Monday, November 7, 2011

ആദമിന്റെ മകന്‍ അബു

ആങ്ങനെ...  ചിത്രകാരനും ആദമിന്റെ മകന്‍ അബു എന്ന മലയാ‍ള സിനിമ കണ്ടു. പതിവുപോലെ, ചിത്രകാരന്റെ അനിയന്‍ മധു “ആദമിന്റെ മകന്‍ അബു”വിനെക്കുറിച്ചുള്ള നല്ല അഭിപ്രായത്തോടെ സി.ഡി. ഏല്‍പ്പിച്ചപ്പോള്‍ കാണാന്‍ നിര്‍ബന്ധിതനായതാണ്.

കിടിലോല്‍ക്കിടിലമായ ഒരു കഥയോ കട്ടിയുള്ളൊരു പ്രമേയമോ ഇല്ലെങ്കില്‍ പോലും സിനിമയുടെ ഹൃദ്യമായ ജീവിതാഭിമുഖ്യവും, സത്യസന്ധതയും, സുതര്യതയും, ലാളിത്യവും അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്ന സിനിമയായി ആദമിന്റെ മകന്‍ അബു വേറിട്ടുനില്‍ക്കുന്നുണ്ട്. സത്യത്തില്‍ ആദമിന്റെ മകന്‍ അബു നമ്മുടെ നാടിന്റെ സിനിമയാണ്, മലയാളിയുടെ സിനിമയാണ്, നമ്മുടെ ജീവിതത്തിന്റെ സിനിമയാണ്. അതിഭാവുകത്വത്തിന്റേയും, അബദ്ധജടിലമായ വിശ്വാസങ്ങളുടേയും, ഉപരിവര്‍ഗ്ഗ മാടമ്പിത്വത്തിന്റേയും ബാലിശമായ പ്രമേയങ്ങളില്‍ കൂത്താടുന്ന മലയാള സിനിമക്ക് പേരുദോഷത്തില്‍ നിന്നും രക്ഷപ്പെടാനുള്ള ശരിയായ വഴി കാണിക്കുന്ന സിനിമയായി “ആദമിന്റെ മകന്‍ അബു”വിനെ കാണേണ്ടിവരും.

മലയാള മാടമ്പി സിനിമയിലെ സ്ഥിരം വിഢികളും, തല്ലുകൊള്ളികളും, അധികപ്രസംഗികളും, ഗോഷ്ടികള്‍കൊണ്ടു ഭാവാഭിനയം നടത്തി കാലക്ഷേപം നടത്തുന്നവരുമായിരുന്ന സലീം കുമാറിനേയും, സുരാജ് വെഞ്ഞാറമൂടിനേയും, കലാഭവന്‍ മണിയേയുമൊക്കെ അനാവശ്യമായി വായതുറപ്പിക്കാതെയും, സ്വന്തം  രോമം പോലും അനാവശ്യമായി ചലിപ്പിക്കാന്‍ അവസരം കൊടുക്കാതെയും സംവിധായകന്‍ സലീം അഹമ്മദ് ശക്തമായ ഇച്ഛാശക്തിയോടെ കഥാപാത്രങ്ങളെ ലാളിത്യത്തോടെ വരച്ചുകാണിച്ചിരിക്കുന്നു.

ഒരു അത്തറുവില്‍പ്പനക്കാരന്റെ പരമ്പരാഗത വാര്‍പ്പുമാതൃകക്ക് അനുരൂപനായ നടന്‍ സലീം കുമാറിന്റെ ബാഹ്യപ്രകൃതിയെ തിരഞ്ഞെടുക്കുന്നതിലൂടെത്തന്നെ സംവിധായകന്‍ തന്റെ ചലച്ചിത്രഭാഷയുടെ വ്യാകരണബോധം പ്രകടമാക്കുന്നുണ്ട്. ആ കഥാപാത്രത്തില്‍ ആവാഹിക്കപ്പെടുന്ന നന്മയും, ഭക്തിയും, സത്യസന്ധതയും, ധാര്‍മ്മികതയും, സഹദര്‍മ്മിണിയോടുള്ള പ്രേമവും ... ഏതൊരു ഇസ്ലാം മതവിശ്വാസിക്കും ഏറ്റവും മഹത്തരമെന്ന് അനുഭവപ്പെടുന്ന ഹജ്ജ് ചെയ്യാനുള്ള ആഗ്രഹവും ഹൃദ്യമായി ആസ്വാദകന്റെകൂടി അനുഭവമാക്കുന്നതില്‍ ചലച്ചിത്രകാരന്‍ വിജയിച്ചിട്ടുണ്ട്. ഹജ്ജു ചെയ്യാനുള്ള തങ്ങളുടെ അദമ്യമായ ആഗ്രഹത്തിനു തടസ്സം നേരിടുമ്പോള്‍, ഏറ്റവും ദരിദ്രമായ സാഹചര്യത്തിലുള്ള ഏറ്റവും നന്മനിറഞ്ഞ മനുഷ്യര്‍ക്കുമാത്രം അനുഭവപ്പെടുന്ന ഈശ്വരനെക്കരുതി സമാധാനിക്കാനുള്ള ശേഷികൊണ്ട്  സാധാരണ ജീവിതത്തിന്റെ കര്‍ത്തവ്യബോധത്തിലേക്ക് തിരിച്ചുവരുന്ന ആദമിന്റെ മകന്‍ അബു അസാധാരണമായ പഴയ സ്കൂള്‍ പാഠപുസ്തകത്തിലെ അബുവിന്റെ പാരമ്പര്യം ഉദ്ഘോഷിക്കുകയാണെന്ന് പറയാം. 

മലബാറിലെ പ്രൈവറ്റ് ബസ്സുകളില്‍ കാണപ്പെടുന്ന വ്യത്യസ്ഥമതക്കാരായ ദൈവങ്ങളുടെ ഫോട്ടോ-സമ്മേളനം പോലുള്ള മതസൌഹാര്‍ദ്ദതുല്യതാബോധം കണിശമായി പാലിക്കാന്‍ സലീം അഹമ്മദ് ഈ ചിത്രത്തില്‍ ശ്രദ്ധിച്ചിട്ടുണ്ട്. അതുമാത്രമല്ല, വ്യത്യസ്തമതക്കാരായ കഥാപാത്രങ്ങളുടെ കൊടുക്കല്‍ വാങ്ങലുകള്‍ അതീവ ലോലമായതും മതാതീതവുമായ മാനുഷിക ബന്ധങ്ങള്‍ കൊണ്ട് ഇണക്കി ചേര്‍ക്കുന്ന കാര്യത്തിലും വിജയിച്ചിരിക്കുന്നു. ആദമിന്റെ മകന്‍ അബുവിന് ആകെ കലഹിക്കേണ്ടി വന്ന ചരിത്രമുള്ളത് അയല്‍പ്പക്കക്കാരനായ വഴക്കാളി സലീമുമായാണ്. അതുതന്നെ,  മനുഷ്യസ്നേഹത്തിന്റെ മറ്റൊരു രുചിഭേദമായി പരിവര്‍ത്തനം ചെയ്തെടുക്കുന്നതിലും സംവിധായകന്‍ മനസ്സുവക്കുമ്പോള്‍ സിനിമ മൊത്തത്തില്‍ ഒരു സ്നേഹകാവ്യമായിത്തീരുന്നുണ്ട്.

കാതല്‍ നഷ്ടപ്പെട്ട പൊള്ളയായ പ്ലാവെന്ന രൂപകത്തില്‍ തട്ടി തകര്‍ന്നുവീണ ഹജ്ജ് സ്വപ്നത്തെ യാഥാര്‍ത്ഥ്യബോധത്തോടെ അഭിമുഖീകരിക്കാനും, അകക്കാമ്പുള്ള ഒരു യാഥാര്‍ത്ഥ്യമായി വീണ്ടും നട്ടുനനച്ചു വളര്‍ത്താനുള്ള ഒരു തിരുത്തി എഴുത്തായും ചിത്രം അവസാനിക്കുമ്പോള്‍ സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു സാംസ്ക്കാരിക-രാഷ്ട്രീയ പ്രവര്‍ത്തനമായി “ആദമിന്റെ മകന്‍ അബു” എന്ന കലാസൃഷ്ടി മാറുന്നുണ്ട്. ഭൌതീക വളര്‍ച്ചയാല്‍ ഇളകിമറിയുന്നതും, സാംസ്ക്കാരികമായോ രാഷ്ട്രീയമായോ ഈടുറ്റ അടിത്തറകളൊന്നും ഇല്ലാത്തതുമായ ഒരു സമൂഹത്തെ അതിന്റെ ശക്തിദൌര്‍ബല്യങ്ങളെ മനസ്സിലാക്കിയ കലാകാരന്‍ അഭിമാനകരമായ തങ്ങളുടെ ജീവിത നൈര്‍മല്യത്തിലേക്കും, സൌന്ദര്യത്തിലേക്കും വിളിച്ചുണര്‍ത്തുകയാണ് ഈ സിനിമയിലൂടെ. 

തെളിച്ചുപറയണോ വേണ്ടയോ എന്നൊരു സംശയത്തോടെയുള്ള പ്രമേയത്തില്‍ സംവിധായകന്‍ സലീം അഹമ്മദ് പറഞ്ഞതിലേറെ കാര്യങ്ങള്‍ പറയാതെ ഒളിപ്പിച്ചുവച്ചിട്ടില്ലേ എന്ന ശങ്കയാണ്  ഈ സിനിമ ചിത്രകാരനിലുളവാക്കിയത്. ചിത്രത്തില്‍ ഉടനീളം അദൃശ്യ സാന്നിദ്ധ്യമായി അബുവിന്റെ ഏകമകന്‍ സത്താര്‍ നീണ്ടു നിവര്‍ന്ന് കിടക്കുന്നത് ഒരുപക്ഷേ ഭാവിയില്‍ നടക്കാനിരിക്കുന്ന ഈ സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകളിലൂടെയും നിരൂപണങ്ങളിലൂടെയും പുറത്തുവരാ‍നിരിക്കുന്നതേയുള്ളു.
അബുവിന്റെ മകന്‍ സത്താര്‍ ആരാണ് ? അയാള്‍ സംബാദിക്കുന്ന പണം ഹലാലാകാനിടയില്ലെന്ന് അബു കരുതുന്നത് എന്തുകൊണ്ടായിരിക്കും ? നട്ടുനനച്ചു വളര്‍ത്തിയ വീട്ടുമുറ്റത്തെ പ്ലാവ് ജീവിതത്തിലെ ഏറ്റവും ധന്യമായ ലക്ഷ്യത്തിന് ഉപകരിക്കാതെ... പൊള്ളയായി തീര്‍ന്നതും, പൊള്ളയായ പ്ലാവിനെ സത്താറിന്റെ സാന്നിദ്ധ്യമായി ധ്വനിപ്പിക്കുന്നതിനും പിന്നില്‍ സവിധായകന്‍ സൃഷ്ടിപരമായി അനുഭവിക്കുന്ന പറയാനാകാത്ത വിങ്ങല്‍ എന്തായിരിക്കുമെന്നൊക്കെ സമൂഹത്തിന്റെ ആത്മ പരിശോധനക്കും, വായനകള്‍ക്കും, ചര്‍ച്ചകള്‍ക്കും വിഷയമാകേണ്ടതുണ്ട്. ആദമിന്റെ മകന്‍ അബുവിന്റെ പ്രതിപാദ്യം സിനിമയില്‍ ഇല്ലെന്നുതന്നെ പറ്യാം. അത് സിനിമയില്‍ നിന്നും പുറത്തേക്ക് ഒഴുകി വര്‍ത്തമാനമായി നമ്മുടെ ജീവിതത്തിനിടയില്‍ നിറഞ്ഞുകിടക്കുന്നു. സത്യമായും, ഇതാണ് മലയാള സിനിമയുടെ അഭിമാനകരമായ മുഖം.

വല്ല അസ്വാഭാവികതയും വന്നിട്ടുണ്ടെങ്കില്‍ അത് അസ്സനാര്‍ ഹാജിയുടെ പരിസരങ്ങളില്‍ മാത്രം.
രാമന്‍ നായരുടെ ചായക്കടകള്‍ മാത്രം കണ്ട് മടുത്ത മലയാള സിനിമക്ക് ഹോട്ടല്‍ ബദരിയയും കേരളത്തിലുണ്ടെന്ന് അടയാളപ്പെടുത്തിയ സിനിമ.
സുരാജ് വെഞ്ഞാറമൂടിന്റെ ഒരു കഥാപാത്രത്തെ ആദ്യമായി കാണാനായി.
ദിവ്യന്മാര്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമായതിനാല്‍ സഹിക്കാം.
ഇത്ര മനോഹരമായും സത്യസന്ധമായും ലാളിത്യത്തോടെയും കലാസംവിധാനം ചെയ്യാം.
നമ്മുടെ ഭാഗ്യമായ പ്രകൃതിയും, ഗ്രാമ്യ സൌന്ദര്യവും നമുക്കു തിരിച്ചറിയാന്‍ ...
കോഴിക്കോട് ഒരു ബസ്സ് സ്റ്റാന്റുണ്ടെന്ന് പറഞ്ഞാല്‍ സിനിമ മോശമാകില്ല.
ഒരു കച്ചവട സ്ഥാപനത്തിന്റെ പരസ്യപ്പലക കണ്ടാലും കുഴപ്പമില്ല. നല്ലൊരു സിനിമയുണ്ടായല്ലോ... ഭാഗ്യം.
മനുഷ്യ ദൈവങ്ങളും മന്ത്രവാദവും കേരളത്തിലെ മുസ്ലീങ്ങള്‍ക്കിടയിലും നിലനില്‍ക്കുന്ന യാഥാര്‍ത്ഥ്യമാണ്. നബിയുടെ തലനാരിഴയെ പ്രതിഷ്ടയാക്കാനുള്ള ശ്രമവും അതിന്റെ അനുബന്ധമാണ്.
പാപ്പിനിശ്ശേരിക്കടുത്ത് ഇങ്ങനെയൊരു കാട്ടിലെപ്പള്ളിയുണ്ടെന്ന് അറിഞ്ഞിരുന്നില്ല... നന്ദി.
ആരും അഭിനയിക്കാത്ത സിനിമ.
ജീവിതം തന്നെ സിനിമ ! സറീന വഹാബ്
ആയിശുമ്മ
വീട്ടില്‍ പോലീസ് തിരഞ്ഞു വന്നാല്‍ ആരും പേടിക്കും
ങ്ങളെ തെരഞ്ഞ് പോലീസ് വന്നിനി
നാടന്‍ പോലീസ് സ്റ്റേഷന്‍
ഉസ്താദിന്റെ മയ്യത്ത് സാധ്യതകളുള്ള സ്വത്താണ്
മതങ്ങള്‍ക്ക് സ്ഥാനമില്ലാത്ത ഊടും പാവും പോലുള്ള ബന്ധം..
അയല്‍പ്പക്ക ലഹള നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്
സമൂഹത്തിന്റെ നല്ല ചിത്രങ്ങള്‍...

Sunday, September 25, 2011

പത്ര ഏജന്റുമാരുടെ സമരം നാം ശ്രദ്ധിച്ചുവോ ?

ചരിത്രത്തിലാദ്യമാണെന്നു തോന്നുന്നു, നമ്മുടെ പത്ര ഏജന്റുമാര്‍ 2011 സെപ്തംബര്‍ 3ന് പണിമുടക്കു നടത്തിയിരുന്നു. പ്രസ്തുത സമരം ഒരു പത്രമില്ലാത്ത ദിനം എന്നതിലുപരി നമ്മുടെ മനുഷ്യത്വ രഹിതമായ അല്ലെങ്കില്‍ നന്ദികേടിന്റെ ഓര്‍മ്മപ്പെടുത്തല്‍ ദിനം കൂടിയായിരുന്നു. അതിരാവിലെ നാം ഉണരുമ്പോഴേക്ക് നമ്മുടെ വീട്ടുവാതില്‍ക്കല്‍ നാം ആവശ്യപ്പെട്ട വര്‍ത്തമാനപ്പത്രം സുരക്ഷിതമായി എത്തിക്കുക എന്നത് ഇത്രയും കാലം മുടക്കമില്ലാതെ ചെയ്തുപോന്ന തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നവര്‍ തങ്ങളുടെ വ്യസനം ആദ്യമായി അറിയിക്കുയാണ് സെപ്തമ്പര്‍ 3ലെ പണിമുടക്കിലൂടെ ചെയ്തത്. ഒരു ദിവസത്തെ പണിമുടക്കിലൂടെ പത്രവിതരണക്കാര്‍ സമൂഹത്തിലെ തങ്ങളുടെ ദയനീയ സാന്നിദ്ധ്യം പ്രഖ്യാപിച്ചിരിക്കുന്നു. ഒരു ദിവസം പത്രം വൈകിയാല്‍ വീട്ടിലെ അടിമയായ വേലക്കാരനെ ശകാരിക്കുന്നതുപോലെ പത്രവിതരണക്കാരനെ കൈകാര്യം ചെയ്യുന്നവര്‍ നമ്മുടെ സമൂഹത്തില്‍ ധാരാളമാണ്. കൂടാതെ തെരുവുപട്ടികളെക്കൊണ്ടും വളര്‍ത്തുപട്ടികളെക്കൊണ്ടും മഴകൊണ്ടും പത്രവിതരണക്കാരേക്കാള്‍  കഷ്ടപ്പെടുന്ന ജനവിഭാഗം വേറെയുണ്ടെന്നു തോന്നുന്നില്ല. എന്നിട്ടും, അവര്‍ നമുക്കുവേണ്ടി എന്തെങ്കിലും സേവനം നല്‍കുന്നതായി നമുക്കു തോന്നുന്നില്ല.

വീട്ടിലെ ദാരിദ്ര്യം കാരണമോ മുതിര്‍ന്ന കുടുമ്പാംഗങ്ങളോടുള്ള അനുസരണയുടെ ഭാഗമായോ  സ്കൂളില്‍ പോകുന്നതിനു മുന്‍പ് ചില കുട്ടികള്‍ നടത്തുന്ന ബാലവേല എന്നോ, പത്രങ്ങളോടുള്ള ബഹുമാനവും, പാരമ്പര്യവും നിമിത്തം ചില വൃദ്ധ ജനങ്ങള്‍ ആചാരം പോലെ അനുഷ്ടിക്കുന്ന ജോലിയെന്നോ പത്രവിതരണത്തെ നിസാരമായി കാണുകയായിരുന്നു നാം. അടുത്തകാലത്തായി മോട്ടോര്‍ സൈക്കിളുകളില്‍ പത്രവിതരണം നടത്തുന്ന പത്ര എജ്ജന്റിന്റെ പരിഷ്ക്കാര നടപടിയെ അഹങ്കാരപ്രകടനമായിപ്പോലും പത്ര വരിക്കാരായ , ജനാധിപത്യ വിശ്വാസികളെന്നു മേനി നടിക്കുന്ന നാം നോക്കിക്കണ്ടിട്ടുണ്ടായിരിക്കാം. പത്ര വിതരണക്കാരായി വീടുകള്‍ തെണ്ടി നടക്കേണ്ടി വരുന്ന കുട്ടികള്‍ സ്കൂളിലെത്തുമ്പോള്‍ എന്തുമാത്രം നമ്മുടെ കുട്ടികളാല്‍ പരിഹസിക്കപ്പെട്ടിരിക്കാനിടയുണ്ട് !  പത്രവിതരണ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന വളരെ ചെറിയ ന്യൂനപക്ഷമായ ഈ മനുഷ്യര്‍ നമ്മുടെ നന്ദികേട് ഇത്രയും കാലം മൌനമായി സഹിക്കുകയായിരുന്നില്ലേ എന്ന് ചിത്രകാരന്‍ ഒരു ഞെട്ടലോടികൂടി ഓര്‍ക്കുകയാണ്. സമൂഹത്തിന്റെ ആ നന്ദികേടിനോടുള്ള ചിത്രകാരന്റെ പശ്ചാത്താപമാണ് ഏറെ വൈകിയാണെങ്കിലും ഈ കുറിപ്പെഴുതാന്‍ കാരണമായിരിക്കുന്നത്.

ഒരു കവറു പാലോ, ഒരു പേക്കു സിഗരറ്റോ, ഒരു ബീവറേജസ് കുപ്പിയോ നമ്മുടെ വീട്ടിലെത്തിക്കാന്‍ അന്യരെ ആശ്രയിക്കുകയാണെങ്കില്‍ പ്രതിഫലം നല്‍കാതെ സാധിക്കില്ല. എന്നാല്‍, വര്‍ത്തമാന പത്രം മാത്രം ഒരു പ്രതിഫലവും നല്‍കാതെയും, മുന്‍‌കൂര്‍ വിലനല്‍കാതെയും നമ്മുടെ വീട്ടു പടിക്കലെത്തുന്നു എന്നത് നാം ഇത്രയും കാലം അനുഭവിച്ച സുഖലോലുപമായ മാടമ്പി സൌകര്യമാണെന്ന് പറയേണ്ടതുണ്ട്.  അടിമത്വവും മാടമ്പിത്വവും അവസാനിച്ചിട്ടും പത്ര വിതരണക്കാര്‍ നമ്മേ സൌജന്യസേവനം നല്‍കി സേവിച്ചുകൊണ്ടിരുന്നത് ജനാധിപത്യത്തിലെ മാടമ്പി സ്ഥാപനമായി നിലനിന്നിരുന്ന പത്രങ്ങളോടുള്ള ഭയഭക്തിബഹുമാനത്തിന്റെ ഫലമായിരുന്നു. വിഷ്വല്‍ മീഡിയയുടെ വരവോടുകൂടി ഇടിഞ്ഞുതുടങ്ങിയ പത്രങ്ങളുടെ വല്യേട്ടന്‍/കാരണവര്‍ സ്ഥാനം ഏജന്റുമാര്‍ക്ക് തങ്ങളുടെ ദയനീയമായ അടിമത്വത്തെക്കുറിച്ചും, തൊഴില്‍ പരമായി സമൂഹം നല്‍കുന്ന നന്ദികെട്ട അന്തസില്ലായ്മയെക്കുറിച്ചും അറിവുണ്ടാകാന്‍ അവസരമുണ്ടാക്കിയിരിക്കുന്നു എന്നു വേണം മനസ്സിലാക്കാന്‍.

സത്യത്തില്‍ ഇങ്ങനെയൊക്കെ സൌജന്യമായി ഒന്നാന്തരം സേവനം ദിവസവും വീട്ടുപടിക്കല്‍ കിട്ടുന്നതുകൊണ്ടുകൂടിയാണ് നമ്മുടെ ജനങ്ങള്‍ വ്യാപകമായി പത്രവരിക്കാരാകാന്‍ തയ്യാറാകുന്നത്. പത്തു ലക്ഷവും ഇരുപതു ലക്ഷവുമൊക്കെ വരിക്കാരുണ്ടെന്ന് മേനിപറഞ്ഞ് നമ്മുടെ മാധ്യമ ശേഷി ജനപ്രജ്ഞയായി അഹങ്കരിക്കുന്നതും മിണ്ടാപ്രാണികളെപ്പോലെ നമ്മേ സേവിച്ചുകൊണ്ടിരുന്ന പത്ര ഏജന്റുമാരും പാവപ്പെട്ട പത്രവിതരണക്കാരും നല്‍കിയ സൌജന്യ സേവനത്തിന്റെ നന്മ നിറഞ്ഞ അടിത്തറ കാരണമായിരുന്നു എന്നു പറയാം. പത്ര വിതരണക്കാര്‍ക്ക് അവരുടെ ജോലിക്കനുസരണമായ പ്രതിഫലവും, ആനുകൂല്യങ്ങളും, അന്തസ്സും നല്‍കാതിരുന്നത്, അവരെ എക്കാലവും അടിമകളാക്കി നിലനില്‍ക്കാം എന്ന പത്രമാധ്യമങ്ങളുടെ മാടമ്പി ധാരണകളുടെ പാരമ്പര്യം കാരണമായിരിക്കണം. ജനങ്ങളുടെ പൊതുബോധത്തെ അടക്കി ഭരിക്കാനായാല്‍ തങ്ങളുടെ മേധാശക്തിക്കുമുകളില്‍ പരുന്തുകള്‍ പറക്കില്ലെന്ന് നമ്മുടെ പത്രക്കാര്‍ ഇപ്പോഴും പകല്‍ക്കിനാവുകാണുന്നുണ്ടാകാം. എന്തായാലും, പത്ര വിതരണവുമായി ബന്ധപ്പെട്ട തൊഴിലില്‍ ഏര്‍പ്പെടുന്ന മനുഷ്യരോട് ഇത്രയും കാലവും, ഇപ്പോഴും പത്രസ്ഥാപനങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന ലജ്ജയില്ലാത്ത നരാധമ നിലപാട് അപലപനീയമാണ്. പത്ര സ്ഥാപനങ്ങളെ വിചാരണ ചെയ്യാന്‍ പൊതുജനം മുന്നോട്ടുവരേണ്ടത് സൌജന്യ സേവനത്തിന്റെ പറ്റുകാരെന്ന നിലയില്‍ ജനങ്ങളുടെ ധാര്‍മ്മിക ബാധ്യതയാണെന്ന് തിരിച്ചറിയപ്പെടേണ്ടതുണ്ട്.

ഇതുപോലെ സമൂഹത്തിനു വേണ്ടി അടിമപ്പണിയെടുക്കുന്ന നിരവധി ന്യൂനപക്ഷങ്ങള്‍ നമ്മുടെ സമൂഹത്തിലുണ്ട്. അവരെ തിരിച്ചറിയേണ്ടതും, അടിമത്വ ബോധത്തില്‍ നിന്നും ഉയര്‍ത്തിക്കൊണ്ടു വരേണ്ടതും നമ്മുടെ സാസ്ക്കാരിക വളര്‍ച്ചയുടെയും മാടമ്പി പാരമ്പര്യത്തിന്റെ നിരാകരണത്തിന്റേയും ഒഴിച്ചുകൂടാനാകാത്ത കര്‍ത്തവ്യമാണ്.

വ്യക്തിപരമായ അസൌകര്യങ്ങള്‍ കാരണം എഴുതാന്‍ താമസിച്ചുപോയ പോസ്റ്റാണിത്. അക്ഷരങ്ങളുമായി ചിത്രകാരനെ ബന്ധപ്പെടുത്തിയ പത്രങ്ങളെയും അതിലെ മനുഷ്യ ജീവിതത്തേയും അക്ഷരങ്ങളെപ്പോലെത്തന്നെ സ്നേഹിക്കുന്നതിനാലാണ് ഈ പോസ്റ്റ്.

Monday, May 2, 2011

“ഒപ്പുമരവും” ബ്ലോഗര്‍മാരും

കാസര്‍ഗോട്ടെ  എന്റോസള്‍ഫാന്‍ ബാധിത പ്രദേശത്തേക്ക് ഒരു യാത്ര നടത്തണമെന്ന ആശയം മുന്നോട്ട് വച്ചത് കടത്തനാടനാണ്. ഡി.പ്രദീപ്കുമാറുമായും, ഷാജിമുള്ളൂക്കാരന്‍ , ഗള്‍ഫിലുള്ള മണിക്കുട്ടി മഹേഷുമായും ആശയം സംസാരിച്ചതിനു ശേഷം കടത്തനാടന്‍ ചിത്രകാരനെ വിളിച്ച് അറിയിക്കുകയും, കേട്ടപാടെ... എങ്കില്‍ ഈ മെയ് ഒന്നിനു തന്നെയാകട്ടെ എന്ന് ചിത്രകാരന്‍ സമയം നിശ്ചയിക്കുകയുമാണുണ്ടായത്. വടകരയില്‍ നിന്നും അഞ്ചുപേര്‍ എന്തായാലും ഉണ്ടാകുമെന്ന് കടത്തനാടന്‍ ഉറപ്പു പറയുമ്പോള്‍ പിന്നൊന്നും നോക്കേണ്ട കാര്യമില്ലല്ലോ! അങ്ങനെ, അന്നുതന്നെ ബ്ലോഗ് അക്കാദമിയില്‍ ഒരു അറിയിപ്പ് പോസ്റ്റും ഇട്ടു. അതിനെത്തുടര്‍ന്ന് കുറെപേര്‍ ബന്ധപ്പെട്ടെങ്കിലും പലര്‍ക്കും പെട്ടെന്നായതുകൊണ്ട് യാത്രയില്‍ പങ്കെടുക്കാനായില്ല. സാവകാശം വേണ്ടവര്‍ക്ക് സാവകാശം പോകാനും കാസര്‍ഗോഡും, പ്രശ്നബാധിത ജനങ്ങളും അവിടത്തന്നെ നിലനില്‍ക്കുന്നതിനാല്‍ വിഷമിക്കേണ്ടതില്ലെന്നും, അടുത്ത ട്രിപ്പിന് പോകാമെന്നും പറഞ്ഞു. മാത്രമല്ല, പാലക്കാട്ടെ മുതലമടയിലെ മാങ്ങാകൃഷിയും, ഇടുക്കിയിലെ ഏലത്തോട്ടങ്ങളുമെല്ലാം ഭാവിയിലെ കാസര്‍ഗോഡായി വികസിച്ചുകൊണ്ടിരിക്കുകയുമാണല്ലോ. അങ്ങനെ, മലപ്പുറം ജില്ലയില്‍ നിന്നും വിചാരവും, കൊട്ടോട്ടിയും,ഫൈസു മദീനയും, വടകരയില്‍ നിന്നും കടത്തനാടന്റെ നേതൃത്വത്തിലുള്ള അഞ്ചഗ സംഘവും, കാഞ്ഞങ്ങാട് ബേക്കലില്‍ നിന്നുള്ള വിജയരാജനും,കണ്ണൂരില്‍ നിന്നുള്ള ചിത്രകാരനും എന്‍ഡോസള്‍ഫാന്‍ ബാധിതപ്രദേശങ്ങള്‍ നേരില്‍ കാണാനായി പുറപ്പെട്ടു. കണ്ണൂരില്‍ നിന്നും 90 കിലോമീറ്റര്‍ അകലെയുള്ള കാസര്‍ഗോട്ടേക്ക് പുറപ്പെടുമ്പോള്‍ അവിടെ പരിചയക്കാരാരെങ്കിലും വേണമല്ലോ. പരസ്യ ഏജന്‍സികളുടെ സംഘടനയായ കെത്രിഎ യുടെ ജില്ലഭാരവാഹിയായ അനീഷിനോട് കാര്യം പറഞ്ഞൂ. സ്ഥലത്തെ സാമൂഹ്യപ്രവര്‍ത്തകരായ വത്സലന്‍ മാസ്റ്ററുടേയും, കെ.എസ്.അബ്ദുള്ളയുടേയും, ഉത്തരദെശം സായാഹ്ന പത്രത്തിന്റെ ഉടമയുടേയും സഹായം ഉറപ്പുവരുത്താന്‍ അനീഷ് സഹായിച്ചു. കാസര്‍ഗോട്ട് പട്ടണത്തില്‍ നിന്നും 35 കിലോമീറ്ററോളം അകലെയായി കര്‍ണ്ണാടക അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത പ്രദേശത്തേക്കു പോകാന്‍ വിജയന്‍ എന്ന സഹൃദയന്റെ വാഹന സൌകര്യവും വത്സേട്ടന്‍ ഏര്‍പ്പാടുചെയ്തുതന്നു. കാസര്‍ഗോഡ് ഒപ്പുമരച്ചുവട്ടില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനായി മൂന്നുദിവസം നിരാഹാരം കിടന്ന് കാസര്‍ഗോട്ടുകാരുടെ ഹൃദയത്തിലിടംനേടിയ മലപ്പുറത്തുകാരായ രണ്ടു ഡിഗ്രി വിദ്യാര്‍ത്ഥികളേയും ഞങ്ങള്‍ക്ക് കൂട്ടിനു കിട്ടി. ഈ യാത്ര ആരേയും ബോധ്യപ്പെടുത്താനായിരുന്നില്ല, ഞങ്ങള്‍ക്ക് കീടനാശിനികളുടെ ദുരിതത്തെ സ്വയം കണ്ട് ബോധ്യപ്പെടുന്നതിനായിരുന്നു. കെ.എസ്.അബ്ദുള്ള എന്ന എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമര പ്രവര്‍ത്തകന്‍ തന്നെയാണ് ഞങ്ങള്‍ക്ക് ഗൈഡായി കൂടെവന്നത്. അദ്ദേഹത്തോടും, വത്സലന്‍ മാഷോടും,വിജയനോടും,അനീഷിനോടും നന്ദി രേഖപ്പെടുത്തട്ടെ. നൂറുകണക്കിനു വീടുകളിലായി വളരെയധികം മനുഷ്യര്‍ ഇവിടെ എന്‍ഡോസള്‍ഫാന്‍ ദുരിതം അനുഭവിക്കുന്നവരായുണ്ടെങ്കിലും, ചിലരെങ്കിലും അത് പുറത്തുകാണിക്കാതെ ജീവിക്കുന്നവരുമുണ്ട്. അവരെ ഒഴിവാക്കി, കാണുന്നതില്‍ വിഷമമില്ലാത്തവരെ മാത്രമായി കണ്ടു വിവരങ്ങള്‍ അന്വേഷിക്കാനാണ് ഞങ്ങള്‍ ശ്രമിച്ചത്. എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തില്‍ ജനങ്ങളോടൊപ്പം നില്‍ക്കുന്ന സാമൂഹ്യപ്രവര്‍ത്തകരുടെ കൂട്ടായ്മയായ എന്‍‌വിസാഗിന്റെ പ്രവര്‍ത്തകരായ എം.എ.റഹ്‌മാന്‍ മാഷുമായോ, വത്സലന്‍ മാഷുമായോ താല്‍പ്പര്യമുള്ള മനുഷ്യ സ്നേഹികള്‍ക്ക് ബന്ധപ്പെടാം. മെയ് 1 ന് ബ്ലോഗര്‍മാര്‍ സഞ്ചരിച്ച വഴികളിലെ ചില ദൃശ്യങ്ങള്‍ താഴെ കൊടുക്കുന്നു.
35 കിലോ മീറ്റര്‍ ദൂരെയുള്ള എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത പ്രദേശത്തിന്റേയും, ജനങ്ങളുടേയും സാന്നിദ്ധ്യം കാസര്‍ഗോഡ് നഗര മധ്യത്തില്‍ സജീവമാക്കുന്നതിനും , എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തിനു ശ്രദ്ധകേന്ദ്രീകരിക്കുന്നതിനുമായി കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്‍ഡിനടുത്തുള്ള തണല്‍ വൃക്ഷത്തെ ബാനറുടുപ്പിച്ച് , ജനങ്ങളുടെ ധാര്‍മ്മിക പിന്തുണയുടെ കയ്യൊപ്പുകളണിഞ്ഞ് നില്‍ക്കാന്‍ ഭാഗ്യം ലഭിച്ച “ഒപ്പു മരം” . ഏപ്രില്‍ 29 ന് എന്‍ഡോസള്‍ഫാന്‍ ലോകവ്യാപകമായി നിരോധിച്ച സ്റ്റോക്ക് ഹോം പ്രഖ്യാപനം വന്ന സമയം ഒപ്പുമരച്ചുവട്ടില്‍ കാസര്‍ഗോട്ടുകാര്‍ വിജയമാഘോഷിച്ചിരുന്നു. അതുകൊണ്ടുതന്നെ “ഒപ്പുമരം” ചരിത്രത്തിന്റെ ഭാഗമാണ്. 
കടത്തനാടന്‍ “ഒപ്പുമരച്ചുവട്ടില്‍”
വടകരയിലെ ശശിമാഷും കൂട്ടുകാരും, ഒപ്പുമരത്തെ തലയില്‍ താങ്ങുന്ന വിചാരത്തേയും കാണാം.  
വത്സലന്‍ മാഷ്, വിചാരം, കൊട്ടോട്ടി, വിജയരാജന്‍
മൂന്നു ദിവസം നിരാഹാരം കിടന്ന മലപ്പുറത്തുകാരന്‍ കുട്ടിപത്രം എഡിറ്റര്‍(സ്വന്തം നിലയില്‍ പത്രം ഇറക്കിയ ഒരു ഡിഗ്രി വിദ്യാര്‍ത്ഥിയാണ്.) , കൂടെ വിചാരം. 
വിജയന്‍, വിജയ രാജ്, കെ.എസ്.അബ്ദുല്ല
ബ്ലോഗര്‍മാര്‍ 
കെ.എസ്.അബ്ദുള്ള എന്‍ഡോസള്‍ഫാന്‍ കലക്കി സ്പ്രേ കെയ്തിരുന്ന പ്ലാന്റേഷന്‍ തൊഴിലാളിയുടെ ഇപ്പോഴത്തെ രോഗാതുരമായ അവസ്ഥയെ വിവരിക്കുന്നു.
ഒരു ദുരിത ബാധിത
പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഉടമകളായ സര്‍ക്കാരിന് ഇവരുടെ ജീവിതം നരഗതുല്യമാക്കിയതില്‍ നേരിട്ടുള്ള പങ്കുണ്ട്.
ആറു കുട്ടികളുള്ളതില്‍ രണ്ടു പേര്‍ രോഗബാധിതരാണ്. ഡി.എന്‍.എ.ക്കകത്തു കയറിപ്പറ്റുന്ന കീടനാശിനി ജീവിത കോണിയുടെ ഏതൊക്കെ അഴികളാണ് അറുത്തുമാറ്റിയിരിക്കുന്നതെന്ന് കാലത്തിനു മാത്രമേ പറയാനാകു

തല നിരന്തരം വിറപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു കുട്ടി
പ്ലാന്റേഷന്‍ കോര്‍പ്പറേഷനിലെ ജോലിക്കാരനായിരുന്നു. ഇപ്പോള്‍ മാറാവ്യാധികളുമായി മല്‍പ്പിടുത്തത്തിലാണ്. മുറ്റത്തെ ദൈവ പ്രതിഷ്ടകളുടെ അനുഗ്രഹങ്ങള്‍ ഫലിക്കുന്നില്ല.
വീട് കര്‍ണ്ണാടക അതിരിനകത്താണ്. കിണര്‍ കേരളത്തിനകത്തും.
ഓടിക്കളിക്കേണ്ട ബാല്യം
എന്‍ഡോസള്‍ഫാന്‍ വിഷലിപ്തമാക്കിയ ജീവിതം
കര്‍ണ്ണാടക അതിരില്‍ ഇത്തരം ഏഴോ എട്ടോ കശുമാവിന്‍ തോട്ടങ്ങളുണ്ട് കേരളത്തിന്റെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്  
ജനങ്ങളുടെ വഴിമുടക്കിയാണെങ്കിലും സത്യങ്ങാളെ പൊതുജനശ്രദ്ധയില്‍ നിന്നും മറച്ചു പിടിക്കാനായി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ സ്ഥാപിച്ചിരിക്കുന്ന മാര്‍ഗ്ഗതടസ്സങ്ങള്‍.
പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ കശുമാവിന്റെ ചരിത്രം തന്നെ തങ്ങളുടെ തോട്ടങ്ങളില്‍ നിന്നും മായ്ച്ചുകളയാനുള്ള ശ്രമത്തിലാണ്.
പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കോംബൌണ്ടില്‍ തൊഴിലാളികള്‍ വിശ്രമിക്കുന്ന പുല്ലുമേഞ്ഞ വീടുകണ്ട് ബ്ലോഗര്‍മാര്‍ അവിടേക്കു കയറുകയാണ്.
അവര്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ തൊഴിലാളികളല്ലെന്നും, മരം മുറിക്കാന്‍ മാത്രം വന്നവരാണെന്നും....
പ്ലാന്റേഷന്‍ കോര്‍പ്പറെഷന്‍ തൊഴിലാളിയോട് ബ്ലോഗര്‍മാര്‍... എന്‍ഡോസള്‍ഫാന്‍ സ്പൃചെയ്തിരുന്നത് അത് വിഷമാണെന്ന് അറിഞ്ഞ്കൊണ്ടുതന്നെ ആയിരുന്നോ എന്ന്... !!!
പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഓഫീസുകള്‍


എന്‍ഡോസള്‍ഫാന്‍ വിഷം സൂക്ഷിച്ചിരുന്ന ടാങ്കു തേടി... കടത്തനാടന്‍
കോര്‍പ്പറേഷ്ന്‍ കോമ്പൌണ്ടിനു പിന്നില്‍ ഹെലികോപ്റ്റര്‍ ലാന്‍ഡു ചെയ്തിരുന്ന സമതലമായ പാറപ്പുറം. കശുമാവെല്ലാം വെട്ടിക്കളണ്ടത് കാണാം.
ഹെലിപ്പാഡും, എന്‍ഡോസള്‍ഫാന്‍ വിഷം നേര്‍പ്പിച്ചിരുന്ന ടാങ്കും.
വിഷടാങ്കിനു സമീപം വിചാരം
ഹെലികോപ്റ്ററില്‍ തളിക്കുന്നതിനായി  വിഷം കലക്കിയിരുന്ന ടാങ്ക്.
ഇവിടെ നിന്നും ഒരു അരുവി ഉത്ഭവിക്കുന്നുണ്ട്. വിഷം താഴ്വാരങ്ങളിലെ ജലാശയങ്ങളിലെത്തുന്നത് അങ്ങനെയാണ്.
മുറിച്ചുമാറ്റപ്പെട്ട കശുമാവുകള്‍
എന്‍ഡോസള്‍ഫാന്‍ ഇപ്പോഴും ഊറിക്കൂടിയിരിക്കുന്നുണ്ടാകാം.
താഴ്വാരത്തിലെ ജലാശയങ്ങളെ ചൂണ്ടിക്കാണിക്കുന്ന കെ.എസ്.അബ്ദുള്ള
മെയ് ഒന്നിന് കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതപ്രദേശം സന്ദര്‍ശിച്ച ബ്ലോഗര്‍മാര്‍ കെ.എസ്.അബ്ദുള്ളയോടൊപ്പം
............................................






Sunday, April 24, 2011

തിരുവനന്തപുരത്തെ പാണ്ഡവന്മാര്‍

മഹാഭാരതത്തിലെ പാണ്ഡവരും തിരുവനന്തപുരത്തെ രാജാക്കന്മാരും മോരും മുതിരയും പോലെ ചേര്‍ച്ചയില്ലാത്ത യാഥാര്‍ത്ഥ്യമാണെങ്കിലും, രാജവംശത്തിനു മഹനീയ പാരമ്പര്യമുണ്ടാക്കാനുള്ള ഭഗീരഥപ്രയത്നങ്ങളുടെ ഫലമായാണെന്നു തോന്നുന്നു, പാണ്ഡവന്മാരുടെ കോലങ്ങള്‍ തിരുവനന്തപുരത്തെ പത്മനാഭക്ഷേത്രത്തിന്റെ ആറാട്ടുത്സവം പ്രമാണിച്ച് നടവഴികളില്‍ യാചകരെപ്പോലെ പ്രതിഷ്ഠിക്കപ്പെടാറുണ്ട്. ഭീമാകാരരായ പഞ്ചപാണ്ഡവന്മാരുടെ കോലങ്ങള്‍ എവിടുനിന്നു വരുന്നുവെന്നോ, ആരാണ് ജനമറിയാതെ പത്മനാഭക്ഷേത്രത്തിന്റെ തെരുവില്‍ കുന്ധീപുത്രരെ പാറാവുപണി ഏല്‍പ്പിച്ച് പോകുന്നതെന്നോ പിടിയില്ല. എന്തായാലും കരകൌശല പീസുകളായതിനാല്‍ കാണാന്‍ കൊള്ളാം. ഒരു ഉത്തരേന്ത്യന്‍ ഇറക്കുമതി ലുക്കുണ്ട് പഞ്ച പാണ്ഢവന്മാര്‍ക്ക്. ആറാട്ട് ഉത്സവത്തിന്റെ ഭാഗമായി, പണ്ട് അറേബ്യയില്‍ നിന്നും ഇറക്കുമതി ചെയ്ത കുതിരപ്പട്ടാളത്തിന്റെ അകമ്പടിയില്‍ വൃദ്ധനായ രാജാവ് വാളും പിടിച്ച് ശംഖുമുഖം വരെ നടക്കുമെന്നല്ലാതെ പത്മനാഭക്ഷേത്രത്തിലെ ഉത്സവത്തിന് ജനപങ്കാളിത്തമൊന്നുമുണ്ടെന്നു തോന്നുന്നില്ല.ഇയ്യിടെയായി ആറാട്ടിനു ഭംഗി പകരാന്‍ അങ്ക ചേകവന്മാരുടെ ചുവന്ന വേഷമണിഞ്ഞ നൂറോ നൂറ്റി ഇരുപതോ വരുന്ന പരദേശികളായ ചെക്കന്മാരെക്കൂടി വാളും പരിചയുമായി ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നു ടി.വിയില്‍ വാര്‍ത്ത കണ്ടിരുന്നു. ഇല്ലാത്ത പാരമ്പര്യങ്ങള്‍ ഉണ്ടാക്കിയെടുക്കാനുള്ള ഓരോ തത്രപ്പാടുകള്‍ !!!കേരളത്തിലെ പുലയ രാജാക്കന്മാര്‍ തങ്ങള്‍ പുലയരല്ലെന്നും, അസ്സല്‍ ശൂദ്രരക്തം കിനിയുന്ന ക്ഷത്രിയരാണെന്നും  സ്ഥാപിച്ചുകിട്ടാന്‍ എന്തുമാത്രം കഷ്ടപ്പെട്ടുകാണും !!!
ധര്‍മ്മപുത്രരാണ് !!! നമ്മടെ മഹാഭാരതകഥയിലെ...
തൊട്ടു പിന്നില്‍ ഭീമേട്ടന്‍ ! 
ടെമ്പോ ട്രവലര്‍, ടൂറിസ്റ്റ് ബസ്സുകള്‍ എന്നിവയുടെ കാവലിന് മറ്റുള്ളവര്‍ പോര :)
കാറുകള്‍ അര്‍ജ്ജുനന് സ്വന്തം കുഞ്ഞുങ്ങളെപ്പോലാണ്.
നകുലന്‍ കുറച്ചു ഫിറ്റാണ് ! ബീവറേജസ് കോര്‍പ്പറേഷന്‍ നമുക്കു വേണ്ടിയല്ലേ !
മനപ്രയാസം മാറാന്‍ സഹദേവനും കഴിക്കാറുണ്ട്.
പഞ്ചപാണ്ഡവന്മാര്‍ ... പാറാവു ജോലിയില്‍ !