാസികളായിരുന്നെന്നും, ആ വേരുകളെ നമിക്കുന്നത് നമ്മളില്‍ മനുഷ്യസ്നേഹവും നന്മയും ജനിപ്പിക്കുമെന്നും ഈ ഭക്തര്‍ക്കിടയില്‍ ആരെങ്കിലും ചിന്തിക്കുന്നുണ്ടായിരിക്കുമോ ശിവേട്ട ...!!!
കുഞ്ഞുകുട്ടി പരാധീനങ്ങളുമായി... പ്രകൃതിയുടെ മടിത്തട്ടില്‍ ഒരു ഉത്സവക്കാലത്ത്...
കാട്ടിനകത്തെക്ക് കനത്ത ആള്‍ക്കൂട്ടത്തിന്റെ വിരുന്ന് വരവുതന്നെയാണ് കൊട്ടിയൂര്‍ ഉത്സവം.