Thursday, April 3, 2008

ജാതിയത എന്ന വിഷപ്രയോഗം

സര്‍പ്പത്തിന്റെ വിഷം സര്‍പ്പത്തിനു ദോഷം ചെയ്യാറില്ല എന്നതുപോലെ , ജാതിയതക്ക് എന്തെങ്കിലും ദോഷമുള്ളതായി ജാതി അഭിമാനമായി കൊണ്ടുനടക്കുന്നവര്‍ക്ക് തോന്നാറില്ല. ജാതിപ്പേര് അന്യരെ കീഴടക്കാനുള്ള സര്‍പ്പവിഷമായി പേരിന്റെ വാലായോ, മനസ്സിലേക്ക് ഒതുക്കിവച്ച വിഷപ്പല്ലായോ നാം നിധിപോലെ സൂക്ഷിക്കുന്നു. ഋണാത്മകമായതും(തികച്ചും ധനാത്മകവും മാനവികവുമായ ആത്മാഭിമാനത്തിനു പകരമായി ) പണവും,അധികാരവും,സംഘടിത ഉപചാപസാഹിത്യവും,കുടില ബുദ്ധിയും, വര്‍ഗ്ഗീയതയും കൊണ്ടു സൃഷ്ടിച്ചെടുത്ത തിന്മയുടെ അഭിമാന ബോധത്തെയാണ് അഥവ ദുരഭിമാനത്തെയാണ് നാം ജാതിയതയായി ഇന്നു പരിലാളിച്ചുപോരുന്നത്.

പഴയ സംബന്ന പാരംബര്യത്തിന്റെ അടയാള ചിഹ്നമായി കൊണ്ടുനടക്കുന്ന ജാതിപ്പേര് ആള്‍ക്കൂട്ടത്തില്‍ മേല്‍‌ക്കൈനേടാനുള്ള അധിക യോഗ്യതയാണ്. അതിലുപരി ജാതീയതയില്‍ അഭിമാനിക്കാത്ത വിഭാഗം ജനങ്ങളെ നിരന്തരം അപകര്‍ഷപ്പെടുത്താനും,അതിലൂടെ അവരുടെ ആത്മാഭിമാനത്തെ നിര്‍ജ്ജീവമാക്കി അവരെ പൊതുധാരയിലെ അവസരങ്ങളില്‍നിന്നും ആട്ടിപ്പായിക്കാനും,വിധേയരാക്കാനും, അടിമകളാക്കാനും ജാതീയത നിരന്തരം സമൂഹത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. സമൂഹത്തില്‍ തുറന്ന മത്സരങ്ങള്‍ ഉണ്ടാകാതിരിക്കാനായി ജാതീയതയുടെ വിഷപ്പല്ലുകൊണ്ട് മാനവികമായ നന്മയുള്ള ജനതയെ അസ്തപ്രഭരാക്കാന്‍ ലഭിക്കുന്ന അവസരങ്ങള്‍ സവര്‍ണ്ണ ജനത പൊതുവെ നഷ്ടപ്പെടുത്താറില്ല. അവര്‍ മനപ്പൂര്‍വ്വമാകണമെന്നില്ല. മാനവികമായ പരിഗണനകളില്ലാതെ അന്യരെ ചൂഷണം ചെയ്യുന്നതും,അപമാനിക്കുന്നതും മഹനീയമായ പാരംബര്യവും, ആചാരവും,അവകാശവുമാണെന്ന മനുഷ്യത്വരഹിതമായ നികൃഷ്ട ബോധമാണ് അവര്‍ക്കു ലഭിച്ചിരിക്കുന്ന പൈതൃകം.

എന്താണ് ജാതി ?

ജാതി എന്ന വാക്കുതന്നെ ജനനത്തെ സംബന്ധിക്കുന്നത് എന്ന അര്‍ത്ഥത്തിലാണ് രൂപപ്പെട്ടിരിക്കുന്നത്. അതായത് ജന്മനാല്‍ ഒരാള്‍ക്കു ലഭിക്കുന്ന വര്‍ഗ്ഗീയസാമൂഹത്തിലെ സ്ഥാനം. ജാതി അഥവ വര്‍ണ്ണം സമൂഹത്തിലെ ജനങ്ങളെ വിഭജിച്ച് വരുതിയിലാക്കാന്‍ ഹിന്ദുമതപ്രചാരകര്‍ സൃഷ്ടിച്ച സാമൂഹ്യ വ്യവസ്ഥിതിയാണ്. മനുഷ്യന്റെ ബുദ്ധിവ്യാപാരത്തിനും,തൊഴിലിനും,പ്രവര്‍ത്തനങ്ങള്‍ക്കും,സാമൂഹ്യസ്ഥാനത്തിനും ദൈവവിശ്വാസത്തിന്റെ മറവുപിടിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി,ഭരിക്കപ്പെടുന്ന ജനങ്ങളെ ചോദ്യം ചെയ്യാനുള്ള ശേഷി ഇല്ലാത്തവരാക്കുക എന്നതാണ് ജാതിയുടെ അവതാരോദ്ദേശം.
അതുകൊണ്ടുതന്നെ ജാതിക്ക് രണ്ടു ഉള്‍പ്പിരിവുകളുണ്ട്.
1) ഭരിക്കപ്പെടുന്നവരുടെ,അഥവ അടിമയാക്കപ്പെടുന്നവരുടെ അപമാനകരമായ ജാതികളും,
2) ഭരണവുമായി ചേര്‍ന്നു നില്‍ക്കുന്നവരുടെ അഭിമാനകരമായ സവര്‍ണ്ണജാതിയും.

രണ്ടും ഒന്നുതന്നെയാണെന്നും,ഇതിലൊന്നും വലിയ കാര്യമില്ലെന്നും സവര്‍ണ്ണ ജാതിക്കാര്‍പറയും. തങ്ങളുടെ മേല്‍ക്കൈ (ആധിപത്യം) നിലനിര്‍ത്താന്‍ നിരന്തരം ശ്രമിക്കുക എന്നത് രണ്ടായിരം കൊല്ലക്കാലമായി അവരുടെ ജീവിത രീതിയായതിനാല് അവരുടെ സമത്വചിന്തയെ മുഖവിലക്കെടുക്കാനാകില്ല എങ്കിലും പൊതുസമൂഹത്തിന്റെ അംഗീകാരം ഭരണ വര്‍ഗ്ഗത്തിന്റെ ആ അഭിപ്രായത്തിനു തന്നെയായിരിക്കും എന്നതിനാല്‍ അവരുടെ സമത്വ നിലപാട് അപകടകരമാണ്.
ഇക്കാരണത്താല്‍ ജാതീയത, ജാതി,സവര്‍ണ്ണത എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ ഭരിക്കുന്നവന്റെ വിവേചനത്തിന്റേയും, ചൂഷണത്തിന്റേയും,ദുരഭിമാനത്തിന്റേയും പര്യായം മാത്രമാണ്.

ഭരിക്കപ്പെട്ടിരുന്ന ജാതിക്കാരെ സംബന്ധിച്ച് ജാതിപ്പേരുകള്‍ ഭരണവിഭാഗം അടിച്ചേല്‍പ്പിച്ച അപമാനത്തിന്റെ അടയാളങ്ങള്‍ മാത്രമാണ്. അതിനാല്‍ സവര്‍ണ്ണ ജാതി മാത്രമാണ് സര്‍പ്പവിഷം പേറുന്നതെന്നും, അവര്‍ണ്ണജാതിയത സവര്‍ണ്ണരുടെ അപമാനത്തിന്റെ വിഷദംശനം ഏല്‍ക്കേണ്ടിവരുന്ന ഇരകളാണെന്നും മനസ്സിലാക്കേണ്ടിയിരിക്കുന്നു.
ഒരു വ്യവസ്ഥിതിയായി ജാതീയത സമൂഹത്തിന് ഉച്ചനീചത്വങ്ങളുടേതായ ഘടന നല്കുന്നതിനാല്‍ ജനത്തിന്റെ പുരോഗമനപരമായ സ്വാതന്ത്ര്യദാഹങ്ങളേയും,വികസന സ്വപ്നങ്ങളേയും പ്രതിരോധിക്കാനും,അധസ്ഥിത സമൂഹങ്ങളെ നിശ്ചിത പരിധിക്കകത്ത് തളച്ചിടാനും അതിനു കഴിഞ്ഞിരുന്നു. സവര്‍ണ്ണ ജാതിക്കാരുടെ ഉപഭോക്തൃ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനു മാത്രമായി സൃഷ്ടിക്കപ്പെട്ട മൃഗങ്ങളായി മനുഷ്യനെ തരം താഴ്ത്തി, സമൂഹത്തെ നീചജാതികളുടെ ഒരു അടിമകൂട്ടമായി മാറ്റിയിരുന്നു ജാതീയത.

ബ്രിട്ടീഷ് ഭരണവും, ഗള്‍ഫ് മലയാളികളും നടത്തിയ സാമൂഹ്യ-സാംബത്തിക വിപ്ലവവും ജാതീയതയെ നശിപ്പിക്കേണ്ടതായിരുന്നു. എന്നാല്‍, നമ്മുടെ കലാ-സാഹിത്യ-സാംസ്കാരിക മണ്ഡലങ്ങളില്‍ പൊളിച്ചെഴുത്ത് നടത്താന്‍ തക്ക ശേഷിയുള്ള സംസ്കാരിക വിപ്ലവം നടത്തേണ്ടിയിരുന്ന അയ്യങ്കാളി-ശ്രീനാരായണ പ്രസ്ഥാനവും, ഇടതുപക്ഷ പ്രസ്ഥാനങ്ങളും സാഹിത്യരചനയുടെയും,ചരിത്രരചനയുടേയും പ്രാധാന്യം മനസ്സിലാക്കാത്തതിനാലും സവര്‍ണ്ണ ജാതീയതാവിഷത്തെ തിരിച്ചറിയുന്നതില്‍ പരാചയപ്പെട്ടതിനെത്തുടര്‍ന്നും ജാതീയത ഇന്ന് തിരിച്ചുവരവിന്റെ പാതയിലാണ്. സവര്‍ണ ജാതീയതയും,ഫ്യൂഡല്‍ പാരംബര്യങ്ങളും, പൊതുധാര കലാ-സാഹിത്യവിഭാഗവും,പ്രസിദ്ധീകരണ സ്ഥാപനങ്ങളും തന്ത്രപരമായി ശ്രീനാരായണ പ്രസ്ഥാനത്തേയും,ഇടതുപക്ഷ രാഷ്ട്രീയത്തേയും തങ്ങളുടെ ഉള്ളംകയ്യിലൊതുക്കി എന്നതാണു സത്യം.ഇപ്പോള്‍ സവര്‍ണ്ണതക്കെതിരെ വളരെ ദുര്‍ബലരും അടിമത്തത്തിന്റെ പീഡനങ്ങള്‍ പാരംബര്യ സ്വത്തായി ലഭിച്ചവരുമായ ദലിതര്‍ മാത്രമേയുള്ളു.

ജാതീയതയെ താങ്ങിനിര്‍ത്തുന്ന സാംസ്കാരിക അന്തരീക്ഷം

നീചമായ പരാന്ന ഭോജി സ്വഭാവവും(ഇത്തിക്കണ്ണി) കഴുകന്റെ ആത്മബോധവുമുള്ള സവര്‍ണ്ണ ജാതീയത തങ്ങളുടെ അഴുകിയതും,പാപപങ്കിലവും,മൂല്യച്യുതിയുടെ പര്യായവും,സത്യത്തില്‍ അപമാനകരവുമായ ജാതിപ്പേരുകളില്‍ ഇപ്പൊഴും അഭിമാനം കൊള്ളുന്നതും,അവയെ മഹനീയമെന്നുകരുതി താലോലിക്കുന്നതും അവരുടെ മുന്‍‌ തലമുറ ബോധപൂര്‍വ്വം പടച്ചുണ്ടാക്കിയ കലയുടേയും,സാഹിത്യത്തിന്റേയും,കെട്ടുകഥപോലുള്ള സാമൂഹ്യ ചരിത്രത്തിന്റേയും,ഐതിഹ്യങ്ങളുടേയും പ്രചാരത്തിന്റെ പിന്‍ബലത്താലാണ്. പൊതുജനം ഈ കപട സാംസ്കാരിക ഉത്പന്നങ്ങളെ തിരിച്ചറിയാനും, നിരാകരിക്കാനും പ്രാപ്തരാകുന്നവിധം പ്രബുദ്ധത പ്രാപിച്ചിട്ടില്ലെന്നതും,പുരോഗമന പ്രസ്ഥാനങ്ങളെ മുനയൊടിച്ച് ഷണ്ഡമാക്കുന്നതിലും,അവയെ തങ്ങളുടെ സാംസ്കാരിക സവര്‍ണ്ണ ബുദ്ധിജീവികളും,രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തകരും പ്രകടമാക്കുന്ന ജാഗ്രതയും ജാതീയതക്ക് മാന്യതയും,അന്തസ്സും നല്‍കുന്നതിനു കാരണമായി ഇപ്പോഴും തുടരുന്നു.
പൊതുധാരയായി വര്‍ത്തിക്കുന്ന ഈ സാംസ്കാരിക അന്തരീക്ഷം സവര്‍ണ്ണ കപടചരിത്രത്തിന് മാന്യതയും, നന്മയുടെ പൊയ്‌മുഖവും നല്‍കുന്നതിനാല്‍ സവര്‍ണ്ണതയെ സമൂഹത്തിന്റെ മഹനീയ പാരംബര്യത്തിന്റെ ഉത്തമ മാതൃകയായി സവര്‍ണ്ണരും അവര്‍ണരുമടങ്ങിയ ജനം നെഞ്ചിലേറ്റുന്ന കാഴ്ച്ചയാണ് ഇന്നു സമൂഹത്തില് ദൃശ്യമാകുന്നത്.

അതൊരു ഫാഷനായി ,വിപണനതന്ത്രമായി വികസിപ്പിക്കുന്നതില്‍ ആഗോളവത്ക്കരണത്തിന്റെ പേരില്‍ നടക്കുന്ന കംബോളവത്ക്കരണങ്ങള്‍ ഉപയോഗപ്പെടുത്തി തുടങ്ങിയിരിക്കുന്നു. അതിന്റെ ഫലമായി ജാതീയതയുടെ നഖവും, വിഷപ്പല്ലും പുറത്തു കാട്ടാതെ സമൂഹത്തില്‍ കംബോള വല്‍ക്കരണത്തിന്റെ ഭാഗമായുള്ള ഉള്ളവനും ഇല്ലാത്തവനുമായുള്ള വേര്‍തിരിവുമാത്രമേ ഉള്ളു എന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളും വിജയകരമായി നടന്നുവരുന്നു.ഇല്ലാത്തവന്‍ കൂടുതല് ഇല്ലാത്തവനായും ഉള്ളവന്‍ കൂടുതല്‍ ഉള്ളവനായും പരിണമിക്കുന്ന ഒരു പുതിയ സാംബത്തിക ജാതീയത സ്വാഭാവികമായ പരിണാമമായും , ന്യായമായും,നീതിയായും ആവിര്‍ഭവിച്ചിരിക്കുന്നു. ആട്ടിന്‍ തോലണിഞ്ഞ ജാതീയതയുടെ ചെന്നായ് രൂപങ്ങളായി ഈ പ്രതിഭാസത്തെ തിരിച്ചറിഞ്ഞില്ലെങ്കില്‍ നമ്മുടെ സാമൂഹ്യ ജീവിതം കൂടുതല്‍ സംകീര്‍ണ്ണവും, നരകതുല്യവുമാകും എന്നതാണ് ഫലം.

ജാതി സാഹിത്യങ്ങള്‍

നമ്മുടെ കലയും, സാഹിത്യവും, ചരിത്രവും സംബൂര്‍ണ്ണമായും മലിനീകരിക്കപ്പെട്ട അവസ്ഥയിലാണ്. സ്കൂളുകളിലായാലും,സാമൂഹ്യ-സാംസ്കാരിക വേദികളിലായാലും ചരിത്രത്തെക്കുറിച്ച് സംസാരീക്കേണ്ട സന്ദര്‍ഭങ്ങളിലെല്ലാം നാം ഈ കള്ളക്കഥകളുടെ സമാഹാരമായ ഐതിഹ്യങ്ങളെയാണ് ആദ്യം ആശ്രയിക്കുന്നത്. കേരളോത്പ്പത്തിയെക്കുറിച്ച് നാം പറഞ്ഞുതുടങ്ങുന്നതുതന്നെ പരശുരാമന് (എന്ന കിരാതനായ ബ്രാഹ്മണഹിന്ദുമത പ്രചാരകന്‍ സമുദ്രത്തില്‍ മനുഷ്യച്ചോരൊലിക്കുന്ന ) തന്റെ മഴു എറിഞ്ഞ് സമുദ്രത്തെ പുറകോട്ടു മാറ്റി ഉയര്‍ത്തിക്കൊണ്ടുവന്ന ഭൂമിയാണ് കേരളം എന്നു പറഞ്ഞുകൊണ്ടായിരിക്കും. പ്രചരണത്തിലൂടെ ഹൃദ്യമാക്കിയ അനേകം കള്ളകഥകളുടെ കേരളഭൂമിയിലാണ് സവര്‍ണ്ണത തങ്ങളുടെ തിന്മകളേയും, മൂല്യച്ച്യുതിയേയും നന്മയെന്നപേരില്‍ ദൈവീക സാക്ഷ്യങ്ങളും സര്‍ട്ടീഫിക്കറ്റുകളും അടക്കം നല്‍കി പ്രതിഷ്ടിച്ചിരിക്കുന്നത്.
തെറ്റായ (കള്ള ചരിത്രങ്ങളായ) ഐതിഹ്യങ്ങളുമായുള്ള പൊക്കിള്‍ കൊടി ബന്ധവുമായി ജനിച്ചുവീഴുന്ന നമ്മുടെ സ്വത്വബോധം ചുറ്റുപാടുമുള്ള തിന്മയേയും,അനീതിയേയും തള്ളിപ്പറയില്ലെന്നുമാത്രമല്ല,സത്യത്തെ എവിടെ കണ്ടാലും കുഴിച്ചുമൂടാന്‍ സന്നദ്ധമാകുകയും ചെയ്യും. മലയാളിയുടെ സാംസ്കാരിക കാപട്യങ്ങളുടെ കാരണം തന്നെ കള്ള ചരിത്രങ്ങളുമായുള്ള പൊക്കിള്‍ക്കൊടി ബന്ധത്തിനിടയില്‍ നഷ്ടപ്പെടുന്ന യഥാര്‍ത്ഥ ചരിത്രവുമായുള്ള അകല്‍ച്ചയാണ്.

ഹിന്ദുമത പ്രചാരകരായബ്രാഹ്മണരില്‍നിന്നും എച്ചിലുപോലെ ലഭിച്ച വര്‍മ്മ,നായനാര്‍,നംബ്യാര്‍,മേനോന്‍, ജാതിപ്പേരുകളും,ശൂദ്ര ക്ഷത്രിയ സ്ഥാനവുമുള്ള പട്ടികജാതി വംശ്ക്കാരായ നമ്മുടെ രാജവംശങ്ങളും,കോവിലകങ്ങളില്‍ വാണിരുന്ന നക്ഷത്രവേശ്യകളും ആഭിജാതരും , സവര്‍ണരുമായപ്പോള്‍ അവരില്‍ നിന്നും 1500 കൊല്ലം മുന്‍പ് അടര്‍ത്തിമാറ്റപ്പെട്ട അദ്ധ്വാനികളും ബന്ധുക്കളുമായ ഇന്നത്തെ പട്ടികജാതിക്കാരും ആദിവാസികളും ഇന്നും ജാതീയമായ പരിഹാസത്തിനും , അവഗണനക്കും ഇരയാകുന്നത് നമ്മുടെ സവര്‍ണ്ണ ചരിത്രകാരന്മാരുടെ ബോധപൂര്‍ണ്ണമായ ചരിത്ര തമസ്ക്കരണം കാരണമാണ്.

വടക്കന്‍ പാട്ടിലെ ആരോമല്‍ ചേകവരുടേയും,ഉണ്ണിയാര്‍ച്ചയുടേയുമൊക്കെ കഥ വിവരിക്കുന്ന പുസ്തകങ്ങള്‍ തേടി നടക്കാന്‍ തുടങ്ങിയിട്ട് കുറെ മാസങ്ങളായി. നംബൂതിരിമാരും,നായര്‍-നംബ്യാര്‍ ചരിത്രകാരന്മാരും ശേഖരിച്ചു പ്രസിദ്ധീകരിച്ച നാടന്‍ പാട്ടു പുസ്തകങ്ങളിലും, വടക്കന്‍ പാട്ടുകളിലും ഉത്തരകേരളത്തിലെ ചേകവരെക്കുറിച്ച് കുറ്റകരമായ മൌനം തന്നെ കാണാനായി. ചേകവന്മാരുടെ വീര ഗാഥകളെ പ്രതിരോധിക്കാന്‍ പടച്ചുണ്ടാക്കിയ നായര്‍ മറുമരുന്നായ തച്ചോളി ഒതേനന്റെ വീരകൃത്യങ്ങളേ ഈ സാഹിത്യ ചരിത്ര പുസ്തകങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നുള്ളു. ഏതോ ഒരു പുസ്തകത്തില്‍ നാമമാത്രമായി പുത്തൂരം പാട്ടുകള്‍ എന്നപേരില്‍ നിസ്സാരമായി സദ്യക്ക് അച്ചാറു വിളംബുന്നതുപോലെ ഒന്നു തൊട്ടുപോകുന്നതും കണ്ടു.

മലയാളിക്ക് ഇന്നും സ്വന്തമായ ഒരു ചരിത്രമോ,സാമൂഹ്യ ബോധമോ ലഭിച്ചിട്ടില്ലെന്നതുപോലെത്തന്നെ, പൊതുവായ കലയോ സാഹിത്യമോ വികസിപ്പിക്കാനുമായിട്ടില്ല.
ബ്രാഹ്മണ കള്ളച്ചരിത്ര നിര്‍മ്മാണത്തിന്റെ ഭാഗമായുള്ള ഐതിഹ്യങ്ങളും,
നായര്‍ സ്ത്രീകളെ വേശ്യാവൃത്തിയിലേക്ക് പ്രവേശിപ്പിക്കുന്ന വൈശികതന്ത്രങ്ങളും,
കോവിലകങ്ങളിലെ നക്ഷത്രവേശ്യകളെ സുഖിപ്പിക്കുന്ന വര്‍ണ്ണന നിറഞ്ഞ സന്ദേശകാവ്യങ്ങളും,
ഭക്തിപ്രസ്ഥാനത്തിന്റെ ഭാഗമയുള്ള പുരാണകഥാഖ്യാനങ്ങളും വരെ
ബ്രാഹ്മണന്റെ കുത്തകയായിരുന്നു ഒരു കാലഘട്ടം മുഴുവന്‍.

അതുകഴിഞ്ഞ് ഭക്തി പ്രസ്ഥാനത്തിന്റെ ഭാഗമായുള്ള എഴുത്തശ്ശനും വര്‍ത്തമാനകാലത്തെ എം.ടി. വരെയുള്ള നായര്‍ സാഹിത്യത്തിന്റെ പ്രബലകാലമാണ്. (ഇവര്‍ക്കിടയില്‍ ഒരു അപവാദമായി കുമാരനാശാനും,ബഷീറുമൊക്കെ വന്നെങ്കിലും ,പുകഴ്ത്തി ആകാശത്തോളമുയര്‍ത്തി, വിഗ്രഹവല്‍ക്കരിക്കപ്പെട്ട് പഴയ സാധനങ്ങളുടെ കൂട്ടത്തില്‍ തട്ടുമ്പുറത്ത് പ്രതിഷ്ടിക്കപ്പെട്ടതിനാല്‍ സമൂഹത്തിന്റെ ചാലകതയില്‍നിന്നും അകന്ന് മൂകരായ വിഗ്രഹങ്ങളായിത്തീര്‍ന്നിരിക്കുന്നു.) നായര്‍ സാഹിത്യം ഇപ്പൊഴും പൊടിപൊടിക്കുന്ന നമ്മുടെ വര്‍ത്തമാന സാഹിത്യമാകുന്നു.

ഈ നായര്‍ സാഹിത്യ കാലഘട്ടത്തില്‍ നിന്നും നമ്മുടെ സമൂഹം മുന്നോട്ടുപോയത് നാം പൈങ്കിളി സാഹിത്യം,മാസാഹിത്യം,മുട്ടത്തുവര്‍ക്കി,മനോരമ സാഹിത്യം,കോട്ടയം സാഹിത്യം എന്നൊക്കെ വിളിച്ച് പരിഹസിച്ച കൃസ്ത്യന്‍ സാഹിത്യമാണ്. കൃസ്ത്യന്‍ സാഹിത്യമാണെങ്കിലും അതില്‍ ജീവിതമുണ്ടായിരുന്നതിനാല്‍ അത് ജനകീയമായി സ്വീകരിക്കപ്പെട്ടു. കണ്ണുകടി സ്വാഭാവികം. കൃസ്ത്യാനികളുടെ സാംബത്തിക വളര്‍ച്ചയോടൊപ്പം വളര്‍ന്ന കൃസ്ത്യന്‍ സാഹിത്യം ഇപ്പോള്‍ നായര്‍ സാഹിത്യവുമായി അലിഞ്ഞുചേര്‍ന്ന് ആഭിജാത്യംനേടുന്ന വഴിയില്‍ മുന്നേറിക്കൊണ്ടിരിക്കുന്നു. കൃസ്ത്യാനികള്‍ സവര്‍ണരാകുന്നതിന്റെ സാംസ്കാരിക ഭൂമികയാകാന്‍ കൃസ്ത്യന്‍ സാഹിത്യം മുഖ്യപങ്കുവഹിക്കുന്നു എന്നത് ഈ സാഹിത്യത്തിന്റെ സാമൂഹിക നേട്ടം തന്നെയാണ്.

ഇനി മറ്റുള്ള ജാതിക്കാര്‍കൂടി നായര്‍,കൃസ്ത്യന്‍ ശൈലി അവലബിച്ച് തങ്ങളുടെ സാംസ്കാരിക ചരിത്രവും,സാഹിത്യവും നിര്‍മ്മിച്ച് സമൂഹത്തിന്റെ ഉപരിതലത്തിലെത്താന്‍ ഉത്സാഹിച്ചാല്‍ മാത്രമേ സമൂഹം രക്ഷപ്പെടു.
മുസ്ലീം സാഹിത്യം അവരുടെ സാംബത്തിക വളര്‍ച്ചക്കൊപ്പമല്ലെങ്കിലും മുന്നോട്ടുതന്നെ കുതിക്കുന്നുണ്ട്. തങ്ങളുടെ പൊക്കിള്‍ക്കൊടി ബന്ധം പടിഞ്ഞാറുള്ള അറബി നാടിനു നേരെ വേണമോ,അതോ അധസ്ഥിതരായിരുന്ന തങ്ങളുടെ നാട്ടുകാര്‍ക്കുനേരെവേണമോ എന്നൊരു ചാഞ്ചാട്ടമേ അവരഭിമുഖീകരിക്കുന്നുള്ളു. മുസ്ലീം സമൂഹം കൃസ്തിയ സമൂഹം പോലെ സാംസ്കാരികമായി സമൂഹത്തിന്റെ ഉപരിതലത്തിലെത്തുന്ന കാലം വിദൂരത്തല്ല.

ഇത്രയും പറഞ്ഞത് ബോധപൂര്‍വ്വം ഒരു കാര്യം വ്യക്തമാക്കാനായാണ്. ഏതു സമൂഹത്തിനും സാമൂഹ്യവും,രാഷ്ട്രീയവുമായ വളര്‍ച്ചക്ക് തങ്ങളുടെ അഭിവൃദ്ധി രേഖപ്പെടുത്തുന്ന ചരിത്രത്തിന്റേയും,കഥയുടേയും സാംസ്കാരിക പിന്തുണ ആവശ്യമാണ്. ആ കഥ ശോഭനമല്ലെങ്കില്‍ (കൃസ്ത്യാനികളുടെ 27 ബ്രാഹ്മണരെ കൊടുങ്ങല്ലൂരുവെച്ച് തോമസ്ലീഹ നേരിട്ട് വന്ന് മതത്തില്‍ ചേര്‍ത്തെന്ന പോലെ ഒരു കള്ളക്കഥയുടെയെങ്കിലും പിന്തുണയില്ലെങ്കില്‍ സമൂഹം സാംബത്തികമായി എത്ര അഭിവൃദ്ധിപ്പെട്ടാലും അടുത്ത തലമുറയോടെ സാംബത്തികമായി തകരുംബോള്‍ അത് താണ ജാതിയായി പിന്തള്ളപ്പെടും. മികച്ച ചരിത്രവും,സാഹിത്യവും രേഖപ്പെടുത്തുന്നതില്‍ മിടുക്കുകാട്ടുന്ന ജാതികള്‍ ഏറ്റവും താഴെക്കിടയില്‍ നിന്നുള്ളവരാണെങ്കില്പോലും സവര്‍ണ്ണതയിലേക്ക് എടുത്തുയര്‍ത്തപ്പെടുന്നുണ്ട്. യഥാക്രമം പട്ടികജാതികളും,വിശ്വകര്‍മ്മജരുമായിരുന്ന നായര്‍ , കൃസ്ത്യന് സമൂഹങ്ങള്‍ ക്ഷത്രിയ ബ്രാഹ്മണ പാരംബര്യമുള്ളവരായി ഉയര്‍ത്തപ്പെട്ടു എന്നതുതന്നെ നല്ല ഉദാഹരണം. ബ്രാഹ്മണ ശത്രുതക്ക് പാത്രീഭവിച്ച ബുദ്ധമതപാരംബര്യമുള്ള ഈഴവരില്‍ ചെറിയൊരു വിഭാഗം നംബൂതിരിമാരായി കൂറുമാറി സുരക്ഷിതരായപ്പോള്‍ സാംബത്തികമായി മികച്ചുനിന്നിട്ടും ബഹുഭൂരിപക്ഷം വരുന്ന ഈഴവരും,സഹായികളായ കയ്യോന്‍ ഈഴവരും (പട്ടികജാതി പാരംബര്യമുള്ളവര്‍) ചേര്‍ന്ന വിഭാഗവും മറ്റുമതങ്ങളില്‍ ലയിക്കാതെ തനിമ നിലനിര്‍ത്തിയ ബുദ്ധ-ജൈന കലാകാരപാരംബര്യമുള്ള വിശ്വകര്‍മ്മജരും,ദലിതരെന്നപേരില്‍ ഇന്ന് അറിയപ്പെടുന്ന പട്ടികജാതി-ആദിവാസി വിഭാഗങ്ങളും ഹിന്ദുവിരുദ്ധസാമൂഹമായി ഇന്നും ചവിട്ടിത്താഴ്ത്തലുകള്‍ക്ക് വിധേയരാകുന്നത് തങ്ങളുടെ ചരിത്രം കൈമോശം വന്നതുകൊണ്ടും, സാഹിത്യത്തില്‍ ജാതിരഹിതമായ മാനവ മൂല്യങ്ങള്‍ക്ക് അവര്‍ പ്രാധാന്യം നല്‍കുന്നതിനാലുമാണ്. പട്ടികജാതിക്കാരനായ പാണനും,പറയനും ബ്രാഹ്മണസവര്‍ണ്ണതയോട് ഒട്ടിച്ചേര്‍ന്ന് നിന്നതില്‍ നിന്നുമാണ് സവര്‍ണ്ണരായ പൊതുവാളും,മാരാരും ഉണ്ടായതെന്ന് ചരിത്രത്തില്‍ രേഖപ്പെടുത്താന്‍ കഴിയാതിരിക്കുംബോള്‍ മാരാരുടേയും,പൊതുവാളിന്റേയും സ്വന്തം വംശമായിട്ടും പട്ടികജാതിക്കാരന്‍ അന്യനും അസ്പര്‍ശ്യനുമായി ...ദലിതനായി ചവിട്ടി താഴ്ത്തപ്പെടുന്നത് സ്വാഭാവിക കാഴ്ച്ചയാകുന്നു.
അതിനാല്‍ ജാതിയിലൂടെ തന്നെ തങ്ങളുടെ പൈതൃകം വീണ്ടെടുത്തതിനുശേഷം അന്തസ്സോടെ ജാതിയെ തിരസ്ക്കരിച്ച് മനുഷ്യരാകുക എന്നതാണ് പ്രായോഗികമായിട്ടുള്ളത്. ജാതിരഹിതമായ സമൂഹത്തിലെ മാനവമൂല്യങ്ങള്‍ക്ക് പ്രസക്തിയുള്ളു എന്നതിനാല് ആദ്യം ജാതീയമായ വളര്‍ച്ചയിലൂടെ സമൂഹ്യ ഉപരിതലത്തിലെത്തേണ്ടതും, അതിനുശേഷം മാത്രം ജാതീയതയെ ത്യജിക്കേണ്ടതുമാണ്. അല്ലാത്തപക്ഷം മഹാബലിയുടെ ഗതിവരും. സംസ്കാര ശൂന്യനും,കുടിലബുദ്ധിയും,ഹിന്ദുമതപ്രചാരകനുമായ തനി ചെറ്റബ്രാഹ്മണനായ വാമനനുമുന്നില്‍ ശിരസ്സു കുനിക്കുന്നതിലൂടെ ഒരു ജനതയെത്തന്നെ അടിമത്തത്തിലേക്കു തള്ളിവിട്ട മഹാബലിയുടെ വിവരക്കേട് ആവര്‍ത്തിക്കപ്പെടാനുള്ളതല്ല. മറിച്ച് പാഠമുള്‍ക്കൊണ്ട് ജാതീയതയെ തകര്‍ക്കാനുള്ള ആയുധമാക്കാനുള്ളതാണ്.

സ്വന്തം സമൂഹത്തിന്റെ സാഹിത്യമെഴുതൂ...
സ്വന്തം സമൂഹത്തിന്റെ രക്ഷകരാകു !!!

(നിലവില്‍ സ്വന്തം സമൂഹത്തിന്റെ സാഹിത്യംകൊണ്ട് അന്യ സമൂഹങ്ങളെപ്പോലും തമസ്ക്കരിച്ചവരോടുള്ള ആഹ്വാനമല്ല ഇത്. ഇതുവരെ സ്വന്തം സമൂഹത്തിന്റെ മഹത്തായ പാരംബര്യം രേഖപ്പെടുത്താന്‍ വിട്ടുപോയ..., മറന്നുപോയതിനാല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഹതഭാഗ്യരോടാണ് ഈ അഭ്യര്‍ത്ഥന.)

Thursday, March 27, 2008

പത്മനാഭക്ഷേത്രം ബുദ്ധവിഹാരം !

ഈ ലക്കം കേരള ശബ്ദം വാരികയില്‍ ഡോക്റ്റര്‍ എം.എസ്സ്. ജയപ്രകാശ് അനന്തപത്മനാഭന്‍ നമുക്കു സ്വന്തം എന്നൊരു കുറിപ്പ് എഴുതിയിരിക്കുന്നു. നമ്മുടെ സംസ്കാരത്തെ നശിപ്പിച്ച ഹിന്ദുമതത്തിന്റെ കാപാലികരും,സംസ്കാരശൂന്യരുമായ പ്രചാരകരുടെ ദുഷ്ട തന്ത്രങ്ങളെക്കുറിച്ച് അറിവുനല്‍കുന്ന കുറിപ്പാണിത്.
വിവിധ മതങ്ങളും,ജാതികളുമായി വേര്‍ത്തിരിഞ്ഞ് നില്‍ക്കുന്ന നമ്മുടെ ഇന്നത്തെ സമൂഹത്തിന് ഇത്തരം അറിവുകള്‍ നമുക്കു മാവേലി രാജ്യമ്പോലെ മഹത്തരമായ ഒരു പൈതൃകമുണ്ടായിരുന്നെന്നും, ഇന്നു ഹിന്ദു മതക്കാര്‍ കയ്യടക്കി വച്ചിരിക്കുന്ന ക്ഷേത്രങ്ങള്‍ പലതും ഇവിടത്തെ കൃസ്ത്യാനിക്കും,മുസ്ലീമിനുംകൂടി അവകാശപ്പെട്ട പൈതൃകത്തിന്റെ അമൂല്യ സമ്പത്താണെന്നും ഉള്‍ക്കാഴ്ച്ച നല്‍കുന്നതിനും, ബുദ്ധമതത്തിനു കീഴില്‍ ഒരുകാലത്ത് നമ്മുടെ സമൂഹം സത്യത്തില്‍ ഒന്നായിരുന്നെന്ന സത്യം ബോധ്യപ്പെടുകയും ചെയ്താല്‍ നമ്മെ വിഘടിപ്പിച്ചു നശിപ്പിക്കുന്ന വൃത്തികെട്ട മതങ്ങളെ കടലിലെറിഞ്ഞുകളയാന്‍ നമുക്കു ബോധോദയമുണ്ടാകും തീര്‍ച്ച!
കേരള ശബ്ദത്തിന്റെ പേജ് ഇതോടുകൂടി പോസ്റ്റുന്നു. പേജില്‍ ക്ലിക്ക് ചെയ്താല്‍ വായിക്കാനാകുന്ന വലിപ്പത്തില്‍ തുറന്നുവരും.

Wednesday, March 26, 2008

വിളക്കുകളെ തേടിയ വെളിച്ചം


കെ.ടി.മുഹമ്മദ് എന്ന വിളക്ക് കാലയവനികയില്‍ അപ്രത്യക്ഷമായെങ്കിലും അതിന്റെ വെളിച്ചം എണ്ണയുള്ള വിളക്കുകളെ തേടി നമ്മുടെ സാംസ്കാരിക നഭസ്സില്‍ നിറഞ്ഞുനില്‍ക്കും.
തികച്ചും മനുഷ്യനായി നിറഞ്ഞുനിന്ന സാമൂഹ്യ പരിഷ്ക്കര്‍ത്താവായ കലാ-സാഹിത്യ പ്രതിഭയായിരുന്നു കെ.ടി.മൊഹമ്മദ്. നമ്മള്‍ അദ്ദേഹത്തേയും കേവലം ഒരു മുസ്ലീം നാടകകൃത്തായി ചുരുക്കാന്‍ പരമാവധി ശ്രമിച്ചു.മുസ്ലീ സമൂഹത്തിന്റെ സാമൂഹ്യാനാചാരങ്ങള്‍ക്കെതിരെ പടപൊരുതിയ നാടകാചാര്യന്‍ എന്ന് വിശേഷിപ്പിച്ച് അദ്ദേഹത്തെ മുസ്ലീം തൊഴുത്തില്‍ കെട്ടാന്‍ ശ്രമിക്കുന്നത് നമ്മുടെ പൊതുധാരയുടെ ഭാഗമായുള്ള സവര്‍ണ്ണ സാഹിത്യ അടിമബോധമാണ്. അദ്ദേഹത്തിന്റെ പേര് മൊഹമ്മദ് എന്നായതിനാല്‍ മാത്രമാണ് നമ്മുടെ മുന്‍‌വിധി ഇപ്രകാരം സംങ്കുചിതമാകുന്നത്.കെ.ടി.യെ അര്‍ഹിക്കുന്ന വിധം പഠിക്കാന്‍ നമ്മുടെ മുന്‍‌വിധികള്‍ അനുവദിച്ചില്ല.തന്റെ തീഷ്ണമായ ജീവിതത്തിന്റെ സര്‍വ്വകലാശാലയില്‍ വാര്‍ത്തെടുത്ത പ്രതിഭയെ സാമൂഹ്യ പുരോഗതിക്കും,മനുഷ്യശുദ്ധീകരണത്തിനുമായി ആജീവനാന്തം ഉപയോഗിച്ച ഈ ഋഷിവര്യനെ കൂടുതലായി പഠിക്കാനും,അറിയാനും അദ്ദേഹത്തിന്റെ മരണശേഷമെങ്കിലും നമുക്കു ശ്രമിക്കാം.

സാഹിത്യവും,കലയും സ്ഥാനമാനങ്ങള്‍ക്കു വേണ്ടിയുള്ള കെട്ടുകാഴ്ച്ചകളാണെന്നു വിശ്വസിക്കുകയും, പ്രചരിപ്പിക്കുകയും,പഠിപ്പിക്കുകയും ചെയ്യുന്ന സവര്‍ണ്ണ കലാ‌സാഹിത്യ തറവാട്ടിലെ ആസ്ഥാന പണ്ഡിതന്മാരെ അവരര്‍ഹിക്കാത്ത പദവികളില്‍നിന്നും അടിച്ചോടിക്കാന്‍ വൈക്കം മുഹമ്മദ് ബഷീറിന്റേയും,കെ.ടി.മൊഹമ്മദിന്റേയുമൊക്കെ തീഷ്ണജീവിത ദര്‍ശനങ്ങള്‍കൊണ്ട് നിര്‍മ്മിച്ചെടുത്ത വജ്രായുധം പ്രയോഗിക്കുകതന്നെ വേണ്ടിവരും.

മലയാളിയുടെ കലാ-സാഹിത്യ പ്രതിഭയായിരുന്ന,സമൂഹ്യ പരിഷ്ക്കരണത്തിനുവേണ്ടി പോരാടിയ യഥാര്‍ഥ കലാകാരനായിരുന്ന കെ.ടി.മൊഹമ്മദിന്റെ സ്മരണക്കുമുന്നില്‍ ചിത്രകാരന്റെ പ്രണാമം.

Sunday, March 16, 2008

വിശ്വാസ ഭ്രാന്തിന് രാത്രി പരീക്ഷ !


കൊട്ടാരക്കരയില്‍ ഒരു സ്കൂളില്‍ മതവിശ്വാസത്തിന് കുടപിടിച്ചുകൊടുക്കുന്നതിനായി രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി രാത്രി എസ്സ്.എസ്സ്.എല്‍.സി പരീക്ഷ നടത്തിക്കൊടുത്തിരിക്കുന്നതിന്റെ വാര്‍ത്തയും ചിത്രവും ഇന്നത്തെ(16-3-2008) മാത്രുഭൂമി പത്രം ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.

മനോരോഗത്തോട് അടുത്തുനില്‍ക്കുന്ന ഒരു മതവിശ്വാസം കാരണം ഈ കുട്ടികള്‍ക്ക് ശനിയാഴ്ച്ചകളില്‍ പകല്‍ സമയം പരീക്ഷയെഴുതുന്നത് നിഷിദ്ധമാണത്രെ!

പെന്തക്കോസ്ത്, യഹോവാസാക്ഷി എന്നിങ്ങനെയുള്ള മനോരോഗപൊലുള്ള വിശ്വാസം പേറുന്ന ജന്തുവിഭാഗത്തിനു പുറമെ കൃസ്തുമതത്തിനുകീഴില്‍ “സെവന്‍ത്ത് ഡേ അഡ്വന്റിസ്റ്റ് “ എന്ന പേരില്‍ ഇങ്ങനേയും ഒരു വിചിത്ര രോഗികള്‍ ഉള്ള കാര്യം അറിയില്ലായിരുന്നു.

ഈ വിഭാഗത്തില്‍ പെട്ടവര്‍ തന്നെ നടത്തുന്ന സ്കൂളുകളിലാണ് എസ്സ്.എസ്സ്.എല്‍.സി. എന്ന പൊതുപരീക്ഷ രണ്ടു കുട്ടികള്‍ക്കു മാത്രമായി അന്നേ ദിവസം രാത്രി വീണ്ടും നടത്തിയത് എന്നത് കേവലം പരീക്ഷ ക്രമക്കേടിന്റെ സാദ്ധ്യതയിലൂന്നിയോ,പരീക്ഷ നിയമങ്ങളുടെ ലംഘനമെന്ന നിലയിലോ അല്ല നാം നോക്കിക്കാണേണ്ടത്.

മറിച്ച്, ഭ്രാന്തിനു സമാനമായ അന്ധവിശ്വാസങ്ങള്‍ വച്ചുപുലര്‍ത്തുന്നവര്‍ക്ക് അവരുടെ വിശ്വാസത്തിന്റെ അപ്രായോഗികത സ്വയം അനുഭവത്തിലൂടെ തിരിച്ചറിയാനുള്ള സാധ്യതകൂടി ഇല്ലാതാക്കി അന്ധവിശ്വാസത്തിന് സാധൂകരണവും, മഹത്വവും, പ്രത്യേക പരിഗണനയും ലഭിക്കുന്നു എന്ന തെറ്റായ സാമൂഹ്യ നീതിയുടെ വിതരണ മനോഭാവത്തെയാണ് നാം തിരിച്ചറിയേണ്ടത്.

സെവന്‍‌ത്ത് ഡേ അഡ്വന്റിസ്റ്റ് എന്ന മത വിശ്വാസരോഗമുള്ള ധാരാളം കുട്ടികള്‍ അന്നേ ദിവസം തങ്ങളുടെ വിശ്വാസം മാറ്റിവച്ച് പ്രായോഗിക ബുദ്ധിയോടെ ഈ പരീക്ഷ എഴുതിയിട്ടുണ്ട്. ( വിശ്വാസത്തിന്റെ ആകാശം പൊളിഞ്ഞു വീഴാത്തതിനാല്‍ അവരെല്ലാം കുഴപ്പമില്ലാതെ ജീവിച്ചിരിപ്പുണ്ട്.)

ഒറ്റപ്പാലത്തെ സെവന്‍‌ത്ത് ഡേ സ്കൂളില്‍ അഞ്ചു കുട്ടികള്‍ പരീക്ഷ എഴുതാതെ മാറി നിന്ന് തങ്ങളുടെ മന്ദബുദ്ധിയായ ദൈവത്തിന്റെ മാനം രക്ഷിച്ചിട്ടുമുണ്ട്.(ഭാഗ്യം!!) സ്വന്തം വിശ്വാസം പ്രായോഗിക ജീവിതത്തിനു വിലങ്ങുതടിയാണെങ്കില്‍ ആ വിശ്വാസങ്ങളെ ത്യജിക്കാനും,പൊതു സമൂഹത്തിന്റെ ഭാഗമാകാനും , മനുഷ്യരായി ജീവിക്കാനും മത ഭ്രാന്തന്മാര്‍ക്ക് അവസരം നല്‍കേണ്ടതിനു പകരം സമൂഹ നിയമങ്ങളെ രാജനീതിയുടെ കാലത്തേക്ക് കെട്ടിവലിച്ചുകൊണ്ടുപോയി പ്രീണനവും,സുഖിപ്പിക്കലും ഭരണത്തിന്റെ നീതിശാസ്ത്രമാക്കാന്‍ കൂട്ടുനില്‍ക്കുന്ന കോടതിയും, സര്‍ക്കാരും ജനാതിപത്യത്തിന് നാണക്കേടുണ്ടാക്കുന്നവിധം ജീര്‍ണമാകരുതെന്ന് ചിത്രകാരന്‍ ആവശ്യപ്പെടുന്നു.

വിദേശ പണത്തിന്റെ എച്ചിലിലയോടൊപ്പം പ്രചരിപ്പിക്കപ്പെടുന്ന വിശ്വാസ ഭ്രാന്തുകളില്‍ നിന്നും ജനങ്ങളെ രക്ഷിക്കേണ്ട ചുമതല സര്‍ക്കാരിനുമാത്രമല്ല,സമൂഹത്തിനുമുണ്ട്. മത പ്രീണനത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന ഭ്രാന്തിന്റെ മഹത്വവല്‍ക്കരണത്തിനെതിരെ ജാതിമത ഭേദംകൂടാതെ പ്രതിഷേധിക്കുകതന്നെ വേണം.


തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് വ്യക്തമായ മതനിരപേക്ഷ നിലപാടുകള്‍ ഇല്ലാതെവരുംബോഴാണല്ലോ മത പ്രീണനപരമായ വിഢിത്തങ്ങള്‍ കോടതിവിധിയായി പുറത്തുവരിക.മത നിരപേക്ഷതയുടെ മഹത്വം ജനത്തെ ബോധ്യപ്പെടുത്തേണ്ട പത്രമാധ്യമങ്ങള്‍ ജാതി-മത സര്‍ക്കുലേഷന്‍ കണക്കുകളുടെ പിച്ചപ്പാട്ടയുമായി തെണ്ടുന്ന നാട്ടില്‍ എന്തു ന്യായം,എന്തു നീതി ?!!!!



Sunday, March 9, 2008

ബ്ലോഗേഴ്സ് അക്കാദമി

നമ്മുടെ സ്വന്തം നാട്ടില്‍,വായനശാല,ക്ലബ്ബ്,സ്കൂള്‍,കോളേജ് , ജോലി സ്ഥലം,തുടങ്ങിയ ഏതെങ്കിലും പ്രവര്‍ത്തന മണ്ഡലങ്ങളോടനുബന്ധിച്ച് കുറഞ്ഞത് രണ്ടോ,മൂന്നോ ബ്ലോഗേഴ്സിന്റെ സഹകരണത്തിലൂടെയെങ്കിലും ഒരു ബ്ലോഗേഴ്സ് അക്കാദമിയോ,അസ്സോസ്സിയേഷനോ,കൂട്ടയ്മയോ, (അല്ലെങ്കില്‍ മറ്റേതെങ്കിലും പേരുകളിലോ) രൂപീകരിച്ച് ബ്ലോഗ് എന്ന മാധ്യമത്തിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവരെ പ്രോത്സാഹിപ്പിച്ചും,സാങ്കേതികമായി സഹായിച്ചും പ്രവര്‍ത്തിക്കുകയാണെങ്കില്‍ ബൂലോകത്തെ ജനകീയതയും,ജന സാന്ദ്രതയും വര്‍ദ്ധിപ്പിക്കാന്‍ അതു കാരണമാകുകയും, ബൂലോകത്തിന് സാമൂഹ്യ-സാംസ്കാരിക രംഗത്ത് ഫലപ്രദമായി സ്വാധീനം ചെലുത്താനും,സമൂഹത്തില്‍ ആശയവിനിമയത്തിന്റെ കുത്തകകളെ നിര്‍വീര്യമാക്കുന്നതിലൂടെ പൊതുജനത്തിന്റെ അഭിപ്രായങ്ങള്‍ക്ക് നിര്‍ണ്ണായക സ്വാധീനം കൈവരിക്കുകയും ചെയ്യുന്നതായിരിക്കും.
അഴിമതി,അസമത്വം,അനീതി എന്നിവയെ ചെറുക്കാന്‍ ജനങ്ങള്‍ തന്നെ ഉണര്‍ന്നിരിക്കേണ്ടതും, പ്രവര്‍ത്തിക്കേണ്ടതും അത്യാവശ്യമായതിനാല്‍ ബ്ലോഗിന്റെ വികസനം എത്രയും പെട്ടെന്ന് സാക്ഷാത്ക്കരിക്കപ്പെടേണ്ടത് സാമൂഹ്യമായ ആവശ്യമാണ്.
ഇപ്പോള്‍തന്നെ ധാരാളം മലയാളികള്‍ ബ്ലോഗ് ആരംഭിക്കുന്നുണ്ടെങ്കിലും, മിക്കവരും ഇംഗ്ലീഷില് മാത്രമായോ,നാമമാത്രമായി മലയാളം പോസ്റ്റിട്ട് ബൂലോകത്തിന്റെ പരിചയവലയത്തില്‍ അകപ്പെടാതെയോ ,ഒറ്റപ്പെട്ടോ,ശ്രദ്ധിക്കപ്പെടാതെയോ,(ശ്രദ്ധിക്കപ്പെടാനുള്ള സെറ്റിങ്ങ്സുകള്‍ അറിയാത്തതിനാല്‍ ) ബ്ലോഗ് ഉപേക്ഷിച്ചുപോകുന്നുണ്ട്. ഈ സാങ്കേതിക അലസ്സിപ്പോക്ക് തടയുന്നതിനും, ബ്ലോഗിന്റെ സാധ്യതകള്‍ ക്രിയാത്മകതയുള്ള മലയാളി സുഹൃത്തുക്കളെ പരിചയപ്പെടുത്തുന്നതിനും പ്രാദേശികമായി നടത്തപ്പെടുന്ന ബ്ലോഗ് ശില്‍പ്പശാലകളോ,ക്യാംബുകളോ സംഘടിപ്പിക്കുന്നതിലൂടെ സാധിക്കുന്നതാണ്.
പ്രാദേശികമായി നടത്തപ്പെടുന്ന ബ്ലോഗ് ശില്‍പ്പശാലയിലൂടെ പുതുതായി ബ്ലോഗിലേക്കു പ്രവേശിക്കുന്നവര്‍ക്ക് കോമണ്‍സെറ്റിങ്ങ്സ് നേരിട്ട് ചെയ്ത്കാണിച്ചു കൊടുക്കുന്ന സംവിധാനം ഉപയോഗപ്പെടുത്താം എന്നതിനാല്‍ ബാലാരിഷ്ടതകള്‍ പെട്ടെന്നു മറികടക്കാനും ബൂലോകത്ത് ദൈര്യസമേതം പ്രവേശിച്ച് ബൂലോകതിനും,സമൂഹത്തിനും തങ്ങളാലാകുന്ന സംഭാവന നല്‍കാനും അനായാസം സാധിക്കുന്നു എന്നത് കംബ്യൂട്ടര്‍ പരിചയമില്ലാത്തവര്‍ക്കുപോലും ബ്ലോഗ് ഹൃദ്യമായ അനുഭവമാക്കും.
ആകെ ആവശ്യമുള്ളത് കംബ്യൂട്ടര്‍ സംബന്ധിയായ അറിവുള്ള രണ്ടോ മൂന്നോ ബ്ലോഗേഴ്സിന്റെ സാങ്കേതികസഹായത്തോടെ ഒരു സംഘടന രൂപീകരിക്കുക, ശില്‍പ്പശാലയുടെ സ്ഥലവും തിയ്യതിയും നിശ്ചയിക്കുക, ബ്ലോഗ് ശില്‍പ്പശാല സംഘടിപ്പിക്കുന്ന വിവരം പത്രങ്ങളില്‍ പത്രക്കുറിപ്പായി അറിയിക്കുക.ഒരു ഫോണ്‍ നംബര്‍ കൊടുത്ത് പങ്കെടുക്കേണ്ടവര്‍ പേര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് വ്യവസ്ഥ വെച്ചാല്‍ പങ്കെടുക്കുന്ന ആളുകളുടെ അംഗസംഖ്യയെക്കുറിച്ചും, ഏര്‍പ്പെടുത്തേണ്ട സൌകര്യങ്ങളെക്കുറിച്ചും ഏകദേശ ധാരണ ലഭിക്കും.

കണ്ണൂരില്‍ വളരെ ചെറിയ രീതിയില്‍ ഇങ്ങനെയൊരു ശില്‍പ്പശാല സംഘടിപ്പിക്കാന്‍ ചിത്രകാരന്‍ ആലോചിക്കുന്നുണ്ട്. കണ്ണൂര്‍ ടൌണ്‍ പരിസരങ്ങളിലുള്ള ബ്ലോഗേഴ്സ് ആരെങ്കിലുമുണ്ടെങ്കില്‍ ദയവായി ഈ മെയിലായി മൊബൈല്‍ നംബര്‍ സഹിതം ബന്ധപ്പെടുക.(e-mail : chithrakaran@gmail.com)
പൂര്‍ണ്ണമായും ലാഭേച്ഛയില്ലാതെ സാമൂഹ്യ മനസാക്ഷിയിലേക്ക് എല്ലാത്തരം അഭിപ്രായമുള്ളവരുടേയും കൂട്ടായ്മ ആവശ്യമാണ് എന്ന തിരിച്ചറിവോടെ ,സ്വന്തം ആശയങ്ങളോ, അഭിപ്രായങ്ങളോ,വിശ്വാസങ്ങളോ എന്തുതന്നെയായാലും പരസ്പര ബഹുമാനത്തോടെ ബ്ലോഗേഴ്സിന്റെ എണ്ണം കൂട്ടുക എന്ന ലക്ഷ്യം മാത്രം മുന്നിര്‍ത്തി പ്രവര്‍ത്തിക്കാനാകും എന്ന ഉത്തമവിശ്വാസത്തില്‍ എഴുതിയതാണ്. തുറന്ന മനസ്സൊടെ ബന്ധപ്പെടുക.
സേവന-സഹകരണ സന്നദ്ധതയോടെ....
സസ്നേഹം ,
ചിത്രകാരന്‍

Wednesday, March 5, 2008

നെലോളിക്കരുത്

കൂട്ട നിലവിളി
അപരിഷ്കൃതമാണ്.
ഒറ്റക്കു കരയാം
ഹതഭാഗ്യര്‍ക്ക്.

ഞങ്ങള്‍ കോഴികള്‍
ഇറച്ചിക്കടയിലെ
അസൌകര്യങ്ങളിലും
സംതൃപ്തര്‍.

ആശ്രിതവത്സലരായ
ഉടമകള്‍
ഒന്നിച്ചു കൊല്ലാറില്ല.
കൂട്ട നെലോളിയുമുണ്ടാകാറില്ല.

Tuesday, February 19, 2008

ചിരിക്കുന്ന ബുദ്ധന്‍

ഇതൊരു ബുദ്ധനാണെന്ന് ചിത്രകാരന് അറിയുമായിരുന്നില്ല. അഞ്ചാറു വര്‍ഷം മുന്‍പ് തിരുവനന്തപുരത്ത് ഒരു സ്റ്റേഷനറിക്കടയില്‍ നിന്നും അതിന്റെ ശില്‍പ്പഭംഗിയും വിലക്കുറവും കണ്ട് അകൃഷ്ടനായി വാങ്ങിപ്പോയതാണ്. പിന്നീട് ഏതോ മാഗസീനില്‍ വന്ന ഫുങ്ഷെ വാസ്തുശാസ്ത്രത്തെക്കുറിച്ചുള്ള ലേഖനത്തില്‍നിന്നും ഇതു ചിരിക്കുന്ന ബുദ്ധനാണെന്നും, വാതിലിനെ അഭിമുഖീകരിച്ചു നില്‍ക്കുന്ന നിലയില്‍ ഇവനെ വച്ചാല്‍ സാംബത്തികാഭിവൃദ്ധിയുണ്ടാകുമെന്നും തിരിച്ചു വച്ചാല്‍ നമ്മുടെ പണം നാട്ടുകാര്‍ കൊണ്ടോകുമെന്നൊക്കെ വായിച്ചറിഞ്ഞു. വിശ്വാസി അല്ലെങ്കിലും പണത്തോടുള്ള ലോഹ്യം അവസാനിപ്പിക്കാന്‍ ഇഷ്ടമില്ലാത്തതിനാല്‍ ചിരിക്കുന്ന ബുദ്ധനെ പ്രവേശനമാര്‍ഗ്ഗത്തിന് പുറംതിരിഞ്ഞ് വക്കാന്‍ ഒരു വല്ലായ്മ. വിശ്വാസം സ്വാര്‍ത്ഥമോഹങ്ങളുടെ അരികുപറ്റി മനസ്സിനകത്തേക്ക് ഇഴഞ്ഞുകയറുന്നതിന്റെ ഒരു ഉദാഹരണമായി ഈ ബുദ്ധനെ ഇവിടെ സൂക്ഷിക്കുന്നു.
ഒരു ആത്മ വിമര്‍ശനം!

Sunday, February 17, 2008

ചലച്ചിത്രകാരന്‍ പി.എന്‍.മേനോന്‍


പാലിശ്ശേരി നാരായണന്‍‌കുട്ടിമേനോന്‍ എന്ന പി.എന്‍.മേനോന്‍ മലയാള സിനിമയെ ക്രിത്രിമ സ്റ്റുഡിയോ അകത്തളങ്ങളില്‍നിന്നും പച്ചയായ ജീവിതത്തിന്റെ പകല്‍‌വെളിച്ചത്തിലേക്ക് പിടിച്ചിറക്കികൊണ്ടുവന്ന മലയാളത്തിന്റെ വിപ്ലവകാരിയായ ചലച്ചിത്രകാരനാണ്. ഇന്നത്തെ മാതൃഭൂമി വാരാന്ത്യപ്പതിപ്പില്‍ (17-2-08) ഓര്‍മ്മകള്‍ നഷ്ടപ്പെട്ട് കൊച്ചിയിലെ ഒരു ഫ്ലാറ്റില്‍ ശയ്യാവലംബനായിരിക്കുന്ന കഴിഞ്ഞുകൂടുന്ന പി.എന്‍.മേനോനെക്കുറിച്ച് നല്ലൊരു ലേഖനം സംജദ് നാരായണന്‍ എഴുതിയിരിക്കുന്നു. റോസി,ഓളവും തീരവും,കുട്ട്യേടത്തി,ചെംബരത്തി....തുടങ്ങി നല്ലമലയാള സിനിമകളിലൂടെ മലയാള ചലച്ചിത്രത്തിന്റെ ചരിത്രമായിമാറിയ പി.എന്‍. മേനോനെ അദ്ദേഹത്തിന്റെ വാര്‍ദ്ധക്യകാലത്ത് വേണ്ടവിധം മലയാളി ശ്രദ്ധിക്കുന്നില്ലല്ലോ എന്നു ചിന്തിച്ചിരിക്കെ വന്ന ഈ ലേഖനത്തിന് മതൃഭൂമിയോട് നന്ദി. കേരളത്തിന്റെ സാംസ്കാരിക വകുപ്പു് ആ മഹാനായ മലയാളിചലച്ചിത്രകാരനെ വേണ്ടവിധം പരിഗണിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

(ഭരതന്‍ വരച്ച പി.എന്‍.മേനോന്റെ ഛായചിത്രവും, അടുത്ത റൂമില്‍ ഓര്‍മ്മയറ്റുകിടക്കുന്ന പി.എന്‍.മേനോനുമാണ് ചിത്രത്തില്‍)

Wednesday, February 13, 2008

ബ്ലൊഗിലെ പൂച്ചക്കുട്ടി വനിതയില്‍ !


em എന്ന മീനാക്ഷിയെക്കുറിച്ച് ഈ മാസത്തെ വനിതയില്‍ (2008ഫെബ്രുവരി 15-29)ഒരു ലേഖനം കാണാനിടയായി. ചൂടോടെ അതു ബൂലോകരെ അറിയിക്കുന്നു.കംബത്സ്സീവ് കണ്‍ഫെസ്സര്‍ എന്ന ബ്ലോഗെഴുതുന്ന മീനാക്ഷി പ്രശസ്ത മലയാള സാഹിത്യകാരനായ എന്‍.എസ്.മാധവന്റേയും,ഔട്ട്‌ലുക്ക് വാരികയില്‍ പത്രപ്രവര്‍ത്തകയായ ഷീല റെഡ്ഡിയുടേയും മകളാണ്. ജീവിതത്തോടും,ലോകത്തോടും സത്യസന്ധത പുലര്‍ത്തുന്നതില്‍ മീനാക്ഷി പ്രകടിപ്പിക്കുന്ന ആര്‍ജ്ജവത്വം ഇന്നത്തെ സമൂഹത്തിന് ഞെട്ടലുണ്ടാക്കുന്ന വിധം നിര്‍മ്മലമാണെന്നതാണ് മീനാക്ഷിയുടെ വ്യക്തിത്വമഹിമ. ആ മഹിമ നമ്മുടേ സദാചാരവാദികള്‍ക്ക് ആര്‍ക്കും സ്വപ്നംകാണാന്‍പോലും കഴിയില്ല എന്നതാണ് സമൂഹത്തിന് മീനാക്ഷിയില്‍നിന്നും പലതും പഠിക്കാനണ്ട് എന്ന് നമ്മേ ഓര്‍മ്മിപ്പിക്കുന്നത്. മീനാക്ഷിയുടെ കമ്പത്സ്സീവ് കണ്‍ഫെസ്സര്‍ ബ്ലോഗിലേക്കുള്ള ലിങ്ക്.
വനിതയിലെ സാധാരണമായ ഒരു അഭിമുഖമാണെങ്കിലും ബ്ലോഗിങ്ങിനു പ്രചാരം ലഭിക്കാന്‍ കാരണമാക്കുന്ന ഒരു സംഗതിയായതിനാല്‍ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപത്തിന്റെ ലിങ്കുകള്‍ താഴെ കൊടുക്കുന്നു. ചിത്രകാരന്‍ ഇതില്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നതിന് മീനാക്ഷി എന്ന വ്യക്തി/ബ്ലോഗര്‍ ഒരു മാതൃകയാണെന്ന് ഉയര്‍ത്തിക്കാട്ടുന്നു എന്ന് തോന്നരുത്. മീനാക്ഷിയുടെ സത്യസന്ധതയിലാണ് ചിത്രകാരന്റെ സൌന്ദര്യ ദര്‍ശനം. മറ്റെല്ലാം അവരുടെ വ്യക്തി സ്വാതന്ത്ര്യം!
വ്യക്തി സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നു. സത്യസന്ധതയെ വിലമതിക്കുന്നു.

Tuesday, February 5, 2008

സംവരണ വിരുദ്ധരുടെ പുതിയ യുദ്ധമുറ

സംവരണ വിരുദ്ധരുടെ പീഡിതവേഷംകെട്ടലിനെക്കുറിച്ച് വളരെ കാലികപ്രസക്തമായ ഒരു ലേഖനം മാത്രുഭൂമി ആഴ്ച്ചപ്പതിപ്പില്‍ പി.സായിനാഥിന്റെ ലേഖനത്തിന്റെ പരിഭാഷയായി ശ്രീ.കെ. ആനന്ദ് എഴുതിയിരിക്കുന്നു. ഇന്ത്യന്‍ സവര്‍ണ്ണത തങ്ങളുടെ ഭീകരമായ മുഖം മാനവികതയുടെ മുഖാവരണംകൊണ്ട് ജന സ്വീകാര്യമാക്കുന്ന സൂത്രവിദ്യ നടത്തുംബോള്‍ ഇന്ത്യയിലെ ദളിത ജനതയുടെ രക്തം ഇനിയും ഊറ്റിക്കുടിക്കാനുള്ള അടങ്ങാത്ത സവര്‍ണ്ണ ദാഹമാണ് പ്രകടിപ്പിക്കുന്നത്. സംവരണത്തിനെതിരെയുള്ള സവര്‍ണ്ണരുടെ യോഗ്യതാവാദത്തിന് പ്രത്യക്ഷത്തില്‍ ന്യായത്തിന്റെ വശമുണ്ടെന്ന് സംവരണ സമുദായങ്ങളില്‍ പെട്ട ജനങ്ങള്‍തന്നെ തെറ്റിദ്ധരിച്ചുപോകുന്നവിധമുള്ള ഈ പുതിയ ജാതിയുദ്ധം ചെറുക്കപ്പെടേണ്ടതുതന്നെയാണ്.
ഇന്നു പുറത്തിറങ്ങിയ(5-2-08 ) മാത്രുഭൂമിവീക്കിലിയിലെ സായിനാഥിന്റെ ലേഖനം വായിക്കാന്‍ താഴെക്കൊടുത്ത ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക.
വരേണ്യതയുടെ വിവേചന സൂത്രം- പേജ് രണ്ട്
വരേണ്യതയുടെ വിവേചന സൂത്രം- പേജ് മൂന്ന്
വരേണ്യതയുടെ വിവേചന സൂത്രം - പേജ് നാല്

Friday, February 1, 2008

കൊലപാതങ്ങളുടെ കാരണങ്ങള്‍ പഠിക്കുകതന്നെ വേണം

കൊലപാതകങ്ങള്‍ കണ്ണൂരിലായാലും മാറാടിലായാലും അതിന്റെ കാരണങ്ങളെക്കുറിച്ച് പഠിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. ഉരുക്കുമുഷ്ടികൊണ്ട് എത്ര മൂടിവച്ചാലും കാരണങ്ങള്‍ അവശേഷിക്കുന്ന കാലത്തോളം കൊലപാതകങ്ങള്‍ ആവര്‍ത്തിക്കപ്പെടുമെന്നതിനാല്‍ സാമൂഹ്യ ശാസ്ത്രജ്ഞര്‍ ഇത്തരം പ്രശ്നങ്ങളില്‍ ആഴത്തില്‍ ഇറങ്ങേണ്ടതും, അവരുടെ കണ്ടെത്തലുകള്‍ സമൂഹത്തിന്റെ മുന്നില്‍ സമൂഹത്തിനു നല്‍കേണ്ടതും കൊലപാതക പരംബരകളുടെ അര്‍ത്ഥശൂന്യത ജനത്തിനു ബോധ്യപ്പെടാന്‍ ആവശ്യമാണ്.

കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിനുപിന്നില്‍ സാമൂഹ്യവും,സാംസ്കാരികവുമായ കാരണങ്ങളുണ്ട്. കണ്ണൂരിലെ കൊലപാതക പരംബരകളുടെ 1968 മുതല്‍ 2002 വരെയുള്ള ചരിത്രം (166 പേര്‍ കൊല്ലപ്പെട്ടു.) വിശകലനം ചെയ്ത് പഠിച്ച കണ്ണൂര്‍ എസ്.എന്‍.കോളേജിലെ പൊളിറ്റിക്സ് വിഭാഗം മേധാവി ഡോ.ടി.ശശിധരന്‍ മഹത്തായ സാമൂഹ്യ സേവനമാണു ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ ഗവേഷണ വിഷയത്തെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച മാത്രുഭൂമിയേയും(ഫെബ്രുവരി ഒന്ന് 2008) അഭിനന്ദിക്കേണ്ടിയിരിക്കുന്നു. മാതൃഭൂമി ലേഖകന്‍ വി.യു.മാത്യുക്കുട്ടിയേയും.

ഈ കൊലപാതക പരംബരകള്‍ കണ്ട് സഹിക്കാനാകുന്നത് എങ്ങിനെയാണെന്ന് ചിത്രകാരന്‍ അതിശയിക്കുന്നു. അത്രയും ജനസംഖ്യയുള്ളതുകൊണ്ടാണോ അതോ, ജനങ്ങള്‍ക്കിടയിലെ ജാതീയമായ മതിലുകളുടെ കാഠിന്യകാരണമാണോ ? നമുക്കിത് നാല്‍പ്പതു വര്‍ഷമായിട്ടും നിര്‍ത്താന്‍ കഴിയാത്തത് !! ജനത്തിന്റെ മനസ്സക്ഷി ഉണരാത്തതിന്റെ കാരണം തേടേണ്ടത് കലാ-സാഹിത്യകാരന്മാരുടെ(അങ്ങിനെയൊരു ജന്തുവിഭാഗം ഇല്ലാത്തതുകൊണ്ടായിരിക്കുമോ?) കര്‍ത്തവ്യമാണ് .
ചിത്രകാരന് കണ്ണൂരിലെ കൊലപാതക പരംബരകളിലുള്ള ആശങ്ക രേഖപ്പെടുത്തുന്നതിനായി 1993 ല്‍ വരച്ച ചിത്രമാണ് ബോംബേന്തിയ മനുഷ്യന്‍ എന്ന പെയിന്റിങ്ങ്.

Wednesday, January 23, 2008

മോഷണം പാപമല്ല !!!

മോഷണം,പിടിച്ചുപറി എന്നിങ്ങനെയുള്ള പ്രവര്‍ത്തികള്‍ കുറ്റകൃത്യങ്ങളാണെന്നും,അത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവരെ ശിക്ഷിക്കണമെന്നും സാമൂഹ്യ നിയമങ്ങള്‍ നിഷ്കര്‍ഷിക്കുന്നുണ്ട്. എന്നാല്‍ ഒരു തൊഴിലോ,ഉപജീവന മാര്‍ഗ്ഗമോ അല്ലാത്ത, നിവര്‍ത്തികേടുകൊണ്ടുള്ള മോഷണത്തേയും,പിടിച്ചുപറിയേയും ഒരു കുറ്റകൃത്യമായി വിശേഷിക്കാമോ എന്നാണ് ചിത്രകാരന്റെ മാനുഷികത നിറഞ്ഞ ദാര്‍ശനിക ചോദ്യം !

ഉള്ളവന്റെ കയ്യില്‍നിന്നെ മോഷ്ടിക്കാനാകു എന്നതിനാല്‍ മോഷണം ഉള്ളവനും,ഇല്ലാത്തവനും തമ്മിലുള്ള ഒരു സാധാരണ ജീവിതമത്സരം മാത്രമാണ്.

ഉള്ളവന്‍ ഇല്ലാത്തവന്റെതുകൂടിയായ സ്വത്തിനെ തന്റെ ബുദ്ധിയുപയോഗിച്ച് സ്വന്തമാക്കുന്നതിലൂടെയാണല്ലോ ഉള്ളവനാകുന്നത്. അതുകൊണ്ടുതന്നെ സ്വത്ത് എന്നു പറയുന്നത് വായുപോലെ,വെള്ളം പോലെ പ്രകൃതിജന്യമായ പ്രതിഭാസമാണ്. ഉള്ളവന്‍ ബുദ്ധിയുപയോഗിച്ച് പരമാവധി സ്വത്തിനെ തന്റെ വരുതിയില്‍ അതീവ സാന്ദ്രതയോടെയും,അതി മര്‍ദ്ദത്തിലും സൂക്ഷിക്കുംബോള്‍ ഇല്ലാത്തവന്‍ സൃഷ്ടിക്കപ്പെടുന്നതിന്റെ ഉത്തരവാദിത്വവും ഉള്ളവനുതന്നെയാകുന്നു.

സംബത്തിന്റെ സാന്ദ്രതവ്യത്യാസം ഉപയോഗപ്പെടുത്തിയാണ് (ഒരു ഡാമിലെ വെള്ളം വൈദ്യുതി നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നതുപോലെ) ഉള്ളവന്‍ ഇല്ലാത്തവനെക്കൊണ്ട് ജോലി ചെയ്യുന്നതിനുള്ള കൂലിയായി സംബത്ത് ഇറ്റിച്ചുകൊടുത്ത് അവനെ അടിമയാക്കി കൂടുതല്‍ സംബത്ത് നേടുന്നത്. ഉള്ളവന്‍ ഇപ്രകാരം ഇല്ലാത്തവനെ ചൂഷണം ചെയ്യുന്നത് ലോകം നിയമവിധേയമായ നീതിയായി കണക്കാക്കുന്നു.
എന്നാല്‍ ഉള്ളവന്റെ പണവും സ്വത്തും ഇല്ലാത്തവന്റെ മുന്നില്‍ മലര്‍ന്നു കിടന്നാല്‍പ്പോലും ബുദ്ധിയുപയോഗിച്ചല്ലാതെ അതു സ്വന്തമാക്കുന്നത് സമൂഹം കുറ്റകരമായി കരുതുന്നു. ബുദ്ധിയുപയോഗിച്ച് അന്യനെ വിഢിയാക്കി സംബത്ത് കൈക്കലാക്കുന്നതും, ശരീരബലമുപയോഗിച്ച് സംബത്ത് കൈക്കലാക്കുന്നതുപോലെ ഫലത്തില്‍ മോഷണം തന്നെയാണ്.
അതായത് സംബത്ത് സംരക്ഷിക്കാനും കൂടുതല്‍ ആര്‍ജ്ജിക്കാനും ശേഷിയുള്ള ശരീരബലവും ബുദ്ധിയുമുള്ളവരുടെ തികച്ചും വ്യക്തിപരമായ പ്രതിരോധത്തിന്റെ മാത്രം കാര്യമാണ് മോഷണത്തെ ചെറുക്കുക എന്നത്. മോഷണത്തെ ചെറുക്കാന്‍ കഴിവില്ലാത്തവര്‍ പോലീസ്,കോടതി തുടങ്ങിയ പൊതു സ്ഥാപനങ്ങളുടെ സഹായം വിലക്കെടുത്ത് സ്വത്തുസംരക്ഷിക്കുന്നതിലൂടെയാണ് സമൂഹം രോഗഗ്രസ്തമാകുന്നതും, സാംബത്തിക അസമത്വത്തിന്റെയും സാമൂഹ്യ അസമത്വത്തിന്റേയും,രാഷ്ട്രീയവിവേചനങ്ങളുടേയും വന്‍ ഗര്‍ത്തങ്ങള്‍ സമൂഹത്തില്‍ രൂപം കൊള്ളുന്നതിനും കാരണമാകുന്നത്.

അതുകൊണ്ടുതന്നെ മോഷണം പാപമല്ലെന്നുമാത്രമല്ല,പലപ്പോഴും നിര്‍മ്മാണാത്മകമായ സാമൂഹ്യ സേവനംകൂടിയായിമാറുന്നുണ്ട്. നമ്മുടെ കായകുളം കൊച്ചുണ്ണിയെ ഓര്‍ക്കുക. മോഷ്ടാവിനെ സൃഷ്റ്റിക്കുന്നത് ഉള്ളവന്റെ സാമൂഹ്യ ചൂഷണത്വരയും, ഭരണവ്യവസ്ഥ ഉള്ളവനു നല്‍കുന്ന പരിരക്ഷയുമായതിനാല്‍ ധാര്‍മ്മികമായി മോഷ്ടാവ് കുറ്റക്കാരനാകുന്നില്ല. കാരണം സംബത്ത് സമൂഹത്തിലൂടെ സ്വച്ഛമായി ഒഴുകാനുള്ളതാണ്. ബുദ്ധിയും,അദ്ധ്വാനശേഷിയുമുള്ളവര്‍ക്ക് അതിനെ തന്റെ കഴിവു ക്ഷയിക്കുന്നതുവരെ പിടിച്ചുവച്ച് അനുഭവിക്കാം എന്നല്ലാതെ തന്റെ ഭാവിതലമുറക്ക് സമൂഹത്തിന്റെ അവകാശ നിയമങ്ങള്‍ കൊണ്ടു കെട്ടിവരിഞ്ഞ് സ്വത്ത് കൈമാറാനുള്ള ധാര്‍മ്മിക അവകാശമില്ലെന്നു മാത്രമല്ല , അത് സത്യത്തില്‍ കുറ്റകരമായ പ്രവര്‍ത്തികൂടിയാണെന്ന് ചിത്രകാരന്‍ വിശ്വസിക്കുന്നു.

മാനവികമായി ഒരൊറ്റ വംശമായി,കുടുംബമായി മനുഷ്യ സമൂഹത്തെ കാണുമ്പോള്‍ സംബത്തിനെ വരും തലമുറയിലെ തന്റെ കുടുംബാഗങ്ങള്‍ക്കുമാത്രമായി നിയമത്തിന്റേയും,ഭരണത്തിന്റെയും സ്വാധീനത്തിലൂടെ നിചപ്പെടുത്താന്‍ ഉള്ളവന്‍ (ധനികന്‍) സാമൂഹ്യക്രമം വാര്‍ത്തെടുക്കുന്നതിലൂടെയാണ് സമൂഹം ജീര്‍ണ്ണിക്കുന്നത്. എല്ലാ സാമൂഹ്യ അസമത്വങ്ങളുടേയും കാരണം ഇന്നു നിലവിലുള്ള ആ സാമൂഹ്യ ക്രമത്തിന്റെ സൃഷ്ടിയാണ്.
ഈ സാമൂഹ്യക്രമം നശിക്കുന്നതിനായി മോഷണം പാപമല്ലെന്ന് പ്രചരിപ്പിക്കേണ്ടിയിരിക്കുന്നു.
എല്ല ബൌദ്ധിക സ്വത്തവകാശങ്ങളും മോഷണംകൊണ്ട് നിര്‍വ്വീര്യമാക്കേണ്ടത് മൂന്നാം ലോകരാജ്യങ്ങളുടെ അടിമത്വവും,പിന്നോക്കാവസ്ഥയും നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ഒഴിച്ചുകൂടാനാകാത്ത കാര്യമാണ്.
ഗള്‍ഫ് മലയാളിയുടെ വിയര്‍പ്പിന്റെ ചിലവില്‍ പൊങ്ങച്ചംകാണിച്ചു നടക്കുന്ന നമുക്ക് നമ്മുടെ യഥാര്‍ത്ഥ മൂല്യം എന്താണെന്നറിയില്ല. ഒരു മോഷ്ടാവിനേക്കാള്‍ എത്രയോ താഴെ ... അറബിയുടേയും, സായിപ്പിന്റേയും വേലക്കാരനും , അടിമയും, ഉത്തരേന്ത്യക്കാരന്റെ മല്ലുവും, നികൃഷ്ട മദ്രാസിയും,വിധേയനുമായിരിക്കുന്ന നമ്മുടെ ശരിയായ സ്വത്വബോധം ഉള്‍ക്കൊണ്ടാല്‍ ... ഒരു മോഷ്ടാവാകുന്നതില്‍ അഭിമാനം തോന്നും !!!
അതെ, നമ്മുടെ ഇല്ലാത്ത ആഢ്യത്വത്തിന്റെ പൊങ്ങച്ചഭാരം നമ്മുടെ ചിന്താശക്തിയെ മറച്ചിരിക്കുന്നു.

ടാറ്റ ഇന്ത്യക്കുവേണ്ടി ഇന്‍ഡിക്കയും, നാനോ കാറുമുണ്ടാക്കുന്നതിനുവേണ്ടി എത്ര വിദേശ കാറുകള്‍ വാങ്ങി വെട്ടിപ്പൊളിച്ച് അതിന്റെ സാങ്കേതികവിദ്യ പഠിച്ചിരിക്കും ? !! അതു മോഷണം തന്നെയാണ്. അന്തസ്സുള്ള മോഷണം. മോഷണത്തിലൂടെ മാത്രമേ മുന്നേ പോകുന്നവന്റെ കൂടെ എത്താന്‍ മാര്‍ഗ്ഗമുള്ളു. ഇല്ലാത്തവന്റെ മോചനമാര്‍ഗ്ഗമാണ് മോഷണം. വെള്ളക്കാരനും നമ്മുടെ നാട്ടില്‍ വന്ന് പലതും മോഷ്ടിച്ചിട്ടുണ്ട് . ഭാരതത്തിന്റെ പ്രാചീനമായ പല അറിവുകളും അവര്‍ യഥേഷ്ടം കടത്തിക്കൊണ്ടുപോയിട്ടുണ്ട്. അതിനാല്‍ മോഷണത്തില്‍ അന്തസ്സുകേടു കാണുന്നത് അടിമകളുടെ മാത്രം മാനസ്സിക വളര്‍ച്ചക്കുറവാണെന്ന് മനസ്സിലാക്കുക.

ആയതിനാല്‍ ... അഭിമാനിയായ ഒരു മോഷ്ടാവാകാന്‍ മാനസ്സികമായി തയ്യാറായിക്കൊള്ളുക. ചിത്രകാരന്റെ സ്വത്തുക്കളിലൊഴിച്ച് മറ്റെതു സ്വത്തുക്കളില്‍ മോഷണം നടത്തുന്നതിലും സ്വന്തം ഉത്തരവാദിത്വത്തില്‍ തീരുമാനങ്ങളെടുക്കാന്‍ സന്നദ്ധരാകുക. അഭിവാദ്യങ്ങളോടെ.... സ്വന്തം ചിത്രകാരന്‍.
ഈ ചിത്രകാരന്റെ ഓരോ ചിന്തകള്‍ !!!

Saturday, January 12, 2008

നമ്മുടെ സ്വന്തം മഹാത്മാഗാന്ധി /ഇന്ത്യ.


1988 ല്‍ ഏതോ മത്സരത്തിന് അയച്ചുകൊടുക്കുന്ന്തിനുവേണ്ടി വരച്ചതായിരിക്കണം. എന്തായാലും , വരച്ചുകഴിഞ്ഞപ്പോള്‍ മനസ്സിനെ വിഹ്വലമാക്കിയ ആശയം അവിടെനിന്നും വലിച്ചൂരിയെടുത്ത ആശ്വാസം ലഭിച്ചിരുന്നു. ഇന്നും ആ വിഹ്വലത ഒരു കാഴ്ച്ചയായി... ആവേശമായി ചിത്രകാരനെ പിന്തുടരുന്നു.

മഹാത്മാഗാന്ധിയുടെ പ്രതിമക്കുതാഴെ അന്നത്തെ താരമായ രാജീവ് ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പോസ്റ്റെര്‍ ഒട്ടിച്ചിരിക്കുന്നത് ഇന്ന് പ്രസക്തമല്ലെങ്കിലും, വരും വര്‍ഷങ്ങളില്‍ രാഹുല്‍ ഗാന്ധിയുടെ പോസ്റ്റെര്‍ ഒട്ടിച്ച് ഈ കാര്‍ട്ടൂണിനു പ്രസക്തിയുണ്ടാക്കേണ്ടി വരുമല്ലൊ എന്നോര്‍ത്ത് ചിത്രകാരന്‍ വൃഥാവ്യസനിക്കുന്നു.