Friday, October 26, 2007

മനോരമയില്‍ മോഡിയുടെ നരസിംഹാവതാര ചിത്രം

മനോരമയുടെ ഇന്നത്തെ ഒന്നാം പേജിലെ ചിത്രം(26-10-07)

നരേന്ദ്ര മോഡിയുടെ നരസിംഹാവതാരത്തിന്റെ കഥകളാണ് ഇന്നും ഇന്നലേയുമായി നമ്മുടെ മനസ്സിലെ നന്മയെ മതിച്ചുകൊണ്ടിരിക്കുന്നത്. മനോരമാ പത്രത്തില്‍ മോഡിയുടെ കൂട്ടക്കൊലയുടെ ഭീകരത ഓര്‍മ്മിപ്പിക്കുന്ന ചിത്രങ്ങള്‍ അതര്‍ഹിക്കുന്ന പരിഗണനയോടെ പ്രസിദ്ധീകരിച്ചിരിക്കുന്നു. തെഹല്‍ക്കയുടെ ധീരമായ പത്രപ്രവര്‍ത്തനത്തിന്റെ ചിത്രം:മാധ്യമം പത്രം(26-10-07)

ഫലമായി മറനീക്കി പുറത്തുവന്ന സത്യങ്ങളെ അത് എത്ര ഭയപ്പെടുത്തുന്നതാണേങ്കിലും അംഗീകരിക്കാനും,ബഹുമാനിക്കാനും,അപലപിക്കാനും, മാനുഷികതയില്‍ അല്‍പ്പമെങ്കിലും വിശ്വസിക്കുന്നവര്‍ക്ക് ബാധ്യതയുണ്ട്.

വര്‍ഗീയത ഒരു മോഡിയുടെ മാത്രം പ്രത്യേകതയല്ലെന്നും,അത് ഒരു വിഷമായി സമൂഹത്തിന്റെ അടിഞ്ഞുകൂടിയിരിക്കുന്നത് ഒരു സാമൂഹ്യ വിപത്താണെന്നും മനസ്സിലാക്കാതെ നാം ഇനിയും മുന്നോട്ടു പോകുന്നത് ഭാവി ദുരന്തപൂര്‍ണ്ണമാക്കുമെന്ന് വിവേകമുള്ളവരെങ്കിലും മനസ്സിലാക്കുകയും തുറന്നു പറയുകയും ചെയ്യേണ്ടിയിരിക്കുന്നു.മോഡിക്കും അയാളുടെ നരഭോജികളായ കൂട്ടാളികള്‍ക്കും പരമാവധി ശിക്ഷ ലഭിക്കുകതന്നെ വേണം.
പക്ഷേ ,അതുകൊണ്ടായില്ല. അഹിംസയിലൂന്നിയ ഇന്ത്യന്‍ ബഹുജനത്തിന്റെ സാംസ്കാരികതയില്‍ ബ്രാഹ്മണ്യം ആധിപത്യത്തിനായി ശ്രവിപ്പിക്കുന്ന വര്‍ഗീയ വിഷ ഗ്രന്ഥികള്‍ കണ്ടെത്തി ,അത് നിഷ്ക്കരുണം നശിപ്പിക്കുകതന്നെ വേണം.

ബ്രഹ്മണ ജനതാ പാര്‍ട്ടിയില്‍ ബ്രഹ്മണ വര്‍ഗ്ഗീയതയുടെ സാന്ദ്രത വളരെ കൂടുതലാണെന്നതു നേരാണ്.അതുകൊണ്ടാണ് മോഡിമാര്‍ ബ്രഹ്മണ ജനതാപാര്‍ട്ടിയില്‍ നിന്നും ജനിച്ചുകൊണ്ടിരിക്കുന്നത്. നമ്മുടെ വിപ്ലവ പാര്‍ട്ടികളില്‍ ബംഗാളിലൊക്കെ ബ്രഹ്മണരുടെ അയ്യരുകളിയല്ലേ? ഇവറ്റകള്‍ സാമൂഹ്യ നവോദ്ധാന പ്രസ്ഥാനങ്ങളെ സ്നേഹപൂര്‍വ്വം താലോലിച്ച് നക്കിക്കൊല്ലുന്നവരാണെന്ന് നാം അറിയുന്നില്ലല്ലോ ഭഗവാനെ!!!

ഇന്ത്യ മുഴുവന്‍ പടര്‍ന്ന് ജ്വലിച്ചു കയറേണ്ടിയിരുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ഇന്ത്യയില്‍ അധികാരത്തിന്റെ വട്ടച്ചൊറികള്‍ മാത്രമായി ഒതുങ്ങിയതിനു പിന്നില്‍ സി.പി എമ്മിന്റെ വിപ്ലവാചാര്യനായ ഇ.എം.എസ്സിന്റ് ബ്രഹ്മണ ബുദ്ധി എത്ര കുടിലമായാണു പ്രവര്‍ത്തിച്ചിട്ടുണ്ടാകുക? ഈ ബ്രഹ്മണരെയെല്ലാം കുറച്ചുകാലത്തേക്ക് അധികാരത്തിന്റെ രാഷ്റ്റ്രീയ സ്ഥാനമാനങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തിയില്ലെങ്കില്‍ നമ്മുടെ നാടിനെ ഇവര്‍ പാക്കിസ്ഥാനോ,ഇറാക്കോ ആക്കിത്തീര്‍ക്കുമെന്നു തന്നെയാണ് ചിത്രകാരന്റെ തോന്നല്‍.
നമുക്കു പരിചയമുള്ള നല്ലവരായ കേരള ബ്രഹ്മണരെ നോക്കി ബ്രഹ്മണ്യത്തിനു വിഷമില്ലെന്നു പറയുന്നവരാണ് നാമെല്ലാം.സത്യമായിരിക്കാം ... കേരള ബ്രഹ്മണരില്‍ ഭൂരിഭാഗവും ,മുസ്ലീങ്ങളിലെ തങ്ങള്‍മാരെപ്പോലെ ബുദ്ധ ജൈന പുരോഹിതരുടെ പിന്മുറക്കാരോ,നമ്മുടെ നാട്ടിലെ പറയ-ചെറുമ വിഭാഗത്തില്‍നിന്നും ബ്രഹ്മണ്യത്തിലേക്ക് ഭീഷണിയാലോ,പ്രീണനത്താലോ ആനയിക്കപ്പെട്ടവരോ ആയിരിക്കണം.
ചിത്രകാരന്‍ തന്റെ ഡയറിക്കുറിപ്പുകളിലെ ആനുകാലികത ഉറപ്പുവരുത്താന്‍ ഓരോ കുറിപ്പുകളിടുന്നതാണ് . ഇതിന്റെ കെട്ടും മട്ടുംവികലമായിരിക്കാം.

Wednesday, October 24, 2007

കളറിങ്ങ് മത്സരം !!




സ്കൂളില്‍ നിന്നും മടങ്ങി വരുന്ന കുട്ടികള്‍ രക്ഷിതാക്കള്‍ക്ക് ഇടക്കിടെ നല്‍കുന്ന ചില കുറിമാനങ്ങളിലൊന്നാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. കുട്ടികളെക്കൊണ്ട് പേരിന് അവര്‍ പ്രിന്റു ചെയ്തു നല്‍കുന്ന ചിത്രത്തില്‍ കളര്‍ ചെയ്യിപ്പിച്ച് ...നമ്മുടെ പിഞ്ചുകുഞ്ഞുങ്ങളെ നിറങ്ങളുടെ ലോകത്തിലൂടെ വര്‍ണ്ണത്തുംബികളായി പാറിപ്പറത്താന്‍ വേണ്ടി കഷ്ടപ്പെടുന്ന ഈ അതി വിരുതന്മാര്‍ക്ക് ഒരോ കുട്ടിയില്‍ നിന്നും കേവലം 25 രൂപ മാത്രം മതി. സംസ്ഥന തലത്തില്‍ അത് എത്ര ലക്ഷവും കോടിയുമാകും എന്ന് കണക്കുകൂട്ടി നോക്കുക.സ്കൂളിലെ അധ്യാപകര്‍ക്ക് കമ്മീഷന്‍ നല്‍കി നടത്തുന്ന ഇത്തരം പണകൊയ്ത്തു ഉത്സവങ്ങളെ തിരിച്ചറിയുക. പങ്കെടുക്കുന്ന എല്ലാകുട്ടികള്‍ക്കും പാര്‍ട്ടിസിപ്പേറ്ററി സര്‍ട്ടീഫിക്കറ്റും,സ്കൂളിനും,ജില്ലക്കും,സംസ്ഥാനത്തിനും സമ്മാനമഴയും നല്‍കുമെന്ന് വാഗ്ദാനം ചെയ്യുന്ന സംഘാടകര്‍ കാണിക്കുന്ന കച്ചവട ബുദ്ധി നമ്മുടെ സ്കൂള്‍ അധികൃതര്‍ അനുവധിച്ചുകൊടുക്കുന്നതില്‍ പ്രധിഷേധിക്കേണ്ടിയിരിക്കുന്നു.

Tuesday, October 9, 2007

ഗ്രീറ്റിങ്ങ്സ് കാര്‍ട്ടൂണ്‍


മാത്രുഭൂമി പത്രത്തില്‍ 1990ലോ 91ലോ ചിത്രകാരന്‍ എഴുതിയ ഗ്രീറ്റിങ്ങ്സ് കാര്‍ഡിനെക്കുറിച്ചുള്ള ഒരു ലേഖനത്തിന് ചിത്രകാരന്‍ തന്നെ വരച്ച കാര്‍ട്ടൂണ്‍ ഇലസ്ട്രേഷനാണിത്. വ്യാപാരി ഉപഭോക്താവിനെ ആശംസിക്കാനായി ഗ്രീറ്റിങ്ങ്സ് കാര്‍ഡുകളുമായി ഓടിനടക്കുന്ന രംഗം... സാദ്ധ്യത എന്നൊക്കെ പറയാം! കുറേക്കാലം കാര്‍ട്ടൂണ്‍ വരക്കാതിരുന്ന് പിന്നീട് വരക്കുംബോളുണ്ടാകുന്ന ശൈലീ മാറ്റം പ്രകടമായുള്ളതിനാല്‍ ഇതിലെ കാര്‍ട്ടൂണ്‍ ശൈലി വളരെ ആനന്ദം നല്‍കിയിരുന്നു.
ഈ കാര്‍ട്ടൂണ്‍ വരച്ചത് പേപ്പറിനു പകരം ലിത് ഫിലിമ്മിലാണെന്നാണ് ഓര്‍മ്മ.
ആവശ്യത്തിനു പ്രതിഫലം ലഭിക്കാതെ പ്രശസ്തിക്കുമാത്രം വരക്കുന്നതില്‍ താല്‍പ്പര്യമില്ലാത്തതിനാല്‍ പിന്നീട് കാര്യമായൊന്നും വരച്ചില്ല... (ചില പരസ്യങ്ങള്‍ക്കുവേണ്ടിയല്ലാതെ)

ഈ കാര്‍ട്ടൂണ്‍ ഇലസ്ട്രേഷന്‍ പ്രസിദ്ധീകരിച്ച മാത്രുഭൂമി ലേഖനം ഇവിടെ ഞെക്കിയാല്‍ കാണാം.

Thursday, October 4, 2007

അതിമനോഹരമായ മരണം !



ഒരു മനുഷ്യന്‍ മരിക്കുന്നതിനെ അതിമനോഹരമെന്ന് വിശേഷിപ്പിക്കുന്നത് ക്രൂരതയായി തോന്നാം. തന്റെ ജീവിതത്തിന്റെ അവസാന ശ്വാസംവരെ മാനവികതക്കുവേണ്ടി ഊര്‍ജ്ജ്വസ്വലതയോടെ സംസാരിച്ച എം.എന്‍.വിജയന്‍ മരണത്തെ പുല്‍കിയത് അതിമനോഹരമായാണ്.

ഭാഗ്യവാന്‍ !!!

ഇത്തരം ഒരു മരണം കൊതിപ്പിക്കുന്ന സൌന്ദര്യമുള്ളതാണ്.

ജീവന്റെ അവസാന ശ്വാസംവരെ ഉപയോഗിച്ച് നമുക്കു പറയാനുള്ളതെല്ലാം പറയാനും, ചെയ്യാനുള്ളതെല്ലാം ചെയ്യാനും കഴിയുകയെന്നതുതന്നെയാണ് ജീവിത സായൂജ്യം.

അത്യപൂര്‍വ്വമായ ആ യോഗം വിജയന്‍ മാഷിനു ലഭിച്ചു... ധന്യമാണ് ആ ജീവിതം.


ഇന്നലെ ഉച്ചക്ക് ഏതാണ്ട് 12.30 ന് അപ്രതീക്ഷിതമായും,നാടകീയമായും വിജയന്‍ മാഷ് മരിക്കുന്നത് ടിവിയിലൂടെ കേരളം കണ്ടു. ആ ശരീരത്തില്‍നിന്നും അവസാനത്തെ ജ്വാലയും അക്ഷരങ്ങളായി പൂര്‍ത്തിയായ വാക്കുകളായി വജ്രരൂപം‌പൂണ്ട ആശയങ്ങളായി പുറത്തുവരുന്ന ദൃശ്യം ഒരിക്കലും മറക്കാനാകാത്ത അനുഭവമായി. “ശബ്ദം ബാക്കിയുണ്ടെങ്കില്‍ അതു പുറത്തു പറയണമെന്നു പറഞ്ഞ മഹാനാണ് എം എന്‍ വിജയന്‍" കാരണം നമ്മളെല്ലാം ശബ്ദം എങ്ങിനെ വിഴുങ്ങാം എന്നു പഠിച്ചവരും ,പ്രയോഗിക്കുന്നവരുമായതിനാല്‍ ആ വാക്കുകള്‍ക്ക് ആഴമുള്ള ആന്തരാര്‍ഥമുണ്ട്.


കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എന്ന പഴയ മാലാഖയുടെ പൊയ്‌മുഖത്തിനു പിന്നിലെ സ്ഥാപിതതാല്‍പ്പര്യങ്ങളുടെ വര്‍ത്തമാനകാലത്തെ പിശാചിനെ നമുക്കു ചൂണ്ടിക്കാണിച്ചു തരാനാണ് അവസാന നിമിഷങ്ങളില്‍ വിജയന്മാഷ് തന്റെ ജീവശ്വാസം ഉപയോഗിച്ചത് എന്ന വസ്തുത നമ്മുടെ ചിന്തകളേയും, നിലപാടുകളേയും ജ്വലിപ്പിക്കേണ്ടതാണ്.


മരണം ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണെന്നു പറയുന്നത് തികഞ്ഞ പൈങ്കിളിത്തമാകും. (ഒരു ചാനല്‍ അങ്ങിനെ വിശേഷിപ്പിക്കുനതുകണ്ടു). എന്നാല്‍ ജീവിതത്തിന്റെ അവസാന ശ്വാസം വരെ ജീവിതം ഒരു രാഷ്ട്രീയപ്രവര്‍ത്തനമാണെന്ന് ജീവിച്ചു തെളിയിച്ച നമ്മുടെ നാടിന്റെ ദാര്‍ശനിക ആചാര്യന്‍ തന്നെയാണ് വിജയന്‍ മാഷ്. ശ്രീനാരായണ ഗുരുവില്‍ നിന്നും വളര്‍ന്നു നില്‍ക്കുന്ന കേരളത്തിന്റെ വര്‍ത്തമാന മാനവികതയുടെ ഉഗ്ര തേജസ്സാണ് വിജയന്‍ മാഷിന്റെ ഉള്ളടക്കം.


അദ്ദേഹത്തിനു പറ്റിയ ചെറിയൊരു പിശക് വ്യക്തി ബന്ധ്ങ്ങളുടെ പേരില്‍ വഹിച്ച ചില സ്ഥാനമാനങ്ങള്‍ മാത്രമായിരിക്കും. ആ ഗ്രഹണത്തില്‍നിന്നും അദ്ദേഹത്തിനു പുറത്തുവരാനായി എന്നത് അദ്ദേഹത്തിന്റെ സൂര്യതേജസ്സിന്റെ മഹത്വം തന്നെയാണ്. വിജയന്‍ മാഷെപ്പോലുള്ള ഒരു ചിന്തകന്‍ മസിലും,പണപ്പെട്ടിയും താങ്ങി നടക്കുന്ന രാഷ്ട്രീയക്കാരന്റെ പിറകേ നടക്കേണ്ടവനായിരുന്നില്ല. രാഷ്ട്രീയത്തിനു ലക്ഷ്യബോധം നല്‍കാന്‍ പ്രാപ്തനായിരുന്ന അദ്ദേഹത്തെ രാഷ്ട്രീയത്തിനു മുന്നില്‍ നടക്കാന്‍ അനുവദിക്കാനുള്ള സംസ്കാരം ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കുണ്ടായില്ല എന്നതില്‍ ലജ്ജിക്കുക.


ചിത്രകാരന് പിണറായിയുടെ അനുശോചന സന്ദേശം വായിച്ച് ചിരി വന്നു.

“നല്ല കലാലയ അദ്ധ്യാപകനായിരുന്നു അദ്ധേഹം”
......................................................................................................................
ഫോട്ടോ കടപ്പാട്: കേരള കൌമുദി പത്രം 4-10-07


Wednesday, October 3, 2007

മാതൃഭൂമി ഊതി വലുതാക്കുന്ന ബൂലോകം?


മാത്രുഭൂമി പത്രം കഴിഞ്ഞവര്‍ഷം ഇതേ കാലത്തു പ്രസിദ്ധീകരിച്ച സണ്‍‌ഡേ സപ്ലിമെന്റിലെ ലേഖനം വായിച്ചാണ് അന്നു തന്നെ ഒരു ബ്ലൊഗ് ഉണ്ടാക്കി ചിത്രകാരന്‍ ഈ ബൂലോകത്ത് എത്തിപ്പെട്ടത്. ഇപ്പോള്‍ മാത്രുഭൂമി ആഴ്ച്ചപ്പതിപ്പും ബ്ലൊഗുകളെക്കുറിച്ച് ഒരു കവര്‍ സ്റ്റോറി പ്രസിദ്ധീകരിച്ചുകൊണ്ട് ബ്ലൊഗ് എന്ന ജനാധിപത്യ മാധ്യമത്തിന് കനത്ത പ്രോത്സാഹനം നല്‍കിയിരിക്കുന്നു.

വിശാലമനസ്കനുമായുള്ള ഓണ്‍ലൈന്‍ ഇന്റര്‍വ്യുവും, അദ്ദേഹത്തിന്റെ തന്നെ ഒരു സാബിള്‍ ബ്ലൊഗ്കഥയും പുറമെ വി.കെ ആദര്‍ശ് എന്ന ബ്ലൊഗറുടെ ബ്ലൊഗിനെക്കുറിച്ചുള്ള ലേഖനവും,അദ്ദേഹം തന്നെ എഴുതിയ ബ്ലൊഗ് തുടങ്ങാനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളടങ്ങിയ കുറിപ്പും വളരെ പ്രാധാന്യത്തോടെ ധാരാളം ഇലസ്ട്രേഷനുകള്‍ സഹിതം പ്രസിദ്ധീകരിച്ചിരിക്കുന്നു.
മാത്രുഭൂമി ആഴ്ച്ചപ്പതിപ്പിന്റെ മുഖച്ചിത്രവും ബ്ലൊഗുതന്നെ. ഇത്രയും പ്രാധാന്യം ബ്ലൊഗിനു മാതൃഭൂമി നല്‍കുംബോള്‍ ബ്ലൊഗിന്റെ വികസന സാദ്ധ്യതയാണ് വ്യക്തമാകുന്നത്. ആ ദീര്‍ഘദര്‍ശിത്വത്തിനു നന്ദി പറയുക. (വിശാല മനസ്കന്റെ കഥയൊഴിച്ച് -സെപ്തംബര്‍ 16ന്റെഓര്‍മ്മ...-മറ്റെല്ലാം നോക്കുകയല്ലാതെ,വായിക്കാന്‍ ചിത്രകാരന്റെ ക്ഷമ അനുവദിച്ചില്ലെന്നും,അതേക്കുറിച്ചുള്ള കമന്റുകള്‍ക്ക് മറുപടിപറയാന്‍ ബാധ്യതയില്ലെന്നും മുങ്കൂര്‍ ജാമ്യമെടുത്തിരിക്കുന്നു)

ഈ ആഴ്ച്ചയിലെ (2007ഒക്ടോബര്‍7)മാത്രുഭൂമി വീക്കിലി വായിക്കാത്തവര്‍ വായിക്കുക.

അച്ചടി മാധ്യമ രംഗത്തിന് ബ്ലൊഗ് വെല്ലുവിളിയാകുന്നു എന്ന വെളിപാടുകള്‍
മാത്രുഭൂമി കവര്‍പ്പേജുമുതല്‍ ഉള്‍പ്പേജില്‍ വരെ വാരി വിതറിയിരിക്കുന്നു. നമ്മുടെ ബ്ലൊഗ്ഗേഴ്സിന്റെ മിഥ്യാധാരണകളും അമിത പ്രതീക്ഷകളും വെല്ലുവിളിയായി കവിഞ്ഞൊഴുകുന്നുണ്ടായിരിക്കുമെങ്കിലും അച്ചടി രംഗത്തിന് ഒരു വെല്ലുവിളി ബ്ലൊഗില്‍ നിന്നും ഉണ്ടാകുമെന്ന് ചിത്രകാരന്‍ കരുതുന്നില്ല.(അങ്ങനെ ഒരു ഭയം ഉണ്ടായിരുന്നെങ്കില്‍ കൂടുതല്‍പേരെ ബ്ലൊഗിലേക്ക് പരിചയപ്പെടുത്തിക്കൊണ്ട് ഒരു നഷ്ടക്കച്ചവടത്തിന് മാതൃഭൂമി മുതിരില്ലല്ലോ!) സത്യം പുലരുന്നതിനായി നിലവിലുള്ള മാധ്യമങ്ങളെക്കാള്‍ ബ്ലൊഗിന് ഉണര്‍ന്നിരിക്കാന്‍ കഴിയുമെന്നാല്ലാതെ സത്യത്തിന്റെ വഴിയില്‍ സഞ്ചരിക്കുന്ന ആര്‍ക്കും വെല്ലുവിളി ഉയര്‍ത്താന്‍ ബ്ലൊഗിനാകില്ലെന്നുതന്നെ ചിത്രകാരന്‍ ഉറച്ചു വിശ്വസിക്കുന്നു.

മാത്രുഭൂമി വീക്കിലിയില്‍ മുഖച്ചിത്രമായിവന്ന ആര്‍ട്ടിസ്റ്റ് മുരളീധരന്റെ ചിത്രം ചിലബ്ലൊഗ്ഗേഴ്സ് ഉയര്‍ത്തിക്കാണിക്കുന്ന വെല്ലുവിളിയെ നീരസത്തോടെ പരിഹസിക്കുന്ന ഒന്നാണെന്ന് ശ്രദ്ധിച്ചു നോക്കിയാല്‍ മനസ്സിലാകും. സ്വന്തം ആസനത്തില്‍നിന്നും കിളിര്‍ത്തുവന്ന ചെംബരത്തി തറയില്‍ പച്ചനിറമായി ഒഴുകിപ്പരന്ന് ആ പച്ചപ്പില്‍നിന്നും പൂവ്വും ഇലയുമായി ഉയിര്‍ത്തേണീറ്റ് തന്റെ സ്രഷ്ടാവായ ബ്ലൊഗ്ഗറുടെ നാസാരന്ധ്രങ്ങള്‍ക്ക് സുഗന്ധാനുഭൂതിനല്‍കുന്ന വിരേചനകൃത്യം മാത്രമാണ് ബ്ലൊഗെന്ന് ധ്വനിപ്പിക്കുന്ന കഴിവുറ്റ ആ ചിത്രകാരന്‍ ... തന്റെ മനസ്സിലെ പരിഹാസവിഷം ഭാവനയില്‍ ചേര്‍ത്ത് പ്രിന്റു മീഡിയയോട് കൂറു പ്രഖ്യാപിക്കുന്നത് ചിത്രകാരന്റെ മാത്രം തോന്നലാകട്ടെ എന്ന് ആശിക്കട്ടെ!!!!! ഹ ഹ ഹ ഹ ഹ ......

ആര്‍ക്കുവേണം ഇനി പത്രാധിപരേ എന്ന വാചകത്തിലെ പുച്ഛരസം ബ്ലൊഗിനിട്ടൊരു കുത്തുതന്നെയല്ലേ?
പത്രാധിപരെ പത്ര ഉടമക്കു വേണ്ടാതെ വരില്ല... എന്നുത്തരം.
ബ്ലൊഗറെക്കൊണ്ട് എന്തായാലും പത്രം നടത്താനാകില്ലല്ലോ!

മാത്രുഭൂമിക്കും, ബൂലോകത്തെ പുതിയ കൂട്ടുകാര്‍ക്കു പരിചയപ്പെടുത്താന്‍ സഹായിക്കുന്ന ബ്ലൊഗ് സുഹൃത്തുക്കള്‍ക്കും ബ്ലൊഗറെന്നനിലയില്‍ ചിത്രകാരന്‍ നന്ദി പറയുന്നു.
.............................................................................................................
ഇന്നലെ (10-10-07)മാത്രുഭൂമി ആഴ്ച്ചപ്പതിപ്പ് അലസമായി മറിച്ചുനോക്കുന്നതിനിടയില്‍ ... അതാകിടക്കുന്നു രണ്ടു ബ്ലോഗ് രചനകള്‍ കൂടി !!!
കുറുഞ്ഞി ഓണ്‍ ലൈനിലെ ജോസഫ് അഗസ്റ്റിന്റെ കൊട്ടുവടി നിര്‍മ്മാണ രഹസ്യത്തെക്കുറിച്ചുള്ള ചാരായനിരോധനമെന്ന കണ്ടുപിടിത്തം എന്ന അതീവ രസകരമായ പോസ്റ്റും,വണ്‍ സ്വാളോയുടെ മാര്‍ക്കേസിന്റെ മലയാളി പിതാവ് വിജ്ഞാനപ്രദമായ പൊസ്റ്റും.
ഈ രണ്ടു പോസ്റ്റും ചിത്രകാരന്‍ വീക്കിലിയില്‍ കാണാതിരുന്നത് കഷ്ടമായി തോന്നുന്നു. മറ്റു മൂന്നു ലേഖനങ്ങള്‍ തന്നെ വളരെ കൂടുതലായി തോന്നിയതിനാല്‍ ഇനിയും ബ്ലൊഗ് സൃഷ്ടികള്‍ ഉണ്ടാകുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല.ഇനി ഇതൊന്നും കൂടാതെ മറ്റുവല്ലതും ആ ലക്കത്തില്‍ ഉണ്ടെങ്കില്‍ ക്ഷമിക്കുക. സത്യമായും ചിത്രകാരന്റെ ശ്രദ്ധക്കുറവുകോണ്ടാണ്.

Saturday, September 22, 2007

മനോഹരമായ ഒരു കാര്‍ട്ടൂണ്‍

കാര്യമായ എഴുത്തുകളൊന്നുമില്ലാതെ.. വ്യഗ്യമധുരമായി നമ്മുടെ രാഷ്ട്രീയത്തിന്റെ ദുരവസ്ഥയെ നമ്മുടെ മനസ്സിന്റെ പൂമുഖത്ത് നമ്മുടെ പാരംബര്യപൊങ്ങച്ചങ്ങളിലൂടെ പ്രകാശിപ്പിക്കുന്ന മാതൃഭൂമിയുടെ ഗോപീകൃഷ്ണന്റെ ഇന്നത്തെ (22-9-07)കാര്‍ട്ടൂണ്‍ ചിത്രകാരനു വളരെ ഇഷ്ടമായി. കരടിത്തോലായി വെളിയത്തിന്റെ കാല്‍ക്കീഴില്‍ കിടക്കുന്ന വീഎസ്സും, വേട്ടക്കാരനായ വെളിയത്തിന്റെ നാടന്‍ സംഭാഷണ ശകലത്തിലൂടെ പുറത്തുവരുന്ന കൂസലില്ലായ്മയും, വെളിയത്തിന്റെ വീരേതിഹാസങ്ങളുടെ പശ്ചാത്തലവും ദ്വനിപ്പിക്കുന്ന ഇന്നത്തെ രാഷ്ട്രീയത്തിന്റെ നല്ലൊരു കാര്‍ട്ടൂണ്‍ ചിത്രം.

ചുമരില്‍ പഴയ തറവാട്ടു പൂമുഖങ്ങളില്‍ ഒരു 30 കൊല്ലം മുന്‍പുവരെ സ്ഥനം പിടിച്ചിരുന്ന കാട്ടുപോത്തിന്റേയും,കലമാന്റേയും,പുലിയുടെയും തലകള്‍ , അന്നുണ്ടായിരുന്ന അതേ ഫ്രൈം സഹിതം ..... ഗോപീകൃഷ്ണന്‍ നമ്മുടെ ഓര്‍മ്മയിലേക്ക് തിരിച്ചുകൊണ്ടുവരുന്നു.
മനോഹരമായിരിക്കുന്നു.... ഗോപീകൃഷ്ണന്‍.

Wednesday, September 19, 2007

സൂഷ്മ ജീവികളായ മനുഷ്യര്‍


ശാസ്ത്രം ഇത്ര പുരോഗമിച്ചിട്ടും മനുഷ്യന്റെ നിസ്സാരത, മനുഷ്യനു ബോധ്യപ്പെടാത്തത് എന്തുകൊണ്ടായിരിക്കും ??

മനുഷ്യന്‍ ചിത്രകാരന്‍ വിശേഷിപ്പിക്കുന്നതുപോലെ ഒരു സൂഷ്മ ജീവിയാണെന്ന് ആരും വിശ്വസിക്കണമെന്നു പറയുന്നില്ല.

എങ്കിലും, നാം ജീവിക്കുന്ന ഈ പ്രപഞ്ചത്തിന്റെ വിശാലത ഒന്നു വെറുതെ സങ്കല്‍പ്പിക്കനെങ്കിലും നാം മുതിരേണ്ടതല്ലേ ?!

അതുമല്ലെങ്കില്‍ പ്രപഞ്ചത്തിന്റെ അനന്തതയില്‍ ദ്രവ്യത്തിന്റെ സൂഷ്മ തരി മാത്രമായ ഭൂമിയുമായെങ്കിലും നമ്മുടെ ശരീരത്തിന്റെ വലിപ്പം താരതമ്യം ചെയ്ത് മനുഷ്യന്റെ നിസ്സാരത നമുക്കു ബോധ്യപ്പെടേണ്ടതല്ലേ ?!

ഇതിന്റെയൊക്കെ വ്യക്തമായ ചിത്രങ്ങള്‍ (ചിത്രം വലുതായി കാണാന്‍ ഇവിടെ ഞെക്കുക.) ശാസ്ത്രകാരന്മാര്‍ നമുക്കു പ്രാപ്യമായി നല്‍കിയിട്ടും , ചെറിയ ചെറിയ ജാതി-മതങ്ങളുടേയും , പീക്കിരി ദൈവങ്ങളുടേയും ദാസ്യത്തിനും, അവര്‍ നല്‍കുന്ന അടിമത്വത്തിന്റെ നുകത്തിനും കീഴില്‍ കൊന്നും കൊലവിളിച്ചും മൃഗസദൃശരായി ജീവിക്കുന്നതാണ് മഹത്തരമെന്നു കരുതുന്ന ഭൂരിപക്ഷം മനുഷ്യരുടേയും ബുദ്ധിമാന്ദ്യത്തിന്റെ കാരണങ്ങള്‍ എന്തൊക്കെയായിരിക്കും ?
ജാതി-മതങ്ങളെയും , ദൈവങ്ങളേയും, നമ്മുടെ തിന്മകളേയും ന്യായീകരിക്കാനായി നാം ചിലവാക്കുന്ന ബുദ്ധികൊണ്ട് ഒരു പത്തുപ്രാവശ്യം ഇന്ത്യക്കാര്‍ക്കുപോലും ചന്ദ്രനില്‍ പോയി വരാന്‍ കഴിയും.
അതിലധികം ഊര്‍ജ്ജ്യം നാം നമ്മളിലെ തിന്മയെയും, അറിവില്ലായ്മയേയും പോറ്റാന്‍ ദുര്‍വിനിയോഗം ചെയ്യുന്നുണ്ടാകും.

Saturday, September 15, 2007

മാതൃഭൂമിയിലെ ചിത്രം



ആര്‍ട്ടിസ്റ്റ് മദനന്‍ ചിത്രകാരന്റെ സുഹൃത്താണ്. ഇരുപതു വര്‍ഷം മുന്‍പ് ചിത്രഭൂമിയില്‍ “പറയാനും വയ്യാ...“ എന്ന ഒരു ബാലിശ കാര്‍ട്ടൂണ്‍ പംക്തി വരച്ചിരുന്ന ചിത്രകാരന്‍ ചിത്രഭൂമിയുടെ സബ്എഡിറ്ററെ (അന്തരിച്ച എ.ജനാര്‍ദ്ദനന്‍) ഒന്നു നേരില്‍ കണ്ടുകളയാം എന്ന ഉദ്ദേശത്തില്‍ കോഴിക്കോട്ടെ മാതൃഭൂമി ഓഫീസ് സന്ദര്‍ശിച്ചപ്പോള്‍ ഗൃഹലക്ഷ്മി എഡിറ്റര്‍ ഡോ. പി ബി ലല്‍ക്കാറാണ് ചിത്രകാരന് മാത്രുഭൂമിയുടെ പ്രശസ്തരായ ചിത്രകാരന്മാരെ പരിചയപ്പെടുത്തിത്തന്നത്.


സ്വന്തം അനുഭവത്തിന്റെ കടലിനുമുന്നില്‍ തുളച്ചുകയറുന്നകണ്ണുകളുമായി കാവലിരിക്കുന്ന ഋഷിതുല്യനായ അന്തരിച്ച എ എസ് നായര്‍ ആയിരുന്നു അന്ന് ചീഫ് ആര്‍ട്ടിസ്റ്റ്. തൊട്ടടുത്ത് ഇപ്പഴത്തെ ചീഫ് ആര്‍ട്ടിസ്റ്റുമാരായ പ്രസാദേട്ടനും,മദനനും. ഹൃദ്യമായ ആ പരിചയപ്പെടലിന്റെ ദൃശ്യങ്ങള്‍ ഇന്നും ചിത്രകാരന്റെ മനസ്സില്‍ സൂക്ഷിച്ചിട്ടുണ്ട്. പിന്നീട് സ്വന്തം അമ്മയുടെ നിര്‍ബന്ധം സഹിക്കവയ്യാതെ ഫൈന്‍ ആര്‍ട്സ് കോളേജിലെ പഠനം ഉപേക്ഷിച്ച് മാതൃഭൂമിയില്‍ ട്രൈനിയായി കോഴിക്കോട് ജോലിചെയ്തപ്പോഴും ,അതിനുശേഷവും പലവുരു ആര്‍ട്ടിസ്റ്റ് മദനനെ ഒഫീസിലും,വീട്ടിലുമായി കണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ വിവാഹത്തിനും,തിരുവനതപുരത്തുവച്ചുനടന്ന ചിത്രകാരന്റെ വിവാഹത്തിനും കണ്ടിരിക്കുന്നു.


ഇത്രയും അടുത്ത സൌഹൃദം പുലര്‍ത്തുന്ന, അദ്ദേഹത്തിന്റെ കഴിവുകളെ വിസ്മയത്തോടെ നോക്കിനില്‍ക്കുന്ന ചിത്രകാരന്‍ അദ്ദേഹത്തെ വിമര്‍ശിക്കുന്നത് തെറ്റിദ്ധരിക്കപ്പെടരുത് എന്ന് ആത്മാര്‍ത്ഥമായ ആഗ്രഹത്താലാണ് മുകളില്‍ ഇത്രയധികം പഴമ്പുരാണം ആമുഖമായി എഴുതിയത്.


ഇന്നത്തെ മാതൃഭൂമി പത്രത്തില്‍ ഒന്നാം പേജില്‍ വിനായകചതുര്‍ത്തി പ്രമാണിച്ച് പ്രസിദ്ധീകരിച്ച ചിത്രമാണ് ചിത്രകാരനെ പ്രകോപിപ്പിച്ചത്. ചിത്രകാരന്റെ കാഴ്ച്ചക്കുറവുകൊണ്ടാണോ എന്നറിയില്ല.,

ആദ്യം ഫോട്ടോയാണെന്നാണ് വിചാരിച്ചത്. പിന്നെ താഴെ മദനന്റെ ഒപ്പും, പെയിന്റിങ്ങ് :മദനന്‍ എന്ന അടിക്കുറിപ്പും.

രാവിലെത്തന്നെ വിഢിയാക്കപ്പെട്ടതുപോലെ !

എത്ര വിദഗ്ദമായാണ് ... അന്യൂനമായാണ് ശ്രീ മദനന്‍ ഈ ചിത്രം വരച്ചിരിക്കുന്നത് ! സത്യമായും ചിത്രകാരനു പ്രണമിക്കാന്‍ തോന്നും വിധം കലാകാരന്റെ ആത്മാത്ഥതയും, സര്‍ഗ്ഗസിദ്ധിയും,അദ്ധ്വാനവും സമ്മേളിച്ചിരിക്കുന്നു.


എന്നാല്‍,

പ്രിയ മദനന്‍ ... താങ്കള്‍ എന്തിന് ഈ ചിത്രം വരച്ചു ?

താങ്കള്‍ നോക്കി വരക്കാന്‍ ഉപയോഗിച്ചത് വിനായകന്റെ ഒരു ചന്ദന ശില്‍പ്പമോ, ശില്‍പ്പത്തിന്റെ ഒരു ഫോട്ടോ പ്രിന്റോ ആയിരിക്കാം. ഒരു ഡിജിറ്റല്‍ ക്യാമറകൊണ്ട് അഞ്ചുപൈസ ചിലവില്ലാതെ അഞ്ചുമിനിറ്റുകൊണ്ട് നടത്താമായിരുന്ന ഈ സംഗതിക്ക് താങ്കള്‍ വിനിയോഗിച്ച അഥവ പാഴാക്കിയ സിദ്ധി കണക്കാക്കുംബോള്‍ ചിത്രകാരനു തലകറക്കം അനുഭവപ്പെടുന്നു.

ശ്രീ മദനന്റെ അദ്ധ്വാനത്തെ എങ്ങിനെയാണ് ന്യായീകരിക്കുക ?

ഇതിനു പുറമേയാണ് ഈ ചിത്രം പ്രസിദ്ധീകരിക്കുന്നതിലൂടെ ജനത്തിനു നല്‍കുന്ന തെറ്റായ സന്ദേശം:


ചിത്രകാരനു പറയാനുള്ളത്:

പല്ലുപറിക്കാന്‍ ജെ സി ബി ഉപയോഗിക്കരുത് എന്നാണ്.

ചിത്രം എന്നാല്‍ കോപ്പി ചെയ്യലാണെന്നും, ചിത്രകാരന്‍ എന്നാല്‍ കോപ്പിചെയ്യുന്നതിലുള്ള വൈദഗ്ദ്യമാണെന്നും ജനം തെറ്റിദ്ധരിക്കുന്നത് ജനത്തിന്റെ പുരോഗതിയുടെ വഴിയില്‍ തെറ്റായ വഴികാട്ടികള്‍ സ്ഥാപിക്കുന്നതിനു തുല്യമാണെന്ന് ചിത്രകാരന്‍ കരുതുന്നു.


മദനന്‍ എന്ന ചിത്രകാരന്‍ അദ്ദേഹത്തിന് ഇഷ്ടമുള്ളതു വരക്കട്ടെ... ചിത്രകാരന് അതിലെന്തുകാര്യം എന്ന ന്യായവുമായി പലരും വരും എന്നുള്ളതുകോണ്ട് പറയട്ടെ.

ഒരു കലാകാരന് എന്തും വരക്കാം. പക്ഷേ അതു പൊതുജന മധ്യേ പ്രദര്‍ശിപ്പിക്കുന്നതോടെ അതു ജനങ്ങളുടെ കൂടി ആത്മാവിഷ്ക്കാരമായി മാറുന്നുണ്ട്. ജനങ്ങളുടെകൂടി ആത്മാവിഷ്ക്കാരമായി മാറാനും, ജനത്തെ നവീകരിക്കാനും കല ശ്രമിച്ചില്ലെങ്കില്‍ അതില്‍ ഇടപെടേണ്ട ബാധ്യത ജനത്തിനുണ്ട് . പ്രത്യേകിച്ച് കലയെക്കുറിച്ച് അറിയുന്നവര്‍ക്ക്.
ജനത്തെ നവീകരിക്കാത്ത കല സമൂഹത്തില്‍നിന്നും നിഷ്ക്കാസനം ചെയ്യപ്പെടേണ്ടത് സമൂഹത്തിന്റെ രാഷ്ട്രീയപരമായ ആവശ്യംകൂടിയാണ്.

മുകളില്‍ കൊടുത്ത ചിത്രത്തിന്റെ പേരില്‍ ചിത്രകാരന് അതു വരച്ച കലാകാരനേക്കാളും, അതു പ്രസിദ്ധീകരിച്ച പത്രധിപരോടാണ് പ്രതിഷേധമുള്ളത്.
കാരണം കേരളത്തിന്റെ ബോധമണ്ഡലത്തെ സ്വാധീനിക്കുകയും,നിയന്ത്രിക്കുകയും ചെയ്യുന്ന മാത്രുഭൂമി, മനോരമ തുടങ്ങിയ പത്രങ്ങളുടെ പത്രാധിപര്‍ക്ക് കേരളത്തിലെ ഭരണ പ്രതിപക്ഷ നേതാക്കളെക്കാള്‍ ഉയര്‍ന്ന സ്ഥാനം ജനമനസാക്ഷി കല്‍പ്പിച്ചു നല്‍കുന്നതിനാല്‍ അവരുടെ ഉത്തരവാദിത്വം വളരെ വളരെ പ്രധാനപ്പെട്ടതാണ്.
ഒരു ചിത്രം ചിത്രകാരനു വരുത്തിവക്കുന്ന മനക്ലേശം നോക്കണേ!!!!
സ്വന്തം ജോലിത്തിരക്കുകാരണം ഈ വിഷയം കുറെക്കൂടി ഗ്രാഹ്യമായ രീതിയില്‍ എഴുതാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു. തണുത്തുപോകാതിരിക്കാന്‍ അക്ഷമയോടെ എഴുതിയ ഈ പൊസ്റ്റ് ചൂടോടെ പൊസ്റ്റുന്നു.


Thursday, September 13, 2007

കൊതുകിനെ കൊല്ലാന്‍...


ചിക്കുന്‍ ഗുനിയയുടേയും, കൊതുകു പരത്തുന്ന മറ്റു രോഗങ്ങളുടേയും ഭീതിക്കിടയില്‍ കൊതുകുശല്യമില്ലാതെ സുഖമായുറങ്ങാന്‍ ചൈനക്കാരുടെ ഈ ഇലക്ക്ട്രിക്ക് ബാറ്റ് നല്ലൊരു അനുഗ്രഹമാണ്. വൈകുന്നേരം അഞ്ചുമിനിട്ടുവീതം ഓരോ റൂമിലൂടെയും ഒന്നു നടന്നാല്‍ കൊതുകിന്റെ ശല്യമില്ലാതെ ഉറങ്ങാം. റീചാര്‍ജ്ജ് ചെയ്യുന്ന ബറ്ററിയാല്‍ പ്രവര്‍ത്തിക്കുന്നതായതിനാല്‍ കറന്റുള്ള എല്ലാ വീട്ടിലും കൊതുകിനെ നശിപ്പിക്കാന്‍ കാര്യമായ ചിലവൊന്നും ഇല്ല. നൂറു രൂപയാണ് ഈ ചൈനീസ് ഉപകരണത്തിന്റെ മാര്‍ക്കറ്റ് വില. ചിലര്‍ 130 വാങ്ങിയെന്നിരിക്കും. റീചാര്‍ജ്ജ് ചെയ്യാനാകാത്ത ബാറ്ററിയുള്ള ഇന്ത്യന്‍ ബാറ്റിന് 300 രൂപ വിലയുണ്ടത്രേ. എന്തായാലും ചിത്രകാരന്‍ ഒരു മാസമായി കൊതുകിനെകൊല്ലാന്‍ ഈ ഉപകരണം ഉപയോഗിക്കുന്നു. നല്ല അഭിപ്രായമാണ് ഉള്ളത്. വീണു പൊട്ടിപ്പൊകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നുമാത്രം. ഇതിന്റെ ഏജന്‍സിയോ, കമ്മീഷനോ ലഭിക്കുന്നതുകൊണ്ടല്ല ഈ വിവരം ബ്ലൊഗിലിടുന്നത്. കൊതുകിനെക്കുറക്കാന്ഉള്ള മാര്‍ഗ്ഗങ്ങള്‍ എല്ലാവരും നടത്തണമല്ലോ.
ലളിതമായ സാങ്കേതികവിദ്യകൊണ്ടു പ്രവര്‍ത്തിക്കുന്ന പൊതുജനോപകാരപ്രദമാകുന്ന ഇത്തരം ഉപകരണങ്ങള്‍ നമ്മുടെ നാട്ടില്‍ കണ്ടുപിടിക്കാനും, നിര്‍മ്മിക്കാനും ആര്‍ക്കും തോന്നുന്നില്ലല്ലോ എന്നൊരു ആത്മഗതം കൂടി ബാക്കിനില്‍ക്കുന്നു.

Wednesday, September 12, 2007

ഹനുമാന്മാര്‍ വഴിതടയുന്നു !!


രാമായണം നശിച്ച ഒരു പുരാണ ഗ്രന്ഥമാണെന്ന് ഇന്ന് ചിത്രകാരന്‍ മനസ്സിലാക്കി. ഇന്ത്യക്കാരനെ കുരങ്ങന്മാരാക്കുന്ന തിന്മയുടെ വേദ പുസ്തകം തന്നെയാണ് രാമായണം. സ്ത്രീയെ ഏതുകാട്ടിലും ഉപേക്ഷിക്കാനും, നന്മയുള്ള മനുഷ്യരെ ചതിച്ചുകൊല്ലുന്നതിനും ന്യായീകരണം നല്‍കുന്ന ഈ നശിച്ച ആദികാവ്യം ഇന്ത്യക്കാരന്റെ ബുദ്ധിയെ മരവിപ്പിക്കുന്ന വിഷസാഹിത്യം തന്നെയാണ്. അതിലെ സാഹിത്യ ഭംഗികളൊന്നുംതന്നെ മാനുഷിക നന്മക്കുമുന്നില്‍ സൌന്ദര്യമായി പുകഴ്ത്തപ്പെടുവാന്‍ യോഗ്യമല്ലാത്തതുമാണ്.

ചിത്രകാരന് രാമായണത്തോട് പെട്ടെന്ന് ഇത്ര അരിശം തോന്നാന്‍ കാരണം ഇന്നു രാവിലെ 8 മണിമുതല്‍ 11 മണീവരെ രാമേശ്വരം രാമ സേതു രക്ഷാസമിതിയുടെ നേതൃത്വത്തില്‍ വഴിതടയല്‍ സമരം നടക്കുന്നതിനിടയില്‍ ചിത്രകാരനും കുറച്ചു കഷ്ടപ്പെടേണ്ടിവന്നു. ഇതെഴുതുംബോഴും ഹിന്ദു വാനരന്മാര്‍ വഴിയില്‍ നാലു പ്ലക്കാര്‍ഡുകളും പിടിച്ച് നാഷണല്‍ ഹൈവെയും ചെറുറോഡുകളും തടസ്സപ്പെടുത്തുന്നത് വിജയിപ്പിച്ചുകോണ്ടിരിക്കുന്നു. നമ്മുടെ പോലീസ് ഈ മാക്രികളെ പിടിച്ച് അറസ്റ്റു ചെയ്തുനീക്കാതെ ഇതികര്‍ത്തവ്യമൂഡരായി നോക്കിനില്‍ക്കുന്നു.

സമരം ചെയ്യുന്നതും, വഴിതടയുന്നതും നമ്മുടെ നാട്ടില്‍ പൌരാവകാശത്തില്‍ ഏറ്റവും മഹനീയമായ മാനുഷിക അവകാശമായി ഉള്‍പ്പെടുത്തിയിരിക്കുന്ന പൊതുജന ബോധത്തിന് ചിത്രകാരന്റെ അഭിവാദ്യങ്ങള്‍!!! (#&*+?+?#?*?%%#!!!!! )

രാമേശ്വരത്തെ കപ്പല്‍ ചാല്‍ നിര്‍മ്മാണത്തിനെതിരെ ഒരു നശിച്ച ഗ്രന്ഥത്തിലെ കുട്ടിക്കഥ ഉയര്‍ത്തിക്കാട്ടി ഇന്ത്യന്‍ വികസനത്തിന് എതിരുനില്‍ക്കുന്ന മന്ദബുദ്ധികളായ മര്‍ക്കടന്മാരെ പാര്‍പ്പിക്കാന്‍ നമ്മുടെ നാട്ടില്‍ ധാരാളം മാനസ്സികാരോഗ്യകേന്ദ്രങ്ങള്‍ കൂടി ആവശ്യമായിരിക്കുന്നു. ധാരാളം മനശ്ശാസ്ത്രവിദഗ്ദരും, ബോധമുള്ള രാഷ്ട്രീയപ്രവര്‍ത്തകരും.

Monday, September 3, 2007

എക്സിബിഷന്‍ ഉദ്ഘാടനം


1993ല്‍ നടത്തിയ ചിത്രപ്രദര്‍ശനത്തിന്റെ ഉദ്ഘാടന ഫോട്ടോകൂടിയായാല്‍ ഈ ബ്ലൊഗ് ബൂലോകത്തിനു സമര്‍പ്പിച്ച് ചിത്രകാരന് മാറിനില്‍ക്കാനാകുമെന്നു കരുതുന്നു.
പ്രശസ്ത നോവലിസറ്റ് ശ്രീ. സിവി.ബാലകൃഷ്ണന്‍ പെയിന്റിങ്ങ് എക്സിബിഷന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നു. സമീപം കാര്‍ട്ടൂണിസ്റ്റ് പിവി.കൃഷ്ണന്‍, മാത്രുഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ രവിന്ദ്രനാദ്, ന്യൂസ് എഡിറ്റര്‍ എന്‍പി.രാജേന്ദ്രന്‍, റീജണല്‍ മാനേജര്‍ രവീന്ദ്രന്‍ എന്നിവരും മറ്റു ബന്ധുമിത്രാധികളും, ... ഫ്ലാഷ് ലൈറ്റടിച്ച് ചിത്രകാരനും.
1993ല്‍ സെപ്തംബര്‍ 28,29,30 ദിവസങ്ങളിലായിരുന്നു പ്രദര്‍ശനം എന്നാണ് ഓര്‍മ്മ.

Saturday, September 1, 2007

ബോം‌മ്പേന്തിയ മനുഷ്യന്‍-man with a bomb


കണ്ണൂരിലെ ബോംബു രാഷ്ട്രീയം ചിത്രകാരനെക്കോണ്ട് വരപ്പിച്ച ചിത്രം. ഓയില്‍ പെയിന്റിങ്ങ്.,കാന്‍‌വാസ്.

1993ല്‍ കണ്ണൂരില്‍ വച്ച് വരച്ച ചിത്രം. പുലര്‍ച്ചെ മൂന്നുമണിക്ക് ഒരു ബോധോധയത്തില്‍‌നിന്നെന്നപോലെ ... എണീറ്റിരുന്നു വരച്ചതിന്റെ ഓര്‍മ്മ ഇപ്പഴും മനസ്സില്‍ രസം നിറക്കുന്നു. പകല്‍ ഈ കാന്‍‌വാസില്‍ മറ്റൊരു ചിത്രത്തിന്റെ ഔട്ട് ലൈന്‍ ഇട്ടുവച്ചിരുന്നതാണ്. ഓയിലില്‍ കുതിര്‍ന്നുകിടന്ന ആ കറുത്ത വരകള്‍ കോട്ടണ്‍ വേസ്റ്റ് കൊണ്ട് തുടച്ച്കളഞ്ഞ് ബോം‌മ്പേന്തിയ മനുഷ്യന്റെ ഔട്ട് ലൈന്‍ വരച്ചുതീര്‍ത്തപ്പോള്‍... ഒരു പ്രസവസുഖം !!

Friday, August 31, 2007

ചാന്നാര്‍ സ്ത്രീ

ദക്ഷിണ കേരളത്തിലെ സ്ത്രീകള്‍ അരനൂറ്റാണ്ടിലേറെക്കാലം മാറുമറക്കാനുള്ള അവകാശത്തിനുവേണ്ടി നടത്തിയ മഹനീയ സമരമായിരുന്നു ചാന്നാര്‍ ലഹള.
ചന്തയിലും,കവലകളിലും പൊതുസ്ഥലത്തും വച്ച് ബ്ലൌസ് പിടിച്ചുവലിച്ച് കീറിയിരുന്ന കശ്മലന്മാരായ ശൂദ്രരുടെ ജാതിഭ്രാന്തിന്റെ ഏറ്റവും വൃത്തികെട്ട മുഖമാണ് ചാന്നാര്‍ ലഹളക്കു കാരണമായത്.

“റാണി ഗൌരി പാര്‍വതിഭായിയുടെ തിരുവിതാംകൂര്‍ ഭരിക്കുന്നകാലത്ത് 1822ല്‍ കല്‍ക്കുളത്തുവച്ചാണ് ചാന്നാര്‍ ലഹള യുടെ തുടക്കം. കൃസ്തുമതത്തില്‍ ചേര്‍ന്ന ചാന്നാര്‍ (നാടാര്‍) സ്ത്രീകള്‍ ജാക്കറ്റ് ധരിച്ചുകൊണ്ട് ചന്തയില്‍ വന്നപ്പോള്‍ കുറേ ശൂദ്രര്‍(നായര്‍) ചേര്‍ന്ന് അവരെ ബലാല്‍ക്കാരമായി പിടിച്ചുനിര്‍ത്തി,ജാക്കറ്റു വലിച്ചുകീറി അപമാനിച്ചു. “

“ചാന്നാര്‍ ലഹളയുടെ രണ്ടാം ഘട്ടം ആരംഭിക്കുന്നത് മുപ്പത്തിയാറു വര്‍ഷങ്ങള്‍ക്ക് ശേഷം 1859ലാണ്.”

നിരന്തര പീഡനങ്ങളുടെ ഈ ചരിത്രം കാണാതെ വര്‍ത്തമാനകാലത്തോട് നീതിപുലര്‍ത്താന്‍ ചിത്രകാരനു കഴിയില്ലെന്നതിനാല്‍ വരച്ച ഒരു ഓയില്‍ പെയിന്റിങ്ങ്. പക്ഷേ ചിത്രകലാ താല്‍പ്പര്യമുള്ളവര്‍ ഇതൊരു ചരിത്ര ഇല്ലസ്റ്റ്രേഷന്‍ മാത്രമായി ഈ പെയിന്റിങ്ങിനെ കാണുക. ശൈലീപരമായ ധാരാളം പോരായ്മകള്‍ ഉള്ള ഈ ചിത്രം 1993ല്‍ കണ്ണൂരില്‍ ചിത്രകാരന്‍ നടത്തിയ വണ്മാന്‍ ഷോയില്‍ ഉള്‍പ്പെടുത്തുന്നതിനായി പെട്ടെന്നു വരച്ചുതീര്‍ത്തതായതിനാല്‍ സൌന്ദര്യപരമായി തട്ടുകടദോശപോലായി എന്ന തോന്നലുളവാക്കുന്നു. ചിത്രം മാറ്റിവരക്കാന്‍ ഉദ്ദേശമുണ്ടെങ്കിലും ... ചരിത്രത്തേ ഓര്‍ക്കാനെങ്കിലും ബ്ലൊഗ്ഗെര്‍ഴ്സിനുമുന്നില്‍ ചിത്രകാരന്‍ ചമ്മലോടെ ഈ ചിത്രം സമര്‍പ്പിക്കുന്നു.