Tuesday, September 22, 2009

അക്ഷരങ്ങളുടെ ജിംനേഷ്യം !!!

നമ്മുടെ വെള്ളെഴുത്ത് ഇപ്പോള്‍ അക്ഷരങ്ങളുടെ ജിം‌നേഷ്യത്തിലെ മുഖ്യ പരിശീലകനാണ്.അക്ഷരങ്ങള്‍ ശരീര സൌന്ദര്യം വര്‍ദ്ധിപ്പിക്കാനായി വെള്ളെഴുത്തിന്റെ ഒരു പുസ്തക നിരൂപണത്തില്‍ അവസരങ്ങള്‍ക്കായി തിക്കും തിരക്കും കൂടുന്നത് കാണണമെങ്കില്‍ ഇഴയുന്ന പ്രതിമകള്‍ എന്ന അദ്ദേഹത്തിന്റേ പോസ്റ്റ് വായിച്ചാല്‍ മതിയാകും. ബാലരമ,പൂംബാറ്റ,ബാലഭൂമി,എന്നീ സാഹിത്യപ്രസിദ്ധീകരണങ്ങള്‍ മാത്രം വായിച്ചുശീലമുള്ളവര്‍ക്ക് ഒരു ധൈര്യത്തിന് കനപ്പടിപുസ്തകങ്ങളെന്തെങ്കിലും കക്ഷത്തില്‍ കരുതുന്നത് ഉചിതമായിരിക്കും.പോസ്റ്റ് വായിച്ച് തലകറങ്ങുന്നതായി അനുഭവപ്പെട്ടാലുടന്‍ കയ്യില്‍ കരുതിയ പുസ്തകം ഭൂമിയില്‍ പ്രതിഷ്ടിച്ച് വായനക്കാരന്‍ നീണ്ടു നിവര്‍ന്ന് പുസ്തകത്തില്‍ തലവച്ചു കിടക്കാന്‍ അമാന്തിക്കരുത്. നവസാക്ഷരരായ ദയാലുക്കള്‍ ആരെങ്കിലും നിങ്ങളെ ആശുപത്രിയിലെത്തിക്കാന്‍ ഈ കിടപ്പിന്റെ രീതി ഉപകരിക്കും. ബുദ്ധിജീവി സാഹിത്യം വായിച്ചു ശീലമുള്ള വായനക്കാര്‍ക്ക് എണ്ണയും കുഴംബുമിട്ട് അരമണിക്കൂര്‍ വാമപ്പ് നടത്തിയതിനുശേഷം കൊഴുത്തു തടിച്ച ഡിക്ഷണറികള്‍ ഉപയോഗിച്ചുള്ള വെയ്റ്റ് ലിഫ്റ്റിങ്ങ് എക്സര്‍സൈസുകൂടി എടുത്തതിനുശേഷം വെള്ളെഴുത്തിന്റെ ജിംനേഷ്യത്തിലെത്തി വെള്ളെഴുത്തിന്റെ അരുമ സന്താനങ്ങളായ അക്ഷരങ്ങളുടെ ശരീര സൌന്ദര്യം കണ്ട് നിര്‍വൃതിയടയാവുന്നതാണ്.വെള്ളെഴുത്തിന്റെ ഇഴയുന്ന പ്രതിമകള്‍ എന്ന പോസ്റ്റ് ലിങ്ക്.
ശ്രദ്ധിക്കുക ... അക്ഷരങ്ങളുടെ ബീജ ഗണിതം അറിയാത്തവര്‍ ഈ സാഹസങ്ങളില്‍
നിന്നും ഒഴിഞ്ഞു നില്‍ക്കുകയായിരിക്കും അഭിമാനകരം!

chithrakaran:ചിത്രകാരന്‍ said...

എങ്ങനെ എഴുതാനും വെള്ളെഴുത്തിന് അവകാശാധികാരങ്ങളുണ്ട്.അതുപോലെ എങ്ങനെ വായിക്കാനും ചിത്രകാരനും അവകാശമുണ്ടെന്ന തിരിച്ചറിവോടെ പറയട്ടെ... അക്ഷരങ്ങള്‍ കൊണ്ടൊരു ജിംനേഷ്യം എന്നാണ് ചിത്രകാരന്റെ ദൃഷ്ടിയില്‍ ... ശരീര സൌന്ദര്യത്തിനായി മസിലുകള്‍ വികസിപ്പിക്കുന്ന വെള്ളെഴുത്തിന്റെ ഈ പുസ്തക നിരൂപണം നല്‍കുന്ന ചിത്രം.

ഇത് പ്രസിസിദ്ധീകരിച്ച വാരിക-മാസികയിലെ പത്രാധിപന്മാരെ അവരുടെ സ്വബോധം വീണ്ടെടുക്കാനായി മുഖത്തുതളിക്കാന്‍ ഒരു ബക്കറ്റ് തണുത്തവെള്ളവും, അവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കുന്നതിന്റെ ഭാഗമായി ഒരു ഗ്ഗ്ലാസ് സോഡാസര്‍ബത്തും ചിത്രകാരന്‍ സ്പോണ്‍സര്‍ ചെയ്യാന്‍ തയ്യാറാണ്.

പത്രത്തിലടിച്ചുവന്ന ഈ നിരൂപണം വായിച്ച് മസ്തിഷ്ക്കത്തില്‍ രക്തം കട്ടപിടിച്ച്
കോമയില്‍ തുടരുന്ന വായനക്കാരോട് സഹതാപവും,
സ്നേഹവുമുണ്ടെങ്കിലും അവര്‍ക്കായി ദുരിതാശ്വാസസഹായം ലഭ്യമാക്കാന്‍ ചിത്രകാരന്റെ സാംബത്തിക നില അനുവദിക്കുന്നില്ലെന്ന് ഖേദപൂര്‍വ്വം അറിയിക്കട്ടെ :)

ഒരു മുപ്പതു കൊല്ലം മുന്‍പ് അബ്സ്ട്രാക്റ്റ് ചിത്രങ്ങളെക്കുറിച്ച് നിരൂപകര്‍ മസിലുള്ള അക്ഷരങ്ങളിലൂടെ കലാസ്വാദകര്‍ക്കുള്ള ഇരുംബരികഞ്ഞിയായി മാധ്യമങ്ങളിലൂടെ വിതരണം ചെയ്യുന്നത് കാണാമായിരുന്നു.വെള്ളെഴുത്തിന്റെ ഈ പുസ്തക നിരൂപണം വായിച്ചപ്പോള്‍ ചിത്രകാരന് മോഡേണ്‍ ആര്‍ട്ട് നിരൂപണത്തെ വീണ്ടും ഓര്‍ക്കേണ്ടിവന്നു !!!
ആകെ മനസ്സിലായത് ഒന്നുമാത്രം.
വെള്ളെഴുത്തിന് അക്ഷരങ്ങളെ എത്ര സൂഷ്മമായും,എത്ര സ്തൂലമായും, ഏതാകൃതിയിലും,ഏതു ഭാവത്തിലും,വലിച്ചു നീട്ടാനും,അടിച്ചു പരത്താനും,ഉരുക്കി വാര്‍ക്കാനും അസൂയാര്‍ഹമായ കഴിവുണ്ട്.
September 22, 2009 10:25 PM

Blogger chithrakaran:ചിത്രകാരന്‍ said...
ഇമ്മാതിരി അശ്ലീല നിരൂപണങ്ങള്‍ എഴുതുന്ന
പണ്ഡിത ശിരോമണികളെ അടയാളപ്പെടുത്താനാണ്
ചിത്രകാരന്‍നിരോധിടാതെ ചിന്തിച്ചത്.

സവര്‍ണ്ണതയുടെ അരിവെപ്പുകാര്‍ തട്ടുകടയിലെ കാരവട ചുടാന്‍
തയ്യാറാകണമെന്ന് പറയുന്നില്ല.
സ്വന്തം വീട്ടില്‍ കഞ്ഞിവെക്കുന്നതാണ് അഭിമാനകരം
എന്നേ ഉദ്ദേശിച്ചുള്ളു. ബിരിയാണിയായാലും വിരോധല്ല !

സവര്‍ണ്ണ സാഹിത്യസദ്യയൊരുക്കുന്ന കുശിനിക്കാര്‍ക്ക്
വീട്ടിലേക്ക് വിഭവ സ‌മൃദ്ധമായ എച്ചില്‍ ചുമന്നുകൊണ്ടു വരുന്നതാണല്ലോ എന്നും അഭിമാനകരം :)
September 25, 2009 10:44 PM

Monday, September 21, 2009

അനില്‍ പനച്ചൂരാനുമായി ഒരു അഭിമുഖം


ചിത്രകാരന്റെ ബ്ലോഗിലല്ല. കേരളാവാച്ചില്‍ കേരളത്തിന്റെ വന്യമനസ്സിന്റെ സൌന്ദര്യമായ അനില്‍ പനച്ചൂരാന്റെ
രസികനൊരു അഭിമുഖം പ്രസിദ്ധീകരിച്ചത് വായിച്ചു. വായിക്കാത്തവര്‍ക്ക് ഈ ലിങ്കിലൂടെ പോയി വായിക്കാം.

കാണ്‍‌മാനില്ല :(

കുറെ ദിവസമായി വീടുവിട്ടിറങ്ങിപ്പോയ
എന്റെ പൊന്നോമനകളായ ഓര്‍മ്മകളെ കണ്ടുകിട്ടുന്നവര്‍
അടുത്ത പോലീസ് സ്റ്റെഷനിലോ
എന്റെ മൊബൈലിലോ വിളിച്ചറിയിക്കണമെന്ന് താല്‍പ്പര്യം.

മക്കളെ... തിരിച്ചുവരു !!!
അച്ഛനിനി മക്കളെ മറന്നൊന്നും ചെയ്യില്ല.
സത്യം.

Saturday, September 19, 2009

ബൂലോകത്തെത്തുന്ന പിച്ചക്കാര്‍ !!!

ബൂലോകം നന്മയുള്ളവരാല്‍ സ‌മൃദ്ധമാണ് ! ഭൂമിയില്‍ നിന്നും കിലോ മീറ്ററുകള്‍ ഉയരെയുള്ള, അതായത് പഴയ സ്വര്‍ഗ്ഗസംങ്കല്‍പ്പത്തിന്റെ സ്ഥാനത്തുള്ള ബൂലോകത്തെ പ്രജകളാകുംബോള്‍ നമ്മുടെ ധര്‍മ്മിഷ്ടത ഉറപ്പുവരുത്തേണ്ട കര്‍ത്തവ്യബോധം നമ്മെ സദാ പിടിച്ചു കുലുക്കേണ്ടതാണ് !!! മാത്രമല്ല, ബൂലോക വാസികളായ ബ്ലോഗര്‍മാര്‍ക്ക് താഴെ തറനിരപ്പിലുള്ള ദരിദ്രവാസികളായ ജനങ്ങളുടെ കഷ്ടപ്പാട് വളരെ വ്യക്തമായി കാണാനുള്ള സംവിധാനംകൂടിയാണ് ഇന്റെര്‍നെറ്റ്. ദരിദ്രരായ ഈ തറജീവികളെ ഇങ്ങനെ പടച്ചോന്‍ സൃഷ്ടിച്ചിരിക്കുന്നതുതന്നെ , ബൂലോകത്തിലിരുന്ന് ദാനം,ദയ,സഹാനുഭൂതി,ദീനാനുകംബ എന്നീ മഹത് ഗുണങ്ങളുടെ അസ്ക്യതകൊണ്ട് ഞെരിപിരികൊള്ളുന്ന ഉപരിവര്‍ഗ്ഗത്തിന്റെ ആത്മസുഖത്തിനും മോക്ഷപ്രാപ്തിക്കും കാരണമാകാനായാണ്. ഈശ്വര പ്രാര്‍ത്ഥനപോലെ ഭയഭക്തിയോടെ ചെയ്യുന്ന ഈ മഹത് കൃത്യം ആയിരമോ രണ്ടായിരമോ കൊല്ലം കൊണ്ടെങ്കിലും തറ ദരിദ്ര ജീവികളെ ധനികരാക്കിമാറ്റും എന്ന് പ്രത്യാശിച്ചുകൊണ്ട് നല്‍കുന്ന ഈ സമര്‍പ്പണം മരണാനന്തരം സ്വര്‍ഗ്ഗത്തില്‍ സുഖസൌകര്യങ്ങള്‍ക്കുള്ള ഇന്‍ഷൂറന്‍സ് പ്രീമിയമാണെന്നുപോലും നമ്മുടെ കിത്താബുകളില്‍ ദൈവം എഴുതിവച്ചിട്ടുണ്ടായിരിക്കണം.അത്രക്ക് സുരക്ഷിതം കൂടിയാണ് ഈ പണം ദാനം ചെയ്യല്‍.

ഇങ്ങനെ പണം ധാനം ചെയ്യുന്നവരെ ഭീരുക്കല്‍ എന്നാണ് ചിത്രകാരന്‍ വിളിക്കുക. നാം അന്യന് പണമല്ല ,എന്തും ഭിക്ഷയായി നല്‍കുന്നത് ഭയം കൊണ്ടാണ്. നാം എന്നെങ്കിലും ഭിക്ഷതെണ്ടേണ്ടി വരികയാണെങ്കില്‍ നമ്മെ ആരെങ്കിലും സഹായിക്കണമെന്ന സ്വാര്‍ത്ഥ ചിന്തമൂലമാണ് ഓരോ ഭിക്ഷയും. അതായത്, ഭിക്ഷക്കാരന്റെ സ്ഥാനത്ത് നമ്മേ സങ്കല്‍പ്പിക്കുംബോഴുണ്ടാകുന്ന ബുദ്ധിയാണ് ഉദാരതയായി വെളിപ്പെടുന്നത്.
ഭിക്ഷ എന്തായാലും അടിമത്വത്തിന്റെ പ്രചരണമാണ് എന്ന് ചിത്രകാരന്‍ ഇതിനാല്‍ അഭിപ്രായപ്പെടുന്നു :)

ഒരു സൈബര്‍ തട്ടിപ്പിനെ തൊണ്ടി സഹിതം “നമ്മുടെ ബൂലോകം” കയ്യോടെ പിടിച്ച് ബൂലോകത്തിന്റെ ഉമ്മറത്ത് പ്രദര്‍ശിപ്പിച്ചിരിക്കുന്നു.നെറ്റില്‍ സഹതാപം പിടിച്ചുപറ്റിക്കൊണ്ട് ചാറ്റു ചെയ്ത് പണം അടിച്ചുമാറ്റാന്‍ നടക്കുന്ന അത്തരം തട്ടിപ്പുകാരെ
തിരിച്ചറിയാന്‍ നമ്മുടെ ബൂലോകം ബ്ലോഗില്‍ ബ്ലോഗ് ഒരു ധനാഗമ മാര്‍ഗമോ എന്ന പോസ്റ്റ് വായിക്കുക.
chithrakaran:ചിത്രകാരന്‍, September 19, 2009 11:24 PM

ഇതില്‍ പറയുന്ന സിയാബിനെ സൈബര്‍ ഭിക്ഷാടകനെന്നോ അതോ സൈബര്‍ കൊള്ളക്കാരനെന്നോ
എന്താണ് വിളിക്കേണ്ടത് ?
അതും രണ്ടു കൂടിയായാലും മതിയാകാതെ വരുമോ
ഈ ക്രിമിനല്‍ വൈകൃതത്തെ വരച്ചുകാണിക്കാന്‍ !!!
പിച്ച തെണ്ടി,പിച്ച തെണ്ടി ഈ വിധമായതാകുമോ?
ഏതായാലും അദ്ധ്വാനിച്ച് സ്വന്തം നിലയില്‍
ആരുടേയും പിച്ചക്കുവേണ്ടി കഥകള്‍ മെനയാതെ
അന്തസ്സായി കൂലിവേല ചെയ്ത് പഠിക്കുന്ന ആയിരക്കണക്കിനു ചെറുപ്പക്കാരെ ഈ ജന്തു അപമാനിച്ചിരിക്കുന്നു. കൂലിവേലയുടെ അന്തസ്സ്
നശിപ്പിക്കുന്ന വ്യാജ തൊഴിലാളിയായാണ് ഇതിലെ കഥാപാത്രം വേഷം കെട്ടിയിരിക്കുന്നത്.

ഈ വിഷയം ശാസ്ത്രീയമായും വിശ്വാസ്യമായും,സംയമനത്തോടെ,പക്വതയോടെ
ഉജ്ജ്വലമായി കൈകാര്യം ചെയ്ത നമ്മുടെ ബൂലോകം
ടീമിനെ ചിത്രകാരന്‍ ഹാര്‍ദ്ദവമായി അഭിനന്ദിക്കുന്നു.

ഈ പോസ്റ്റ് ഇപ്പോഴാണ് ചിത്രകാരന്റെ ശ്രദ്ധയില്‍ പെട്ടത്. ഇത് വായിക്കുന്നതിനു മുന്‍പ് എഴുതിയ ചിത്രകാരന്റെ പോസ്റ്റ് ഇവിടെ ലിങ്ക് ചെയ്യുന്നു.
ബൂലോകത്തെത്തുന്ന പിച്ചക്കാര്‍ !!!

നമ്മുടെ വിദേശമലയാളികളായ ഒട്ടേറെ നല്ല മനസ്സുകളെ ചൂഷണം ചെയ്യുന്നത് ഇനിയും തുടരാതിരിക്കാന്‍ ഇയാളുടെ മനസ്സ് അനുവദിക്കില്ല എന്നതിനാല്‍ ഈ വിഷയത്തില്‍ യാതൊരു ദയ ദാക്ഷിണ്യവും അരുതെന്നാണ് ചിത്രകാരന്റെ മതം.
ബന്ധപ്പെട്ട രേഖകളുമായി ഈ നെറ്റ് തട്ടിപ്പിനെതിരെ പോലീസില്‍ പരാതിപ്പെടാന്‍ കബളിപ്പിക്കപ്പെട്ട വ്യക്തികളോട് ചിത്രകാരന്‍ അഭ്യര്‍ത്ഥിക്കുന്നു.
കൂടുതല്‍ പേര്‍ക്ക് ഈ വഞ്ചനയില്‍ കുടുങ്ങാതിരിക്കാന്‍
ആ പ്രവര്‍ത്തി കാരണമാകും എന്നതിനാല്‍ അത്
ധര്‍മ്മവും,നന്മയും,ഈശ്വര നിയോഗവുമാണെന്ന കാര്യത്തില്‍ സംശയം വേണ്ട.

ഒരിക്കല്‍ക്കൂടി നമ്മുടെ ബൂലോകം പ്രവര്‍ത്തകര്‍ക്ക്ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!
ആണ്‍കുട്ടികള്‍ :)


കനലുകള്‍ എന്ന ബ്ലോഗില്‍ ഹന്‍ല്ലല്ലത്ത്(നാവുളുക്കുന്ന പേരാണ് ചങ്ങാതിയുടേത്)എന്ന ബ്ലോഗര്‍ എഴുതിയിരിക്കുന്ന സിയാബ് സത്യം എങ്ങിനെ വെളിച്ചത്തുവരും എന്ന പോസ്റ്റില്‍ ചിത്രകാരന്‍ എഴുതിയ കമന്റാണ് താഴെക്കൊടുക്കുന്നത്.


chithrakaran:ചിത്രകാരന്‍ said...
ചിത്രകാരനും പണം കൊടുത്ത് ചിലയിടങ്ങളില്‍ നല്ലവനും മനുഷ്യസ്നേഹമുള്ളവനുമാകാറുണ്ട്.
വേറെ രക്ഷയില്ലാത്തതുകൊണ്ട് ചെയ്തു പോകുന്നതാണ്. നമ്മുടെ ചുറ്റുപാടിലുള്ളവരെ സ്വന്തം കാഴ്ച്ചപ്പാട് പറഞ്ഞ് ബോധ്യപ്പെടുത്താനുള്ള
സാധിക്കില്ലെന്ന് ഉറപ്പുള്ളതിനാല്‍ അവരുടെ ചിന്തക്കനുസരിച്ച് കൂടിയാടി,ചീത്തപ്പേര് ഒഴിവാക്കുന്നു അത്രമാത്രം.

ചിത്രകാരന്‍ ഒരു തെറ്റാണ് ചെയ്യുന്നതെന്ന കുറ്റബോധം ഉള്ളതുകൊണ്ടാണ് ഇതെഴുതുന്നത്. അല്ലാതെ പണം കൊണ്ട് മനുഷ്യസ്നേഹം പ്രകടിപ്പിക്കുന്ന ആരെയെങ്കിലും അപമാനിക്കാനല്ല.

പണം വെറുതെ ആര്‍ക്കു കൊടുത്താലും അത് സ്വീകരിക്കുന്ന വ്യക്തിയുടെ ആത്മാഭിമാനത്തെ നശിപ്പിക്കുന്ന നിന്ദ്യമായ കുറ്റകൃത്യമാണെന്നാണ്
ചിത്രകാരന്റെ ചിന്തകള്‍. മനുഷ്യ സ്നേഹമല്ല,
പകരം ദ്രോഹമാണ് അദ്ധ്വാനിക്കാതെ ലഭിക്കുന്ന പണത്തിന്റെ പാര്‍ശ്വഫലം. നമ്മുടെ മനസ്സില്‍ കുമിഞ്ഞുകൂടിയിരിക്കുന്ന അടിമബോധം കാരണമാണ് അത് നമുക്ക് അനുഭവവേദ്യമാകാത്തത്.
ഒരാളെ നമുക്ക് ആത്മഹത്യയില്‍ നിന്നും മനസ്സിനു കരുത്തുനല്‍കി രക്ഷിക്കാം.ഒരാളെ അപകടത്തില്‍ നിന്നും നമുക്ക് രക്ഷിക്കാം.ഒരാളെ രക്തം നല്‍കി രക്ഷിക്കാം.
നമ്മുടെ മരണശേഷം കണ്ണുകള്‍ അന്യനു ദാനം ചെയ്യാം. അതെല്ലാം മഹനീയമാണ്.

എന്നാല്‍, പണം നല്‍കി സ്വന്തം മക്കളെപ്പോലും സഹായിക്കാന്‍ ശ്രമിക്കാതിരിക്കുകയാണ് ഉത്തമം.അതാണു വിവേകവും. അന്യന്റെ പണവും,ഔദാര്യവും ആഗ്രഹിക്കുന്നവര്‍ അധമരാണ്. ആത്മാഭിമാനമില്ലാത്ത അവര്‍ക്ക് സത്യത്തില്‍ ധാനം ചെയ്യേണ്ടത് ആത്മാഭിമാനം ഉണര്‍ത്തുന്ന നല്ലൊരു ചീത്തവിളിയായിരിക്കും.

അല്‍പ്പമെങ്കിലും ഉളിപ്പുണ്ടെങ്കില്‍ അയാളില്‍ ആത്മാഭിമാനം തളിര്‍ക്കും. ആത്മാഭിമാനം ഉണര്‍ന്നാല്‍ ഐ.എ.എസ്സല്ല, അമേരിക്കന്‍ പ്രസിഡന്റാകണമെന്ന് ആഗ്രഹിച്ചാലും അത് സാധിക്കും. ആ ശക്തിയാണ് മൂന്നം ലോകരാജ്യങ്ങളിലെ ധനികരെങ്കിലും,ഭിക്ഷക്കാരുടെ മനസ്സുള്ള ജനങ്ങള്‍ക്ക് അറിയാത്തത്.

കണ്ണൂര്‍ ജില്ലയില്‍ ഒരു മനുഷ്യനുണ്ട്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് ദരിദ്രനായ അയാള്‍ തന്റെ ഭാര്യ വീടിനടുത്തുള്ള ഒരു പരിചയക്കാരനായ ചായക്കടക്കാരനോട് ഒരു ബീഡി കടം ചോദിച്ചു. അച്ചി വീട്ടില്‍ അന്തസ്സില്ലാതെ ജീവിച്ച് തെണ്ടുന്ന അയാളെ ചായക്കടക്കാരന്‍ പുച്ഛത്തോടെയാണ് കൈകാര്യം ചെയ്തത്. ചായച്ചണ്ടിയും ക്ലാസ്സുകഴുകിയ വെള്ളവും എല്ലാം കൂടി അയാളുടെ മുഖത്തേക്ക് ഒഴിച്ചുകൊടുത്തു.

നാണക്കേട് സഹിക്കാഞ്ഞ്,പിന്നീട് അയാള്‍ ആ നാട്ടില്‍ നിന്നില്ല.കര്‍ണ്ണാടകത്തിലേക്ക് നാടുവിട്ടു. കടിനാദ്ധ്വാനത്തിലൂടെ ധനികനായ അയാള്‍ ഇപ്പോള്‍ നാട്ടിലുണ്ട്. മക്കളും പേരക്കുട്ടികളും ബിസിനസ്സ് നടത്തുന്നു.ഒരു അഞ്ഞൂറു കോടിയിലേറെ അയള്‍ക്ക് ഇപ്പോള്‍ സ്വത്തുണ്ട്. എം.ബി.എ.ക്കാരും,എഞ്ചിനീയര്‍മാരും,ഡോക്റ്റര്‍മാരും,അഡ്വക്കേറ്റുമരുമായ ജോലിക്കാരും എല്ലാമായി നാലാം ക്ലാസ്സുപോലുമില്ലാത്ത മനുഷ്യന്‍ !!!

ആരെങ്കിലും,ഇനി സഹായത്തിനു വരുംബോള്‍
മുഖത്ത് ചുടുവെള്ളം ഒഴിക്കണമെന്ന് പറയാനല്ല ഇതെഴുതിയത്. നാം അന്യന് ധാനം ചെയ്യേണ്ടത് പണമല്ല, ആത്മാഭിമാനമാണ് എന്ന് പറയാനാണ്. ആത്മാഭിമാനത്തിന്റേയും,ദുരഭിമാനത്തിന്റേയും വേര്‍തിരിവുകള്‍ പോലും നമുക്കറിയാത്തതിനാല്‍ നമ്മളെല്ലാം ആത്മാഭിമാനമുള്ളവരാണെന്ന് നാം തെറ്റിദ്ധരിക്കാറുണ്ട്. അവിടെയാണ് നമ്മുടെ താളപ്പിഴയും അടിമത്വത്തിന്റെ തറക്കല്ലും സ്ഥിതിചെയ്യുന്നത് ,... എത്ര ധനികരായാലും. :)

ഏതെങ്കിലും സ്ത്രൈണ ഹൃദയര്‍ക്ക് ഹൃദയം വൃണപ്പെട്ടെങ്കില്‍ ക്ഷമിക്കുക. സത്യത്തിന് ബദലില്ല.ഈ ബ്ലോഗിലെങ്കിലും ചിത്രകാരന്‍ സത്യം പറയട്ടെ !!!
September 19, 2009 7:45 PM

ബന്ധപ്പെട്ട പോസ്റ്റുകളുടെ ലിങ്കുകള്‍

1) ബൂലോകം ഓണ്‍ലൈനിലെ ഇതാണു സിയാബ് എന്ന പോസ്റ്റ്
2) കാര്‍ട്ടൂണിസ്റ്റ് സജ്ജീവിന്റെ കേരള ഹഹ...യിലെ പുലി 125 സിയാബ്
3) പാപികളായ ബൂലോകം ഓണ്‍ലൈനിലെ പാപമില്ലാത്തവര്‍ കല്ലെറിയുക
4) നമ്മുടെ ബൂലോകത്തിലെ സിയാബ് ഐ.എ.എസ്.
5) ഉത്തരം പറ്യേണ്ടത് സിയാബോ അതോ...
chithrakaran says:
September 19, 2009 at 2:13 pm

ഈ അരുണ്‍ ചുള്ളിക്കലും, മേരി ലില്ലിയും ,അതുപോലുള്ള കുറെ ഐഡികളും ശിയാബിന്റെ തന്നെ അവതാരങ്ങളാണോ എന്നാണ് സംശയിച്ചു പോകുന്നത്. അരുണിന് ഇതില്‍ പങ്കില്ലെങ്കില്‍ അതു പറഞ്ഞാല്പോരേ ? ശിഹാബിനു വേണ്ടി ഇങ്ങനെ പുകമറയുണ്ടാക്കാന്‍ മഹാഭാരതം രചിക്കേണ്ടതുണ്ടോ ? കൂട്ടുതന്നെയാണ് പ്രശ്നമുണ്ടാക്കുന്നത്. തട്ടിപ്പുകാരന്റെ കൂട്ടു കൂടിയാല്‍ പണത്തിന്റെ വീതം കിട്ടിയില്ലെങ്കിലും പ്രശസ്തി വീതിച്ചുകിട്ടും :)
ഉത്തരം പാറയേണ്ടിവരും എന്നൊക്കെയുള്ള ഭീഷണി സ്വരം കേള്‍ക്കുംബോള്‍… ബൂലോകം ഓണ്‍ലൈനും ഈ റ്റോട്ടല്‍ ഫോര്‍ യുവില്‍ ഉള്‍പ്പേറ്റുമോ എന്നൊരു ശങ്ക. കലക്കി മക്കളെ !!!

September 19, 2009 at 10:49 pm

“എല്ലാവരും കൂടി കല്ലെറിയുന്ന ഒരു പേപ്പട്ടിയെ ആയാല്‍ പോലും അതു തടയണമെന്നുള്ള മനസു എനിക്കുണ്ട്. പ്രത്യേകിച്ച് ചാണകകുട്ട ചുമന്നും മണ്ണു ചുമന്നും പഠിച്ചു വന്ന ഒരാളോട് തീര്‍ച്ചയായും ഉണ്ടാകും. എന്തിനിങ്ങനെ കൊല്ലാക്കൊല ചെയ്യണമെന്ന് ചോദിച്ചു പോകും.”

പ്രിയ അരുണ്‍ ചുള്ളിയില്‍,
ചിത്രകാരന്‍ ശിഹാബിന്റെ ബ്ലോഗൊന്നും വായിച്ചിട്ടില്ല. ഇവിടെ കണ്ട പോസ്റ്റുകളും, വീഡിയോകളും കണ്ട് ഒരു തട്ടിപ്പെന്ന് തോന്നിയതിനാല്‍ എഴുതുകയാണ്. സമയമുണ്ടായിട്ടല്ല. ജനം വഞ്ചിക്കപ്പെടാതിരിക്കാന്‍ ഈ അറിവുകള്‍ പരക്കണമല്ലോ എന്ന സദുദ്ദേശത്തോടുകൂടി.
പിന്നെ , അരുണ്‍ മുകളിലെഴുതിയ സഹതാപ വാചകം വളരെ അപക്വമാണെന്നു തോന്നിയതിനാല്‍
വീണ്ടും കമന്റുന്നു. എന്തെന്നാല്‍, നമ്മുടെ ബൂലോകത്തുള്ളവരുടെ പലരുടേയും ഭൂതകാലം അന്വേഷിച്ചാല്‍ തന്നെ മണ്ണും കല്ലും ചാണകവും ചുമന്നവരും, ആ സ്വന്തം അദ്ധ്വാനം കൊണ്ട് അന്തസ്സായി ലക്ഷ്യത്തിലെത്തിയവരും ധാരാളം കാണും.(ഈ ചിത്രകാരനും വ്യത്യസ്തനല്ല) അത് കൊട്ടിപ്പാടി നടക്കാനുള്ളതല്ല. അതിന്റെപേരില്‍
അതുപോലുള്ള തീവ്രമായ ജീവിതാനുഭവങ്ങളുള്ളവരുടെ സഹതാപം പിടിച്ചുപറ്റാന്‍ കഴിയുന്നതുമാണ്. അത് ചൂഷണം ചെയ്യുന്നവര്‍ക്ക് എന്നും ഇത്തിക്കണ്ണിയായിരിക്കാനെ കഴിയു.
മാത്രമല്ല , അദ്ധ്വാനിക്കുന്ന തൊഴിലാളികളുടെ മഹത്വത്തെ ഇടിച്ചു താഴ്ത്തുന്നതുമാണ് ഈ ഐ.എ.എസ്സ്.നാടകം. നമുക്ക് നമ്മുടെ ദുരിതപൂര്‍ണ്ണമായ ജീവിതാനുഭവങ്ങള്‍ പറയാം. ഭിക്ഷ യാചിക്കാനല്ല, ഭാവിതലമുറക്ക് കരുത്തുപകരാനുള്ള നമ്മുടെ സംഭാവനയായി. എബ്രഹാം ലിങ്കന്റെയും,ചാര്‍ളി ചാപ്ലിന്റേയുമൊക്കെ കഥവായിക്കുംബോള്‍ ഏതു ദരിദ്രനും ആത്മാഭിമാനം ഉണരുന്നതുപോലെ നമ്മുടെ തീവ്രാനുഭവങ്ങള്‍ സമൂഹത്തിനു പകര്‍ന്നുകൊടുക്കേണ്ടതുതന്നെയാണ്.അത് അന്യന്റെ ഹൃദയത്തില്‍ കയറി ജെ.സി.ബി.കൊണ്ട് ഹൃദയം തുരക്കാനായിക്കൂട. ഹോ ! നശിച്ച ഒരോ ജന്മങ്ങള്‍ !!!
ചിത്രകാരന്റെ ഈ വിഷയത്തിലുള്ള ഈ പോസ്റ്റിലെ കമന്റ് ഇവിടെ അവസാനിക്കുന്നു.
സ്നേഹപൂര്‍വ്വം :)

Thursday, September 17, 2009

അഭയ കൊലപാതകവും മനോരമയും


മനോരമ എത്ര ധനികരാണെങ്കിലും,പ്രബുദ്ധരാണെങ്കിലും ശരി, കേരളത്തിലെ സാധാരണക്കാരന്റെ അഥവ പാവപ്പെട്ടവന്റെ അവര്‍ണ്ണവും പാര്‍ശ്വവല്‍കൃതവുമായ ജീവിതത്തെ സവര്‍ണ്ണതയുടെ പൊതുധാരയിലേക്ക് ഒരു ആട്ടിടയന്റെ നിയോഗത്തോടെ വിജയകരമായി നയിച്ച,തുടര്‍ന്നും നയിച്ചുകൊണ്ടിരിക്കുന്ന പത്രമാണ് മലയാള മനോരമ.അധികാരത്തിന്റെ കൂടെ ,ഒഴുക്കിനനുകൂലമായി മാത്രം വളരാന്‍ ശ്രദ്ധവെക്കുന്ന മതങ്ങളുടെ പൈതൃക സംങ്കലനത്തിലൂടെ ലഭിച്ച രാഷ്ട്രീയം വിധഗ്ദമായി ഉപയോഗിക്കുന്ന പത്രം ! അതുകൊണ്ടുതന്നെ ഈ പത്രത്തിന് കൈപൊള്ളുകയില്ല.ആദര്‍ശം വഴിതടയുകയുമില്ല.

ഇത്രയും കാര്യങ്ങള്‍ ചിത്രകാരന്‍ ചിന്തിച്ചത്, അഭയയുടെ കൊലപാതകത്തെക്കുറിച്ചുള്ള പ്രതികളുടെ മൊഴികള്‍ ടിവി ചാനലുകളിലൂടെ
പൊതുജനങ്ങളുടെ കോടതിയില്‍ അവതരിപ്പിക്കപ്പെട്ടതിനെത്തുടര്‍ന്ന് പിറ്റേ ദിവസം മനോരമ ആ വാര്‍ത്ത ഭംഗിയായി റിപ്പോര്‍ട്ടു ചെയ്തതു കണ്ടതുകൊണ്ടാണ്. ഇനി ആരുവിചാരിച്ചാലും അടച്ചുവെക്കാനാകില്ലെന്ന് ഉറപ്പായ സ്ഥിതിക്ക് തങ്ങള്‍ക്കും അത് അടച്ചു സൂക്ഷിക്കേണ്ട ബാധ്യത തുടരാന്‍ താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ആ വാര്‍ത്തയുടെ ബോഡി ലാഗ്വേജ് !
ഒന്നാം പേജില്‍ മുകളിലായി 8 കോളത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത സാമൂഹ്യ മനസാക്ഷിയുടെ സഹയാത്രികരായി മനോരമയെ അടയാളപ്പെടുത്താനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ്.നല്ല ഒന്നാന്തരം ബിസിനസ്സ് ബുദ്ധി !!!

ഒരു വിവാഹത്തില്‍ പങ്കെടുക്കാനായി യാത്രയിലായിരുന്നതിനാല്‍ ആ സിഡി പ്രക്ഷേപണം ചിത്രകാരനു കാണാനായില്ല.അതിന്റെ കനത്ത ദുഖം ഈ ബ്ലോഗിന്റെ മോന്തായത്തില്‍ തളംകെട്ടി നില്‍ക്കുന്നുണ്ട്.സിഡി.പ്രക്ഷേപണത്തിന്റെ മാനുഷിക വശം എന്തായാലും ശരി(മാനുഷിക വശം വൃണപ്പെടുന്നുണ്ടെങ്കില്‍ നാര്‍ക്കോടെസ്റ്റ് നന്നായി പ്രഫഷണലൈസ് ചെയ്യപ്പെടേണ്ടതുണ്ട് എന്നാണ് പ്രായോഗിക പരിഹാരം.അല്ലാതെ,നാര്‍ക്കോ ടെസ്റ്റിനെ കരിതേക്കുകയല്ല) കേസ് കുഴിച്ചുമൂടാനായി സര്‍വ്വവിധ സന്നാഹങ്ങളുമായി നിലകൊള്ളുന്ന സഭാതാല്‍പ്പര്യങ്ങളുടെ സാത്താന്‍ രൂപങ്ങളെ അതിജീവിച്ചുകൊണ്ട് അവ ജനങ്ങളുടെ കോടതിയില്‍ അവതരിപ്പിക്കപ്പെട്ടു എന്നത് നമ്മുടെ സമൂഹത്തില്‍ സത്യത്തിന്റേയും നന്മയുടേയും വിജയം ആഗ്രഹിക്കുന്ന സാമൂഹ്യ മനസ്സാക്ഷി ശക്തമായി നിലനില്‍ക്കുന്നുണ്ടെന്നതിന്റെ ആശാവഹമായ തെളിവുകൂടിയാണ്.ആ മനസാക്ഷിയെ, അതിന്റെ ശക്തിസ്വരൂപത്തെ അടുത്തറിയുന്നവരാണ് പത്രങ്ങള്‍.ഇത്രയും കാലം മൌനം‌ പൂണ്ടിരുന്ന മനോരമയുടെ അച്ചടി മഷി കൃസ്ത്യന്‍ പാതിരിമാര്‍ക്കെതിരെ വിരല്‍ ചൂണ്ടാന്‍ നിര്‍ബന്ധിതമായതും ആ ശക്തിയെക്കുറിച്ചുള്ള അറിവുകൊണ്ടുതന്നെയായിരിക്കണം.

ശ്രദ്ധിക്കുക... !!! ഇനി അഭയ കൊലക്കേസിനെക്കുറിച്ച് പോലീസോ,സിബിഐയോ,ഗവണ്മെന്റോ,സഭയോ,കോടതിയോ...ആരുതന്നെ അനുചിതമായ പരാമര്‍ശം നടത്തിയാലും അത് പൊതുജന മനസാക്ഷിക്കെതിരെയുള്ള അലക്ഷ്യമായി കരുതി ജനം നടപടി എടുക്കാന്‍ സാധ്യതയുണ്ട്. ജാഗ്രത !
അഭയയുടെ കൊലപാതകത്തെക്കുറിച്ചുള്ള ബ്ലോഗര്‍മാരുടെ ആശങ്കകള്‍ പങ്കുവക്കുന്ന പോസ്റ്റുകള്‍:
1) ഷിബു മാത്യു ഈശോ തെക്കേടത്തിന്റെ തൊന്തരവ് ബ്ലോഗില്‍ അഭയയുടെ രക്തത്തിന്റെ നിലവിളി
2)ചിത്രകാരന്‍: അഭയ-സഭക്ക് കുംബസരിക്കാമായിരുന്നു.
3) അഭയ കൊലപാതകം: പ്രതികളുടെ വെളിപ്പെടുത്തലുകള്‍(വീഡിയോ) രണ്ടാം ഭാഗം, മൂന്നാം ഭാഗം, നാലാം ഭാഗം

Tuesday, September 15, 2009

ഈണം...ബ്ലോഗ് സംഗീതം






സംഗീതം ഇഷ്ടമാണെങ്കിലും, അത് ക്ഷമയോടെ ആസ്വദിക്കുന്ന ശീലം വളര്‍ത്തിയെടുത്തിട്ടില്ലാത്തതിനാല്‍
ചിത്രകാരന് സംഗീതത്തെക്കുറിച്ച് എന്തെങ്കിലും എഴുതാനുള്ള അര്‍ഹതയുണ്ടെന്ന് തോന്നുന്നില്ല.പക്ഷേ, ബ്ലോഗിലെ
ചിത്രകാര തെയ്യത്തിന് മോണിറ്ററിനു മുന്നില്‍ വന്നാല്‍ വെളിപാടുകളുണ്ടാകുകയും, തെറ്റായാലും ശരിയായാലും രണ്ടുവാക്കു പറയുക എന്നൊരു ദുശീലത്തില്‍ നിന്നും രക്ഷപ്പേടാന്‍ കഴിയാതെവരികയും ചെയ്യുന്നു. അതുകൊണ്ടാണ് സംഗീതത്തെക്കുറിച്ച് സംസാരിക്കാതെ ചിത്രകരാനെ പൊലിപ്പിച്ച് സായൂജ്യമടയുന്നത്‌.:)

ബ്ലോഗില്‍ എത്തിപ്പെട്ട ചിത്രകാരന്‍ വളരെക്കുറച്ച് ബ്ലോഗ് പാട്ടുകാരെ മാത്രമേ കണ്ടിട്ടുള്ളു. പലപ്പോഴും സ്വന്തം തലപോകുന്ന തിരക്കിനിടയില്‍ നിന്നും അല്‍പ്പസമയമെടുത്ത് ബ്ലോഗില്‍ കറങ്ങുന്നതിനാല്‍ ഗൌരവമുള്ള വല്ല പോസ്റ്റുകളുമുണ്ടോ എന്നാണ് തിരച്ചിലിന്റെ മാനദണ്ഡം ! അതോടൊപ്പം വളരെ സാധ്യതകളുള്ള ഈ മാധ്യമത്തെ എത്രയും പെട്ടെന്ന് എങ്ങിനെ ജനശ്രദ്ധയില്‍ കൊണ്ടുവരാം എന്ന ചില അണ്ണാര്‍ക്കണ്ണന്‍ ചിന്തകളും, എല്ലാം കൂടി ബ്ലോഗിലും തിരക്ക് ജീവിതത്തിലും തിരക്ക്.സത്യമായും ഈ തിരക്ക് നല്ലതല്ലെന്നറിയാം, കുറച്ച് പാട്ടും, തമാശയും,കളിയും,വ്യായാമവും ഒന്നുമില്ലെങ്കില്‍ സ്വന്തം മനസ്സിനോട്, ജീവിതത്തോട് നീതികാണിച്ചില്ലെന്ന് എന്നെങ്കിലും തിരിച്ചറിയാതിരിക്കില്ല.

അതുകൊണ്ടുകൂടിയാണ് ചിത്രകാരന് അജ്ഞാതമായ സംഗീതത്തിന്റെ കോര്‍ട്ടില്‍ കയറി ഗോളടിക്കുന്നത്. ഇതിനായി ഇന്നത്തെ ഏഷ്യാനെറ്റ് വാര്‍ത്തയില്‍ നിന്നും നമ്മുടെ ബ്ലോഗര്‍മാരുടെ സംഗീത ആല്‍ബമായ “ഈണം” എന്ന അഭിമാനകരമായ പദ്ധതിയുടെ ചില സ്ക്രീന്‍ ഷോട്ടുകള്‍ അങ്ങ് കട്ടെടുത്തു. ആ ചിത്രങ്ങള്‍ ചിത്രകാരന്റെ ആളില്ലാത്ത പോസ്റ്റില്‍ അടിച്ച് സ്വയം വീരനായകനാകാനുള്ള അവസരം ഉപയോഗപ്പെടുത്തുകയാണ്. സംഗീത സ്നേഹികള്‍ ക്ഷമിക്കുക !

ഈണം ഏഷ്യാനെറ്റ് ന്വ്യൂസ്

ഏഷ്യാനെറ്റ് ന്യൂസില്‍ നിസികാന്ത് എന്ന ഈണം ഗ്രൂപ്പ് പ്രവര്‍ത്തകനുമായുള്ള അഭിമുഖമായി അവതരിക്കപ്പെട്ട വാര്‍ത്തയില്‍ ഇതുമായി ബന്ധപ്പെട്ട.... ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ വസിച്ചുകൊണ്ട് ഈണം സംഗീത ആല്‍ബം തയ്യാറാക്കിയ ബ്ലോഗര്‍മാരുടെ എല്ലാവരുടേയും പടങ്ങള്‍ കണിച്ചുകൊണ്ടിരിക്കെ നിസികാന്ത് ഈണത്തെക്കുറിച്ച്
വളരെ ഭംഗിയായി വിശദീകരിച്ചു. പരസ്പ്പരം കാണുകപോലും ചെയ്തിട്ടില്ലാത്ത സംഗീതപ്രേമികളായ ബ്ലോഗ് സുഹൃത്തുക്കള്‍ ഈണത്തിലൂടെ സ്നേഹത്തിന്റെ ഒരു സംഗീത കൂട്ടായ്മയായി ഭൂമിയില്‍ വര്‍ഷിക്കുന്നതിന്റെ ഒരു മാന്ത്രിക വിദ്യ ബ്ലോഗിലൂടെ സാധിച്ചു. സംഗീതത്തിന്റെ സ്വതന്ത്ര സാധ്യത ഇനി ബ്ലോഗിലൂടെയായിരിക്കും
കുതിച്ചൊഴുകുക എന്ന് പ്രഖ്യാപിക്കുന്ന ഒരു അശരീരി തന്നെയാണ് ഈണത്തിന്റെ സംഗീത ആല്‍ബത്തിലൂടെ
മലയാളികളായ സംഗീതപ്രേമികള്‍ക്കു ലഭിക്കുന്ന സൂചന.

ഈണത്തിലെ എല്ലാപാട്ടുകളും വളരെ മനോഹരമാണെന്നു മാത്രമല്ല, സാങ്കേതികമായി വളരെ മികച്ച ശ്രവ്യാനുഭൂതി പ്രദാനം ചെയ്യുന്നവിധം പ്രഫഷണലായി നിര്‍മ്മിക്കപ്പെട്ടവയുമാണ്. മലയാളിക്ക് അന്തസ്സോടെ പരിചയപ്പെടുത്താനാകുന്ന വിധം ശബ്ദമിശ്രണം ചെയ്ത് തയ്യാറാക്കപ്പെട്ട ധന്യമായ സംഗീത സദ്യ തന്നെയായിരിക്കുന്നു ഈണം.പാട്ടുകളുടെ തിരഞ്ഞെടുപ്പില്‍ നടത്തിയിരിക്കുന്ന വൈവിദ്ധ്യം എത്ര ആവൃത്തികേട്ടാലും പുതുമ നഷ്ടപ്പെടാത്ത ആല്‍ബമായി ഈണത്തെ വ്യത്യസ്തമാക്കുന്ന ഘടകമാണ്. ഭൂമിയുടെ ഉപരിമണ്ഡലമായ ബ്ലോഗില്‍ നിന്നും ഭൂമിയിലേക്കു വര്‍ഷിക്കുന്ന ആദ്യ മലയാളം സംഗീത മഴയായി ചിത്രകാരന്‍ ഹൃദ്യമായി ഈണത്തെ ഉള്‍ക്കൊള്ളുന്നു. ഈണത്തിനു പിന്നില്‍
പ്രവര്‍ത്തിച്ച ബ്ലോഗ് കൂട്ടായ്മയുടെ ക്രിയാത്മക പ്രയത്നത്തെ ചിത്രകാരന്‍ വളരെ വളരെ വളരെ സ്നേഹത്തേടെ
അഭിനന്ദിക്കുന്നു. നമ്മുടെ പാട്ടുകര്‍ക്കാണ് ഏറ്റവും മൃദുലമായ ഹൃദയമുള്ളതെന്ന് ചിത്രകാരനു തോന്നുന്നു ... ഈണം സിഡി കേട്ടുകൊണ്ട് ഈ പോസ്റ്റ് എഴുതുന്നതുകൊണ്ടായിരിക്കും ആ തോന്നലുണ്ടായത് !

Monday, September 14, 2009

പതിനഞ്ചുകാരിക്കും ശാസ്ത്രജ്ഞയാകാം !


ഇന്നത്തെ പ്രഭാതത്തെ പ്രതീഷാനിര്‍ഭരമാക്കിക്കൊണ്ട് ഈ അഭിമാനകരമായ വാര്‍ത്ത ചിത്രകാരന്റെ മുന്നിലെത്തിച്ചതിന്റെ പേരില്‍ മാതൃഭൂമിയോട് കൃതജ്ഞതയറിയിക്കട്ടെ.വാര്‍ത്ത കൊടുത്തു എന്നതിലുപരി ഈ വാര്‍ത്തക്കു നല്‍കിയിരിക്കുന്ന സ്ഥാനമാണ് ചിത്രകാരനെ കൂടുതല്‍ സന്തോഷിപ്പിക്കുന്നത്.ഒന്നാം പേജില്‍ ഏറ്റവും മുകളിലായി ശാസ്ത്രന്വേഷകയായ ഹനാന്‍ ബിന്ത് ഹഷീം എന്ന പതിനഞ്ചുകാരിയുടെ പടവും വാര്‍ത്തയും നല്‍കുന്നതിലൂടെ പത്രാധിപ സമിതിയില്‍ പത്ര ധര്‍മ്മം എന്താണെന്ന് ബോധ്യമുള്ള അരെല്ലാമോ ഉണ്ട് എന്ന് മാതൃഭൂമി തെളിയിച്ചിരിക്കുന്നു. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത സിസി ജേക്കബ് ആരാധന കൂടി വസ്തുനിഷ്ടയില്‍ നിന്നും അകന്നിരിക്കുമോ എന്നു ഭയമുണ്ടെങ്കിലും ധന്യമായ ഒരു കൃത്യമാണ് ചെയ്തിരിക്കുന്നത്.അവരോടും നന്ദി പറയുന്നു.

ഹനാന്‍ ബിന്‍‌ത് ഹാഷിം
നമ്മുടെ അഭിമാനമായി മാറിയ റസൂല്‍ പൂക്കുട്ടിക്കും, എ.ആര്‍.റഹ്‌മാനും ശേഷം ഹനാന്‍ ബിന്ത് ഹഷീം എന്ന പതിനഞ്ചുകാരിയും
ലോകത്തിന്റെ വേലക്കാര്‍ മാത്രമായ നമ്മളും ബുദ്ധിയുള്ളവരാണെന്ന് ലോകത്തിനുമുന്നില്‍ സാക്ഷ്യപ്പെടുത്തുമെന്ന് തോന്നുന്നു.മാതൃഭൂമിയുടെ ഇന്നത്തെ ഒന്നാം പേജ് വാര്‍ത്ത വസ്തുനിഷ്ടമാണെങ്കില്‍ ഹനാന്‍ നമ്മുടെ വെളിച്ചത്തിലേക്കുള്ള പ്രതീക്ഷയാണ്. ആ മിടുക്കി ആത്മബോധത്തോടെ പറയുന്ന ഒരു വാചകമാണ് ചിത്രകാരനില്‍ പ്രതീക്ഷയുണ്ടാക്കുന്നത്. “മറ്റു രാജ്യങ്ങളെ ആശ്രയിച്ചാണ് ഞാന്‍ നില്‍ക്കുന്നത്.അതില്‍ എനിക്ക് നാണക്കേടുണ്ട്.എന്റെ വിഷയം പഠിക്കാന്‍ പറ്റിയ സ്ഥപനം എന്റെ നാട്ടിലില്ലാത്തപ്പോള്‍ എനിക്കതേ ചെയ്യാന്‍ പറ്റു”
ചിത്രകാരന്റെ പ്രിയപ്പെട്ട ഹനാന്‍ മോളേ ഈ ചിത്രകാരനും ആ ദുഖം പങ്കുവക്കുന്നു. ചിത്രകാരന്‍ സ്വന്തമെന്നു കരുതി ഉപയോഗിക്കുന്ന വാച്ചിലെ ബട്ടണ്‍ സെല്‍ മുതല്‍ അല്ലെങ്കില്‍ ബോള്‍ പെന്നിലെ ബോള്‍ മുതല്‍...ഇന്ന് നമ്മള്‍ കാശുകൊടുത്ത് അഹങ്കാരത്തോടെ ഉപയോഗിക്കുന്ന ഈ കംബ്യൂട്ടറും, മൊബൈലും,കാല്‍ക്കുലേറ്ററും,കാറും,ഒന്നും സത്യത്തില്‍ നമ്മുടേതല്ലല്ലോ എന്ന ബോധം ലജ്ജിപ്പിക്കുന്നതാണ്.
അതിനൊരറുതിവരുത്താന്‍ ആയിരം ഹനാന്മാര്‍ ജന്മമെടുക്കട്ടെ എന്ന് കൊതിച്ചുപോകുന്നു.

നമ്മുടെ എഞ്ചിനീയറീങ്ങ് കോളെജുകളിലും, യൂണിവേഴ്സിറ്റികളിലും നിര്‍മ്മിക്കപ്പെടുന്ന വന്ധ്യംങ്കരിച്ച അടിമ വേലക്കാരെയോര്‍ത്ത്
ദുഖിക്കുന്നു. റിട്ടയറാകുന്നതുവരെ നമ്മുടെ ഭാവി തലമുറയെ ക്ഷ്വരം പഠിപ്പിക്കുന്ന പ്രഫസര്‍മാരെ വല്ല ക്ഷേത്രങ്ങളിലെ ശാന്തിപ്പണിക്കോ,പള്ളികളിലെ മുക്രിജോലിക്കോ നിയോഗിക്കുന്നതാണ് ഉത്തമം. മുക്രികള്‍ക്ക് 4000 രൂപ പെന്‍ഷന്‍ നല്‍കി പ്രോത്സാഹിപ്പിക്കുന്ന ഭരണ കര്‍ത്താക്കളുള്ള ഈ നാടിനെ രക്ഷിക്കാന്‍ ഹനാന്മാര്‍ക്ക് വിദേശ രാജ്യങ്ങളെത്തന്നെ ആശ്രയിക്കേണ്ടിവരും !

Saturday, September 12, 2009

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ബ്ലോഗാവതാരം !!!

ചിത്രകാരന്റെ അത്രയൊന്നും ലോകപ്രശസ്തനല്ലാത്ത ഒരു കവിയും സാഹിത്യകാരനും വെറും സീരിയല്‍ നടനുമായ ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാട് ബൂലോകത്ത് സദയം വന്ന് അവതരിച്ച വിവരം ഇതുവരെ അറിഞ്ഞിട്ടില്ലാത്ത ദുഷ്ടന്മാരായ ബ്ലോഗര്‍മാര്‍ ഈ അവതാര മാഹാത്മ്യം വായിക്കുവിന്‍ ! ഏതാണ്ട് ഒന്നൊന്നര വര്‍ഷം മുന്‍പ് ബൂലോകത്ത് അവതരിക്കാനായി വന്ന് ബൂലോകം തൊട്ടു തൊട്ടില്ല എന്ന സ്ഥിതിയായപ്പോള്‍ സ്ഥലത്തെ കംസന്മാരെ ഭയന്ന് തൃപ്പാദങ്ങള്‍ ഗര്‍ഭപാത്രത്തിലേക്കുതന്നെ പിന്‍‌വലിച്ച് ഓടിയൊളിച്ച ആളാണ് ഈ കവി.മഹാ ഭീരു !!! എന്നാല്‍, രണ്ടാമത്തെ വരവ് രണ്ടും കല്‍പ്പിച്ഛാണ്. ബൂലോകനാഥ ഗൂഗിളമ്മച്ചിയുടെ ദൂതനായ അമേരിക്കന്‍ അനന്തന്‍ ബ്ലോഗര്‍ ഒരു ദിവ്യ പ്രഭാവലയമായി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ബ്ലോഗില്‍ കുടപിടിച്ചു നില്‍ക്കുന്നുണ്ട്.

ഈ സാഹിത്യകാരനെ ഒന്നു കടിച്ചുകുടയാന്‍ കവിത വായിച്ചു ശീലമുള്ള മാന്യ ബ്ലോഗര്‍മാര്‍ മുന്നോട്ടുവരണമെന്ന് ചിത്രകാരന്‍ അഭ്യര്‍ത്ഥിക്കുന്നു. ചിത്രകാരന്‍ അദ്ദേഹത്തെ വായിച്ചു തുടങ്ങിയതേയുള്ളു എന്നതിനാലും,കുത്തിയിരുന്ന് ഒറ്റയിരുപ്പിന് വായിച്ചുതീര്‍ക്കാന്‍ സമയക്കുറവുള്ളതിനാലും... കവിയെ കല്ലെറിയാന്‍ അശക്തനായിരിക്കുന്നു ! കല്ലേറ് ലഭിച്ചില്ലെങ്കില്‍ പ്രിന്റെഡ് മീഡിയയിലെ പൊണ്ണത്തടിയന്മാരെപ്പോലെ പ്രമേഹവും,കൊളസ്ട്രോളും വര്‍ദ്ധിച്ച് ഏതു കലാകാരനും സാഹിത്യകാരനും ഷണ്ഡന്മാരായിപ്പോകുമെന്നതിനാല്‍ ബൂലോകം വിവേകം കാണിക്കേണ്ടിയിരിക്കുന്നു. നമുക്കു വേണ്ടത് പ്രിന്റഡ് മീഡിയയുടെ വരംബത്ത് നോക്കുകുത്തികള്‍ പോലെ നില്‍ക്കുന്ന താരങ്ങളായ സാഹിത്യകാരന്മാരല്ല, ഹൃദയത്തിലേക്ക് ജീവിത മരുഭൂമിയിലെ മരുപ്പച്ച പകര്‍ന്നു തരുന്ന മനുഷ്യ മനസ്സുകളേയാണ് :)
ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ബ്ലോഗുകളിലേക്കുള്ള ലിങ്കുകള്‍ : 1) സ്വകാര്യം 2)തുറമുഖം-കവിതകള്‍
ചിത്രകാരന്‍ ലിങ്കിടാന്‍വേണ്ടി ഒരു കുറിപ്പെഴുതിയതാണ്.ചുള്ളിക്കാടിന്റെ ആരാധകര്‍ പല്ലിറുമ്മാതെ ഒരു ചായകുടിച്ച് പിരിഞ്ഞു പോകുക :)
.....................................
താഴെ കാണുന്നത് ചുള്ളിക്കാടിന്റെ സ്വകാര്യത്തിലെ ഒരു അപേക്ഷ എന്ന പോസ്റ്റില്‍ ചിത്രകാരന്‍ എഴുതിയ കമന്റാണ്.
(ആ കമന്റ് ഡിലിറ്റായിപ്പോയി എന്ന് അദ്ദേഹം ഇപ്പോള്‍ അറിയിച്ചിരിക്കുന്നു.)

chithrakaran:ചിത്രകാരന്‍ said...

നല്ല കല്ലേറ് ലഭിക്കാന്‍ സാധ്യതയുള്ളതുകൊണ്ട് പ്രിന്റ് മീഡിയയിലെ ദന്തഗോപുര വാസികളായ സാഹിത്യ കാരണവന്മാരൊന്നും ബ്ലോഗില്‍ കയറാന്‍ ധൈര്യപ്പെടുകയില്ല. ഇവിടെ എഡിറ്റര്‍മാരുടെ വെണ്‍കൊറ്റകുടയും പല്ലക്കും ബ്ലാക്ക് കാറ്റുകളും പോലീസും പട്ടാളവുമൊന്നും നടപ്പില്ലാത്തതിനാല്‍
ആരെങ്കിലും സാറെ സാറെ സാംബാറെ എന്നു വിളിച്ചുകൊണ്ട് ഉടുമുണ്ട്
പറിച്ചോടിയെന്നിരിക്കും എന്ന് സാഹിത്യ നായന്മാര്‍ക്ക് നല്ല നിശ്ചയമുണ്ട്.

എന്നാല്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടെന്ന ഏറെക്കുറെ നഗ്നനായ കവിക്ക്
ബ്ലോഗില്‍ അതി ജീവിക്കാനും, ബാല്യം ശേഷിച്ചിട്ടുണ്ടെങ്കില്‍ ഒരു കൊടുംകാറ്റാകാനും(ചായക്കപ്പിലെ മുതല്‍ റ്റൊര്‍ണാടോ വരെ)സാധ്യതയുണ്ട്.
നല്ല വിമര്‍ശനങ്ങള്‍ ലഭിക്കാന്‍ ... കല്ലുമഴ കൊള്ളാന്‍...
കവിതയുടെ കൂടെ ഗദ്യം കൊണ്ടൊരു ചുറ്റിക്കളി നടത്തിയാല്‍ മതിയാകും. കമന്റുകള്‍ക്ക് മറുപടി എഴുതുന്ന മര്യാദകൂടി കാണിച്ചാല്‍
വിമര്‍ശനത്തിന്റെ പുസ്തക പരംബര തന്നെ തുടങ്ങാനാകും :)

ചുള്ളിക്കാട് ഉദ്ദേശിച്ച തരത്തിലുള്ള പുസ്തകം തന്നെയല്ലേ ഈ ബ്ലോഗ്.
മൂന്നു ലക്ഷം കിട്ടാനുള്ള വഴി കുറച്ചകലെയാണെന്നു മാത്രം !
September 12, 2009 8:38 AM

ഓം പ്രകാശ് എന്ന പ്രതിഭ !!!

സ്കൂപ് ഐ എന്ന സൈറ്റിലെ ഓം പ്രകാശ് ചരിതം വായിച്ചപ്പോള്‍ കോരിത്തരിച്ചുപോയി.
നമ്മുടെ സി.പി.എം. എന്ന പാര്‍ട്ടിയുടെ മണ്ടെരി രോഗം പൂര്‍ണ്ണമായും ഭേദപ്പെടുത്തി,പാര്‍ട്ടിയെ അഖിലേന്ത്യ തലത്തില്‍
ഏകകക്ഷി ഭരണത്തില്‍ തന്നെ കൊണ്ടുവരാന്‍ ശേഷിയുള്ള മഹത്തായ പ്രായോഗിക രാഷ്ട്രീയ ജ്ഞാനമുള്ള ഒരു പ്രതിഭയാകുന്നു
ഓം പ്രകാശ്. മാത്രമല്ല, പ്രകാശ് കാരാട്ടിനെപ്പോലെ സുന്ദരനും,കോമളനുമായതിനാല്‍ സി.പി.എം ജനറല്‍ സെക്രട്ടറി തന്നെയാക്കാന്‍ അനുയോജ്യന്‍. കോണ്‍ഗ്രസ്സുപോലുള്ള നെഹൃ-ഗാന്ധിയന്‍ സൌന്ദര്യസങ്കല്‍പ്പങ്ങളെ പ്രതിരോധിക്കാന്‍ മാത്രമല്ല,അതിജീവിക്കാനും പാങ്ങുള്ള കഠിന ഹൃദയനും അതേസമയം സീരിയല്‍-സിനിമ നടികളുടെ കാമദേവനും ! ഇത്രയും യോഗ്യതയുള്ള ചുണക്കുട്ടികളുണ്ടായിട്ടാണോ പാര്‍ട്ടിയുടെ വളര്‍ച്ച മുരടിപ്പ് തുടര്‍ന്നുകൊണ്ടിരിക്കുന്നത് ? കുറഞ്ഞത് ആഭ്യന്തര മന്ത്രിയോ, പാര്‍ട്ടി സെക്രട്ടറിയോ, ആയി ഉടന്‍ ആദരിക്കപ്പെടേണ്ട നമ്മുടെ നാടിന്റെ പ്രതീക്ഷയായ ഓം പ്രകാശിനെ ആരാണ് വെറുമൊരു ഗുണ്ടയായി നിലനിര്‍ത്താന്‍ ശ്രമിക്കുന്നത് ? പാര്‍ട്ടിയിലെ കട്ടന്‍ ചായ, പരിപ്പുവട, ദിനേശ് ബീഡി ഇനങ്ങളെ മുഴുവന്‍ ഫൈവ് സ്റ്റാര്‍ നിലവാരത്തിലേക്ക് പരിവര്ത്തനപ്പെടുത്താന്‍ കെല്‍പ്പുള്ള ഈ മോഹന രൂപന്‍ ഭഗവാന്‍ സ്റ്റാലിന്റെ കലികാല അവതാരമാണെന്നതില്‍ സംശയം വേണ്ട. അമാനുഷ മോഹന്‍ലാല്‍ കഥാപാത്രങ്ങളുടെ ടൈപ്പിലുള്ള ഈ പ്രതിഭയുടെ ലീലാവിലാസങ്ങളുടെ “സ്കൂപ്പ് ഐ” യിലെ പോസ്റ്റ് വായിക്കാന്‍ ഈ ലിങ്ക് ഞെക്കുക.ചിത്രകാരനെ അവിടെ എത്തിച്ച സുകുമാരേട്ടന്റെ പോസ്റ്റിന്റെ ലിങ്ക്:ആരാണ് ഈ ഓം പ്രകാശ്

Friday, September 11, 2009

സത്യത്തിനും അസത്യത്തിനുമിടക്കുള്ള ഒത്തുതീര്‍പ്പ് ശ്രമം

സത്യത്തിനും അസത്യത്തിനും ഇടക്കുള്ള ഒത്തുതീര്‍പ്പിന് ഇടമുണ്ടോ ?
ഇല്ലെന്നു മാത്രമല്ല, ആത്മഹത്യാപരം കൂടിയാണ് ആ നിലപാട്‌.
വാശിയോ ശാഠ്യമോ കാണിച്ചിരിക്കുന്ന കുട്ടിയെ പ്രീണിപ്പിക്കുന്നതിനായി ആരെയെങ്കിലും ശിക്ഷിക്കുന്നെന്ന് നമ്മുടെ അമ്മമാര്‍ കുട്ടിയെ ബോധ്യപ്പെടുത്തും. അത് പലപ്പോഴും ഇങ്ങനെയായിരിക്കും. “കുട്ടിയേ വികൃതി കാണിച്ച ഏട്ടനെ നമുക്ക് വിളക്കത്ത് ചോറുകൊടുത്ത്,ഇരുട്ടത്ത് കെടത്തിഒറക്കാം കെട്ടോ”
എതിരാലിക്ക് ശിക്ഷകിട്ടുകയും ചെയ്തു വാശി ജയിക്കുകയും ചെയ്തു.പക്ഷേ,ഈ ശിക്ഷാവിധി കുട്ടികളോടെ നടപ്പുള്ളു.
ശാസ്ത്രത്തിന്റേയും,ചരിത്രത്തിന്റേയും,സത്യത്തിന്റേയും പ്രചാരകരായ യുക്തിവാദികളെ നമുക്കെങ്ങനെയാണ് ആക്ഷേപിക്കാനാകുക ?
സത്യത്തിനു പകരം പകുതി സത്യമോ കാല്‍ ഭാഗം സത്യമോ മതിയെന്നു പറഞ്ഞാല്‍ ശരിയാകുമോ ? കാരണം പകരം സത്യത്തോടൊപ്പം കൂട്ടി ചേര്‍ക്കുന്നത് അസത്യമായിരിക്കും. ഇതു സമൂഹത്തെ വിഷലിപ്തമാക്കും. അറിവുള്ളവരും അറിവിനെ സ്വന്തം അന്ധവിശ്വാസങ്ങളുമായി കൂട്ടിക്കലര്‍ത്താന്‍ തയ്യാറാകാത്തവരും തമ്മിലുള്ള വ്യത്യാസമാണ് യുക്തിവാദികളും,വിശ്വാസികളും തമ്മിലുള്ളത്. വിശ്വാസികളുടെ മനസ്സിനു താങ്ങാനാകില്ല, അവരുടെ മനസ്സ് വേദനിക്കും എന്നൊക്കെ ചിന്തിച്ച് മത വിശ്വാസപരമായ ഒരു ദൌര്‍ബല്യത്തെ എന്നെന്നും നിലനിര്‍ത്തണമെന്ന് വാദിക്കുന്നത് ഒരു സമൂഹത്തെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലേക്ക് എറിയുന്നതിനു തുല്യമാകും. ശാസ്ത്രാഭിമുഖ്യമില്ലാത്ത മനുഷ്യന്‍ സ്വന്തം വീട്ടില്‍ വാടകക്കു താമസിക്കുന്നവനെപ്പോലെയാണ്. അവന്റെ വിശ്വാസത്തിന്റെ കിത്താബുകളും,പൌരോഹിത്യത്തിന്റെ കെട്ടുകഥകളുടെ ഭാണ്ഡവുമായി
അവനെ അവന്റെ വീട്ടില്‍ നിന്നോ, നാട്ടില്‍ നിന്നോ കുടിയൊഴിപ്പിക്കാന്‍ ശാസ്ത്രബോധമുള്ള സമൂഹങ്ങള്‍ക്ക് അനായാസം സാധിക്കും.അവന്റെ സംബത്തെല്ലാം റ്റെക്നോളജി ഉപയോഗിച്ചതിന്റെ വാടകയായി ശാസ്ത്ര സമൂഹം കൈവശപ്പെടുത്തും.വിനീത വിധേയ അടിമയായി നില്‍ക്കാനേ ഈ അവസരത്തില്‍ കിത്താബും കെട്ടിപ്പിടിച്ചിരിക്കുന്ന വിശ്വാസിക്കു കഴിയു.
ഈ രാഷ്ട്രീയത്തിന്റെ തിരിച്ചറിവിലാണ് സാമൂഹ്യ പരിഷ്കര്‍ത്താക്കളായ നമ്മുടെ സ്വന്തം സഹോദരന്മാരായ യുക്തിവാദികളെ നാം കാണേണ്ടതാണ്.
കെ.പി.സുകുമാരേട്ടന്റെ ശിഥിലചിന്തകളില്‍ അദ്ദേഹത്തിന്റെ ഇതുവരെയുള്ള ചിന്തകളും നിലപാടുകളും ശിഥിലമാകുന്ന കാഴ്ച്ച
ഖേദകരമാണെന്ന് ചിത്രകാരന്‍ അഭിപ്രായപ്പെടുന്നു.അദ്ദേഹത്തിന്റെ പോസ്റ്റിന്റെ ലിങ്ക്: യുക്തിചിന്തകള്‍
...................................................
Blogger chithrakaran:ചിത്രകാരന്‍ said...

വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും സ്വന്തം വിശ്വാസങ്ങളില്‍ ഉറച്ചുനില്‍ക്കാന്‍ അവകാശമുള്ളതിനാല്‍
സുകുമാരേട്ടന്റെ വിശ്വാസങ്ങളും അഭിപ്രായങ്ങളും
സുകുമാരേട്ടന്റെ പ്രത്യേകതകളായി മാനിക്കപ്പെടാന്‍ തീര്‍ച്ചയായും യോഗ്യമാണ്.

എന്നാല്‍,യുക്തിവാദികളും മതവിശ്വാസികളും അറിവിന്റെ പങ്കുവക്കലിലൂടെയും,സംവാദങ്ങളിലൂടെയും സ്വയം നവീകരിക്കപ്പെടുകതന്നെയാണു ചെയ്യുന്നത്. സുകുമാരേട്ടന്‍
കാണിക്കുന്ന സൌമനസ്യം സ്നേഹത്തിന്റെ അന്ധതയാലോ, ദൌര്‍ബല്യത്താലോ പ്രകടമാകുന്ന
അതീവ സ്ത്രൈണമായ ചിന്തയാണെന്നു തോന്നുന്നു.
നിലവിലുള്ള സ്നേഹാന്തരീക്ഷം തകരുമോ എന്ന് ഭയന്ന്
സത്യം പറയാതിരിക്കുന്നതിലൂടെ സമൂഹത്തിലുണ്ടാകുന്ന
ദുരന്തങ്ങാള്‍ ഭീകരമാണ്. നഗ്ന സത്യങ്ങള്‍ എല്ലാവര്‍ക്കും ഉള്‍ക്കൊള്ളാനാകില്ലെന്നത് സത്യമാണ്.
ആ യാഥാര്‍ത്ഥ്യം പരിഗണിക്കപ്പെടേണ്ടതുമാണ്.
കുറച്ച് സാവകാശം നല്‍കുക എന്നതു മാത്രമാണ് പരിഹാരം.

സ്ത്രൈണമായ അല്ലെങ്കില്‍ ദുര്‍ബല ചിത്തരായ മനുഷ്യരില്‍ നിന്നും സത്യത്തെ കുറച്ച് അകലത്തില്‍ സൂക്ഷിക്കേണ്ടത് പ്രധാനമാണ്.സത്യത്തിന്റെ നിര്‍ദയ രൂപത്തെക്കുറിച്ച് അവരുടെ മനസ്സ് സ്വയം ധാരണ ആര്‍ജ്ജിക്കുന്നതുവരെ കുറച്ച് സമയം കൊടുക്കേണ്ടിയിരിക്കുന്നു.
എന്നാല്‍ എക്കാലത്തേക്കും സത്യത്തെ മറച്ചുവക്കുന്നത് അവരോടു ചെയ്യുന്ന ക്രൂരതയുമാകും.

സത്യത്തില്‍ നമ്മുടെ ബ്ലോഗ് സംവാദങ്ങളില്‍ വിശ്വാസത്തിനുവേണ്ടി നിലകൊള്ളുന്നവര്‍ വളരെ
നന്മ നിറഞ്ഞ സാധാരണ മനുഷ്യരാണ്.ഈ നന്മ അവര്‍ക്കു സിദ്ധിച്ചത് അതാതു മതങ്ങളില്‍ വിശ്വസിക്കുന്നതുകൊണ്ടാണെന്നു അവര്‍ തെറ്റിദ്ധരിക്കുന്നു.
മത ഗ്രന്ഥങ്ങളേയും ആചാര അനുഷ്ഠാനങ്ങളേയും ഇറുക്കിപ്പിടിച്ചുകൊണ്ട് മാതൃകാ സമൂഹ ജീവികളായി അഭിമാനപൂര്‍വ്വം തങ്ങള്‍ക്കു ലഭിച്ച പരിമിത ലോകത്ത്
വ്യാപരിച്ചുകൊണ്ടീക്കുംബോഴാണ് തങ്ങള്‍ക്കു കടക വിരുദ്ധമായ ചിന്തകളുള്ള യുക്തിവാദികളെ തങ്ങളുടെ ലോകത്തിന്റെ ആകാശവും,ഭിത്തികളും തറയും പൊളിച്ചടുക്കുന്നവരായി ഇവര്‍ക്ക് കാണേണ്ടി വരുന്നത്.
സ്വാഭാവികമായും വിശ്വാസിയുടെ ധാര്‍മ്മിക രോക്ഷമിളകും. അതേ ബൂലോകത്ത് സംഭവിക്കുന്നുള്ളു.

പൂണ്ണമായും അക്ഷരങ്ങളിലൂടെയുള്ള ആശയവിനിമയമായതിനാല്‍ ഈ സംവാദത്തിനിടക്ക്
എത്ര പരുഷമായി തര്‍ക്കിച്ചാല്‍ പോലും യാഥാര്‍ത്ഥ്യലോകത്ത് മനുഷ്യസ്നേഹത്താല്‍ ഒന്നാണെന്നു തിരിച്ചറിയാന്‍ കഴിയുന്ന ഈ രണ്ടു കൂട്ടരേയും പരസ്പ്പരം സംവാദങ്ങളില്‍ ഏര്‍പ്പേടാന്‍
പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്.അല്ലാതെ അനാവശ്യമായ ഭയത്തിന് അടിമപ്പെടുകയല്ല.

വിശ്വാസികള്‍ക്കും അവിശ്വസികള്‍ക്കും ഇതിനു രണ്ടിനുമിടയിലേക്ക് കൂറുമാറിയ :)സുകുമാരേട്ടനും
ചിത്രകാരന്റെ സ്നേഹം നിറഞ്ഞ അഭിവാദ്യങ്ങള്‍ !!!

എന്തായാലും നമ്മളെല്ലാം മന്യേമ്മാരാണ്.
ഒരമ്മ മക്കള്‍! പരസ്പ്പരം ലഭിക്കുന്ന അറിവുകള്‍
പങ്കുവക്കുന്നു എന്നത് നമ്മുടെ സാഹോദര്യത്തിന്റെ
തിരിച്ചറിവുകൊണ്ടാണ്; ശത്രുതയാലല്ല.

September 11, 2009 12:26 AM

Thursday, September 10, 2009

മനോഹരമായ നര്‍മ്മ കഥകള്‍

ചിത്രകാരന്‍ പൊതുവെ കഥകള്‍ വായിക്കാറില്ല. കഥകള്‍ മോശമായതുകൊണ്ടല്ല,നെറ്റില്‍ കയറാന്‍ ലഭിക്കുന്ന കുറഞ്ഞ സമയത്തിനുള്ളില്‍ പരമാവധി ബ്ലോഗുകള്‍ ഒന്ന് ഓടിച്ചു നോക്കാനുള്ള തിരക്കില്‍ ഒരു കഥക്കുള്ളില്‍ അകപ്പെട്ട് മറ്റു പോസ്റ്റുകള്‍
കാണാതെ വരുമല്ലോ എന്ന ചിന്ത സൃഷ്ടിക്കുന്ന അക്ഷമയാകാം. അല്ലെങ്കില്‍, ഇപ്പോഴത്തെ ചിത്രകാരന്റെ താല്‍പ്പര്യങ്ങള്‍,ചിന്തകള്‍ കഥകള്‍ വായിക്കാന്മാത്രം അനുയോജ്യമല്ലെന്നതുമാകാം.അതിനുപുറമേയാണ് കഥകള്‍ വായിക്കുംബോള്‍ കഥയുടെ ആദ്യ ഭാഗം എന്തായിരുന്നു എന്ന് മറന്നുപോകുന്ന ശ്രദ്ധക്കുറവോ,തന്മാത്രാരോഗമോ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ !

എന്നാല്‍, ഇയ്യിടെയായി ഒരു നര്‍മ്മ കഥാകാരന്റെ കഥകള്‍ അഗ്രഗേറ്ററില്‍ തടഞ്ഞാല്‍ ഉടന്‍ വായിച്ചു തീര്‍ക്കാനുള്ള ഒരു അഭിനിവേശം പ്രകടമായിരിക്കുന്നു. ഈ അഭിനിവേശം ചിത്രകാരനെത്തന്നെ അത്ഭുതപ്പെടുത്തുന്നു ! ഈ നര്‍മ്മ കഥാകാരനെ ചിത്രകാരന് നേരിയൊരു പരിചയം ഉണ്ടായിരുന്നെങ്കിലും ഈ പ്രിയ ദുഷ്ടന്‍ കഥ എഴുതുമെന്ന് സ്വപ്നത്തില്‍പ്പോലും പ്രതീക്ഷിച്ചിരുന്നില്ല :)
ഒരു ഭാഷാപ്രേമിയാണെന്നേ കരുതിയിരുന്നുള്ളു. എന്നാല്‍ ആളു ചില്ലറക്കാരനല്ല, നല്ല മുഴുത്ത നോട്ടുതന്നെയാണെന്ന് ഇപ്പോള്‍ ബോധ്യം വന്നിരിക്കുന്നു.പുറത്തു കാണിക്കുന്ന വിനയവും, മനോഹരമായ ചിരിയും കുപ്പിയുടെ അടപ്പേ ആകുന്നുള്ളു !
അകത്ത് കഥയുടെ കശ്മലന്‍ നുരഞ്ഞുപൊങ്ങി ഒളിഞ്ഞിരിക്കുന്നുണ്ട്. അതീവ കൈവഴക്കത്തോടേ,അനുവാചകനെ ഒഴുക്കുള്ള വെള്ളത്തില്‍ കുലുക്കി കഴുകി,കഥയുടെ അകത്തളത്തിലെ മേശയില്‍ വച്ച് തന്റെ രസം നുരയുന്ന കഥയുടെ വീഞ്ഞ് നിറച്ച് മൂടികൊണ്ട് വൃത്തിയായി അടച്ച് നിറഞ്ഞ മനസ്സോടുകൂടി മാത്രമേ ഈ ചങ്ങാതി നമ്മേ പുറത്തു വിടുന്നുള്ളു.

ബ്ലോഗില്‍ നര്‍മ്മ കഥയുടെ വീഞ്ഞ് അനധികൃതമയി വിതരണം നടത്തുന്നതിന്റെ പേരില്‍ ഈ ബ്ലോഗറെ അറസ്റ്റു ചെയ്ത് അഴിയെണ്ണിപ്പിക്കാന്‍ വല്ല വഴിയുമുണ്ടോ എന്ന് ചിന്തിക്കുകയാണ് ചിത്രകാരന്‍. ബ്ലോഗര്‍മാര്‍ക്കെതിരെ കേസുകൊടുക്കുന്നതില്‍ വിദഗ്ദരായ ബ്ലോഗാത്മാക്കളുടെ ഗുണ്ടാസേവനം തേടിയാലോ എന്നുപോലും ചിന്തിച്ചുപോകുന്നുണ്ട് ... അസൂയ കാരണം :)

അഭിവാദ്യങ്ങള്‍..... കുമാരന്‍ !!!! കുമാരന്റെ കുമാര സംഭവങ്ങളിലേക്കുള്ള ലിങ്ക് :മീനാക്ഷിയുടെ ക്യൂട്ടെക്സ്

Wednesday, September 9, 2009

“ബ്രാഹ്മണ്യത്തിന്റെ കോണക ചീളുകള്‍”

ബ്ലോഗര്‍ സത്യാന്വേഷിയുടെ ബ്ലോഗില്‍ എന്തുകൊണ്ട് ജാതി പറയുന്നു? എന്നൊരു പോസ്റ്റ് വായിച്ചു.
കുറെ ദിവസം മുന്‍പാ‍യിരുന്നു വായന. ഇപ്പോള്‍ അവിടെ ചെന്നപ്പോള്‍ കമന്റുകളുടെ ഒരു ഘോഷയാത്ര നടക്കുന്നു.
ജെയ് വിളിക്കാന്‍ സമയമില്ലാത്തതിനാല്‍ ഒരു അഭിവാദ്യമര്‍പ്പിച്ച് തിരികെപ്പോന്നു.
ചിത്രകാരന്‍ അവിടെ എഴുതിയ കമന്റുകള്‍ താഴെ സൂക്ഷിക്കുന്നു. സത്യാന്വേഷിയുടെ പോസ്റ്റിന്റെ ലിങ്ക് ഇവിടെ.

Blogger chithrakaran:ചിത്രകാരന്‍ said...

ജാതിവാദികളെക്കുറിച്ചുള്ള ചിന്തയും അഭിപ്രായവും ഒരു കുറവൊന്നുമല്ല.
ജാതി വാദികള്‍ക്ക് ആധിപത്യമുള്ള വേദികളില്‍ അത് അയൊഗ്യതയും സംസ്ക്കാരശൂന്യതയുമായി വിലയിരുത്തപ്പെടും എന്നത് നിലവിലുള്ള വ്യവസ്ഥിതിയെ പുരോഗമന ചിന്താഗതിക്കാര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നു എന്നതിനാലാണ്.
അത് സ്വാഭാവികമാണ്.
ജാതീയമായ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളുടെ സഹകരണ സംഘത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന പുരോഗമന ചിന്തയെ,...സത്യാന്വേഷികളെ എതിരാളികള്‍ പുവ്വിട്ട് പൂജിക്കില്ല.

ജാതി പറയലോ,ജാതി ചോദിക്കലോ,
ജാതിയില്‍ അഭിമാനിക്കലോ അല്ല കാര്യം.
ജാതീയമായി സമൂഹത്തെ ചൂഷണം ചെയ്യാന്‍ നടക്കുന്ന
സവര്‍ണ്ണ-ബ്രാഹ്മണ വിഷ ജീവിയെ അവന്റെ ജാതിവാലില്‍ തൂക്കിയെടുത്ത് തിരിച്ചറിയുക എന്നതാണ്
പ്രധാനം.അഭിമാനിക്കേണ്ടത് ശരിയായ ചരിത്രത്തിലാണ്. അല്ലാതെ ബ്രാഹ്മണന്‍ തള്ളയുടെ കൂടെ കിടന്നതിന് ബദലായി നല്‍കിയ കള്ള ചരിത്രത്തിലല്ല.അതിന്റെ ചരിത്രാവശിഷ്ടമായ സവര്‍ണ്ണജാതിപ്പേരിലുമല്ല. ബ്രാഹ്മണന്റെ വ്യഭിചാര ചരിത്രം പേറുന്ന ജാതിവാലുകളിലല്ല.
വര്‍മ്മ,നായനാര്‍,മേനോന്‍,നംബ്യാര്‍,നായര്‍,
മാരാര്‍,പൊതുവാള്‍,വാര്യര്‍,കുറുപ്പ്,പിള്ള,തംബി,കൊരങ്ങ്,ഹനുമാന്‍...
തുടങ്ങിയ ശൂദ്ര ജാതിപ്പേരുകളെല്ലാം പുരാതന മലയാളത്തില്‍ വേശ്യാ സന്തതികള്‍ക്കും അവരുടെ ആശ്രിതര്‍ക്കും ഹൈന്ദവജാതീയതയുടെ പ്രചാരകരും
പ്രായോക്താക്കളുമായിരുന്ന ബ്രാഹ്മണ്യം നല്‍കിയ കൂലി-സ്ഥാനപ്പേരുകളാണ് എന്ന് ചരിത്രം പറയുന്നു.
ചരിത്രം നശിപ്പിച്ച് ഇവന്മാരെയെല്ലാം തന്തയുള്ളവരാക്കനുള്ള ശ്രമം പണം കൊണ്ടും അധികാരം കൊണ്ടും സാധിക്കുമെന്ന് പ്രിന്റ് മീഡിയക്ക് സ്വാധീനമുള്ള കാലത്ത് ചിന്തിക്കാമായിരുന്നു.
എന്നാല്‍ ഇന്ന് നെറ്റിലൂടെ സത്യം പുനര്‍ജ്ജനിക്കുതന്നെ ചെയ്യും.

ഈ വൃത്തികെട്ട ചരിത്രമുള്ള ജാതി വാലുമായി ഇന്നും പഴയ കെട്ടുകഥയുടെ മാടംബിത്വം പേരിന്റെ പിന്നില്‍ പോലും അലങ്കരിച്ചു നടക്കുന്നവരെ അവരുടെ വേശ്യാ ചരിത്ര പാരംബര്യത്തിലൂടെ നോക്കിക്കാണാന്‍ , അതു ബ്ലോഗിലെങ്കിലും മുഖത്തുനോക്കി പറയാന്‍ മനുഷ്യത്വത്തെ സ്നേഹിക്കുന്നവര്‍ സത്യസന്ധത പുലര്‍ത്തുക.ജന്മിത്വത്തോടും,മാടംബിത്വത്തോടും,ബ്രാഹ്മണ്യ തൊഴുത്തിനോടും ചേര്‍ത്തുകെട്ടിയ മാനവികതയെ ശുദ്ധീകരിക്കാന്‍...വര്‍ഗീയതയെ നശിപ്പിക്കാനുള്ള വഴി...
ജാതിയതയെ നശിപ്പിക്കാനും അതുതന്നെയാണ്
നല്ല വഴി.

ചിത്രകാരന്റെ ആശംസകള്‍...!!!

30 August, 2009 12:27 PM
Blogger chithrakaran:ചിത്രകാരന്‍ said...

കൊള്ളാലോ....കര്‍ത്താവേ !!!
ഇതിലെ കമന്റെല്ലാം വായിക്കാന്‍ ഒരു ദിവസമെടുക്കും !

അതുകൊണ്ട് ചിത്രകാരന് പറയാനുള്ളത്
പറഞ്ഞ് സ്ഥലം വിടാം.

1) ജാതി ചോദിക്കുന്നതും,പറയുന്നതും,ജാതിയില്‍ അഭിമാനിക്കുന്നതും,ജാതിപ്പേര്‍ പേരിന്റെ വാലയി കൊണ്ടുനടക്കുന്നതും സങ്കുചിതത്വവും സ്വാര്‍ത്ഥതയും വര്‍ഗ്ഗീയതയും തന്നെയാണ്.അവര്‍ണ്ണനായാലും,സവര്‍ണ്ണനായാലും,
മറ്റെന്തെങ്കിലും ഇനമായാലും!

2)സാമൂഹ്യമോ,ശാസ്ത്രീയമോ ആയ പഠനത്തിന്റെ
ഭാഗമായോ വിഭാഗീയതയേയോ അസമത്വത്തേയോ
ഇല്ലാതാക്കുന്നതിനായോ മുന്നിട്ടിറങ്ങുന്നവര്‍ ജാതിയോ,മതമോ,മറ്റു സാമൂഹ്യ വേര്‍തിരിവുകളോ
അനുഭവിച്ചിട്ടുണ്ടോ എന്ന് ചോദിക്കുന്നതില്‍ തെറ്റില്ലെന്നു മാത്രമല്ല, അവര്‍ അതെല്ലാം കണക്കിലെടുത്തുതന്നെ സാമൂഹ്യ ഉദ്ദാരണം നടത്തേണ്ടതാണ്. ഇത്തരം സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു മുന്നിലോ സന്നദ്ധ സംഘങ്ങള്‍ക്കു മുന്നിലൊ എല്ലാ മനുഷ്യര്‍ക്കും തങ്ങളുടെ ചരിത്രത്തിലെ സ്ഥാനം ജാതി-മത പേരുകള്‍ ഉപയോഗിച്ചു രേഖപ്പെടുത്തുന്നതില്‍ സങ്കുചിതത്വമൊന്നും തോന്നേണ്ടതില്ല.അസമത്വത്തെ ഇല്ലാതാക്കാനുള്ള ശാസ്ത്രീയ മാര്‍ഗങ്ങളാണവ.

3) എന്നാല്‍ ... വര്‍ത്തമാന കാലത്തില്‍
തന്റെ പേരിന്റെ കൂടെ ജാതിപ്പേരു ചേര്‍ത്ത് അഭിമാനിച്ചു നടക്കുന്ന ചെറ്റകളേ ചെറ്റകളായി തന്നെ
സമൂഹം തിരിച്ചറിയേണ്ടിയിരിക്കുന്നു.
കാരണം ഗുരുതരമായ സാമൂഹ്യ മലിനീകരണം
നടത്തുന്ന സാമൂഹ്യ ദ്രോഹികളാണിവര്‍.
ഒന്നായി കാണേണ്ട സമൂഹത്തെ വീണ്ടും ജാതീയമായ
വിവേചനത്തിന്റേ ഭൂതകാലത്തേക്കു ഒരു ഫാഷനായി മടക്കികൊണ്ടുപോകാന്‍ പ്രയത്നിക്കുന്ന ഈ സങ്കുചിത മനസ്ക്കര്‍ ആധുനിക സംസ്ക്കാരത്തിന്റെ ശാപമാകുന്നു...
ഹഹഹ.... :)(ആരുടെയൊക്കെ ശാപമാണവോ ചിത്രകാരന്‍ സഹിക്കേണ്ടി വരിക... ഭഗവാനേ,പരമേശ്വരാ കാത്തോളണേ...)

ഈ ഒരു ചിത്രകാരന്റെ കാര്യം...!!!!
ജാതി വാലുകള്‍ പഴയകാല വേശ്യാസന്തതികളുടെ
അധികാര മുദ്രകളല്ലേ ?...സ്ഥാന ചിഹ്നങ്ങളല്ലേ ???
വേശ്യാവൃത്തി നിര്‍ത്തിയില്ലേ...,
എന്നാല്‍,അധികാര മുദ്ര ഉപേക്ഷിക്കേണ്ടതുണ്ടോ ???!!!! അപൂര്‍വ്വമായ പ്രതാപത്തിന്റെ തെളിവുകളല്ലേ ബ്രാഹ്മണ്യത്തിന്റെ ആ കോണക ചീളുകള്‍ >>>>.....
പേരിനു പുറകില്‍ ചേര്‍ക്കുന്ന ജാതിപ്പേരുകളെ
“ബ്രാഹ്മണ്യത്തിന്റെ കോണക ചീളുകള്‍”
എന്ന് ന്വാം ഇതിനാല്‍ നാമകരണം ചെയ്തിരിക്കുണു.

-എല്ലാവരേയും മനുഷ്യരായി മാത്രം കാണാന്‍ ആഗ്രഹിക്കുന്ന നിങ്ങളുടെ സ്വന്തം സഹോദരനായ ചിത്രകാരന്‍.

9 September, 2009 8:32 PM

Sunday, September 6, 2009

മമ്മുട്ടിയും ബാര്‍ബര്‍ ബാലനും !

ശ്രീനിവാസന്റെ കഥപറയുംബോള്‍ എന്ന സിനിമയിലെ ഷൌരപ്രവീണനായ ബാര്‍ബര്‍ ബാലന്റെ മറ്റൊരവതാരമായി
ബൂലോകത്തെ ബെര്‍ളി തോമസിനെ കാണേണ്ടി വന്നതില്‍ ഒരു ബ്ലോഗ് എഴുത്തുകാരനെന്ന നിലയില്‍ ചിത്രകാരന്‍ ലജ്ജിക്കുന്നു.
ച്ഛെ ഛെ....എന്തെടോ ബെര്‍ളി..., കുറച്ചെങ്കിലും ആത്മാഭിമാനമൊക്കെ വേണ്ടേ ഒരു ബ്ലോഗ് എഴുത്തുകാരന് !!!

മമ്മുട്ടിക്ക് മലയാളം ബ്ലോഗ് എഴുത്തുപകരണത്തെക്കുറിച്ചും, അല്ലറ ചില്ലറ സംശയ നിവാരണ സഹായത്തിനുമായി പലപ്രാവശ്യം
കൊച്ചിയിലെ സിനിമാസെറ്റുകളിലും മറ്റുമായി ബെര്‍ളി മമ്മുട്ടിയെ മുഖം കാണിക്കുകയുണ്ടായെന്നും,മമ്മുട്ടിയുടെ ബ്ലോഗാവതാരത്തിന് സാക്ഷ്യം വഹിക്കാന്‍ ബെര്‍ളിക്ക് ഭാഗ്യമുണ്ടായെന്നതും സന്തോഷകരം തന്നെ !!!

പക്ഷേ,ഈ വക സഹായങ്ങളൊക്കെ ചെയ്യുംബോഴും, അടുത്ത് ധാരാളം കസേര ഒഴിഞ്ഞു കിടന്നിട്ടും ഒന്നിരിക്കാന്‍ തോന്നാത്തത്
എന്തുകൊണ്ട് എന്നാണ് ചിത്രകാരനെ അത്ഭുതപ്പെടുത്തുന്നത്. വിനീത വിധേയനായ ഒരു ആരാധകന്‍ മാത്രമായി ബ്ലോഗിലെ താരമെന്നും,പുലിയെന്നുമൊക്കെ വിശേഷിപ്പിക്കപ്പെടുന്ന കലശലായ ബ്ലോഗ് എഴുത്തുകാരന്‍ ബാര്‍ബര്‍ ബാലനേക്കാള്‍ തരം താണ അടിമ വേഷം കെട്ടുന്നത് എന്തുകൊണ്ട് എന്നാണ് ചിത്രകാരന്‍ ചിന്തിക്കുന്നത്. ഈ ചിന്ത കേവലം ബെര്‍ളി തോമസ് എന്ന ഒരു ബ്ലോഗ് എഴുത്തുകാരനായ മലയാളിയെ പരിഹസിക്കാനുള്ള കാരണമായല്ല, നമ്മുടെ മൊത്തത്തിലുള്ള അടിമബോധത്തിന്റെ ഉദാഹരണമായാണ് ചിത്രകാരന്‍ നോക്കിക്കാണുന്നത്.

മമ്മുട്ടിക്കും, മോഹന്‍ലാലിനും, ഷാരൂക്ക് ഖാനും, അമിതാബ് ബച്ചന്മാര്‍ക്കും താര രാജാവാകണമെന്ന പ്രഫഷണല്‍ താല്‍പ്പര്യങ്ങളുണ്ടാകുക സ്വാഭാവികമാണ്.രാഷ്ട്രീയക്കാരന്‍ അവിഹിതമായി അധികാരത്തില്‍ പിടിമുറുക്കാനായി അണികളുടേയും കൊട്ടേഷന്‍ സംഘങ്ങളുടേയും ആശ്രിതവൃന്ദത്തെ സൃഷ്ടിക്കുന്നതുപോലെ സിനിമാതാരങ്ങള്‍ക്ക് താരങ്ങളായി നിലനില്‍ക്കാന്‍ സിനിമാ അസ്വാദകരായ അടിമകള്‍ ആവശ്യമാണ്.അതിനുവേണ്ടി അവര്‍ നിര്‍മ്മിക്കുന്ന താരപ്രഭ തിരിച്ചറിയാന്‍ ഒരു ജേണലിസ്റ്റുകൂടിയായ ബ്ലോഗിലെ എഴുത്തുകാരനു കഴിയുന്നില്ലെങ്കില്‍ ബ്ലോഗുകൊണ്ടുള്ള ഗുണം നാസ്തിയെന്നെ പറയാനാകു.
ഇത്തരം ലജ്ജാശൂന്യമായ താരാരാധന ബാര്‍ബര്‍ ബാലനോട് ശുപാര്‍ശചെയ്ത് താരരാജാവിനെ കാണാന്‍,തൊടാന്‍,സംസാരിക്കാന്‍... കൊതിക്കുന്ന ബുദ്ധിശൂന്യരും അടിമ മനസ്സുള്ളവരുമായ സമൂഹത്തെയാണ് നമുക്ക് കാണിച്ചു തരുന്നത്. മണ്ണെണ്ണ വിളക്കും,ഇയ്യാം പാറ്റകളുമായി ചുരുങ്ങിപ്പോകുന്ന ഇരുണ്ടസമൂഹത്തിന്റെ ആഘോഷത്തിലേക്കാണ് താര രജാക്കന്മാര്‍ സമൂഹത്തെ ക്ഷണിക്കുന്നത്.

മനുഷ്യരെ മനുഷ്യരായി കാണാന്‍ തിരിച്ചറിവു നല്‍കുന്ന സ്വതന്ത്ര മാധ്യമമായി വികസിക്കേണ്ട ബ്ലോഗ് സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളുടെയും, അടിമത്വത്തിലും താഴേക്ക് കുനിഞ്ഞു നില്‍കൂന്ന ആരാധനയുടെ ആഘോഷമാക്കിത്തീര്‍ക്കാനുള്ള നമ്മുടെ
ശീലത്തെ തൊട്ടുകാണിക്കാന്‍ ശ്രമിച്ചതാണ് ചിത്രകാരന്‍.
ഈ ഉദാഹരണത്തില്‍ പരാമര്‍ശ വിധേയരായ മമ്മുട്ടിയോടോ ബെര്‍ളിയോടോ ചിത്രകാരനു വിരൊധമൊന്നുമില്ല :)
ബെര്‍ളിയുടെ മമ്മുട്ടി സീതരാമയ്യര്‍ പോസ്റ്റിലേക്കുള്ള ലിങ്ക്.