Sunday, August 15, 2010

ശാന്ത ടീച്ചറുടെ മോഹപ്പക്ഷി ഭൂലോകത്ത് പറക്കാനാരംഭിച്ചു !

മനുഷ്യന്റെ ഇച്ഛാശക്തിക്ക് തടസ്സങ്ങളില്ല...പരിമിതികളും ! ശാന്ത കാവുമ്പായി തന്റെ മോഹപ്പക്ഷിയുടെ ചിറകടിയൊച്ചയിലൂടെ സാക്ഷ്യപ്പെടുത്തുന്നത് മനുഷ്യന്റെ ഇച്ഛാശക്തിയുടെ കരുത്തുതന്നെയാണ്...വ്യക്തി വികാസത്തിന്റെ അനന്ത സാധ്യതകളും !!!

പലപ്പോഴും നാം നമ്മുടെ കഴിവുകളല്ല ഉപയോഗിക്കുന്നത്. അന്യന്റെ ദൌര്‍ബല്യങ്ങളാണ്. അന്യന്റെ ദൌര്‍ബല്യങ്ങളിലൂടെയാണ് നാം ആകാശത്തോളം വളരാന്‍ കൊതിക്കുന്നത്. അല്ലെങ്കില്‍ ആകാശത്തെ നമ്മളിലേക്ക് താഴ്ത്തിക്കെട്ടാന്‍ കൊതിക്കുന്നത് !!! നാം വളര്‍ന്നില്ലെങ്കിലും അന്യന്‍ തളര്‍ന്നാല്‍ നിശ്ചേതനായിരുന്നാല്‍ പോലും അഭിമാനിക്കത്തക്ക സാമൂഹ്യ സാന്നിദ്ധ്യമായി ഗണിക്കപ്പെടും എന്ന ന്യായമാണ് നമ്മുടെ സമൂഹത്തില്‍ പ്രചാരത്തിലുള്ള മാന്യ ജീവിത വിജയ രീതി. ഈ നിഷേധാത്മക തത്വശാത്രത്തിന്റെ മുട്ടത്തോടു ഭേദിച്ചാണ് ശാന്താകാവുമ്പായി മോഹപ്പക്ഷിയായി ആകാശത്തിലേക്ക് ഉയരുന്നത്.

ഈ വികാസത്തെ പെണ്ണത്വത്തിന്റെ സംവരണ സീറ്റില്‍ ഒതുക്കാതിരിക്കുക. മനുഷ്യ മനസ്സിന്റെ ശക്തിയാര്‍ജ്ജിക്കുന്ന വ്യക്തിവികാസമായി , വ്യക്തിയുടെ നേട്ടമായി സ്വന്തം കാലില്‍ നില്‍ക്കാനനുവദിക്കുക. സ്ത്രീ-പുരുഷ പക്ഷങ്ങളിലേക്ക് ചാരിവച്ചില്ലെങ്കിലും കരുത്തുള്ള ഇച്ഛാശക്തി ഉറച്ചു നില്‍ക്കുകതന്നെ ചെയ്യും.

ബ്ലോഗര്‍ ശാന്താ കാവുമ്പായിക്കും, അവരുടെ കവിതാ സമാഹാരമായ മോഹപക്ഷികള്‍ക്കും ചിത്രകാരന്റെ സ്നേഹാശംസകള്‍ !!!

മലയാള ബൂലോഗത്തെ പ്രശസ്ത ബ്ലോഗറായ ശാന്താ കാവുമ്പായിയുടെ 30 ബ്ലോഗ് കവിതകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ആദ്യ പുസ്തക സമാഹാരം മോഹപ്പക്ഷിയായി ഇന്ന്, 2010 ആഗസ്ത് 14 ന് 12 മണിക്ക് (പോസ്റ്റ് ബട്ടണ്‍ ക്ലിക്കിയത് രാത്രി 12 കഴിഞ്ഞായതിനാല്‍ പബ്ലിഷ് ഡേറ്റ് വ്യത്യാസമുണ്ടാകും.)തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി മണമ്പൂര്‍ രാജന്‍ ബാബു പ്രകാശനം ചെയ്യുന്ന ധന്യമായ ചടങ്ങില്‍ ചിത്രകാരനും പങ്കെടുത്തു. ചിത്രകാരന്റെ ക്യാമറയില്‍ കുരുങ്ങിയ കുറച്ചു പ്രകാശത്തിന്റെ നിശ്ചല ഓര്‍മ്മകള്‍ താഴെ പങ്കുവക്കുന്നു.

പ്രവേശന കവാടം
ചിട്ടയോടെ...
നല്ലൊരാള്‍ക്കൂട്ടമുണ്ട്
ബ്ലോഗര്‍ ഹാറൂണ്‍

സാധു ഗ്രൂപ്പ് ഉടമ പി.പി.വിനോദ്
പി.പി.ലക്ഷ്മണന്‍
സുനില്‍ കുമാര്‍ ...
അപ്പോള്‍ ചടങ്ങു തുടങ്ങാം
മക്കളെ... എല്ലാവരും ബ്ലോഗ് തുടങ്ങിന്‍ !!
 പുസ്തകങ്ങള്‍ സമ്മാനിച്ചുകൊണ്ട് അതിഥികളെ സ്വീകരിക്കാന്‍ തയ്യാറായി നില്‍ക്കുന്ന കുട്ടികളും, ആങ്കറും.

ബൂലോഗത്തുനിന്നുള്ള മൂന്നു ബ്ലാക്ക് കാറ്റുകള്‍ ജാഗരൂഗരായി നില്‍ക്കുന്നു
മോഹപ്പക്ഷിയുടെ ധന്യ നിമിഷങ്ങള്‍.... ശാന്ത ടീച്ചര്‍ വേദിയില്‍
സ്വാഗതം...
മോഹപ്പക്ഷിയുടെ ചിറകടി ശബ്ദം...
മണമ്പൂര്‍ രാജന്‍ ബാബു ... ബൂലോകത്തിന്റെ തീരത്ത് ... ബൂലോകത്തേക്ക് എങ്ങനെ...എവിടെ ഇറങ്ങണം....
സമ്പന്നമായ സദസ്സ്
ഈ ബ്ലോഗ് എന്താണെന്ന് ഇനിയും മനസ്സിലായില്ല... കുറച്ചുപേരെങ്കിലും മനസ്സിലാക്കാതിരിക്കില്ല.
ബൂലോകം ഒന്നു സ്ക്രീനില്‍ പ്രൊജ്ക്റ്റ് ചെയ്ത് കാണിച്ചുകൊടുക്കാമായിരുന്നു...

കെ.പി.എസ്,മിനി ടീച്ചര്‍,കുമാരസംഭവം

മലപ്പുറം ബ്ലോഗ് സമൂഹത്തിന്റെ പ്രതിനിധികള്‍ -തണലും,കൊട്ടോട്ടിയും കണ്ണൂരിലെ സംഭവത്തോടൊപ്പം
മിനി ടീച്ചര്‍,  കുമാരഗുരു, ഗള്‍ഫിലേക്ക് വിമാനം ചാര്‍ട്ടര്‍ ചെയ്യുന്ന തണല്‍ ,നോംബുമുറിയാതിരിക്കാന്‍ ഉമിനീരിറാക്കാതിരിക്കുന്ന കൊട്ടോട്ടിക്കാരന്‍
തണലിനും,കൊട്ടോട്ടിക്കാരനും വയറുനിറയെ കടലുകാണിച്ചുകൊടുത്ത പിശുക്കന്‍ കുമാരന്റെ സൂത്രം യാത്രികനുമുന്നില്‍ ആടി അവതരിപ്പിക്കുന്നു
യാത്രികനും കുടുംബവും
വിജയകുമാര്‍ ബ്ലാത്തൂര്‍ കശ്മലന്മാരുടെ മുന്നില്‍
കൈരളി ബുക്ക് സ്റ്റാള്‍ മോഹപ്പക്ഷി വിപണിയിലിറക്കുന്നു
എഞ്ചിനീയര്‍ മധുകുമാര്‍ പ്രഫഷണലാണ്. താല്‍ക്കാലിക പന്തലില്‍ ഫാനുകള്‍ പൂത്തു നില്‍ക്കുന്ന തൂണുകള്‍
ശാന്തടീച്ചറുടെ സഹോദരന്‍ എഞ്ചിനീയര്‍ മധുകുമാര്‍, പുത്രി.
ചിത്രകാരന്റെ മകള്‍... അശ്വതിയെപ്പോലെ..ചിത്രകാരന്‍  അങ്കിളിന്റെ വക ഒരു ഫോട്ടോ മോള്‍ക്ക് .

Friday, August 13, 2010

സ്ത്രീയെ പര്‍ദ്ദയില്‍ കെട്ടിപ്പൊതിയുന്നതാര് ???

മുകളില്‍ മാതൃഭൂമി വാര്‍ത്ത. താഴെ മനോരമ വാര്‍ത്ത. 13.8.10

പര്‍ദ്ദ അന്തസ്സിന്റേയും,കുലീനതയുടേയും,സ്വാതന്ത്ര്യത്തിന്റേയും സുരക്ഷിത വസ്ത്രമാണെന്ന് നാം ഏറെക്കുറെ വിശ്വസിക്കാന്‍ നിര്‍ബന്ധിതരാണ്. കാരണം അതണിയുന്ന സ്ത്രീകള്‍ വരിവരിയായി നിന്ന് തത്തമ്മേ പൂച്ച പൂച്ച എന്ന താളത്തില്‍ അക്ഷരവടിവോടെ പര്‍ദ്ദയുടെ സുരക്ഷിതത്വവും, സ്വാതന്ത്ര്യവും,മഹത്വവും,ഇസ്ലാം മതം സ്ത്രീക്കു നല്‍കുന്ന പരിപാവന സ്ഥാനവും ഉരുവിട്ടുകൊണ്ടിരിക്കുംബോള്‍ നമുക്കവരെ കാര്‍ക്കശ്യത്തോടെ വസ്തുത ബോധ്യപ്പെടുത്താന്‍ അവകാശമില്ല. അവരുടെ വിശ്വാസത്തെ വിശ്വാസമായി മാനിക്കാനെ നിവൃത്തിയുള്ളു. നമ്മുടെ സഹോദരിയെ ദാര്‍ഷ്ട്ര്യം കൊണ്ട് കണ്ണീരണിയിക്കാനല്ലല്ലോ നാം മനുഷ്യരെ ഒന്നടങ്കം ഒന്നായി കാണുന്നത്.

പര്‍ദ്ദ എന്ന ഇസ്ലാമിക വര്‍ഗ്ഗീയതയുടെ യൂണിഫോം ഏറെ വിമര്‍ശിക്കപ്പെടാതെ സ്ത്രീകളുടെ വസ്ത്രശീലത്തിലൂടെ സമൂഹത്തിനകത്തേക്ക് വിഭാഗീയതയേയും ഇസ്ലാമിക മത വൈരത്തിന്റെ വിഷബീജങ്ങളേയും ഒളിച്ചു കടത്തുമ്പോഴും നമ്മുടെ സഹോദരിമാരോടുള്ള സ്നേഹാധിക്യത്താല്‍ നമുക്ക് കണ്ണടക്കേണ്ടി വരുന്നു. കാരണം അതു സ്ത്രീയാണ്. നമ്മുടെ സമൂഹത്തിന്റെ ഭാവിയേയും, സാസ്ക്കാരികതയേയും ഗര്‍ഭത്തിലേന്തുന്നവള്‍ ! സംസ്കൃത ചിത്തരുടെ ഈ ദൌര്‍ബല്യം മനസ്സിലാക്കിയാണ് മത പൌരോഹിത്യം വിശ്വാസത്തിന്റെ ഉറക്ക ഗുളികകളും, മയക്കുമരുന്നുകളും, സ്ത്രീകളെ സൂക്ഷിക്കാന്‍ എല്‍പ്പിക്കുന്നത്.... സ്ത്രീകളെ വാഹകരാക്കി സമൂഹത്തിലേക്ക് വര്‍ഗ്ഗീയതയുടെ വിഷബീജങ്ങള്‍ കുത്തിവക്കുന്നത്. പര്‍ദ്ദ ഇസ്ലാമികേതരമായ സമൂഹങ്ങളിലേക്ക് സ്ത്രീയിലൂടെ കടത്തിവിടുന്ന മതത്തിന്റെ വര്‍ഗ്ഗീയ സ്വത്വബോധം പേറുന്ന ശക്തിയേറിയ സ്ത്രീവിരുദ്ധ ചിഹ്നമാണ്...മനുഷ്യത്വ വിരുദ്ധ ചിഹ്നമാണ്. ഈ സത്യം ബോധ്യപ്പെടാന്‍ 30 വര്‍ഷങ്ങല്‍ക്കുമുന്‍പ് പര്‍ദ്ദയിടാതിരുന്നിട്ടും കേരളത്തിലെ മുസ്ലീം ജനതക്ക് അതിനുമുന്‍പുള്ള നൂറ്റാണ്ടുകള്‍ വംശനാശ ഭീഷണിയൊന്നുമില്ലാതെ,ഇവിടത്തെ ഭൂരിപക്ഷം വരുന്ന അവര്‍ണ്ണ ജനതയേക്കാള്‍ മികച്ച മാന്യ സാമൂഹ്യ സ്ഥാനത്തോടെ തീണ്ടലും തൊടീലുമില്ലാതെ ജീവിക്കാനായിരുന്നു എന്ന വസ്തുത ഓര്‍ത്താല്‍ മതിയാകും.

ഇന്നത്തെ(13.8.10)മാതൃഭൂമി മനോരമ പത്രങ്ങളില്‍ പര്‍ദ്ദ ധരിക്കാത്തതിന്റെ പേരില്‍ കാസര്‍ഗോഡുള്ള ഒരു പെണ്‍കുട്ടിയെ അയല്‍പ്പക്കക്കാരും,ബന്ധുക്കളുമടങ്ങിയ മത സദാചാര പോലീസ് നിരന്തരം ദ്രോഹിക്കുന്നതിനെതിരെ ഹൈക്കോടതി ഇടപെട്ട് പോലീസ് സംരക്ഷണം നല്‍കിയതിനെക്കുറിച്ച് വാര്‍ത്ത വായിച്ചു. സ്വന്തം ഇഷ്ടപ്രകാരം വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം പോലും അനുവദിക്കാത്ത മത ഭീകരന്മാരുടെ സദാചാരപ്പോലീസുള്ള ഇസ്ലാം മത സമൂഹത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ സ്ത്രീയെ പര്‍ദ്ദയില്‍ കെട്ടിപ്പൊതിയുന്നവര്‍ക്കെതിരെ ശബ്ദമുയര്‍ത്തണമെന്ന് ചിത്രകാരന്‍ മനുഷ്യത്വത്തിന്റേയും, വ്യക്തി സ്വാതന്ത്ര്യത്തിന്റേയും പേരില്‍ അഭ്യര്‍ത്ഥിക്കുന്നു. പൊതുവെ പിന്നോക്കം നില്‍ക്കുന്ന മുസ്ലീം സമൂഹത്തിന്റെ പുരോഗമനത്തിലേക്കുള്ള പ്രതീക്ഷയായ ഒരു പെണ്‍കുട്ടിയെ അവളുടെ നേട്ടത്തിന്റേയും കഴിവിന്റേയും പേരില്‍ അഭിനന്ദിക്കാനും, അവളില്‍ അഭിമാനിക്കാനും മുതിരാതെ പര്‍ദ്ദക്കകത്ത് കെട്ടിപ്പൊതിഞ്ഞ് അടുക്കളയുടെ അട്ടത്ത് വെക്കാനുള്ള ശ്രമം അപലപനീയമാണ്. മുസ്ലീം സമൂഹത്തില്‍ നിന്നും വ്യക്തി സ്വാതന്ത്ര്യബോധമുള്ള സ്ത്രീകളും യുവാക്കളും ധാരാളമായി പുറത്തുവരട്ടെ എന്ന് ചിത്രകാരന്‍ ആശംസിക്കുന്നു.
മത പൌരോഹിത്യത്തിന്റേയും സദാചാരപോലീസിന്റേയും ഇരുണ്ട കാരാഗ്രഹങ്ങളില്‍ നിന്നും സമൂഹത്തെ മോചിപ്പിക്കേണ്ട കടമ
യുവജനങ്ങാളുടേതു തന്നെയാണ്... മത മൂരാച്ചികളുടേതല്ല !!!

Saturday, July 24, 2010

ബ്രാഹ്മണ ജനതപാര്‍ട്ടിയുടെ താലീബാനിമുഖം !

ഇന്നത്തെ (24.7.10)മാതൃഭൂമി ഒന്നാം പേജ് വാര്‍ത്ത മുകളില്‍.
താഴെ രാഷ്ട്രദീപിക വാര്‍ത്ത.
സനാതന ഹിന്ദു മതത്തിന്റെ കാവല്‍ പോരാളികളും ഇന്ത്യയിലെ ഒരേയൊരു രാജ്യസ്നേഹമുള്ള കൂട്ടക്കാരുമായ ഔദ്ദ്യോഗിക സവര്‍ണ്ണ ഹൈന്ദവ രാഷ്ട്രീയ കക്ഷിയായ ബ്രാഹ്മണ ജനത പാര്‍ട്ടിയുടെ പൊന്നോമന ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ശ്രീ ശ്രീ നരേന്ദ്ര മോഡി തിരുവടികളുടെ വിശ്വസ്ത ശിക്ഷ്യനും ഗുജറാത്ത് ആഭ്യന്തര മന്ത്രിയുമായ ശ്രീ ശ്രീ ശ്രീ അമിത് ഷാ പരശുരാമാവതാരം ഹൈന്ദവ സാമ്രാജ്യത്തിനു വീതിയും നീളവും കൂട്ടുന്നതിന്റെ ഭാഗമായി നടത്തിയ പരിപാവനമായ നരബലികള്‍ വ്യാജ ഏറ്റുമുട്ടലാണെന്ന് ആരോപിച്ചുകൊണ്ട് സി.ബി.ഐ.കള്ളക്കേസില്‍ കുടുക്കി ദ്രോഹിക്കുന്നതിനെതിരെ സര്‍വ്വമാന ഹിന്ദുക്കളും എന്തുകൊണ്ട് പ്രതിഷേധിക്കുന്നില്ല, ഒരു ഫ്രീഡം പരേഡെങ്കിലും നടത്താന്‍ മുതിരുന്നില്ല എന്ന് .... ചിത്രകാരന്‍ അത്ഭുതപ്പെടുകയാണ്.!!! ഭാരതമെന്നും ബി.ജെ.പി എന്നും കേട്ടാല്‍ നമ്മുടെ ചോര തിളക്കാത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലല്ലോ പടച്ചോനെ ..പടച്ചോനെ...!!!

പണ്ട് ക്ഷത്രിയരുടെ(സത്യത്തില്‍ ബൌദ്ധ ബന്ധമുള്ളവരുടെ) കുലം മുടിക്കാനായി വെണ്മഴുവുമായി ഇറങ്ങി തന്റെ തള്ളയുടെ ചങ്കുതന്നെ വെട്ടി റിഹേഴ്സലു നടത്തിയ ബ്രാഹ്മണ ഇറച്ചി വെട്ടുകാരന്‍ ദൈവമായ പരശുരാമനാണെന്നു തോന്നുന്നു ലോകത്തിലെ ആദ്യ താലിബാനി. ആ മൊഴന്ത് ദൈവത്തിന്റെ പാത പിന്തുടരുന്ന ബ്രാഹ്മ്മണ ജനതാ പാര്‍ട്ടിയുടെ പരിവാരങ്ങള്‍ ഇസ്ലാമിക വര്‍ഗ്ഗീയതയെ പര്‍വ്വതീകരിക്കുന്നതിനും, ഊതിക്കത്തിക്കുന്നതിനും നടത്തുന്ന വ്യാജ ഭീകരതയും ,വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും ഇന്ത്യന്‍ മതേതര ജനതയുടെ ധാര്‍മ്മിക മൂല്യങ്ങളില്‍ സംശയത്തിന്റെ കരിനിഴല്‍ വീഴ്ത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ... സി.ബി.ഐ.യും, കോടതിയും നടത്തിയിരിക്കുന്ന കുറ്റവാളികളായ ഹിന്ദു വര്‍ഗ്ഗീയ ഭ്രാന്തന്മാര്‍ക്കെതിരെയുള്ള നിയമ നടപടി അഭിമാനകരമായിരിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരു ഡി.ഐ.ജി.യും എസ്.പിയുമടക്കം അഞ്ച് ഐ.പി.എസ്.ഓഫീസര്‍മാരും 13 പോലീസുകാരും അറസ്റ്റിലായി, വിവിധ ജയിലുകളില്‍ കഴിയുകയാണ് എന്ന യാഥാര്‍ത്ഥ്യം നമ്മുടെ നീതി ന്യായ വ്യവസ്ഥിതിയെക്കുറിച്ചും, അന്വേഷണ ഉദ്ദ്യോഗസ്തരുടെ കരുത്തിനെക്കുറിച്ചും മതിപ്പുളവാക്കുന്നു.
ഈ ഉശിര് നമ്മുടെ അഭയയുടെ കൊലപാതകികളായ അച്ഛന്മാരേയും അച്ചികളേയും ഇരുംബഴിക്കുള്ളിലാക്കുന്നതിലും സി.ബി.ഐ ക്ക് പ്രകടിപ്പിക്കാന്‍, ഇറ്റാലിയന്‍ ഗാന്ധി കനിഞ്ഞനുവദിച്ചിരുന്നെങ്കില്‍... എന്നാശിച്ചു പോകുന്നു.

Wednesday, July 21, 2010

കണ്ടല്‍ പാര്‍ക്ക് മോശമാണോ ?

ചിത്രകാരന്‍ കണ്ടല്‍ പാര്‍ക്കില്‍ പോയിട്ടില്ലെങ്കിലും, കണ്ടല്‍ പാര്‍ക്ക് എന്ന ആശയത്തോട് വളരെ താല്‍പ്പര്യമുള്ളയാളാണ്. മറ്റൊന്നും കൊണ്ടല്ല, നമ്മുടെ പുഴയും, കായലും,നീര്‍ത്തടങ്ങളും,കാടുകളും,കടല്‍ തീരവും നിയന്ത്രണത്തോടെയെങ്കിലും അടുത്തറിയാനും , തദ്ദേശിയരായ ജനങ്ങള്‍ക്ക് തങ്ങളുടെ പൈതൃക സ്വത്തിനെക്കുറിച്ച് ബോധമുള്ളവരാകാനും, ആ സമ്പത്ത് അഭിമാനപൂര്‍വ്വം ഉത്തരവാദിത്വത്തോടെ വിനിയോഗിച്ച് ജീവിക്കാനും അവസരം ലഭിക്കുക എന്നത് പുരോഗമനപരമായ ജനങ്ങളുടെ അവകാശമാണ്. അത് ആത്മാഭിമാനപരമാണ്, ദേശസ്നേഹപരമാണ്.

കെട്ടിടങ്ങള്‍ പണിയരുത്, പുഴ നികത്തിയെടുക്കരുത്, ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കരുത്,
റോഡുകള്‍ നിര്‍മ്മിക്കരുത്, ജലം മലിനമാക്കരുത്, കണ്ടല്‍ ക‍ാട് നശിക്കാനിടവരരുത്. കണ്ടലല്ലാതെ മറ്റൊരു സസ്യവും അവിടെ വച്ചുപിടിപ്പിക്കരുത് തുടങ്ങിയ നിബന്ധനകളോടെ ഒരു കണ്ടല്‍ പാര്‍ക്ക് വളപട്ടണം പുഴയുടെ
തീരത്ത് പ്രവര്‍ത്തിക്കുന്നതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല. അതുമാത്രമല്ല, സമുദ്രത്തിന്റേയും പുഴയുടേയും തീരങ്ങള്‍ക്ക് കരുത്തു പകരുന്ന കണ്ടല്‍ വനങ്ങള്‍ക്ക് പൊതു ജനങ്ങള്‍ക്കിടയില്‍ അന്തസ്സുപകരുന്ന കൃത്യം കൂടിയാണ് കണ്ടല്‍ പാര്‍ക്ക് എന്ന ആശയം.

ഇത്രയും പറയുന്നതുകൊണ്ട്, എല്ലാ കണ്ടല്‍ വനപ്രദേശത്തും പാര്‍ക്ക് തുടങ്ങണമെന്ന് അര്‍ത്ഥമില്ല. ഒരു രണ്ടു ശതമാനം കണ്ടല്‍ കാടെങ്കിലും നമുക്ക് ജനോപയോഗത്തിനായി നിയന്ത്രണത്തോടെ വിട്ടുകൊടുക്കാനായാല്‍ ഭാവനാശാലികളായ സംരഭകര്‍ക്ക് കണ്ടല്‍ പാര്‍ക്കു പോലുള്ള ആശയങ്ങള്‍ നടപ്പാക്കാനും,
നാടിന്റെ മുഖസൌന്ദര്യം വര്‍ദ്ധിപ്പിക്കാനും കഴിയും. ഇത്തരം കണ്ടല്‍ പാര്‍ക്കുകളില്‍ നിന്നും മറ്റു ബോട്ടു ജട്ടികളില്‍ നിന്നും ബോട്ട് സര്‍വ്വീസുകളും , ഉല്ലാസ നൌകകളും നമ്മുടെ ജലാശയങ്ങളിലേക്ക് യഥേഷ്ടം പ്രവര്‍ത്തിപ്പിക്കാനായാല്‍ പ്രാദേശിക ടൂറിസവും അന്തര്‍ദ്ദേശീയ ടൂറിസവും നമ്മുടെ സ്വന്തം ഉടമസ്തതയില്‍ തന്നെ വികസിപ്പിക്കാവുന്നതാണ്. അതല്ലാതെ, നമ്മുടെ പൈതൃക സ്വത്തുകളിലൊന്നും തൊട്ടുപോകരുത് എന്നുപറയുന്നത് പ്രകൃതിയുടെ വരദാനങ്ങള്‍ വേസ്റ്റിട്ട് നശിപ്പിച്ച് മുനിസിപ്പല്‍ ഓടപോലെ ജീര്‍ണ്ണിപ്പിച്ച് നശിപ്പിക്കുന്നതു പോലെ പ്രകൃതിവിരുദ്ധതയും ബുദ്ധിശൂന്യതയുമാണ്.
വളപട്ടണം പുഴയോരത്തെ കണ്ടല്‍ പാര്‍ക്ക് സ്ഥാപിച്ചിരിക്കുന്നത് പട്ടികജാതിക്കാരായ പാവപ്പെട്ട ജനങ്ങളുടെ ഭൂമി കബളിപ്പിച്ച് തട്ടിയെടുത്താണെന്ന് ഒരു ശ്രുതികേട്ടു. അതുശരിയാണെങ്കില്‍ വളരെ മോശം തന്നെ !കാരണം, അവര്‍ തൊണ്ടു ചീയിക്കാനായി വളരെക്കാലമായി ഉപയോഗിച്ചുവരുന്ന സ്ഥലത്താണെന്നു തോന്നുന്നു ഈ പാര്‍ക്ക്. അവര്‍ക്ക് പാര്‍ക്കിന്റെ നടത്തിപ്പില്‍ മതിയായ ഉടമസ്തതയോ പ്രാതിനിധ്യമോ നല്‍കാതെയാണ് പാര്‍ട്ടിയുടെ സൊസൈറ്റി ഈ സ്ഥലത്ത് പാര്‍ക്ക് സ്ഥാപിച്ചതെങ്കില്‍ അതിന്റെ ശാപം പാര്‍ട്ടിതന്നെ അനുഭവിക്കണം. കാരണം, പേരിനെങ്കിലും തൊഴിലാളി പാര്‍ട്ടിയാണല്ലോ !!!

പാപ്പിനിശ്ശേരി ഇക്കോ ടൂറിസം സൊസൈറ്റിയുടെ നല്ലൊരാശയം പാര്‍ട്ടി ദാര്‍ഷ്ട്ര്യത്തിന്റെ രക്തസാക്ഷിയായി അടച്ചുപൂട്ടേണ്ടി വന്നിരിക്കുന്നു എന്നത് പാര്‍ട്ടിയെ സംബന്ധിച്ച് പരിഹാസ്യമായ സ്ഥിതിവിശേഷമാണ് കാഴ്ച്ചവച്ചിരിക്കുന്നത്. അധികാരത്തിലേറുബോഴെങ്കിലും തങ്ങള്‍ കേരളത്തിലെ മുഴുവന്‍ ജനങ്ങളേയും പ്രതിനിധീകരിക്കുന്ന ഉത്തരവാദിത്വ ബോധമുള്ളവരാകേണ്ടതാണെന്ന് ഈ പൊട്ടന്മാരുടെ പാര്‍ട്ടിക്കു തോന്നാറില്ല.
തങ്ങളുടെ പണച്ചാക്കുകളും,മാടംബികളുമായ പാര്‍ട്ടി ഉടമകളും, അടിമത്വ ബോധം പേറുന്ന പാര്‍ട്ടി ഭക്തശിരോമണികളായ അണികളും ഒഴിച്ച് മറ്റെല്ലാ ജനവിഭാഗവും അന്യരാണെന്ന പ്രകടമായ വേര്‍ത്തിരിവ് പാര്‍ട്ടിയുടെ ഉടമസ്തതയിലുള്ള എല്ലാ ബിസിനസ്സ് സംരഭങ്ങളിലും കാണാവുന്നതാണ്. ജനങ്ങളെ വാലാട്ടി വര്‍ഗ്ഗം തിരിച്ച് വേര്‍ത്തിരിക്കുന്ന സംങ്കുചിതത്വം !
വല്ലവനും, തന്റെ ആശയത്തിന്റെ ബലത്തില്‍ പടുത്തുയര്‍ത്തുന്ന സംരഭത്തെ നാടിന്റെ വികസനമായി കണ്ട് അഭിനന്ദിക്കാതെ, ആ സംരഭത്തെ മാടംബിത്വം കൊണ്ട് വെടക്കാക്കി തനിക്കാക്കുന്ന പരിയാരം മെഡിക്കല്‍ കോളേജ് പിടിച്ചെടുക്കല്‍ മോഡല്‍ നീതിബോധമുള്ള പാര്‍ട്ടി അഭിമുഖീകരിക്കേണ്ടി വരാവുന്ന സ്വാഭാവികമായ ഒരു ദുര്യോഗമാണ് കണ്ടല്‍ പാര്‍ക്കിനും സംഭവിച്ചിരിക്കുന്നത്.

ഈ മാടമ്പി ദാര്‍ഷ്ട്ര്യത്തിന്റെ പാര്‍ട്ടിവായ് നാറ്റത്തിനപ്പുറം കണ്ടല്‍ പാര്‍ക്കിന് തീരദേശസംരക്ഷണ നിയമത്തിന്റെ (സി.ആര്‍.സെഡ്) കുരുക്കില്‍ കുടുങ്ങാനുള്ള സാധ്യതയൊന്നുമുണ്ടായിരുന്നില്ല. കണ്ടല്‍ കാട്ടിനുള്ളില്‍ പ്രകൃതി സൌഹാര്‍ദ്ദമായ രീതിയില്‍ പക്ഷിക്കൂടുകള്‍ പോലെ നിര്‍മ്മിച്ചിരിക്കുന്ന എടുപ്പുകള്‍ കലാപരമാണെന്നു മാത്രമല്ല , അഭിനന്ദനീയമായ സൌന്ദര്യബോധത്തിന്റേയും, ക്രിയാത്മകശേഷിയുടേയും പ്രായോഗികമായ വിനിയോഗമാണ് .
പാപ്പിനിശ്ശേരി ഇക്കോ ടൂറിസം സൊസൈറ്റിയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട ക്രിയാത്മകമായ ആശയമായ കണ്ടല്‍ പാര്‍ക്കിന് അനുയോജ്യമായ രൂപം നല്‍കിയ പ്രതിഭകളെ ചിത്രകാരന്‍ അഭിനന്ദിക്കുന്നു.
സത്യത്തില്‍ കണ്ടല്‍ പാര്‍ക്ക് കോണ്‍ഗ്രസ്സുകാര്‍ക്കും അനുകരണീയമായ ആശയമാണ്... സി.ആര്‍.സെഡ്. നിയമങ്ങള്‍ ഇക്കാര്യത്തില്‍ ഓലപ്പാമ്പ് മാത്രമാണ്. നാടിന്റെ വികസനത്തെ വഴിമുടക്കുന്ന ജനവിരുദ്ധമായ കക്ഷി രാഷ്ട്രീയ ബോധമാണ് നിരോധിക്കപ്പെടേണ്ടത്.

ഏഷ്യാനെറ്റില്‍ ജൂലായ് 20 നു കാണിച്ച കണ്ടല്‍ പാര്‍ക്കിന്റെ ചില ദൃശ്യങ്ങള്‍ ചിത്രകാരന്‍ താഴെ സൂക്ഷിച്ചുവക്കുന്നു.











നശിപ്പിക്കപ്പെട്ട സുല്‍ത്താന്‍ കനാല്‍ കാണുക !!! ജനം നിത്യ ജീവിതത്തിന്റെ ഭാഗമായി ഉപയോഗിക്കേണ്ടതും, വൃത്തിയോടെ സൂക്ഷിക്കപ്പെടേണ്ടിയിരുന്നതുമായ പുഴയുടെ ഒരു കൈവഴി ഇങ്ങനെ നശിപ്പിക്കുന്നതിന് നമുക്കൊരുമനസ്ഥാപവുമില്ല !!!
മനോരമയുടെ വാര്‍ത്തയും ചിത്രവും. ഇതും കണ്ണൂരില്‍ തന്നെ !

Friday, July 2, 2010

പെരളശ്ശേരി ക്ഷേത്രക്കുളം

അടുത്തകാലത്ത് പുനരുദ്ധരിച്ച പെരളശ്ശേരി ക്ഷേത്രക്കുളത്തെക്കുറിച്ച് ധാരാളം പത്രവാര്‍ത്തകളും അഭിപ്രായങ്ങളും കുറച്ചുകാലമായി കേള്‍ക്കുകയും കാണുകയും ചെയ്യുന്നു.കണ്ണൂരില്‍ നിന്നും എട്ടോ പത്തോ കിലോമീറ്റര്‍ മാത്രം ദൂരെയുള്ള ഈ വിശേഷപ്പെട്ട കുളം കാണാനായി ജൂണിലെ ഒരു ഞായറാഴ്ച്ച നീക്കിവച്ചു.ചെങ്കല്ലുകൊണ്ട് വളരെ ഭംഗിയായി നിര്‍മ്മിച്ച വലിയൊരു കല്‍പ്പണപോലുള്ള ആഴമുള്ള കുളം ! കുളം നേരില്‍ കണ്ടപ്പോള്‍ ചിത്രകാരന് അത്രക്കങ്ങ് പിടിച്ചില്ല ! കുളത്തിന്റെ കെടപ്പുകണ്ടിണ്ട് കൊളത്തിനു ശ്വാസം മുട്ടുന്നുണ്ടായിരിക്കുമോ എന്നൊരു തോന്നല്‍ !!! സുബ്രഹ്മണ്യക്ഷേത്രത്തിനു മുന്നില്‍ മതിലുകെട്ടിത്തിരിച്ച നിലയില്‍ ഞെങ്ങി ഞെരുങ്ങി വിമ്മിഷ്ടപ്പെട്ട് കുത്തിക്കൊള്ളിച്ചതുപോലുണ്ട് കൊളത്തിന്റെ നിര്‍മ്മിതി. പട്ടണ പ്രദേശങ്ങളില്‍ നാലു സെന്റു സ്ഥലത്ത് അതിരുകള്‍ നിറഞ്ഞുനില്‍ക്കുന്ന രണ്ടുനില വീടുകള്‍ നിര്‍മ്മിച്ചിരിക്കുന്നതുപോലെ ഇത്ര വലിയൊരു കുളം അവിടെ അധികപറ്റായി തോന്നി.കുളത്തില്‍ എത്ര വെള്ളം താണാലും താഴെവരെ ഒതുക്കുകളിറങ്ങി കുളിക്കാനിറങ്ങാം എന്ന സൌകര്യവും ഉത്തരമലബാറില്‍ കാണപ്പെടുന്ന മനോഹരമായ കുളത്തിന്റെ പൊതുവായ ശില്‍പ്പസൌന്ദര്യവും തെല്ലും മുനയും പൊട്ടാതെ സൂക്ഷിച്ചുവക്കാനാണ് കുളം നിര്‍മ്മിച്ചവര്‍ ശ്രദ്ധിച്ചിരിക്കുന്നത്.അങ്ങനെ ഒരു നാടിന്റെ അഭിമാനകുളമായി പെരളശ്ശേരി അംബലക്കുളം ഇവിടെ സസുഖം കഴിഞ്ഞുകൂടുന്നു. ശിവേട്ടന്റെ മൂത്തമോന്‍ സുബ്രഹ്മണ്ണ്യന്‍ കുട്ടിയാണ് പെരളശ്ശേരി ക്ഷേത്രത്തിലെ താമസക്കാരന്‍.
ക്ഷേത്രത്തിനകത്തുകയറാന്‍ ചെരിപ്പഴിക്കുകയും,ഷര്‍ട്ടഴിക്കുകയും ചെയ്യണമെന്ന പഴയ ഹിന്ദു മാടംബി നിയമം പൂര്‍വ്വാധികം ശക്തമായി ആചരിച്ചുവരുന്നതിനാല്‍ ചിത്രകാരന്‍ ക്ഷേത്രത്തില്‍ കയറാന്‍ കൂട്ടാക്കിയില്ല.
സുബ്രഹ്മണ്യനു വേണമെങ്കില്‍ ചിത്രകാരനെ വീട്ടില്‍ വന്ന് മുഖം കാണിക്കാം. അതും അശേഷം നിര്‍ബന്ധമില്ല.
കുളം കാണാന്‍ വരുന്ന ആള്‍ എന്തിന് സുബ്രഹ്മണ്യന്‍ കുട്ടിയുടെ വീട്ടില്‍ കയറണം !!!
ചിത്രകാരന്‍ മൊബൈല്‍ ക്യാമറയില്‍ നട്ടുച്ചനേരത്തെ കുളം പകര്‍ത്തിയെടുത്തു.(നോക്കിയ 3710 ഫോള്‍ഡ് ആണ് ക്യാമറ ഫോണ്‍.കുഴപ്പമില്ലെന്ന് തോന്നുന്നു.അഡ്ജസ്റ്റുമെന്റുകളോന്നും പിടിയില്ലാത്തതിനാല്‍ വെറുതെ ഞെക്കിയെടുത്ത പടങ്ങളാണ്.) അവ താഴെ പോസ്റ്റുന്നു:
ക്ഷേത്രത്തേയും കുളത്തേയും വേര്‍ത്തിരിക്കുന്ന ജയിലുപോലുള്ള
മതിലിനു മുകളിലൂടെ കുളത്തിലേക്ക് എത്തിനോക്കിയെടുത്ത പടം.
താഴെവരെ ഒതുക്കുകളിറങ്ങി കുളിക്കുകയും നീന്തുകയുമൊക്കെ ചെയ്യാവുന്ന
ഈ ആഴമുള്ള കുളം കുട്ടിക്കാലത്ത് ഏറെ സമയം ചിലവിട്ടിട്ടുള്ള
പാംബും കോണിയും കളിയെയാണ് ചിത്രകാരനെ ഓര്‍മ്മിപ്പിച്ചത്.

കുളത്തിന്റെ പ്രവേശനമാര്‍ഗ്ഗത്തില്‍ നിന്നൊരു കാഴ്ച്ച.
വെള്ളം പം‌മ്പ് ചെയ്യാനുള്ള കുഴലുകളാണെന്നു തോന്നുന്നു
വെളുത്ത ഒരു റിബ്ബണ്‍ പോലെ കാണപ്പെടുന്നത്.
കുളത്തിനു മുകളിലായി കാണപ്പെടുന്നതാണ് സുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ മേല്‍ക്കൂര
പെരളശ്ശേരി സുബ്രഹ്മണ്യ ക്ഷേത്രം ... പ്രവേശന വഴി.
ക്ഷേത്രത്തിന്റെ പ്രവേശന ദ്വാരത്തില്‍ ഒരു കമ്മ്യൂണിസ്റ്റ് ഭക്തരേ വഴിതടയുന്നത്
അപ്പോഴാണ് ശ്രദ്ധിച്ചത്. പ്രൈവറ്റ് ബസ്സിലെ കിളി സ്ത്രീ യാത്രക്കാരെ ഞെക്കി പരിശോധിച്ച്
ബസ്സില്‍ കയറ്റുന്നറ്റുന്നതുപോലെ ... വഴിതടയുന്ന ഒരു കമ്മ്യൂണിസ്റ്റോ ക്രിസ്തുമസ്സ് അപ്പൂപ്പനോ... ???
ഹിന്ദുമതമൊക്കെ ജനിക്കുന്നതിനു മുന്‍പ് , കേരളത്തില്‍ ദൈവത്തിന്റെ പ്രതിപുരുഷനായി
ഭക്തരെ അനുഗ്രഹിക്കുകയും, പ്രശ്ന പരിഹാര നിര്‍ദ്ദേശങ്ങളുമായി ആശ്വസിപ്പിക്കുകയും
ചെയ്തിരുന്ന ഒരു പരംബരയുടെ വര്‍ത്തമാന കണ്ണിയായ ഒരു തെയ്യമോ വെളിച്ചപ്പാടോ..
ഭക്തരെ വാളും പരിചയും കയ്യിലേന്തി ശാന്തിയുടെ ഒരു തണലു സൃഷ്ടിച്ചുകൊണ്ട് അനുഗ്രഹിക്കുന്ന തിരക്കിലാണ്.
ദൈവം(തെയ്യം)ചിത്രകാരനെ എടം കണ്ണിട്ടു നോക്കുന്നുണ്ട്... ഭഗവാനേ,, രക്ഷിച്ചോണേ !!!
പാവം സ്ത്രീകള്‍...!!! ദൈവത്തിന്റെ വാക്കുകള്‍ക്കായി കാത്തിരിക്കുന്നവര്‍ !
ചിത്രകാരന്റെ പടമെടുപ്പ് ദൈവത്തിന്റെ സഹായി
നിരീക്ഷിക്കുന്നുണ്ട്...
സ്ഥലം വിടുന്നതാണ് ബുദ്ധി.

കണ്ണൂരിലേക്ക് മടങ്ങുന്ന വഴിയിലാണ് ഒരു വയലില്‍ സ്റ്റേജു പോലുള്ള തറ ശ്രദ്ധിച്ചത്.
തറക്കടുത്ത് ഒരു കര്‍ഷകന്‍ ഞാറു നടുന്നുമുണ്ട്.
കൊളം മാത്രമല്ല തറയുടെ പടവും സംഘടിപ്പിക്കണമല്ലൊ.
ചിത്രകാരന്‍ വയലിലേക്കിറങ്ങി.
ഇതു കൃഷിക്കാരനായ കിട്ടേട്ടന്‍. കൃഷ്ണന്‍ എന്നു പേരുള്ളവരെയാണ് കണ്ണൂരില്‍ കിട്ടേട്ടനെന്ന്
ജനം സ്നേഹപൂര്‍വ്വം വിളിക്കുന്നത്. ഉത്സവമില്ലാത്ത കാലത്ത് കിട്ടേട്ടന്‍ വയല്‍ പാട്ടത്തിനെടുത്ത്
കൃഷിയിറക്കുകയാണ്.

മാവിലക്കാവിലെ പ്രശസ്തമായ അടിയുത്സവത്തോടനുബന്ധിച്ചുള്ള
ചടങ്ങിന്റെ ഭാഗമായുള്ള ചെംങ്കല്ലില്‍ പണിത ഒരു ആറാട്ടു തറയാണിത്.
കാര്യം വ്യക്തമായറിയാനും അനുഭവിക്കാനും ഉത്സവകാലത്തു തന്നെ വരേണ്ടിവരും.
അടുത്ത അടിയുത്സവത്തില്‍ ബാക്കി ചിത്രങ്ങളും
വിവരണങ്ങളും പൂര്‍ത്തിയാക്കാമെന്ന്
പ്രതീക്ഷിക്കാം.