Saturday, October 26, 2013

Today's The Hindu Metro Weekend Review about our Painting Exhibition at Kozhikode

Today's The Hindu Metro Weekend Review about our Painting Exhibition (image/carnage-2) at Kozhikode Lalitha Kala Academy Gallery. The Exhibition ends on 27 th Sunday.

Tuesday, September 24, 2013

ഇമേജ്/കാര്‍ണേജ് ചിത്രപ്രദര്‍ശന വാര്‍ത്തകള്‍

ചിത്രകാരനും ഡോ. അജയ് ശേഖറും ഒത്തുചേര്‍ന്ന് 2013 സെപ്തംബര്‍ 18 മുതല്‍ 22 വരെ കൊച്ചി ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് സെന്ററില്‍ നടത്തിയ പെയിന്റിങ്ങ് എക്സിബിഷനോടനുബന്ധിച്ച് വിവിധ പത്രമാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ ക്ലിപ്പുകള്‍ താഴെ സൂക്ഷിച്ചിരിക്കുന്നു. ജനയുഗം, മാതൃഭൂമി തുടങ്ങിയ ചില പത്രങ്ങളുടെ ക്ലിപ്പുകള്‍ ലഭിച്ചിട്ടില്ല, ആയതു കൈവശമുള്ളവര്‍ അയച്ചുതന്ന് സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
മാധ്യമം കൊച്ചി എഡിഷന്‍ വാര്‍ത്ത
മംഗളം വാര്‍ത്ത
കേരള കൌമുദി വാര്‍ത്ത
ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്
വീക്ഷണം
മെട്രോ വാര്‍ത്തയിലെ ഫീച്ചര്‍



ജയ് ഹിന്ദ് ടിവിയിലെ വാര്‍ത്ത
29.9.13 മാധ്യമം വാരാദ്യപ്പതിപ്പിലെ ശ്രീ കെ പി ജയകുമാറിന്റെ ലേഖനം

Saturday, September 21, 2013

"Art attack at Durbar hall gallery"

Times of India report dated 20th Sept. 2013.
Madhyamam Daily report dated 19th Sept. 2013
Mr. KA Francis, The Chairman of Kerala Lalitha kala Academy visiting the "Image /carnage" Exhibition on 20th Sept 2013.
Dr. Ajay Sekher, Academy Chairman KA Francis and Chithrakaran Murali T
 
 
 
Mr. KK Koch
Mr. Sudhesh and Dr. Ajay Sekher
Dr. Ajay Sekher, Mr. Sudhesh, and Sudhesh's daughter Kavery
Chithrakaran, Kavery, Ajay sekher and Sudhesh
Mangalam report dated 20th Sept 2013.
Mr. Kannan Meloth ('idaneram' blog)

Wednesday, September 11, 2013

എക്സിബിഷന്‍ കൊച്ചി, ദര്‍ബാര്‍ ഹാളില്‍, 2013 സെപ്തംബര്‍ 18-22

 
2013 സെപ്തംബര്‍ 18 മുതല്‍ 22 വരെ ഡോ. അജയ് ശേഖറിന്റേയും ചിത്രകാരന്റേയും പുതിയ ചിത്രങ്ങളുടെ ഒരു എക്സിബിഷന്‍, കൊച്ചി ദര്‍ബാര്‍ ഹാളില്‍ (ഗലറി - ഇ, ഒന്നാം നില)നടത്തപ്പെടുന്ന വിവരം എല്ലാ നെറ്റ് സുഹൃത്തുക്കളേയും, അഭ്യുദയകാംക്ഷികളേയും സന്തോഷപൂര്‍വ്വം അറിയിച്ചുകൊള്ളുന്നു. 18ആം തിയ്യതി വൈകീട്ട് 5.30 ന് പ്രൊഫസര്‍ എം.കെ. സാനു മാഷ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുന്നതായിരിക്കും. തദവസരത്തില്‍ കൊച്ചി ദര്‍ബാര്‍ ഹാളിലെത്തിച്ചേരാന്‍ സൌകര്യമുള്ള സുഹൃത്തുക്കള്‍ ഉദ്ഘാടന ചടങ്ങിലും തുടര്‍ന്നുള്ള പ്രദര്‍ശന ദിവസങ്ങളിലും സ്നേഹസാന്നിദ്ധ്യമായി ഈ എക്സിബിഷനില്‍ പങ്കെടുക്കാനായി ക്ഷണിച്ചുകൊള്ളുന്നു. കൂടുതല്‍ അറിയാന്‍ :
ഡോ. അജയ് ശേഖറിന്റെ ഇംഗ്ലീഷ് ബ്ലോഗിലുള്ള പോസ്റ്റ് ലിങ്ക്.
 
ബ്ലോഗില്‍ നിന്നു ലഭിച്ച വായനക്കാരുടെ പിന്തുണയും അഭിപ്രായങ്ങളും കാരണം 20 വര്‍ഷം മുന്‍പ് ഉപേക്ഷിച്ചിരുന്ന ചിത്രകലയിലേക്ക് മടങ്ങാനായതിന്റെ ഫലമായിക്കൂടി ഈ പ്രദര്‍ശനത്തെ ചിത്രകാരന്‍ കാണുന്നതിനാല്‍ , ഈ നവ മാധ്യമത്തെ നിര്‍മ്മിച്ച് നവീകരിച്ച് വിശാലമാക്കിക്കൊണ്ടിരിക്കുന്ന എല്ലാ സുമനസ്സുകളോടും ഈ അവസരത്തില്‍ നന്ദി പറഞ്ഞുകൊള്ളുന്നു. ഇതോടൊപ്പം,എക്സിബിഷനായി തയ്യാറാക്കിയിരിക്കുന്ന ക്ഷണക്കത്ത്, പോസ്റ്റെര്‍, ബ്രോഷര്‍ തുടങ്ങിയവയുടെ ഇമേജ് ഫയലുകള്‍ കൂടി ചേര്‍ത്തിട്ടുണ്ട്. മാധ്യമ സുഹൃത്തുക്കളും, മാധ്യമ ബന്ധുക്കളും ഈ ഗ്രൂപ്പ് എക്സിബിഷനെക്കുറിച്ചുള്ള വിവരങ്ങളും കാഴ്ച്ചപ്പാടുകളും ജനങ്ങളിലെത്തിച്ച് എക്സിബിഷന്‍ വിജയകരമാക്കാന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.
പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ചിത്രകാരന്റെ ചിത്രങ്ങള്‍ കാണുന്നതിനും കോപ്പിയെടുക്കുന്നതിനും പ്രദര്‍ശനത്തെക്കുറിച്ചുള്ള അപ്ഡേറ്റുകള്‍ അറിയുന്നതിനും:
1) ചിത്രകാരന്റെ പെയിന്റിങ്ങ് ബ്ലോഗ്
2) ചിത്രകാരന്‍ ഫേസ് ബുക്ക് പേജ് (സൈന്‍ ഇന്‍ ചെയ്യാതെത്തന്നെ തുറന്നു കാണാനാകും)
3) ചിത്രകാരന്റെ വെബ് സൈറ്റ്
4) ഗൂഗ്ഗിള്‍ പ്ലസ്
5) മുരളി ടി കേരള ( ഫേസ് ബുക്ക് )
 

പോസ്റ്റര്‍

ക്ഷണക്കത്ത്

ബ്രോഷന്‍ ഇന്നര്‍ പേജ് (തീം നോട്ട്)

ബ്രോഷര്‍ ഔട്ടര്‍ പേജ്

Wednesday, May 29, 2013

കമലിന്റെ സെല്ലുലോയിഡ്



മലയാളിക്ക് തന്റെ പൂര്‍വ്വകാലത്തെക്കുറിച്ച് തിരിച്ചറിവുണ്ടാകുക എന്നത് വളരെ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന ഒന്നാണ്. അത്തരമൊരു അത്യപൂര്‍വ്വ സംഭവമാണ് കമലിന്റെ സെല്ലുലോയിഡ് എന്ന സിനിമ. സത്യത്തെ മുഖത്തോടു മുഖം നോക്കാന്‍ തയ്യാറല്ലാത്ത മലയാളി, മണ്മറഞ്ഞ സത്യത്തെ ചരിത്രത്തില്‍ നിന്നും ചികഞ്ഞെടുത്ത് സ്നേഹാദരങ്ങളോടെ നമിക്കുന്ന തിരിച്ചറിവിന്റേയോ ബോധോദയത്തിന്റേയോ ഒരു സിനിമയാണ് സെല്ലുലോയിഡ്.  മലയാള നാട്ടില്‍ ആദ്യമായി ഒരു സിനിമ നിര്‍മ്മിക്കുകയും, സംവിധാനം ചെയ്യുകയും, അഭിനയിക്കുകയും ചെയ്ത മനുഷ്യരെയും അവരുടെ സിനിമയേയും നമ്മുടെ പ്രാകൃതരും ജാതി ഭ്രാന്തരുമായിരുന്ന സമൂഹം എങ്ങനെയാണു നശിപ്പിച്ചതെന്നതിന്റെ ചരിത്ര സാക്ഷ്യമാണ് സെല്ലുലോയിഡിലൂടെ സത്യസന്ധമായി രേഖപ്പെടുത്തിയിരിക്കുന്നത്.  സമ്പന്നനായിരുന്ന ഡോ.ജെ.സി.ഡാനിയല്‍ എന്ന നാടാര്‍ കൃസ്ത്യാനിക്ക് ഒരു സിനിമ നിര്‍മ്മിക്കുന്നതിലൂടെ നിര്‍ദ്ധനനാകാനുള്ള യോഗമുണ്ടായി എന്ന ലളിത ചരിത്രമല്ല, സമൂഹത്തിന്റെ ഇടുങ്ങിയ മനസ്സിന്റേയും ജാതീയ അധമബോധത്തിന്റേയും തേര്‍വാഴ്ച്ച എങ്ങിനെയാണ് മലയാള സിനിമയുടെ പിതാവായ ജെ.സി.ഡാനിയലിനെയും, അദ്ദേഹത്തിന്റേ സിനിമയായ “വിഗത കുമാരനേയും” അതിലെ നായികയേയും നമ്മുടെ ചരിത്രത്തില്‍ നിന്നും മായ്ച്ചുകളഞ്ഞത് എന്നാണ് സെല്ലുലോയിഡ് സത്യസന്ധമായി രേഖപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ, ഈ സിനിമ മഹത്തരമാണ്. ഈ ചലച്ചിത്രത്തിനു ലഭിച്ച ദേശീയവും സംസ്ഥാന തലത്തിലുമുള്ള അവാര്‍ഡുകള്‍ സാര്‍ത്ഥകമാണ്.

ചിത്രകാരന്‍ സിനിമകണുന്നതൊക്കെ വളരെ കുറവാണ്. അഥവ കണ്ടാല്‍ തന്നെ ടി.വിയില്‍ നിന്നോ, പണം മുടക്കാതെ ലഭിക്കുന്ന സിഡി-ഡിവീഡികളില്‍ നിന്നോ ആയിരിക്കും. സമൂഹത്തോട് ഒരു ബന്ധവുമില്ലാത്ത ചവറു സിനിമകള്‍ക്കു മുന്നില്‍ മിഴിച്ചിരിക്കാനുള്ള ക്ഷമയില്ലാത്തതിനാലും, അത്തരം സിനിമകളുടെ സിഡിക്കും ഡീവിഡിക്കും പണം മുടക്കാന്‍ മനസ്സില്ലാത്തതുകൊണ്ടും സിനിമ അലര്‍ജ്ജി കലശലാണ്. എന്നാല്‍, സെല്ലുലോയിഡ് കാശുകൊടുത്ത് വാങ്ങി തന്നെ കണ്ടു. മാത്രമല്ല, സെല്ലുലോയിഡ് പോലുള്ള ഒരു സിനിമയുടെ സി.ഡിയോ, ഡിവിഡിയോ ഒരു ചരിത്ര രേഖയായി സൂക്ഷിക്കാന്‍ തക്ക മൂല്യമുള്ളതുമാണ്. സെല്ലുലോയിഡിന്റെ നിര്‍മ്മതാക്കള്‍ക്കും സംവിധായകന്‍ കമലിനും മറ്റു അണിയറ പ്രവര്‍ത്തകര്‍ക്കും ചിത്രകാരന്റെ നന്ദിയും അഭിവാദ്യങ്ങളും അര്‍പ്പിക്കുന്നു.


Wednesday, May 1, 2013

മെയ് ദിന ചിത്രം , “താജ് മഹല്‍ ”


ഇന്ന് മെയ് ദിനം! ലോക തൊഴിലാളി ദിനത്തില്‍ എത്ര പേര്‍ തൊഴിലിനെക്കുറിച്ചും, തൊഴിലിന്റെ പേരില്‍ മനുഷ്യന്‍ അനുഭവിച അടിമത്വത്തിന്റെ ചരിത്രത്തെക്കുറിച്ചും ഓര്‍ക്കുന്നുണ്ടാകും ? ഇത്രയും കാലം നാം ആഘോഷിച്ച ലോക തൊഴിലാളി ദിനങ്ങളുടെ പേരില്‍ തൊഴിലിന്റെ മഹത്വം നമ്മുടെ സമൂഹത്തിനു ബോധപ്പെടുകയുണ്ടായോ ? ഇല്ലെന്നാണ് ചിത്രകാരന്റെ ബോധം. തൊഴിലിന്റെ മഹത്വം തിരിച്ചറിയാതെ ആഘോഷിക്കപ്പെടുന്ന മെയ് ദിനങ്ങള്‍ അടിമത്വത്തിന്റെ ആഘോഷമായല്ലേ മനസ്സിലാക്കേണ്ടത് ? തങ്ങളുടെ അടിമത്വം ആഘോഷിക്കുന്ന സമൂഹത്തെക്കുറിച്ച് ലജ്ജ നമുക്ക് ലജ്ജ തോന്നാത്തത് എന്തുകൊണ്ടാണെന്നെങ്കിലും നാം കണ്ടുപിടിക്കേണ്ടതല്ലേ ? നാം പശ്ചാത്യ നാടുകളില്‍ നിന്നും വിപ്ലവം ഇറക്കുമതി ചെയ്ത് ... ഗോതമ്പും പാല്‍പ്പൊടിയും പോലെ വിതരണം ചെയ്യുന്നത് വാങ്ങാന്‍ ക്യൂവില്‍ നില്‍ക്കുന്നവരാണല്ലോ. നമ്മുടെ നാട്ടില്‍ തന്നെയുള്ള അദ്ധ്വാനത്തിന്റെ മഹാത്ഭുതങ്ങളെ തിരിച്ചറിയാനും ആ അദ്ധ്വാനത്തിന്റെ പിന്നിലെ വിയര്‍പ്പു തുള്ളികളെ എണ്ണി തിട്ടപ്പെടുത്താനും, ആ വിയര്‍പ്പു തുള്ളികള്‍ക്കു ലഭിച്ച ക്രൂരതയുടേയും ചതിയുടേയും പ്രതിഫലത്തിന്റെ കണക്കു പുസ്തകം തയ്യാറാക്കാന്‍ മുതിരാതെ, കള്ള കഥകള്‍ക്കും, കവിതകള്‍ക്കും, കള്ള ചരിത്രങ്ങള്‍ക്കും കാതോര്‍ത്ത് കാത്തിരിക്കുന്നത് നമ്മുടെ ജീര്‍ണ്ണ സാംസ്ക്കാരികത കാരണമാകാം. ലോക തൊഴിലാളി ദിനം പ്രമാണിച്ച് ചിത്രകാരന്‍ 2013 ഏപ്രില്‍ മാസം വരച്ച “താജ് മഹല്‍” എന്ന ചിത്രത്തിന്റെ ഒരു ഡീറ്റൈല്‍ ഫോട്ടോ നെറ്റ് സുഹൃത്തുക്കള്‍ക്കായി പബ്ലിഷ് ചെയ്യുന്നു. പൂര്‍ണ്ണമായ ചിത്രം രണ്ടോ മൂന്നോ ദിവസത്തിനകം അപ്ലോഡ് ചെയ്യുന്നതായിരിക്കും. ഈ ചിത്രത്തിന്റെ ഇന്നത്തെ പ്രസക്തി : 20000 മനുഷ്യര്‍ 22 വര്‍ഷം കഠിനാദ്ധ്വാനം ചെയ്ത് നിര്‍മ്മിക്കപ്പെട്ട ഇന്ത്യയുടെ ലോകാത്ഭുതമായി നിലകൊള്ളുന്ന താജ് മഹല്‍ നാം തൊഴിലാളിയുടെയോ അദ്ധ്വാനത്തിന്റേയോ മഹത്വമായി ഇനിയും നോക്കിക്കാണാന്‍ തുടങ്ങിയിട്ടില്ല എന്നതാണ്. ഉസ്താദ് അഹമ്മദ് ലഹോരിയുടെ രണ്ടു കൈകളായാലും, വലതു കൈ മാത്രമായാലും ചേദിച്ചുകളഞ്ഞ ഷാജഹാന്റെയും മൂന്നാമത്തെ ഭാര്യയായ മുംതാസ് മഹലിന്റെയും തീവ്രമായ പ്രേമത്തിന്റെ പൊള്ളയായ കഥകള്‍ അയവിറക്കിയിരിക്കുന്ന നമുക്ക് അദ്ധ്വാനത്തിന്റെ മഹത്വത്തെ എങ്ങനെയാണ് ഉള്‍ക്കൊള്ളാനാകുക ? താജ് മഹലിന്റെ മുഖ്യ ശില്‍പ്പിയായി 22 വര്‍ഷം സേവനമനുഷ്ടിച്ചതിന്റെ “പ്രതിഫലമായി“  ലഹോരിയുടെ തലതന്നെ വെട്ടിയെടുക്കാന്‍ ചക്രവര്‍ത്തി തിരുമനസ്സിന് കഴിയുമായിരുന്നിട്ടും കൈകള്‍ മാത്രം വെട്ടിയെടുത്ത് ആ കമ്മാളനെ ജീവനോടെ വിട്ടു എന്നത് ചക്രവര്‍ത്തി തിരുമനസ്സിന്റെ സ്നേഹ വാത്സല്യമായിപ്പോലും നമ്മുടെ പാണന്മാര്‍ കവിതയെഴുതും !!! ലഹോരിക്ക് കൈ മാത്രമേ പോയുള്ളു. മറ്റ് 20000 ശില്‍പ്പികള്‍ക്കും കാലിഗ്രാഫിസ്റ്റുകള്‍ക്കും ചിലപ്പോള്‍ തലതന്നെ നഷ്ടപ്പെട്ടിരിക്കാം. അധികാരത്തിന്റേയും, അജ്ഞതയുടേയും, സ്വാര്‍ത്ഥതയുടേയും, ക്രൂരതയുടേയും മൂര്‍ത്തീകരണമായ ഷാജഹാന്റെ മരണാനന്തര പ്രശസ്തിക്കായിമാത്രം നീക്കിവക്കേണ്ടതാണോ താജ്മഹല്‍ ? താജ് മഹല്‍ 20000 ശില്‍പ്പികളുടെ വിയര്‍പ്പില്‍ നിന്നും ജന്മംകൊണ്ട മഹാത്ഭുതമാണെന്നും, ആ മഹാത്ഭുതത്തെ തന്റെ വ്യക്തിഗതമായ സ്വാര്‍ത്ഥതയുടെ മഹത്വവല്‍ക്കരണത്തിനായി ചതിയിലൂടെ കവര്‍ന്നെടുത്ത ദുഷ്ടനായ തിന്മയായിരുന്നു ഷാജഹാനെന്നും നാം യാഥാര്‍ത്ഥ്യബോധത്തോടെ കാണേണ്ടതല്ലേ ? അതിന്റെ ഭാഗമായി താജ് മഹലിന്റെ ഭംഗിക്കു കോട്ടം തട്ടാതെ, ഉസ്താദ് അഹമ്മദ് ലഹൌരിയുടെ ആകാശം മുട്ടുന്ന ഒരു പ്രതിമ യമുനാ നദിയുടെ മറു കരയില്‍ താജ് മഹലിനെ അഭിമുഖീകരിച്ചു നില്‍ക്കുന്നതയി നമുക്ക് നിര്‍മ്മിക്കാന്‍ തോന്നേണ്ടതല്ലേ ? ഓസ്കാര്‍ ശില്‍പ്പം പോലുള്ള മാനവികമായ ഒരു രൂപം !!! അദ്ധ്വാനത്തിന്റേയും, ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റേയും , മാനവികതയുടെയും മഹത്വം ഉദ്ഘോഷിച്ചുകൊണ്ട് ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രതിമയായി ഉസ്താദ് അഹമ്മദ് ലഹൌരി നമ്മുടെ അടിമത്വത്തെ അതിജീവിക്കാനായി ഉയിര്‍ത്തെണീക്കട്ടെ എന്ന് ഈ ലോക തൊഴിലാളി ദിനത്തില്‍ ചിത്രകാരന്‍ സ്വപ്നം കാണട്ടെ !
Face book post link.
Google plus post link.

Wednesday, January 30, 2013

നങ്ങേലി-മുലക്കരത്തിന്റെ രക്തസാക്ഷി


ഈ ജനുവരി 30നും പതിവുപോലെ നാം നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാഗാന്ധിയെ വെടിവച്ചുകൊന്നതിന്റെ പാപക്കറ പൂക്കളിലൊളിപ്പിച്ച്,രക്തസാക്ഷിത്വത്തിന്റെ 65 ആം വാര്‍ഷികം ആചരിക്കുന്നു. നമ്മുടെ കൈകളിലെ രക്തക്കറയൊഴിച്ച് മറ്റേത് വിഷയത്തെക്കുറിച്ചും നാം ചര്‍ച്ചചെയ്യും. പക്ഷേ, ആ ചോരക്കറയെക്കുറിച്ച് പഠിക്കാനും പശ്ചാത്തപിക്കാനും നാം എന്നാണു പ്രാപ്തി നേടുക !! മുന്നോട്ടു പോകണമെങ്കില്‍ ആ ചോരക്കറയുടെ ഉത്തരവാദിത്വം വെറുമൊരു ഗോഡ്സെയില്‍ മാത്രം ചുമത്താതെ നമ്മുടെ സാംസ്ക്കാരിക പങ്കുകൂടി വീതിച്ചെടുക്കാതെ വയ്യ. ഹിന്ദുത്വം എന്ന് നാം ദുരഭിമാനിക്കുന്ന 1500 വര്‍ഷം പഴക്കമുള്ള സാംസ്ക്കാരിക ജീര്‍ണ്ണതയുടെ രക്തസാക്ഷിയായാണ് മഹാത്മാഗന്ധിയും കൊല്ലപ്പെട്ടതെന്ന് ചിത്രകാരന്‍ വിശ്വസിക്കുന്നു. പാല്‍പ്പായസം പോലുള്ള അംഗീകൃത ചരിത്രങ്ങളുടെ മൌനം കട്ടപിടിച്ച ഇടനാഴികളില്‍ കെട്ടിക്കിടക്കുന്ന കൊല്ലപ്പെട്ട ചരിത്രങ്ങളുടെ രക്തകുളങ്ങളെ രേഖപ്പെടുത്തേണ്ടത് മാനവികതയുടെ സത്യസന്ധതയുടെ ഭാഗമാണെന്നെങ്കിലും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.  സത്യാന്വേഷകനും സത്യാഗ്രഹിയുമായിരുന്ന മഹാത്മാഗാന്ധിയുടെ 65 ആം രക്തസാക്ഷി ദിനത്തില്‍ അത്രത്തോളം തന്നെ മഹത്തരമായ ത്യാഗത്തിലൂടെ കേരളത്തിലെ തിരുവിതാംകൂര്‍ രാജ്യത്ത് സ്ത്രീകള്‍ക്ക് “മുലക്കരം” നല്‍കാതെ മാറുമറക്കാനുള്ള സ്വാതന്ത്ര്യം നേടിത്തന്ന “നങ്ങേലി”യുടെ ഒരു ചിത്രം വരച്ചു പൂര്‍ത്തിയാക്കിയതായി ജനങ്ങളെ അറിയിച്ചുകൊള്ളുന്നു. നമ്മുടെ പണ്ഡിത പ്രമാണികളായ ചരിത്രകാരന്മാര്‍ ചരിത്രത്തില്‍ ഉള്‍പ്പെടുത്താന്‍ മനപ്പൂര്‍വ്വം മറന്നു പോയ ചരിത്രമാണ് കേരള സ്ത്രീത്വത്തിന്റെ മഹനീയ മാതൃകയായ നങ്ങേലിക്കുള്ളത്. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല പട്ടണത്തില്‍ “മുലച്ചിപ്പറമ്പ്” എന്ന സ്ഥലം ഇപ്പോഴും അനാഥമായി സ്ഥിതിചെയ്യുന്നുണ്ട്. ചരിത്രമറിയുന്നവരും, നങ്ങേലിയുടെ ബന്ധുജനങ്ങളും ചേര്‍ത്തലയിലുണ്ട്. മുലക്കരം അടക്കാത്തതിന്റെ കാരണം അന്വേഷിച്ചുവന്ന  തിരുവിതാംകൂര്‍ രാജാവിന്റെ അധികാരി(വില്ലേജ് ഓഫീസര്‍ / പ്രവര്‍ത്തിയാര്‍ ) ക്ക് മുന്നില്‍ നിലവിളക്കു കത്തിച്ചുവച്ച്, നാക്കിലയിലേക്ക് ഭക്ത്യാദരപൂര്‍വ്വം മുലകള്‍ മുറിച്ചുവച്ച്  മുലക്കരത്തില്‍ നിന്നും മുക്തി നേടിയ നങ്ങേലി, മുലക്കരം നിറുത്തല്‍ ചെയ്യാനുള്ള നിമിത്തമാവുകയായിരുന്നു. മാറു മറക്കാനുള്ള അവകാശത്തിനായി 50 വര്‍ഷത്തിലേറെക്കാലം തിരുവനന്തപുരത്ത്  മേല്‍ വസ്ത്രം ധരിച്ചുകൊണ്ട് നിയമ ലംഘനങ്ങള്‍ നടത്തിപ്പോന്നതിന്റെ പേരില്‍ മൃഗീയമായി രാജ കിങ്കരന്മാരുടെ ആക്രമണത്തിനിരയായിരുന്ന കൃസ്തുമതക്കാരായ ചാന്നാര്‍ സ്ത്രീകള്‍ നടത്തിയ സമരത്തിന്റെ പരിസമാപ്തിയായി നങ്ങേലിയുടെ ധീരോജ്ജ്വലമായ ത്യാഗത്തെ ഒരു ചിത്രകാരനെന്ന നിലയില്‍ ഈ പെയിന്റിങ്ങിലൂടെ രേഖപ്പെടുത്തട്ടെ. ഇതോടൊപ്പം കൊടുത്തിരിക്കുന്ന പെയിന്റിങ്ങ് മുഴുവന്‍ ചിത്രത്തിന്റെ ഒരു ഭാഗം മാത്രമാണ്. പൂര്‍ണ്ണ ചിത്രം പിന്നീട്.  ഈ ചിത്രം കൂടാതെ മറ്റൊരു ചിത്രം കൂടി നങ്ങേലിയെക്കുറിച്ച് വരച്ചുകൊണ്ടിരിക്കുന്നുണ്ട്. ഫെബ്രുവരിയില്‍ ആ ചിത്രവും പൂര്‍ത്തിയാക്കി പോസ്റ്റു ചെയ്യുന്നതാണ്. മുത്തപ്പന്‍ ബ്ലൊഗില്‍ നങ്ങേലിയെക്കുറിച്ചു വന്ന പോസ്റ്റിന്റെ ലിങ്ക് താഴെ കൊടുക്കുന്നു.

ഭാര്യയുടെ ചിതയില്‍ ചാടി സതി അനുഷ്ടിച്ച കണ്ടപ്പന്‍


Saturday, January 12, 2013

വില്ലുവണ്ടി യാത്ര

അറിവില്ലായ്മയുടേയും അടിമത്വത്തിന്റേയും തടവറയില്‍ സര്‍വ്വാധിപതികളായ കോമാളികളായി അഭിനയിച്ചുകൊണ്ടിരുന്ന കേരളത്തിലെ ശൂദ്ര രാജാക്കന്മാര്‍ ജനങ്ങളെ ക്രൂരമായി അപമാനിച്ചും ഹീനമായ നികുതികളാല്‍ കൊള്ളയടിച്ചും തങ്ങളുടെ അപകര്‍ഷതക്ക് ആശ്വാസം കണ്ടെത്തിയിരുന്ന ഇരുണ്ട കാലത്താണ് കേരളത്തിന്റെ അഭിമാനമായ സാമൂഹ്യ പരിഷ്ക്കര്‍ത്താവായ അയ്യങ്കാളി ഉദിച്ചുയരുന്നത്. പൊതുവഴിയിലൂടെ സഞ്ചാര സ്വാതന്ത്ര്യമോ അക്ഷരം പഠിക്കാനുള്ള അവകാശാമോ മനുഷ്യരെന്ന് സ്വയം അഭിമാനിക്കാനുള്ള സാഹചര്യങ്ങളോ ഇല്ലാതിരുന്ന നരാധമ രാജഭരണത്തിന്‍ കീഴില്‍ അടിമത്വത്തിന്റെ ഏറ്റവും തിക്തഫലങ്ങള്‍ അനുഭവിച്ചിരുന്ന ജന വിഭാഗങ്ങള്‍ക്കിടയില്‍ നിന്നും ഉയര്‍ന്നുവന്ന അയ്യന്‍ കാളി തന്റെ സമൂഹത്തിനായി പടിപടിയായി മനുഷ്യാവകാശങ്ങള്‍ നേടിയെടുത്ത ചരിത്രത്തിന്റെ നാള്‍ വഴികളില്‍ പ്രധാനപ്പെട്ട വില്ലുവണ്ടി യാത്രയുടെ ശില്‍പ്പാവിഷ്ക്കാരമാണ് എറണാകുളം ചെറായിയിലെ അംബേദ്ക്കര്‍ ബീച്ചില്‍ കാണാനാകുക. പണത്തിനു പുറകേയുള്ള നെട്ടോട്ടത്തില്‍ സ്വന്തം അച്ഛനാരെന്ന സത്യം പോലും വിസ്മരിക്കുന്ന സാംസ്ക്കാരികത നിലനില്‍ക്കുന്ന സമൂഹത്തില്‍ ചരിത്രത്തെക്കുറിച്ച് ബോധം നല്‍കുന്ന ചൂണ്ടു പലകകള്‍ പോലെ ഈ ശില്‍പ്പങ്ങള്‍ പ്രാധാന്യമര്‍ഹിക്കുന്നു. അംബേദ്ക്കറുടേയും അയ്യന്‍ കാളിയുടെ വില്ലുവണ്ടി യാത്രയുടേയും ശില്‍പ്പങ്ങള്‍ ഒരുക്കിയിരിക്കുന്നത് ശില്‍പ്പിയും ആര്‍ച്ചിടെക്റ്റുമായ പി.ടി.രാജു ഏഴിക്കരയാണെന്ന് ഇവിടെ ആലേഖനം ചെയ്തു കാണുന്നു. 30.8 2012 ലാണ് ഈ ശില്‍പ്പങ്ങള്‍ ബീച്ചിന്റെ ഭാഗ്യമായി ഔപചാരികമായി സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. ചേറായിയിലെ ഡോ.ബി.ആര്‍.അംബേദ്ക്കര്‍ സ്മാരക സമിതിയുടെ താല്‍പ്പര്യത്തില്‍ നിര്‍മ്മിച്ച് പരിപാലിക്കപ്പെടുന്ന ഈ ശില്‍പ്പങ്ങള്‍ സമൂഹത്തിനു ലക്ഷ്യബോധം നല്‍കട്ടെ. ചിത്രകാരന്‍ എടവനക്കാട്ടെ സുഹൃത്തായ സുദേഷുമൊന്നിച്ച് ഈ ശില്‍പ്പത്തെക്കുറിച്ച് കേട്ടറിഞ്ഞ് നട്ടുച്ച നേരത്ത് അംബേദ്ക്കര്‍ ബീച്ചിലൂടെ ഒരു ഓട്ട പ്രദിക്ഷണം നടത്തിയതിന്റെ ചിത്രങ്ങള്‍ താഴേ ചേര്‍ത്തിരിക്കുന്നു.







Monday, January 7, 2013

സര്‍ക്കാര്‍ ജീവനക്കാര്‍ പെരുച്ചാഴികളോ ?

ഇന്നത്തെ പത്രം വായിച്ചുവോ ? (7.1.2013) സര്‍ക്കാര്‍ ജീവനക്കാര്‍ പ്രഖ്യാപിച്ച സമരത്തിന്റെ അപ്രസക്തി തുറന്നുകാട്ടാനാണെങ്കിലും, പത്രത്തില്‍ കേരള ഗവണ്മെന്റിന്റെ ഒരു വര്‍ഷത്തെ വരവു ചിലവു കണക്കുകള്‍ സംക്ഷിപ്തമായി പരസ്യപ്പെടുത്തിയിട്ടുണ്ട്.  2011-2012 സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ വരുമാനമായ 29197 കോടി രൂപയില്‍ 23537 കോടിയും ചിലവഴിച്ചത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും കൊടുക്കാനാണെന്ന് കാണുന്നു !! അതായത് സര്‍ക്കാര്‍ വരുമാനത്തിന്റെ 81% വും ജനസംഖ്യയുടെ 3%ത്തിനു താഴെ മാത്രമായ സര്‍ക്കാര്‍ ജീവനക്കാര്‍ ഒറ്റക്കു തിന്നുതീര്‍ക്കുമ്പോള്‍ ബാക്കി വരുന്ന കേവലം 19% വരുമാനത്തില്‍ നിന്നും മന്ത്രി, എം.എല്‍ . എ., മറ്റു വെള്ളാനകള്‍ എന്നിവരുടെ എസ്കോര്‍ട്ട്, ഉദ്ഘാടനം, തറക്കല്ലിടല്‍ , പ്രസംഗിച്ചു നാടു തെണ്ടല്‍ , ടി.എ., ഡി.എ. സര്‍ക്കാരിന്റെ കടവും പലിശയുമടക്കല്‍  തുടങ്ങിയ ജീവല്‍ പ്രശ്നങ്ങളെല്ലാം കഴിഞ്ഞിട്ടു വേണം വല്ല പാലമോ, സ്കൂളൊ, റോഡോ, ആശുപത്രിയോ, കളിസ്ഥലമോ മൊത്തം ജനങ്ങള്‍ക്കായി നിര്‍മ്മിച്ചു നല്‍കാന്‍ .

രാഷ്ട്രീയക്കാരുടെ ചക്കരക്കുടത്തില്‍ കയ്യിട്ടുമാന്തല്‍ നമുക്ക് വേറെ ചര്‍ച്ചചെയ്യാം.  കേരളത്തിലെ മൂന്നേക്കാല്‍ കോടിയിലേറെവരുന്ന ജനങ്ങള്‍ നല്‍കുന്ന നികുതിപ്പണത്തിന്റെ സിംഹഭാഗവും തിന്നുതീര്‍ക്കുന്നത് ഉത്പ്പാദനക്ഷമമോ ക്രിയാത്മകമോ അല്ലാത്ത വെറും ന്യൂനപക്ഷമായ 3%ല്‍ താഴെവരുന്ന  സര്‍ക്കാര്‍ ജീവനക്കാരാണെന്ന സത്യം ഭയാനകമായ നമ്മുടെ സാമൂഹ്യ വിപത്തിലേക്കാണ് അല്ലെങ്കില്‍ സാമൂഹ്യ അസമത്വത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. എന്തായാലും സര്‍ക്കാര്‍ ജീവനക്കാര്‍ വിളവു തിന്നുന്ന വേലികളായി നമ്മുടെ സമൂഹത്തിന്റെ വരുമാനം മുഴുവന്‍ നിയമവിധേയമായി ഒറ്റക്കു തിന്നുതീക്കാന്‍ തുടങ്ങിയത് കഴിഞ്ഞവര്‍ഷം മുതലല്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ നടത്തുന്ന -ഫലത്തില്‍ - ഖജനാവു കൊള്ളയടിക്കുന്ന ഈ വ്യവസ്ഥിതിയുണ്ടാക്കി നിലനിര്‍ത്തുന്നതില്‍ പങ്കുണ്ട്. സര്‍ക്കാര്‍ ജീവനക്കാരെ പ്രീണിപ്പിച്ച് നിര്‍ത്തുന്നതിലൂടെ മാത്രമേ അധികാരത്തിന്റെയും പൊതുമുതലിന്റേയും സുഗമമായ പങ്കുവെപ്പ്  സാധ്യമാകു എന്ന് ആര്‍ക്കാണറിയാത്തത് !

സര്‍ക്കാര്‍ പത്ര പരസ്യത്തിലെ പ്രസക്ത ഭാഗം

ഫലത്തില്‍ പെരുച്ചാഴികള്‍
സര്‍ക്കാര്‍ ജീവനക്കാര്‍ തൊഴിലാളികളല്ലേ, അവര്‍ക്ക് നല്ല ശംബളവും ആനുകൂല്യങ്ങളും നല്‍കേണ്ടത് ഏതൊരു സമൂഹത്തിന്റേയും സര്‍ക്കാരിന്റേയും ധാര്‍മ്മിക ബാധ്യതയും മാനുഷിക കാഴ്ച്ചപ്പാടിന്റെ ഭാഗവുമല്ലേ എന്ന് കൂലിപ്പണിയേടുക്കുന്ന കണാരേട്ടനും ഓട്ടോ റിക്ഷ ഓടിക്കുന്ന ജമാലിക്കയും ബീഡി തേറുക്കുന്ന പ്രസന്നേച്ചിയും വരെ നിരവധി ന്യയങ്ങള്‍ നിരത്തി ചോദിക്കും. കാരണം, “തൊഴിലാളി വര്‍ഗ്ഗത്തിന്റെ” അവകാശങ്ങള്‍ക്കു വേണ്ടി തൂപ്പുകാരി തൊട്ട് ഐ.എ.എസ്സുകാരന്‍ വരെ നമ്മുടെ നാട്ടില്‍ ഒറ്റക്കെട്ടാണ്. സര്‍ക്കാര്‍ റേഷന്‍ കടകളിലൂടെ നീണ്ട ക്യൂകളുടെ അറ്റത്തു വിതരണം ചെയ്യുന്ന ബിപീ‌‌എല്‍ പിച്ചയായ രണ്ടു രൂപയുടെ അരി വാങ്ങിയുണ്ണുന്നവര്‍പോലും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശംബളവര്‍ദ്ധനയുണ്ടാകട്ടെ എന്നേ ആഗ്രഹിക്കു. കാരണം, നമ്മുടെ മൈന്‍ഡ് സെറ്റ് അങ്ങിനെയാണ്. നമ്മള്‍ ഉണ്ടില്ലെങ്കിലും ബ്രാഹ്മണരെ ഊട്ടണമെന്ന് നിര്‍ബന്ധമുള്ള അസ്സല്‍ വിഢികളുടെ നാടാണ്. പണ്ട് തിരുവിതാംകൂര്‍ രാജാക്കന്മാര്‍ നൂറിലേരെ പേരുകളില്‍ ചുമത്തിയിരുന്ന ക്രൂരമായ കൊള്ള നികുതികള്‍ ജനങ്ങളില്‍ നിന്നും പിരിച്ചെടുത്തിരുന്നത് അന്നത്തെ സര്‍ക്കാര്‍ ജീവനക്കാരായ പട്ടന്മാരെ തീറ്റിപ്പോറ്റാനും, ആയിരക്കണക്കിനു വരുന്ന ബ്രാഹ്മണര്‍ക്ക് ദിവസവും അന്നദാനം നടത്താനും, മുറജപം, ഹിരണ്യഗര്‍ഭം, തുലാപുരുഷദാനം  തുടങ്ങിയ ചടങ്ങുകളില്‍ ആയിരക്കണക്കിനു ബ്രാഹ്മണരെ തൃപ്തിപ്പെടുത്താനുമായി  സ്വര്‍ണ്ണം ദാനം ചെയ്യുന്നതിനുമായിരുന്നല്ലോ. ഇന്ന് ബ്രാഹ്മണര്‍ക്കു പകരം സര്‍ക്കാര്‍ ഗുമസ്തന്മാരും രാഷ്ട്രീയ പാര്‍ട്ടികളും നമ്മുടെ നികുതിപ്പണത്തിന്റെ അംഗീകൃത അവകാശികളായിരിക്കുന്നു !!

ആക്രാന്തം ശമിക്കുന്നില്ല !
ശമ്പളവും, പെന്‍ഷനും , പിന്നെ പലിശയും കൂടി നല്‍കണമെങ്കില്‍ 2981 കോടി രൂപ ഒരോ വര്‍ഷം കൂടുതലായി ജനങ്ങളുടെ പിച്ചച്ചട്ടിയില്‍ നിന്നും അധിക നികുതിയിനത്തില്‍ കണ്ടെത്തിയാലെ ഗവണ്മെന്റിന് പെരുച്ചാഴികളോടുള്ള ധാര്‍മ്മിക ബാധ്യത തീര്‍ക്കാനാകു എന്നാണ് സര്‍ക്കാര്‍ പരസ്യത്തിലെ വസ്തുതകള്‍ വെളിപ്പെടുത്തുന്നത്. അതിനിടക്കാണിപ്പോള്‍ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാതിരിക്കാനുള്ള ജീവനക്കാരുടെ “അവകാശ സമര” പ്രഖ്യാപനം !!! ഇവര്‍ക്ക് ഏതു കോത്താഴത്തെ അവകാശമാണ് ഇനി ജനങ്ങളില്‍ നിന്നും പിടിച്ചെടുക്കാനുള്ളത് ? ഗള്‍ഫിലെ മരുഭൂമിയില്‍ വറുത്തെടുക്കുന്ന പ്രവാസി മലയാളികളുടെ ചിലവില്‍ മൂന്നുനേരം ഉണ്ണാന്‍ മാത്രം പ്രാപ്തിയുണ്ടായിരിക്കുന്ന മലയാളിക്ക് ഏതാണ്ട് ഉപയോഗശൂന്യമായ സേവനദാതാക്കളായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അമേരിക്കയിലോ ഗള്‍ഫിലോ ലഭിക്കുന്ന മികച്ച വേതനവും ആനുകൂല്യങ്ങളും ചോദിക്കാന്‍ എന്ത് ന്യായമാണുള്ളത് ? കഴിയില്ലെങ്കില്‍ രാജിവച്ചു പോടെ എന്നു പറയേണ്ടതിനു പകരം, ഇവരെയൊക്കെ പ്രീണിപ്പിച്ച് പൊതുമുതല്‍ കൊള്ളയടിക്കാനുള്ള പുതിയ അധികാരാവകാശങ്ങള്‍ നല്‍കാനുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ശീലം എതിര്‍ക്കപ്പെടേണ്ടതുണ്ട്.

പെന്‍ഷനും ശമ്പളവും കുറക്കണം

കേരളത്തിലെ പരിധസ്ഥിതിയില്‍ ഒരാള്‍ക്ക് തന്റെ റിട്ടയര്‍മെന്റ് ജീവിതം നയിക്കാന്‍ ഒരു 4000 രൂപയിലധികമൊന്നും ആവശ്യമില്ല, എന്നിരിക്കെ കനത്ത പെന്‍ഷന്‍ വാങ്ങിയാണ് നമ്മുടെ ഏറെക്കുറെ പ്രയോജന രഹിതരായ പെന്‍ഷന്‍കാര്‍ പ്രമാണികളായി വിലസുന്നത്. അതുപോലെത്തന്നെ 6000 രൂപയിലധികം ശമ്പളം ലഭിക്കേണ്ട മലമറിക്കുന്ന ജോലിയൊന്നും ആവറേജ് സര്‍ക്കാരുദ്ധ്യൊഗസ്ഥനെക്കൊണ്ട് ചെയ്യിക്കാനാകില്ല. സമൂഹത്തിനാവശ്യമായ ഒരു ശാസ്ത്ര-സാമൂഹ്യ- സാംസ്ക്കാരിക പരിഹാരമൊന്നും സ്വയം വികസിപ്പിക്കാന്‍ ശേഷിയില്ലാത്ത നമ്മുടെ യൂണിവേഴ്സിറ്റി പ്രഫസ്ര്മാര്‍ക്കും മറ്റും ഒഴിവു സമയങ്ങളില്‍ ഹോട്ടലുകളില്‍ പാത്രം കഴുകാനുള്ള അധിക വരുമാന ജോലികളില്‍ ഇടപെടാന്‍ തോന്നുന്ന വിധത്തിലുള്ള കുറഞ്ഞ ശമ്പളം മാത്രം കൊടുക്കുന്ന ഒരു വ്യവസ്ഥിതി നടപ്പാക്കേണ്ടിയിരിക്കുന്നു. അതായത് ഫലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം നാലിലൊന്നായെങ്കിലും നിജപ്പെടുത്താതിരിക്കുന്നത് പൊതുജനം വിഢികളും രാഷ്ട്രീയ ബോധമില്ലാത്തവരുമായ അടിമകളായി തുടരാന്‍ ഇടവരുത്തുന്നുണ്ട്.

ശമ്പളം കുറക്കുന്നതിന്റെ പ്രയോജനങ്ങള്‍

നിലവില്‍ 40000 രൂപ ശമ്പളം വാങ്ങുന്ന ഒരു സര്‍ക്കാറുദ്ധ്യോഗസ്ഥന്‍ ജനങ്ങളുടെ ചിലവില്‍ സമൂഹത്തില്‍ ഉപജീവിക്കുന്ന ഒരു പാരസൈറ്റാണെന്നാണ് ചിത്രകാര മതം ! കഴിവുള്ള വ്യക്തിയാണെങ്കില്‍ 10000 ആയി ശമ്പളം കുറച്ചാല്‍ അയാള്‍ പ്രവര്‍ത്തന യോഗ്യമായേക്കും. കാരണം, അര്‍ഹതയില്ലാത്ത പണവും അധികാരാവകാശങ്ങളും നല്‍കുന്ന അലസത അയാളെ വിട്ടൊഴിയേണ്ടതാണ്. ഇങ്ങനെ ലാഭിക്കുന്ന 30000 രൂപയില്‍ 10000 രൂപ ശമ്പളത്തില്‍ ഒരു കഴിവുറ്റ പുതിയ ജീവനക്കാരനെ കൂടി നിയമിച്ച് ജനങ്ങളെ അറ്റന്റു ചെയ്യാന്‍ ആളില്ലാത്ത സര്‍ക്കാര്‍ ഓഫീസുകള്‍ ജന സേവന കേന്ദ്രാങ്ങളാക്കാനും, ശേഷിച്ച 20000 രൂപ കുളവും, കായലും, മാലിന്യമുക്തമാക്കാനും, ഗതാഗതയോഗ്യമാക്കാനും, ശുദ്ധജല പദ്ധതികള്‍ നടപ്പിലാക്കാനും നാടിന്റെ മറ്റു വികസന പദ്ധതികള്‍ക്കും നീക്കിവക്കാനുമാകുന്നു. അതായത് സര്‍ക്കാര്‍ ജീവനക്കാരുടേ എല്ലാവരുടേയും ശമ്പളം നാലിലൊന്നായി കുറക്കുന്നതിലൂടെ ഉപയോഗശൂന്യരും ജനസേവനത്തില്‍ താല്‍പ്പര്യമില്ലാത്തവരുമായ ധനമോഹികാളെ ജനസേവന കേന്ദ്രങ്ങളില്‍ നിന്നും പാലായനം ചെയ്യാന്‍ പ്രേരിപ്പിക്കാനും, ജനാധിപത്യത്തിലും, ജന സേവനത്തിലും താല്‍പ്പര്യമുള്ള ഇരട്ടി പുതിയ പബ്ലിക്ക് സര്‍വന്റ്സിനെ സര്‍വ്വീസില്‍ കൊണ്ടു വരാനും കഴിയും. ഇത് ഇപ്പോഴുള്ള സര്‍ക്കാര്‍ ഉദ്ദ്യ്പ്പ്ഗസ്ഥന്മാരുടെ എണ്ണം ഇരട്ടിയാക്കുകയും അത്രയും പുതിയ തൊഴിലന്വേഷകര്‍ക്ക് സര്‍ക്കാര്‍ തൊഴിലും അധികാര സ്ഥാനങ്ങളിലുള്ള പ്രാതിനിധ്യം നല്‍കാനും കാരണമാകും.

സര്‍ക്കാര്‍ ജോലി സേവനമാക്കുക

പണം കൊണ്ട് നല്ലൊരു ജീവനക്കാരന്റെ ആത്മാര്‍ത്ഥത നേടാനാകില്ല. നമുക്കറിയാം മനുഷ്യ ദൈവങ്ങളുടെ കക്കൂസു കഴുകാനും, ചോറും കറിയും വക്കാനും രണ്ടു മൂന്നു പി എച്ച് ഡി യുള്ള മനുഷ്യസ്നേഹികള്‍ ക്യൂ നില്‍ക്കുന്ന നാടാണ് നമ്മുടേത്. കന്യാസ്ത്രീ മഠങ്ങളും, മിഷനറി സ്ഥാപനങ്ങളും വേശ്യാലയങ്ങളായും കൊലക്കളങ്ങളായും  കുപ്രസിദ്ധി നേടുന്നതിനു മുന്‍പ്  ജന സേവനം ഭാഗ്യമായികണ്ട് ഒട്ടേറെ നല്ല മനുഷ്യര്‍ പ്രതിഫലമില്ലാതെ അവിടങ്ങളില്‍ സേവനമനുഷ്ടിച്ചിരുന്നു. സര്‍ക്കാര്‍ ജോലി ജനങ്ങളെ സേവിക്കാനുള്ള അവസരമാണെന്നും, അതിന് 500 രൂപ മാത്രം മാസ ശമ്പളം (അതും സമയത്തിനു കിട്ടാതെ) സ്വീകരിച്ചുകൊണ്ട് ആദിവാസികളുടേയും മറ്റും മക്കളെ പഠിപ്പിച്ച്  ശമ്പളത്തിനായി മാസക്കണക്കായുള്ള ശമ്പള കുടിശിഖക്ക് പട്ടണത്തിലെ എ.ഇ.ഒ.ഓഫീസുകള്‍ കയറിയിറങ്ങി,  അധ്യാപകരായി നരകയാതനയനുഭവിക്കുന്നവര്‍ നമുക്കിടയില്‍ത്തന്നെയുണ്ട്. സംഘടിതരല്ലാത്തതിന്റെ പേരിലും സമൂഹത്തിന്‍ലെ ഏറ്റവും പാവപ്പെട്ട മനുഷ്യര്‍ക്ക് വേണ്ടിയുള്ള സ്ഥാപനാങ്ങളിലായതിനാലും “തൊഴിലാളി  വര്‍ഗ്ഗ” ന്യായങ്ങള്‍ വിളമ്പുന്ന വിശുദ്ധ പാര്‍ട്ടി പട്ടികളൊന്നും അവര്‍ക്കു വേണ്ടി കുരക്കാറില്ല. അതുകൊണ്ടുതന്നെ, ഇത്തിക്കണ്ണികളായ ഇപ്പോഴത്തെ സര്‍ക്കാര്‍ ജീവനക്കാരില്‍ ഭൂരിപക്ഷത്തിന്റേയും ശമ്പളം അനര്‍ഹമാണ്. സര്‍ക്കാര്‍ ജോലി സ്വീകരിക്കുന്നവര്‍ ഇതൊരു പൊതു ജന സേവനത്തിനുള്ള അവസരമാണെന്ന് കരുതുന്നവരായിരിക്കണം. അവര്‍ക്ക് പണത്തോട് അഭിനിവേശം തോന്നുമ്പോള്‍ വല്ല കച്ചവടമോ വ്യവസായമോ സ്വകാര്യ മേഖല ജോലിയോ തിരഞ്ഞെടുക്കാന്‍ സ്വയം നിര്‍ബന്ധിതരാകുകയും പൊതു ജന സഹായ കേന്ദ്രങ്ങളായ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും ഇവര്‍ നിഷ്ക്രമിക്കേണ്ടതും പൊതുജന താല്‍പ്പര്യമായി നാം മനസ്സിലാക്കേണ്ടതുണ്ട്. അതിന്റെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം കുറക്കുക എന്ന് അടിയന്തിര ആവശ്യം നേടിയെടുക്കാനായി ഒരു രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനം തന്നെ ഉയര്‍ന്നു വന്നാല്‍ നിലവിലുള്ള നമ്മുടെ സാമൂഹ്യ ജീര്‍ണ്ണതകളെ മറികടക്കാന്‍ ആ വിപ്ലവത്തിനായേക്കുമെന്ന്  പ്രതീക്ഷിക്കുന്നു... സാവധാനം മതി :))


Thursday, August 16, 2012

പരശുരാമന്‍-ക്രൂരതയുടെ അവതാരം !

പരശുരാമന്‍ മഴു എറിഞ്ഞതിനെത്തുടര്‍ന്ന് വെറുതെ പൊങ്ങിവന്ന വെള്ളരിക്കാ പട്ടണമാണ് കേരളം എന്നു വിശ്വസിക്കുന്നതായിരിക്കും ആലോചനാമൃതമായിരിക്കുക. എന്നാല്‍, ഭൂപരിഷ്ക്കരണം നടപ്പോള്‍ പോലും ഭൂമി നിഷേധിക്കപ്പെട്ട കേരളത്തിലെ കര്‍ഷക തൊഴിലാളികള്‍ക്കും ചെറുകിട കര്‍ഷകര്‍ക്കും പരശുരാമന്റെ കേരളോല്‍പ്പത്തി മാഹാത്മ്യം ഭൂമി തട്ടിപ്പറിക്കാനുണ്ടാക്കിയ കള്ളക്കഥയാണെന്ന സത്യം തിരിച്ചറിയേണ്ടത് അതിജീവനത്തിന്റെ പ്രശ്നമാണ്. കേരളത്തിന്റെ ഭൂമിയുടെ പരമാധികാരം മുഴുവനായി ബ്രാഹ്മണരിലേക്ക് തുല്യം ചാര്‍ത്തിയെടുക്കാനുള്ള ഒരു കള്ളക്കഥയിലെ രക്ഷധികാരി എന്നതിലുപരി പരശുരാമന് വ്യക്തിപരമായി ദുരുദ്ദേശമൊന്നും ഉണ്ടായിരിക്കാനിടയില്ല. എന്നാല്‍, സവര്‍ണ്ണ ഹിന്ദു മതത്തിന്റെ പ്രചരണത്തിനും വളര്‍ച്ചക്കുമായി ഇന്ത്യയൊട്ടുക്കും ഓടി നടക്കുകയും, ഇതിഹാസങ്ങളില്‍ ക്ഷത്രിയരെ കൊന്നൊടുക്കാന്‍ പ്രതിജ്ഞയെടുത്ത ബ്രാഹ്മണ വര്‍ഗ്ഗീയവാദിയായാണ് വെണ്‍ മഴു താഴെ വെക്കാതെ നടന്ന ഈ ഭൃഗു രാമന്‍ വിശേഷിപ്പിക്കപ്പെടുന്നത്. എന്തായാലും ബ്രാഹ്മണരെ അനുസരിക്കുന്ന ശൂദ്ര-ക്ഷത്രിയരെയാകില്ലല്ലോ പരശുരാമന്‍ കൊന്നൊടുക്കാനായി നടന്നിരിക്കുക. സവര്‍ണ്ണ ഹിന്ദു മതത്തോട് വിയോജിച്ചുകൊണ്ടിരുന്നതും, മനുഷ്യരെ ജാതിയുടെ അടിസ്ഥാനത്തില്‍ തരംതിരിക്കുന്നതിനുമെതിരെ പൊരുതി നിന്ന ബുദ്ധ-ജൈന രാജാക്കന്മാരെയായിരിക്കുമല്ലോ പരശുരാമന്റെ കൊലയാളി ജീനുകള്‍ ഉന്നം വച്ചിരിക്കുക. സശയരോഗിയായ സ്വന്തം പിതാവിന്റെ ആജ്ഞാനുസരണം തന്റെ അമ്മയുടെ ചങ്കു തന്നെ വെണ്മഴുകൊണ്ട് വെട്ടി വേര്‍പ്പെടുത്തി കരളുറപ്പ് നേടിയ ഈ ഇതിഹാസ പുരുഷനെ മനുഷ്യത്വം തൊട്ടു തീണ്ടിയ ആര്‍ക്കെങ്കിലും ദൈവമായോ, മാതൃകാപുരുഷനായോ, വീരനായോ ആരാദിക്കാനാകുമോ ? പക്ഷേ, നാം ഭയപ്പെടുത്തുന്ന എന്തിനേയും ആരാധിക്കാന്‍ തയ്യാറുള്ള അടിമ സമൂഹമായതുകൊണ്ട് സ്വാഭാവികമായും ആരാധിച്ചുപോകുന്നു. നമ്മുടെ സര്‍ക്കാര്‍ പാഠപുസ്തകങ്ങളില്‍ പോലും ഇടനേടിയിരിക്കുന്ന ഇത്തരം ദൈവീക കൊലയാളികള്‍ നമ്മുടെ ധാര്‍മ്മിക ബോധത്തില്‍ ചെലുത്തുന്ന ഹിംസയുടെ അളവെത്രയെന്ന് എന്തുകൊണ്ട് നാം അറിയുന്നില്ല എന്നത് ചിത്രകാരനെ അത്ഭുതപ്പെടുത്തുന്നു. നമ്മുടെ സമൂഹത്തിന്റെ ഈ അന്ധത സ്വയം തിരിച്ചറിയാനായി ഒരു ചിത്രം. ചിത്രകാരന്‍ ഇന്ന് വൈകീട്ട് പബ്ലിഷ് ചെയ്യുന്ന കര്‍ക്കിടക മാസത്തിലെ പെയിന്റിങ്ങിലെ ഒരു ക്ലോസപ് മൊബൈല്‍ സ്നപ് ചിത്രം ഇതോടൊപ്പം കൊടുക്കുന്നു.

Monday, August 13, 2012

രാമായണമാസത്തിലെ ചിത്രം !

കര്‍ക്കിടകമാണ്, രാമായണമാസമാണ് , രാമായണം വായിച്ചിരിക്കണം, കഴിയുമെങ്കില്‍ രാമനെക്കുറിച്ച് ഒരു ചിത്രം വരച്ചിരിക്കണം എന്നൊക്കെ ഓര്‍മ്മയില്ലാഞ്ഞിട്ടല്ല. സമയക്കുറവും അക്രിലിക് കളറുകളുടെ സാങ്കേതികതയോട് ഇണങ്ങാന്‍ വിമുഖത കാണിക്കുന്ന മാനസികാവസ്ഥയും എല്ലാം കാരണം രാമനെ ധ്യാനിക്കാന്‍ ആഗ്രഹിക്കുന്നതുപോലെ കഴിയുന്നില്ല.
കര്‍ക്കിടക മാസം തീരാന്‍ ഇനി രണ്ടു ദിവസം കൂടിയേ ഉള്ളു എന്ന ചിന്ത കലശലായപ്പോള്‍ ഒരു ഞായറാഴ്ച്ച മുഴുവനായി രാമ ധ്യാനത്തില്‍ നിമഗ്നനായിരുന്നു. എന്നിട്ടും തീര്‍ന്നില്ല. അവിടേയും ഇവിടെയുമെല്ലാം ബ്രഷ് എത്തി നോക്കാത്ത പാച്ചുകള്‍ ! തേച്ചതും മായ്ച്ചതുമായ പാടുകള്‍ ... ഈ ക്രാഫ്റ്റിനെക്കൊണ്ട് തോറ്റു !!

ജന്തുക്കള്‍(ഹിന്ദുക്കള്‍ എന്ന് സംസ്കൃതം:) രാമായണമാസം ആചരിക്കുന്ന വേളയില്‍ രാമനെക്കുറിച്ചുതന്നെയാകട്ടെ അടുത്ത ചിത്രം എന്ന് തീരുമാനിച്ച്, വര തുടങ്ങി. ശ്രീരാമേട്ടന്‍ ശംബൂകനെന്നൊരു  സവര്‍ണ്ണനായ ശൂദ്രനെ ബ്രാഹ്മണരുടെ ക്വട്ടേഷന്‍ സ്വീകരിച്ച് കൊന്നതായി എവിടെയോ വായിച്ച ഒരു ഓര്‍മ്മയുണ്ട്. തലകീഴായി മരത്തില്‍ തൂങ്ങിക്കിടന്നോ മറ്റോ തപസനുഷ്ടിക്കുകയായിരുന്ന നിരായുധനായ ശംബൂകനെ കൊല്ലുക എന്നത് അനീതിയല്ലെന്നും, കൊന്നത് ധര്‍മ്മമാണെന്നും ഇന്നത്തെ ആകാശവാണി(കണ്ണൂര്‍) സുപ്രഭാതം പരിപാടിയില്‍ പോലും ഒരു ഭക്തി പ്രചാരകന്‍ പ്രഭാഷിക്കുന്നതു കേട്ടു. രാവണനെപ്പോലെ സമസ്ത ലൊകവും പിടിച്ചടക്കാന്‍ സാധ്യതയുള്ള ഒരു ഭീകരനായി ശബൂകനെ വിശേഷിപ്പിച്ച് , ലേബലൊട്ടിച്ച് ദുഷ്ടനാക്കിയാണ് ബ്രാഹ്മണര്‍ ശമ്പൂകനെ വധിക്കാനുള്ള ക്വട്ടേഷന്‍ ശ്രീരാമനെ ഏല്‍പ്പിച്ചിരിക്കുക.
പ്രത്യേകിച്ചും, രാവണ നിഗ്രഹത്തിനായി തല്ലിപ്പടച്ചുണ്ടാക്കിയ ഷണ്ഡനും വിഢിയുമായ ഒരു കഥാപാത്രമായ ശ്രീരാമന്‍ ശമ്പൂകന്മാരെ കൊന്നുടുക്കിയില്ലെങ്കിലെ അതിശയപ്പെടാനുള്ളു.

ശ്രീ രാമ അവതാരത്തിന്റെ ഉദ്ദേശം തന്നെ രാവണ നിഗ്രഹമാണ്. ഇന്ത്യയില്‍ ജാതി അധിഷ്ടിതമായ ചാതുര്‍ വര്‍ണ്ണ്യമതം (സവര്‍ണ്ണ ഹിന്ദു മതം) പ്രചരിപ്പിച്ചുകൊണ്ടിരുന്ന ബ്രാഹ്മണര്‍ക്ക് ശ്രീലങ്കയില്‍ പ്രപല ശക്തിയായി നിലനിന്നിരുന്ന ബൌദ്ധ രാജാക്കന്മാരുടെ ഭരണം നശിപ്പിക്കാനാകാതെ വന്നപ്പോള്‍ പ്രതീകാത്മകമായി കോലം കത്തിക്കുന്നതുപോലെ ബൌദ്ധ ഭരണത്തെ ഉന്മൂലനം ചെയ്യുന്ന കഥ രാമായണമായി ... രാവണ നിഗ്രഹമായി നിര്‍മ്മിക്കേണ്ടി വന്നു എന്നു കരുതണം. അതിനായി അക്കാലത്ത് ഇന്ത്യയില്‍ പ്രചാരത്തിലുണ്ടായിരുന്ന നാടോടിക്കഥകള്‍ ചേര്‍ത്തുണ്ടാക്കിയ കൂട്ടുകറിയായിരിക്കണം രാമായണം.  ബ്രാഹ്മണര്‍ക്ക് ഭീഷണിയാകുന്ന ചിന്താശീലവും, പ്രവര്‍ത്തനങ്ങളില്‍ ഊര്‍ജ്ജ്യസ്വലതയുമുള്ള മനുഷ്യരെ കൊന്നൊടുക്കാനുള്ള ഒരു ക്വട്ടേഷന്‍ സംഘമായെ രാമായണത്തിലെ ശ്രീരാമനേയും വാനരന്മാരായി വിശേഷിപ്പിക്കപ്പെടുന്ന ശൂദ്രന്മാരേയും കാണാനാകുന്നുള്ളു. രാമായണത്തെ ആദി കാവ്യമാക്കുന്നതിനും, വാത്മീകിയെ ആദി കവിയാക്കുന്നതിനും ബ്രാഹ്മണര്‍ ഇന്ത്യയുടെ പഴയകാല കാവ്യങ്ങളെല്ലാം ക്ഷേത്രങ്ങളിലെ അടുപ്പിലിട്ടു കത്തിച്ചു കളഞ്ഞോ അതോ തൃക്കുന്നാപുഴയിലൊഴുക്കി നശിപ്പിച്ചൊ ആവോ ?? ഏതായാലും ഒരു 1400 വര്‍ഷം പോലും പഴക്കമില്ലാത്ത ആദികാവ്യം (?) ഒരു ഷണ്ഢനും, ഭീരുവും, വിഢിയും, വഞ്ചകനും, വാടക കൊലപാതകിയുമായ ശ്രീരാമനെയാണ് അവതരിപ്പിക്കുന്നതായി കാണുന്നത്. വാത്മീകി രാമായണവും, ആദ്ധ്യാത്മരാമായണവും, മറ്റ് കാക്കത്തൊള്ളായിരം രാമായണവുമെല്ലാം കാവ്യ ഭംഗിയേറിയതാണ് എന്ന ശാഠ്യം അംഗീകരിച്ചാല്‍ തന്നെ, ശ്രീരാമന്‍ എന്ന കൊട്ടേഷന്‍ കൊലയാളിയും, വഞ്ചകനും മാതൃകാപുരുഷനും ധര്‍മ്മിഷ്ഠനുമായിരുന്നെന്ന് വിശ്വസിക്കണമെന്ന രാമായണ ന്യായം ഒരു സമൂഹത്തിന്റെ ധാര്‍മ്മികബോധത്തെ മൊത്തത്തില്‍ വിഷലിപ്തമാക്കുന്ന വാദമായിത്തീരും. 133 കോടി ഇന്ത്യയുടെ ഇന്നത്തെ ബുദ്ധി മാന്ദ്യം പോലും ശ്രീരാമന്‍ എന്ന തെറ്റായ മാതൃകാപുരുഷന്റെ വിഗ്രഹവല്‍ക്കരണത്തിന്റെ സ്വാധീന ഫലം കൂടിയാണെന്ന് ചിത്രകാരന്‍ വിശ്വസിക്കുന്നു.
ഇതോടൊപ്പം ചിത്രകാരന്റെ ജൂലൈ ആഗസ്ത് മാസത്തെ പെയിന്റിങിലെ ഒരു  ഡിറ്റൈല്‍ മൊബൈല്‍ ചിത്രം കൂടി ചേര്‍ക്കുന്നു. ചിത്രം അപൂര്‍ണ്ണമാണ്. രണ്ടു ദിവസത്തിനകം മുഴുവന്‍ ചിത്രം പോസ്റ്റ് ചെയ്യാനാകുമെന്ന് കരുതുന്നു. പക്ഷേ, അതോടൊപ്പം അശേഷം വിവരണം ഉണ്ടായിരിക്കുന്നതല്ല.

Monday, June 25, 2012

ആസനത്തിലെ താമര !!

This photo is a detail part of the painting - ‘Glorified Slavery’ by Chithrakaran Murali T., which belongs to a series of his recent (2012) works named ‘Indian Blindness’. This painting shows the effect of cast system imposed by the brahmanic witches (Hindu priests-who destroyed budhism) in the early India, which exist even now as a social order. ഗ്ലോറിഫൈഡ് സ്ലാവറിയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രതിപാദ്യം ബുദ്ധ ജൈന ഹിന്ദുമതങ്ങള്‍ക്കും മുന്‍പ് ഇന്ത്യയിലെ നഗര സംസ്ക്കാരത്തിന്റെ തുടക്കക്കാരായിരുന്ന നാഗന്മാരുടെ ദൈവ സംങ്കല്‍പ്പമായ കാലഭൈരവന്റെ(നായ വാഹനനും,സര്‍പ്പങ്ങളണിഞ്ഞിരുന്നതുമായ, തലയോട്ടിയില്‍ ഭിക്ഷവാങ്ങി നടന്നിരുന്ന യോഗിയായ ദൈവം. അദൈതത്തിന്റെ പൊള്ളത്തരത്തെ പരിഹസിക്കാന്‍ ചണ്ഡാലനായി ശങ്കരാചാര്യര്‍ക്കുമുന്നിലൂടെ കടന്നു പോകുന്ന ശിവനില്‍ കാലഭൈരവന്റെ കളങ്കപ്പെടാത്ത രൂപം കാണാം.) നൃത്തം ചെയ്യുന്ന കാലുകള്‍ക്കടിയില്‍ എങ്ങിനെ/എന്തിന് ഒരു അടിമ (ശൂദ്രന്‍) പ്രതിഷ്ഠിക്കപ്പെട്ടു എന്നതാണെങ്കിലും, അതിനേക്കാള്‍ ചിത്രകാരന് കൌതുകകരമായി തോന്നിയത് സ്വന്തം അടിമത്വം ഒരു മോക്ഷ സുഖമായി വിധേയത്വത്തോടെ അനുഭവിച്ചു തീര്‍ക്കുന്ന ശൂദ്രനെ പ്രതിനിധാനം ചെയ്യാന്‍ വരച്ച താഴെക്കൊടുത്ത ചിത്രഭാഗമാണ്. സത്യത്തില്‍ ഇന്നത്തെ ബ്രാഹ്മണ ജനത പാര്‍ട്ടി തിരഞ്ഞെടുപ്പ് ചിഹ്നമായി ഉയര്‍ത്തിക്കാണിക്കുന്ന താമര ഹിന്ദുമതം ബുദ്ധ ദര്‍ശനത്തില്‍ നിന്നും മോഷ്ടിച്ചെടുത്ത കളവു മുതലാണ്. ആ കളവു മുതലാണ് അടിമത്വത്തിലൂടെയും, ലൈംഗീകതയിലൂടെയും, ആരാധനയിലൂടെയും മോക്ഷം അല്ലെങ്കില്‍ ഈശ്വര സാക്ഷാത്ക്കാരം ലഭിക്കുമെന്ന വിശ്വാസം പ്രചരിപ്പിച്ച് ഇന്ത്യയെ 2000 വര്‍ഷക്കാലം ഉറക്കിക്കിടത്താന്‍ നമ്മുടെ മന്ത്രവാദികള്‍ ഉപയോഗിച്ചതെന്ന് ചരിത്രം. ബുദ്ധമതത്തില്‍ അറിവും, ചിന്തയും ആയിരം ദലങ്ങളുള്ള താമരയായി, അറിവിന്റെയും, നിരീശ്വരത്വത്തിന്റേയും, തത്വമസിയുടേയും, നന്മയുടേയും, ധര്‍മ്മത്തിന്റേയും, മാനവിക സ്നേഹമായി , പ്രബുദ്ധതാമരയായി വിരിഞ്ഞപ്പോള്‍ മന്ത്രവാദികളുടെ സ്വന്തം മതമായ ഹിന്ദു മതത്തില്‍ മോക്ഷവും ഈശ്വര സാക്ഷാത്ക്കാരവുമെന്ന വ്യാജേന താമര വിരിയിക്കുന്നത് അടിമത്വത്തില്‍ നിന്നും, ഭയഭക്തിയില്‍ നിന്നും, അനീതിയില്‍ നിന്നും, ചതിയില്‍ നിന്നും, ലൈംഗീകതയില്‍ നിന്നും, ലൈഗീക അരാജകത്വത്തിന്റെ കാമസൂത്രങ്ങളില്‍ നിന്നും, വേശ്യാവൃത്തിയുടെ മഹത്വവല്‍ക്കരണത്തിനായി എഴുതപ്പെട്ട വിവിധ ഭാഷാകാവ്യങ്ങളായ വൈശിക തന്ത്രങ്ങളില്‍നിന്നും, കുട്ടമനീതികളില്‍ നിന്നും, സന്ദേശകാവ്യങ്ങളിലെ കൊട്ടാരവേശ്യകളില്‍ നിന്നും, അക്ഷരം അറിയുന്നത് നിരോധിക്കുന്ന മനുസ്മൃതികളി നിന്നുമാണെന്ന് നമുക്ക് അറിയേണ്ട വിഷയമല്ലെന്ന് നാം ഇന്നും ഉറച്ചു വിശ്വസിക്കുന്നു. എന്നിട്ടോ... മന്ത്രവാദികള്‍ സൌജന്യ ലൈഗീക സുഖത്തിന്റെയും ഗുണ്ടാസേവനങ്ങളുടേയും പ്രതിഫലമായി തന്ന അംഗീകാരമായ ജാതി പേരിന്റെ നാറുന്ന വാലുകളില്‍ താമര വിരിയിച്ച് ദുരഭിമാന തുന്തിലരായി പത്രപ്രവര്‍ത്തകരായും, സിനിമാ താരങ്ങളായും,എഴുത്തുകാരായും, പണം വാരുന്ന മാന്യന്മാരായും, ഓണ്‍ലൈന്‍ സാഹിത്യ കോമരങ്ങളായും വേഷംകെട്ടി തങ്ങളുടെ സത്യത്തിലുള്ള പൈതൃകത്തെക്കുറിച്ച് അജ്ഞത അലങ്കാരമായി കൊണ്ടു നടക്കുന്നു.... പൈതൃക സമ്പത്തായ ആസനത്തിലെ താമരയും !!! ഈ സന്ദേശം ആക്ഷേപ ഹാസ്യമായി പറയാന്‍ ഇതിലും നല്ലൊരു ബിംബം ചിത്രകാരന്റെ മനസ്സില്‍ ജന്മം കൊള്ളുന്നില്ല. അതുകൊണ്ടുതന്നെ ഈ ചിത്രശകലം പ്രാധാന്യമര്‍ഹിക്കുന്നു. ജാത്യാഭിമാനം നിലനില്‍ക്കുവോളം.

Sunday, June 24, 2012

ദൈവങ്ങളും മന്ത്രവാദികളും

കുട്ടിക്കാലത്ത് ... അതായത് ഏതാണ്ട് 40 വര്‍ഷം മുന്‍പ് ...മണ്ണില്‍ കളിക്കുന്നതിനിടയില്‍ കഷ്ടി ഒരു സെന്റീമീറ്റര്‍ മാത്രം നീളമുള്ള ചുവപ്പും, ബ്രൌണും, കറുപ്പും നിറങ്ങള്‍ മനോഹരമായി തൊലിപ്പുറത്ത് ഇണക്കി ചേര്‍ത്തതും നല്ല ഗ്ലോസ്സി ലാമിനേഷന്‍ തിളക്കമുള്ളതുമായ ഒരു പ്രാണിയെ ശ്രദ്ധിച്ചിട്ടുണ്ട്. തൊട്ടാല്‍, എണ്ണ കയ്യില്‍ പറ്റുമോ എന്നു തോന്നിപ്പോകും. മണ്ണിനിടയിലൂടെ നല്ല മെയ് വഴക്കത്തില്‍ പാഞ്ഞുപോകുന്ന ആ പ്രാണിയെ ഉപദ്രവിക്കരുതെന്ന് വയസ്സിനു മൂത്തവര്‍ പറഞ്ഞിരുന്നു. കാരണം ദൈവത്തിനുള്ള എണ്ണയുമായി പോകുന്ന പ്രാണിയാണത്രേ അത്. തീര്‍ച്ചയായും അക്കാലത്ത് ഭയഭക്തിയുണ്ടാകാന്‍ അതു മതിയായിരുന്നു ! കുട്ടിക്കാലം ദൈവങ്ങള്‍ അത്രക്ക് ഇടതിങ്ങി നില്‍ക്കുന്ന ഒരു ലോകത്താണല്ലോ നാം ചെന്നുപേടുന്നത്. ഹിന്ദു മതത്തില്‍ മുപ്പത്തി മുക്കോടി ദൈവങ്ങളുണ്ടെന്നാണ് സംങ്കല്‍പ്പം. ഹിന്ദു വിശ്വാസപ്രകാരം ഏതും കല്ലും, മരവും, ജന്തുവും ദൈവമാകാനിടായുണ്ട്. എലി, ആമ,പാമ്പ്, മത്സ്യം,പന്നി, പശു,ഗരുഡന്‍, നായ, കുരങ്ങന്‍, സിംഹം,ആന, മയില്‍ എന്നിവയെല്ലാം ദൈവങ്ങളോ, ദൈവങ്ങളുടെ വാഹനമോ,ദൈവങ്ങളുടെ ഡ്രൈവറോ ആയി പ്രത്യക്ഷപ്പെടുന്ന മതമാണ് ഹിന്ദുമത വിശ്വാസം. മന്ത്രവാദികളായ ബ്രാഹ്മണ പുരോഹിതന്മാരുടെ മതം എന്ന നിലയില്‍ ഏത് വൃത്തികെട്ട ദൈവരൂപത്തേയും ഭക്തരുടെ കണ്ണില്‍ പോടിയിടാനുള്ള സാധ്യതയായി ഉപയോഗിക്കപ്പെട്ടെന്ന് പറയാം. ചിത്രകാരന്റെ “ഗ്ലോറിഫൈഡ് സ്ലാവെറി” എന്ന പെയിന്റിങ്ങിലെ ഒരു ഡീറ്റൈല്‍ മൊബൈല്‍ ചിത്രം താഴെ കൊടുക്കുന്നു. മുഴുവനായ ചിത്രം ഞായറാഴ്ച്ച വൈകീട്ടു പോസ്റ്റും.