Wednesday, August 20, 2008

വി.പി.എസ്.എല്‍.വി വിക്ഷേപണം !

വി.പി.സിങ്ങ് ഭരണത്തിലേറുന്ന കാലത്ത് ... ചിത്രകാരന്‍ ഒരു മത്സരത്തിനയക്കാനായി വരച്ച കാര്‍ട്ടൂണ്‍. ഹിന്ദുസ്ഥാന്‍ ടൈംസിനായിരിക്കണം. (അക്കാലത്തുതന്നെയാണ് എ.എസ്സ്.എല്‍.വി. കടലില്‍ വീണിരുന്നത്.) കുറെ വര്‍ഷങ്ങളുടെ പഴക്കമുള്ള ആ കാര്‍ട്ടൂണിന്റെ ഫോട്ടോകോപ്പി ഇവിടെ സ്കാന്‍ ചെയ്തു വക്കുന്നു. ചിത്രകാരന്‍ ഇങ്ങനെയൊക്കെ കാര്‍ട്ടൂണ്‍ വരച്ചിരുന്നു എന്ന് മക്കള്‍ക്കെങ്കിലും ഓര്‍മ്മിക്കാന്‍ ... ഗൂഗിളിനു നന്ദി !!
ഇതേ ഗണത്തിലെ ചിത്രകാരന്റെ മറ്റൊരു കാര്‍ട്ടൂണ്‍ ലിങ്ക്: ഇന്ത്യ/മഹാത്മാ ഗാന്ധി
ചിത്രകാരന്റെ മുഴുവന്‍ കാര്‍ട്ടൂണുകളും .

Thursday, August 7, 2008

ശബരിമലയിലെ അനീതി

ഇന്നത്തെ (7-8-08) മനോരമ പത്രത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന വാര്‍ത്താ ചിത്രമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. (പടത്തില്‍ ക്ലിക്കിയാല്‍ വലുതായി കാണാം)
ഇരുപതോളം പൂണൂല്‍ ധാരികളായ ബ്രാഹ്മണര്‍ തലയില്‍ നെല്‍ക്കതിരുകളുമായി ശബരിമലക്ഷേത്രത്തിന്റെ പതിനെട്ടാം പടി കയറാനാരംഭിക്കുന്ന ചിത്രം !
വളരെ നിരുപദ്രവമായ ഒരു ചിത്രം അല്ലേ ?!
ഏതോ ഭക്തന്മാര്‍ ചുമന്നുകൊണ്ടുവന്ന നെല്‍ക്കതിരുകള്‍ ഏറ്റുവാങ്ങി, ഇന്നേവരെ ഒരു നെല്‍മണിപോലും ഉത്പ്പാദിപ്പിച്ചിട്ടില്ലാത്ത ബ്രാഹ്മണര്‍ തങ്ങളുടെ അവകാശ ചടങ്ങായി നെല്‍ക്കതിരുകള്‍ തലയിലേറ്റി പതിനെട്ടാം പടി ചവിട്ടാനൊരുങ്ങുന്നത് മികച്ച അഭിനയ ചാതുര്യത്തോടെയാണ്.
ചരിത്രത്തിലെ ഇത്തിക്കണ്ണികളായ ബ്രാഹ്മണരെ ഇപ്പോഴും ക്ഷേത്ര ചുമതലകള്‍ ഏല്‍പ്പിച്ച് മാറി നില്‍ക്കുന്ന ജനങ്ങളേയും,സര്‍ക്കാരിനേയും ഷണ്ഡന്മാര്‍ എന്നാണ് ചിത്രകാരന്‍ വിളിക്കുക.
ഒരിക്കല്‍ ബുദ്ധ വിഹാരമായിരുന്ന ശബരിമല ഒരു ഈഴവ കുടുംബത്തിന്റെ പാരംബര്യ സ്വത്തായിരുന്നെന്നും, പിന്നീട് ബ്രാഹ്മണര്‍ മണികണ്ഠ കഥയുണ്ടാക്കി ഐതിഹ്യമായി പ്രചരിപ്പിച്ച് രണ്ടു ഹിന്ദുആണ്‍ ദൈവങ്ങളായ ശിവനും, മഹാവിഷ്ണുവും സ്വവര്‍ഗ്ഗ സംഭോഗം ചെയ്തതില്‍ നിന്നുണ്ടായ പ്രകൃതിവിരുദ്ധ സന്തതിയായി അപമാനിച്ചുകൊണ്ട് ഹിന്ദു മതത്തോട് ചേര്‍ത്ത പ്രതിഷ്ടയാണ് ശബരിമലയിലെ ശാസ്തന്‍ എന്ന ബുദ്ധ പ്രതിമ (അയ്യന്‍,അയ്യപ്പന്‍,ശാസ്തന്‍ എന്നിവയെല്ലാം ബുദ്ധന്റെ പര്യായങ്ങളാണ്).
ബ്രാഹ്മണര്‍ ആദ്യം ശാസ്താവിനെ പന്തളം രാജാവിന്റേ വളര്‍ത്തുമകനാക്കി ശബരിമല ക്ഷേത്രം കൈവശക്കാരനായിരുന്ന ഈഴവകുടുമ്പ്ത്തില്‍ നിന്നും വേര്‍പ്പെടുത്തുന്ന കെട്ടുകഥയാണുണ്ടാക്കിയത്. ആ പുലിപ്പാലു കഥക്ക് രാജഭരണം നാടുനീങ്ങിയ ഇക്കാലത്ത് പ്രസക്തി നഷ്ടപ്പെട്ടതിന്റെ മറപിടിച്ച് ശാസ്താവിന്റെ അച്ഛന്‍ സ്ഥാനം തന്ത്രികുടുംബം സ്വന്തമാക്കിയിരിക്കുകയാണ്.

കേരളത്തിലെ ഏറെക്കുറെ എല്ലാ കാവുകളും,ബുദ്ധ വിഹാരങ്ങളും നശിപ്പിക്കപ്പെട്ട് ബുദ്ധന്റെ പ്രതിമക്കു പകരം ബ്രാഹ്മണന്റെ ശിവലിംഗ പ്രതിഷ്ടകളായി, ... തളി ക്ഷേത്രങ്ങളായപ്പോള്‍ (ശുദ്ധീകരിക്കപ്പെട്ടത്,ബ്രാഹ്മണവല്‍ക്കരിക്കപ്പെട്ടത്) ശബരിമല ശാസ്താവുമാത്രം ജാതി-മത ഭേദമില്ലാതെ എല്ലാ മനുഷ്യരേയും “തത്വമസി“ (ഭക്തനും ശാസ്താവും ഒന്നാണെന്ന്) എന്നഭിവാദ്യം ചെയ്തുകൊണ്ട് ഇത്രയും കാലം ഈ ബ്രാഹ്മണ ഭ്രാന്താലയത്തില്‍ വേറിട്ടു നിന്നത് കൊടും കാടിനു നടുവിലായിരുന്നതുകൊണ്ടു മാത്രമാണ്.

ക്ഷേത്രത്തിലെ പുരോഹിതന്റെ ജോലി ഒരു ജോലി മാത്രമല്ലേ... എന്നു ചിന്തിക്കാനുള്ള കഴിവേ സാധാരണക്കാര്‍ക്കുള്ളു. എന്നാല്‍ , അത് കേവലമൊരു ജോലിയല്ലെന്ന് സാമൂഹ്യ മനശ്ശാസ്ത്രം അറിയുന്നവര്‍ക്ക് അറിവുള്ളതാണ്. പൊതുജനത്തിന്റെ ആരാധനാപാത്രമാകുന്ന ദൈവീക ഇടങ്ങളില്‍ ശരീര ശുദ്ധിക്കും, മന്ത്ര ശുദ്ധിക്കുമുപരി മനശുദ്ധിയും, വര്‍ഗ്ഗരഹിതമായശുദ്ധിയും അനുപേക്ഷീണീയമായ ഘടകങ്ങളാണ്.

ഇപ്പോഴും അയിത്താചാരങ്ങളെ മനസ്സില്‍ താലോലിച്ചു നടക്കുന്ന, പൂണൂലിട്ട് അന്യ മനുഷ്യരില്‍ നിന്നും വിഭിന്നരെന്ന് ദുരഭിമാനം കൊള്ളുന്ന മനുഷ്യരെന്ന് വിളിക്കപ്പെടാന്‍ യോഗ്യതയില്ലാത്തവരേയും, പൂണൂലിട്ടവരെ ശബരിമല പോലുള്ള ക്ഷേത്രങ്ങളില്‍ നിന്നും കുടിയിറക്കേണ്ടത് സമൂഹത്തിന്റെ സംസ്കാരത്തിനും, സമത്വബോധത്തിനും, വളര്‍ച്ചക്കും ഒഴിച്ചുകൂടാനാകാത്തതാണ്.

ശബരിമലയിലെ പൂജാ കര്‍മ്മങ്ങളുടെ ചുമതല ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ പാണന്‍, പറയന്‍, മുക്കുവന്‍, വിളക്കിത്തല നായര്‍,കരുവാന്‍, മൂശാരി, ചക്ലിയന്‍, ചെറുമന്‍ തുടങ്ങിയ ... അധസ്ഥിതര്‍ക്കു മാത്രമായി സംവരണം ചെയ്താല്‍ ജോലി സംവരണത്തിനു വേണ്ടിയും അധസ്ഥിത-ആദിവാസി-പിന്നോക്ക സമൂഹത്തിനു വേണ്ടിയും ചിലവഴിക്കുന്ന കോടികള്‍ കൊണ്ടുണ്ടാകുന്നതിലും വലിയ സാമൂഹ്യ പുരോഗതിയും, ഒരു വിപ്ലവം തന്നെയും അതിലൂടെ സംഭവിക്കുമായിരുന്നു.
കാരണം ജോലിയേക്കാള്‍ വലുതാണ് സമൂഹത്തിലെ സ്ഥാനം. ബ്രാഹ്മണര്‍ ആ സ്ഥാനങ്ങള്‍ വിട്ടുകൊടുക്കാതിരിക്കാന്‍ തൊഴിലാളി പ്രസ്ഥാനങ്ങളിലേക്കടക്കം ഇഴഞ്ഞുകയറുന്നതിന്റെ രഹസ്യവും അതുതന്നെ.
നിലവിലുള്ള ശബരിമല തന്ത്രിക്ക് ഒരു ലക്ഷം രൂപ മാസം ഖജനാവില്‍ നിന്നും ശമ്പളം കൊടുത്താലും കുഴപ്പമില്ല. അയാള്‍ മല കയറി ശാസ്താവിന്റെ അച്ഛനാകാന്‍ വരാതിരുന്നാല്‍ കേരള സമൂഹത്തിന് അപമാനകരമായ ഒരു ബ്രാഹ്മണ പൈതൃകത്തില്‍ നിന്നും രക്ഷപ്പെടാനാകും. ആ രക്ഷപ്പെടല്‍ സമൂഹത്തിന്റെ ആത്മാഭിമാനം വളര്‍ത്തുന്ന നല്ലൊരു തുടക്കമായേനേ.
ഗുരുവായൂരിലേയും, മറ്റു ക്ഷേത്രങ്ങളിലേയും തന്ത്രിമാരേയും ക്ഷേത്രത്തില്‍ നിന്നും പുറത്താക്കാനായാല്‍ മാത്രമേ കേരളം ജാതി ഭ്രാന്തില്‍ നിന്നും, ബ്രാഹ്മണന്റെ ഭ്രാന്താലയത്തില്‍ നിന്നും പുറത്തുകടക്കു എന്ന് ചിത്രകാരന്‍ മനസ്സിലാക്കുന്നു.

Wednesday, August 6, 2008

ആത്മീയത ലൈംഗീകതയാകുമ്പോള്‍ !

ഒരുപാമ്പിനേയും, ബ്രാഹ്മണനേയും ഒരുമിച്ചു കണ്ടാല്‍ ആദ്യം തല്ലിക്കൊല്ലേണ്ടത് ബ്രാഹ്മണനെയാണെന്നു പറഞ്ഞത് ചിത്രകാരനല്ല. അത് മലയാളത്തിലെ ഒരു പഴമൊഴിയാണ്.
പാമ്പ് രക്ഷപ്പെടാന്‍ വഴിയില്ലാതായാല്‍ മനുഷ്യനെ കടിക്കും. എങ്കിലും രക്ഷപ്പെടാന്‍ വഴിയുണ്ട്. സമയത്തു ചികിത്സ ലഭിച്ചാല്‍ ജീവന്‍ രക്ഷപ്പെടാനും സാധ്യതയുണ്ട്.
എന്നാല്‍ ബ്രാഹ്മണ്യത്തിന്റെ വര്‍ഗ്ഗീയ വിഷം പേറുന്നയാള്‍ ഒരു സമൂഹത്തെ തന്നെ നിര്‍ജ്ജീവമാക്കി ജനങ്ങളുടെ സംബത്തും, ആത്മാഭിമാനവും കൊള്ളയടിക്കുന്ന കുടില ബുദ്ധിയാണ്. മനുഷ്യനെ മയക്കിക്കിടത്തി കൊള്ളയടിക്കുക, മനുഷ്യന് മൃഗസമാനമായ ആത്മാഭിമാനം നല്‍കി(നായ,വാനരന്‍) സമൂഹത്തെ സാംസ്കാരികമായി വര്‍ഗ്ഗീകരിച്ച് വിഷത്തിന്റെ ചാലുകള്‍ നിര്‍മ്മിച്ച് സമൂഹത്തെ തന്റെ വരുതിയിലാക്കുക തുടങ്ങിയ പ്രവര്‍ത്തികളില്‍ കുറഞ്ഞ പരിപാടിയൊന്നും മനുഷ്യത്വം തൊട്ടു തീണ്ടാത്ത ബ്രാഹ്മണ്യത്തിനില്ല. ഇന്ത്യയുടെ രണ്ടായിരം വര്‍ഷക്കാലത്തെ ചരിത്രം ഇതിനു സാക്ഷിയാണ്.
ഇന്നും അതു തുടരുന്നു എന്നതിനാല്‍ ... നാം അപകടത്തില്‍ നിന്നും മുക്തരല്ല.

ബ്രാഹ്മണ ഹിന്ദുമതത്തിന്റെ ആത്മീയത ലൈംഗീകത മാത്രമാണ്. ലൈഗീകതയെ ഒരു പൂജാപുഷ്പ്പമായി ഭഗവാനില്‍ അര്‍പ്പിക്കാനുള്ള ഉപജാപങ്ങള്‍ നമ്മുടെ വേദപുസ്തകങ്ങളില്‍ എഴുതിച്ചേര്‍ത്ത് വ്യഭിചാരം ഒരു വ്യവസായമായി വളര്‍ത്തി, അതില്‍നിന്നും വളര്‍ത്തുപട്ടികളെപ്പോലെ ആത്മാഭിമാനമില്ലാത്ത തലമുറയെ വളര്‍ത്തിയെടുത്ത് അതിലൂടെ തങ്ങളുടെ നികൃഷ്ട പ്രവര്‍ത്തിക്കു നീതീകരണവും,സംരക്ഷണവും ആര്‍ജ്ജിക്കുന്ന ആ കുടിലത മനുഷ്യത്വമുള്ളവര്‍ക്കൊന്നും സാധിക്കുന്ന കാര്യമല്ല.
ഇന്ത്യക്കാരന്റെ ഇന്നത്തെ എല്ലാ കഷ്ടപ്പാടുകള്‍ക്കും കാരണക്കാരായ ബ്രാഹ്മണ്യം എത്ര മൃദു ഭാഷികളായാലും സമൂഹത്തില്‍ തങ്ങള്‍ക്കുള്ള പ്രത്യേക അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും, അത് കൂടുതല്‍ വ്യാപകമാക്കുന്നതിലും അതീവ ശ്രദ്ധാലുക്കളാണ്. ബ്രാഹ്മണ്യം ഇന്ത്യക്കാരനില്‍ നിന്നും തട്ടിയെടുത്ത ആത്മാഭിമാനം നമ്മേ കാര്യങ്ങള്‍ വസ്തുതാപരമായി മനസ്സിലാക്കാനുള്ള കഴിവുകൂടി നഷ്ടപ്പെടുത്തിയിരിക്കുന്നു. ബ്രാഹ്മണന്റെ അടിമത്വ വ്യവസ്ഥിതിയിലെ ന്യായം തന്നെയാണ് നമുക്ക് ഇപ്പോഴും ന്യായമായി തോന്നുന്നത്. ജനാധിപത്യത്തിലേക്ക് നമ്മുടെ ശരീരം ഉയര്‍ന്നെങ്കിലും, മനസ്സ് ഇപ്പോഴും ബ്രാഹ്മണ്യം നല്‍കിയ അപകര്‍ഷതയുടെ മുഖമ്മൂടി അണിഞ്ഞ ദുരഭിമാനങ്ങളിലാണ് സ്ഥിതിചെയ്യുന്നത്.

സത്യത്തില്‍ പുരോഗമന പ്രസ്ഥാനങ്ങളിലൂടെ നമ്മുടെ മനസ്സുകള്‍ മോചിപ്പിക്കപ്പേടേണ്ടതായിരുന്നു. എന്നാല്‍ , ജന്മിത്വത്തിനും ജാതീയതക്കുമെതിരെ ഉയര്‍ന്നു വന്ന ആ മോചന സ്വപ്നത്തെ ബ്രാഹ്മണ്യം മുതലാളിത്വത്തിനും സാമ്രാജ്യത്വത്തിനുമെതിരെയുള്ള വര്‍ഗ്ഗസമരമായി പരിഭാഷപ്പെടുത്തി നമ്മുടെ നാടിന്റെ പ്രശ്നത്തെ ആഗോളവത്ക്കരിച്ച് യൂറോപ്പിലേക്കും, റഷ്യയിലേക്കും പറിച്ചു നട്ടു. അയല്‍പ്പക്കത്തെ ജന്മിയും, ജാതിക്കോമരവും മുതലാളിത്തത്തിനും, സാമ്രാജ്യത്വത്തിനുമെതിരായ സമരത്തില്‍ നമ്മുടെ നേതാക്കളായി അവതരിച്ചു. മഹാവിഷ്ണുവിന്റെ പതിനൊന്നാമത്തെ അവതാരം ! അങ്ങിനെ പുരോഗമന പ്രസ്ഥാനങ്ങളെ ബ്രാഹ്മണ്യം ഹൈ ജാക്കു ചെയ്തു. ബ്രാഹ്മണ്യം തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കെതിരെയുള്ള എല്ലാ ചിന്തകളേയും മുളയിലേ നുള്ളാനായി ,... മുലയൂട്ടി കൊല്ലാനായി ഒരു പൂതനയായി എന്നും സമൂഹത്തില്‍ സജീവമായി നില്‍ക്കുന്നു.
ഈ സത്യങ്ങള്‍ തുറന്നു വിശകലനം ചെയ്ത്, ബ്രാഹ്മണ്യത്തെ മാനവിക തലത്തിലേക്ക് കൊണ്ടുവരാത്തപക്ഷം, നമ്മുടെ സമൂഹത്തെ ബാധിച്ച അതി സംങ്കീര്‍ണ്ണമായ രോഗമായി ബ്രാഹ്മണ്യം നിലനില്‍ക്കും. നമ്മുടെ ക്ഷേത്രങ്ങളില്‍ നിന്നും കുടിയിറക്കപ്പേടേണ്ട ബ്രാഹ്മണ്യവും, ആചാരങ്ങളും നമ്മേ വീണ്ടും മയക്കുമ്പോള്‍ .... ജനങ്ങള്‍ ഉണരേണ്ടിയിരിക്കുന്നു എന്ന് ചിത്രകാരന്‍ ആഗ്രഹിച്ചുപോകുന്നതാണ്.

ഒരു ജനാധിപത്യ രാജ്യത്തില്‍ എല്ലാവരും മനുഷ്യരാകേണ്ടിയിരിക്കുന്നു.പാരംബര്യത്തിന്റെ വീമ്പടിച്ചു നടക്കുന്നവരെ സമൂഹം അവ്ജ്ഞയോടെ നോക്കെണ്ടിയിരിക്കുന്നു.

Tuesday, July 22, 2008

ജാതിയുടെ മര്‍മ്മം- സവര്‍ണ്ണാഭിമാനം!


ഇന്നു പ്രസിദ്ധീകരിച്ച മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ (2008ജൂലായ് 27ലക്കം)വായനക്കാരുടെ കത്തുകളുടെ കൂട്ടത്തില്‍ ശാസ്ത്രീറ്യമായി ജാതിയതയെ വിശകലനം ചെയ്യുന്ന ഒരു കത്തു കണ്ടു. ഡോ.പി.കെ.സുകുമാരന്‍ എഴുതിയ ആ കത്തിന്റെ സ്കാന്‍ ചെയ്ത കോപ്പി ഇവിടെ ചേര്‍ക്കുന്നു.

സര്‍പ്പയജ്ഞം

കുട്ടിക്കാലത്ത്..
മുള്ളുവേലികളിലും,മരക്കുറ്റികളിലും,
ഉറയഴിച്ചുവച്ച് പാമ്പുകള്‍
ഭയപ്പെടുത്തിയിരുന്നു.

വെളുത്തു നരച്ച പാമ്പുറക്ക്
ഒരു പ്രേതത്തിന്റെ രൂപമുണ്ടായിരുന്നു.
ഒരു ഞെട്ടലിന്റെ തരിപ്പുണ്ടായിരുന്നു.
കാല്‍പ്പാദത്തില്‍നിന്നും...
പിടലിയിലേക്ക് ഒരു കൊള്ളിയാനായി
ആഞ്ഞു കൊത്തുന്ന ഭയം
നാവിലെ പുളിപ്പായി...
ദേഹാസകലം വിയര്‍പ്പായി..
മരണത്തിന്റെ പടിപ്പുര കാണിക്കുമായിരുന്നു.

ഇന്ന്..
ആലിന്റെ വേടുപോലെ..
കൂട്ടമായൊഴുകുന്ന
പാംബുകളെ കണ്ട്
ഞാന്‍ ഞെട്ടിക്കൊണ്ടിരിക്കുന്നു.
തറയിലും,ആകാശത്തും,
വായുവിലും,ഉറക്കത്തിലും,
സ്വപ്നങ്ങളിലുംവരെ
പാമ്പുകള്‍ നിറഞ്ഞു കവിഞ്ഞിഴയുന്നു.

ഈ ചിന്തകളെല്ലാം
പാംബുകളാണെന്ന് ..
ജീവിതം സര്‍പ്പയജ്ഞമാണെന്ന്..
അറിയാത്ത ബാല്യത്തെയോര്‍ത്ത്
കളിയാക്കി ചിരിക്കാം !!!

Wednesday, July 16, 2008

ദേവകി നിലയങ്ങോടിന്റെ “എച്ചില്‍“

മാതൃഭൂമിയിലെ ഒരു കുറിപ്പ് - 5-7-08 (മുകളില്‍). ദേവകി നിലയങ്ങോടിന്റെ എച്ചില്‍ എന്ന ലേഖനം ഉള്‍ക്കൊള്ളുന്ന യാത്ര കാട്ടിലും,നാട്ടിലും എന്ന വായിക്കപ്പെടേണ്ട പുസ്തകത്തിന്റെ കവര്‍ചിത്രം താഴെ:
ദേവകി നിലയങ്ങോടിന്റെ “യാത്ര കാട്ടിലും നാട്ടിലും”എന്ന ആത്മകഥാപരമായ കൃതി ചിത്രകാരന്‍ കുറേ മാസങ്ങള്‍ക്കുമുന്‍പേ വായിച്ചിരുന്നു. സാധാരണ ചിമ്മിനി വിളക്കോ, മെഴുകുതിരി നാളമോ ആയി സമൂഹത്തിന്റെ പൊതു നിരപ്പില്‍ കഴിഞ്ഞുകൂടുന്ന സാധാരണ ജനത്തില്‍നിന്നും വിഭിന്നമായി ചിലര്‍ പ്രകാശ ഗോപുരങ്ങളും, ഊര്‍ജ്ജ്യ സ്രോതസ്സുകളുമായിത്തീരുന്നത് സത്യത്തെ സാക്ഷാത്ക്കരിക്കുന്നതില്‍ അവര്‍ കാണിക്കുന്ന മനശുദ്ധിയും, അതു നല്‍കുന്ന ദൈ‌ര്യവും കാരണമാണ്. ഒറ്റക്കൊറ്റക്കുള്ള കുടുസു മുറികളില്‍ കാലയാപനം നടത്തുന്ന ജനങ്ങള്‍ക്ക് തങ്ങളുടെ ഇടുങ്ങിയ വിശ്വാസത്തിന്റെ അരണ്ട വെളിച്ചം തന്നെ തങ്ങളുടെ കുടുസ്സു മുറിയുടെ ചക്രവാളം വരെ പരന്നുകിടക്കുന്നതിനാല്‍ ദുരഭിമാനപൂര്‍വ്വം ജീവിതം ജീവിച്ചു തീര്‍ക്കാവുന്നതാണ്.

എന്നാല്‍, സമൂഹത്തെ മൊത്തം പ്രകാശത്തിലാഴ്ത്താന്‍ സത്യത്തെ ഹൃദയത്തിലണിയാന്‍ തക്ക ശക്തിയും, തന്റേടവും,ശുദ്ധിയുമുള്ള മനുഷ്യര്‍ തന്നെ വേണം. അത്തരമൊരു മഹതിയാണ് ദേവകി നിലയങ്ങോട്. ബുദ്ധമതത്തിന്റെ ഉറങ്ങിപ്പോയ നന്മ ആ അമ്മയിലൂടെ കേരളത്തിന്റെ സാമൂഹ്യ ചക്രവാളത്തിലേക്ക് കെട്ടഴിച്ചുവിടുന്നു... അവരുടെ ഓര്‍മ്മക്കുറിപ്പുകളിലൂടെ.

ഇതിപ്പോള്‍ എഴുതാന്‍ കാരണം, ജുലായ് 5 നു പുറത്തിറങ്ങിയ മാതൃഭൂമി പത്രത്തില്‍ “എച്ചില്‍” എന്ന പേരില്‍ ഒരു ലേഖനം കണ്ടതുകൊണ്ടാണ്. എച്ചില്‍ എന്ന ലേഖനത്തിന്റെ കുറച്ചു ഭാഗങ്ങള്‍ ഏഴാം ക്ലാസ്സിലെ സാമൂഹ്യ പാഠപുസ്തകത്തില്‍ ഉദ്ദരിച്ചിട്ടുണ്ട് എന്നതത്രേ സത്യത്തില്‍ മതമില്ലാത്ത ജീവനെക്കുറിച്ച് വിവാദം കുത്തിപ്പൊക്കി പുസ്തകത്തെ നിരോധിക്കാന്‍ നടക്കുന്നവരുടെ വിഭ്രാന്തിക്കു കാരണം. കേരളത്തില്‍ സവര്‍ണ്ണരെന്ന് ദുരഭിമാനിച്ചു നടക്കുന്നവരുടെ ചരിത്രം 60 കൊല്ലം മുന്‍പുവരെയുള്ള എച്ചിലിലകളില്‍ നിന്നുമാണ് ഉയര്‍ന്നു വന്നതെന്ന സത്യം അവരുടെ ജാത്യാഭിമാനത്തിനു ഇടിവുണ്ടാക്കുമെന്ന് അറിവുള്ള ജാതിക്കോമരങ്ങള്‍ കൃസ്ത്യന്‍ പാതിരിമാരേയും,മുസ്ലീം വര്‍ഗ്ഗീയ പാര്‍ട്ടിയേയും,സവര്‍ണ്ണ കോണ്‍ഗ്രസ്സ് പാര്‍ട്ടിയേയും തെരുവിലിറക്കി മതമില്ലാത്ത ജീവനെതിരെ ഒളിയുദ്ധം ചെയ്യിക്കുകയായിരുന്നത്രേ ! പാവം മതമില്ലാത്ത ജീവന്‍.!!
ദേവകി നിലയങ്ങോടിന്റെ എച്ചിലിലയിലേക്ക് ശ്രദ്ധവീഴാതെ, മതമില്ലാത്ത ജീവന്റെ ചെവിക്കു പിടിച്ച് ഏഴാം ക്ലാസ്സ് പാഠ പുസ്തകമൊന്നു നശിപ്പിച്ചു കിട്ടണം... ജാതി നേതാവായ പണിക്കര്‍ക്ക് !!!

Saturday, July 12, 2008

സൌന്ദര്യ ചരക്കു മത്സരം !


പണ്ടു പണ്ട് ... അതായത് ഒരു എണ്ണൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് കേരളത്തെ ബുദ്ധമതത്തിന്റെ മാവേലി ഭരണത്തില്‍ നിന്നും മോചിപ്പിച്ച് സാക്ഷാല്‍ വാമനന്‍(കുള്ളന്‍)മഹാവിഷ്ണുവിന്റെ ഹൈന്ദവ ഭരണം കൊണ്ടുവരുന്നതിനായി ബ്രാഹ്മണ്യം നമ്മുടെ പുലയ സ്ത്രീകളെ ശൂദ്രസ്ത്രീകളാക്കി പരിവര്‍ത്തനം ചെയ്യുന്ന കാലത്തിങ്കല്‍ ... നല്ല അടിപൊളി സാഹിത്യകൃതികള്‍ സംസ്കൃതത്തിലും, മണിപ്രവാളം മലയാളത്തിലുമൊക്കെ രചിച്ചുകൂട്ടിയിട്ടുണ്ട്.

അതില്‍ പ്രധാനപ്പെട്ട ഒന്നത്രേ “വൈശിക തന്ത്രം” !! എങ്ങിനെ നല്ലൊരു വേശ്യയാകാം. എങ്ങിനെ പുരുഷന്റെ ദൌര്‍ബല്യങ്ങള്‍ ചൂഷണം ചെയ്യാം ? ...എന്നിങ്ങനെ വേശ്യാവൃത്തിയുടെ മഹത്വവല്‍ക്കരണത്തെയും, പ്രചാരത്തേയും ഉദ്ദേശിച്ച് രചിക്കപ്പെട്ടതായിരുന്നു “വൈശിക തന്ത്രം“ .
(കേരളത്തിലെ പ്രമുഖ വേശ്യകളുടെ കൊട്ടാരങ്ങളിലേക്കുള്ള വഴി പറഞ്ഞുകൊടുക്കുന്ന സന്ദേശ കാവ്യങ്ങളും അക്കാലത്തെ മഹത്തായ സാഹിത്യ സൃഷ്ടികളത്രേ!സാഹിത്യ പ്രസ്ഥാനമെന്ന് പറയുന്നതാകും കൂടുതല്‍ ശരി. )
നന്മനിറഞ്ഞിരുന്ന മാവേലി രാജ്യമായിരുന്ന നമ്മുടെ സമൂഹത്തെ മൂല്യബോധത്തിന്റെ താളം തെറ്റിച്ച് അധീനതയിലാക്കാനുള്ള ബ്രാഹ്മണ്യത്തിന്റെ കുടില തന്ത്രങ്ങളായിരുന്നു വൈശിക തന്ത്രത്തിന്റെ മുഖ്യ ലക്ഷ്യം. വൈശിക തന്ത്രം എന്ന കൃതിക്കു പുറമേ വേശ്യാവൃത്തിയുടെ പരിശീലന കളരികളായി പ്രായം ചെന്ന പ്രമുഖ ആണ്‍-പെണ്‍വേശ്യകള്‍ പരിശീലകരായുള്ള കോച്ചിങ്ങ് സെന്ററുകളും,കൊട്ടാരങ്ങളും അക്കാലത്ത് ഹിന്ദു മത പ്രചാരകര്‍ കേരളത്തില്‍ സ‌മൃദ്ധമായി നടത്തിയിരുന്നു. പൊലിപ്പിക്കപ്പെടുക,അഥവ പൊലിയാടുക(കന്യകയെ ദൈവത്തിനു സമര്‍പ്പിക്കുന്ന ചടങ്ങ്.) എന്ന ചടങ്ങ് ആഘോഷമായി ബ്രാഹ്മണ്യം തങ്ങളുടെ കുടുക്കില്‍ വീണ ജനങ്ങളെക്കൊണ്ട് അന്ന് ചെയ്യിച്ചിരുന്നു.വീട്ടിലും,നാട്ടിലും,സമൂഹത്തിലും മൂല്യച്യുതിയുണ്ടാക്കി ദേവസ്വവും, ബ്രഹ്മസ്വവുമായി പ്രഖ്യാപിച്ച് ജനങ്ങളുടെ സ്വത്തും അധികാര അവകാശങ്ങളും തട്ടിയെടുക്കുക എന്ന കുടില ലക്ഷ്യത്തെ അന്ന് നമുക്ക് തിരിച്ചറിയാനോ പ്രതിരോധിക്കാനോ ആയില്ലെന്നത് കേരളത്തെ ഭ്രാന്താലയമാക്കന്‍ കാരണമാക്കിയ ചരിത്രമാണ്.

എന്നാല്‍ , ഇക്കാലത്തും അതേ ചരിത്രം ആവര്‍ത്തിക്കപ്പെടുംബോള്‍ നാം തിരിച്ചറിവില്ലാത്ത സമൂഹമായി തുടരുന്നത് ആത്മഹത്യാപരമാണെന്ന് ചിത്രകാരന്‍ ഓര്‍മ്മിപ്പിക്കുന്നു.

കംബോള സംസ്ക്കാരവും ആഗോളീകരണവും നല്‍കുന്ന വികസന പാതയിലൂടെ ആദ്യം നമ്മുടെ വീട്ടു വാതില്‍ക്കലും, സ്വീകരണ മുറിയിലും എത്തിച്ചേരുന്നത് ലോകത്തിലെ ഏറ്റവും കുടില ബുദ്ധികളായ കച്ചവടക്കാരുടെ ഹൃദ്യമായ സന്ദേശങ്ങളോ ആശയങ്ങളോ തന്നെയായിരിക്കും.
ലോക സുന്ദരിപട്ടങ്ങള്‍ കംബോളം നമുക്കു മുന്നിലേക്ക് ഇട്ടുതരുന്ന ഒരു ഇരയാണ്. ആ ഇരയില്‍ നൊട്ടിനുണഞ്ഞ് ആഘോഷിക്കുംബോള്‍ നമുക്ക് നഷ്ടപ്പെടുന്നത് നമ്മുടെ മനസ്സിന്റെ താക്കോലും, ബോധത്തിന്റെ കടിഞ്ഞാണുമാണ്.
കബളിപ്പിക്കാന്‍ എളുപ്പമാണെന്നതിനാല്‍ ഇത്തരം ആഘോഷങ്ങള്‍ നമ്മുടെ സ്ത്രീ മനസ്സുകളെയാണ് ഉന്നംവക്കുന്നതും പിടിച്ചടക്കുന്നതും. വീട്ടിലെ സ്ത്രീയെ വരുതിയിലാക്കിക്കഴിഞ്ഞാല്‍ പുരുഷനെ കാവല്‍ പട്ടിയുടെ സ്ഥാനത്തേക്ക് മാറ്റിനിര്‍ത്താമെന്ന് ബിസിനസ്സ് വിദഗ്ദന്മാര്‍ക്കറിയാം. ഇതിനായി നമ്മുടെ പത്ര-ദൃശ്യമാധ്യമങ്ങളേയും,സ്ത്രീ പ്രസിദ്ധീകരണങ്ങളേയുമാണ് കംബോളം വാടകക്കെടുക്കുന്നത്.

സ്ത്രീയെ കച്ചവടക്കാരനു വിലയിടാവുന്ന ശരീരമായി,ഒരു പ്രദര്‍ശന വസ്തുവായി,സുഖഭോഗത്തിന്റെ ഒരിനമായി ചുരുക്കിയെടുക്കുക എന്നതാണ് ഒരു സമൂഹത്തെ മൊത്തമായി കൈക്കുള്ളിലാക്കാനുള്ള എളുപ്പവഴി. ഇങ്ങനെ ഇവരുടെ കൈക്കുള്ളിലാകുന്ന സ്ത്രീ ഒരു ചരക്കായി മാറുന്നു. കശുവണ്ടി തരം തിരിക്കുന്നതുപോലെ ശരീര ഭാഗങ്ങളുടെ വലിപ്പമനുസരിച്ചും,ആകൃതിയനുസരിച്ചും, നിറമനുസരിച്ചും, ഉപയോഗിക്കുംബോളുള്ള രുചിയനുസരിച്ചും സ്ഥാന നിര്‍ണ്ണയം ചെയ്യപ്പെടുന്ന(തരം തിരിക്കപ്പെടുന്ന) ഈ ചരക്കുകള്‍ക്ക് വന്‍ സമ്മാനങ്ങളും, ആഡംഭര ജീവിതവും നല്‍കി പൊലിപ്പിച്ചെടുക്കുക എന്നതാണ് ഇവരുടെ രീതി. ഒരു വര്‍ഷത്തേക്കെങ്കിലും ഈ ചരക്കുകളുടെ സര്‍വ്വ നിയന്ത്രണാവകാശവും ചരക്കു മത്സരം സംഘടിപ്പിക്കുന്ന സംഘാടകര്‍ക്കായിരിക്കും. ആ കാലയളവില്‍ ഉടുക്കുന്ന തുണിയും, ഉപയോഗിക്കുന്ന പേസ്റ്റും, പൌഡറും,ഷഢിയും,ഭക്ഷണവും, അഭിമുഖം ചെയ്യുന്ന ആളും, കിടക്കുന്ന മെത്തയും,സര്‍വ്വോപരി ഈ ചരക്കുകളുടെ ചിന്തയും... നിയന്ത്രിക്കാനും എല്ലാം നിശ്ചയിക്കാനുമുള്ള കുത്തകാവകാശം സംഘാടകര്‍ക്കായിരിക്കും.മാന്യത നല്‍കുന്ന ഘടകം ഇവര്‍ക്കു ലഭിക്കുന്ന പ്രതിഫലത്തിന്റെ വലിപ്പവും,വിലകൊടുത്തുവാങ്ങുന്ന പ്രശസ്തിയും മാത്രമാണ്. സ്ത്രീ ശരീരത്തിന്റെ വില ഇങ്ങനെ ലക്ഷങ്ങളും , കോടികളുമാണെന്നാകുംബോള്‍ സമൂഹം ആ സംസ്കാരത്തിലേക്ക് ഒന്നിച്ച് ആകര്‍ഷിക്കപ്പെടുകയായി. സത്യത്തില്‍ ഇത്രയൊക്കെ വിലയുണ്ടായിരുന്ന ചരുക്കുകളേയായിരുന്നു ഇത്രകാലം നയാപൈസ പ്രതിഫലം നല്‍കാതെ നമ്മുടെ നാടന്‍ ഭര്‍ത്താക്കന്മാര്‍ കഴുതകളെപ്പോലെ ചുമടെടുപ്പിക്കുകയും, സൌന്ദര്യത്തെക്കുറിച്ച് ഒരു ഭംഗിവാക്കുപോലും പറയാതെ,അംഗീകരിക്കാതെ പീഢിപ്പിക്കുകയും ചെയ്തിരുന്നത് എന്നോര്‍ക്കുംബോള്‍ ഏതു സ്ത്രീപക്ഷക്കാരിക്കു മാത്രമല്ല വര്‍ഗ്ഗീയ ശ്പര്‍ശമേല്‍ക്കാത്ത നന്മനിറഞ്ഞ കുടുംബസ്നേഹമുള്ള സ്ത്രീക്കുപോലും സ്വന്തം കുടുംബമെങ്കിലും കുളംകോരാനുള്ള പ്രചോദനം ലഭിക്കും. ഇങ്ങനെ തകര്‍ക്കപ്പെടുന്ന കുടുംബങ്ങളിലേക്ക് വിപണിക്ക് ഇരച്ചുകയറാനാകുന്നു എന്നതാണ് സൌന്ദര്യ ചരക്കുമത്സരത്തിന്റെ നേട്ടം.
(ഈ വിഷയത്തില്‍ അടുക്കും ചിട്ടയോടെ ഒരു പോസ്റ്റിടണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും, വ്യക്തിപരമായ തിരക്കുകള്‍ അനുവദിക്കാത്തതിനാല്‍ വ്യസനിക്കുന്നു. ഇതുതന്നെ ഒരു വെപ്രാളത്തില്‍ ചെയ്യാനായതില്‍ ആശ്വാസം !!!)

Friday, July 11, 2008

വെളിച്ചത്തിന്റെ സ്നേഹം

ദൈവം നാണം മറക്കാന്‍
ഒരു തുണിത്തുണ്ടിനായി
വെറുതെ യാചിക്കുന്നു.
വെളിച്ചം ചോദിച്ചു:
ഞാന്‍ കുറച്ച് ഇരുട്ട് തരട്ടേ ?
...നാണം മറക്കാന്‍ !
വെളിച്ചം ദൂരേക്കു നടന്നു.
ദൈവത്തെ സ്നേഹിക്കരുതായിരുന്നു.
സ്നേഹം ദുഖമാണല്ലോ !
(18-12-06 ന് ചിത്രകാരന്റെ ബ്ലോഗിലിട്ടത്.)

Thursday, June 26, 2008

എ.എസ്സ് എന്ന അസാമാന്യ ചിത്രകാരന്‍

എ.എസ്സ്. നായരായിരുന്നു ചിത്രകാരനെ സംബന്ധിച്ച് മാത്രുഭൂമി. വായനയേക്കാള്‍ കൂടുതല്‍ കാഴ്ച്ചയിലൂടെ ആസ്വാദനം നടത്തി ശീലിച്ച ചിത്രകാരന് മാത്രുഭൂമി വീക്കിലിയിലെ എ.എസ്സിന്റെ രേഖാചിത്രങ്ങള്‍ അത്രക്കു തലക്കുപിടിച്ചിരുന്നു. എ.എസ്സിന്റെ ഒരോ സ്റ്റ്രോക്കുകള്‍ക്കും കനത്ത ആഴവും, പിഴക്കാത്ത ,കര്‍ക്കശമായ ധര്‍മ്മവുമുണ്ടായിരുന്നു. പിക്കാസുകൊണ്ട് ഹാന്‍ഡ്‌മെയ്ഡ് പേപ്പറില്‍ കറുത്ത മഷിമുക്കി കൊത്തി വരയുന്നതുപോലെ ഒരു പ്രതിഷേധത്തിന്റെ യുദ്ധം തന്നെ എ.എസ്സിന്റെ ഇലസ്റ്റ്രേഷനുകളില്‍ ഉണ്ടായിരുന്നു. ഒരു കലാകാരന്‍ അത്രക്ക് ശക്തമായി ,കര്‍ക്കശമായി പേപ്പറിനോട് കലഹിക്കുന്ന ഭാവത്തോടെ രചന നടത്തണമെങ്കില്‍ ആ ക്രിയാത്മക മനസ്സിനകത്തെ അനുഭവങ്ങളുടെ മര്‍ദ്ദം എന്തായിരിക്കും !
അനുഭവങ്ങളുടെ ഒരു നിശബ്ദമായ കടലായിരുന്നു. എ.എസ്സ്.
ആ അനുഭവത്തിന്റെ കടലിനെ വളരെ ഹൃദയസ്പര്‍ശിയായി മാത്രുഭൂമി ചീഫ് ആര്‍ട്ടിസ്റ്റായിരുന്ന ജെ.ആര്‍.പ്രസാദ് എന്ന പ്രസാദേട്ടന്‍ ഈ ആഴ്ച്ചത്തെ വീക്കിലിയില്‍ ഓര്‍മ്മിക്കുന്നു. പ്രസാദേട്ടനു നന്ദി.
എ.എസ്സിന്റെ മരണശേഷം വന്ന വാര്‍ത്താ ചിത്രം നോക്കി ചിത്രകാരന്‍ വരച്ച ചാര്‍ക്കോള്‍ ഡ്രോയിങ്ങാണ് (1988) ഇതോടൊപ്പം നല്‍കിയിരിക്കുന്നത്.

Wednesday, June 18, 2008

കുഞ്ഞാടുകള്‍ക്കായി സഭയുടെ പ്രജനന പ്രവര്‍ത്തനം


നാട്ടിലെല്ലാം മര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റുകളും , നേഴ്സിങ്ങ് കോളേജുകളും സുലഭമായതിനെ തുടര്‍ന്ന് കന്യാസ്ത്രീകളാകാന്‍ പെണ്‍കുട്ടികളെ കിട്ടുന്നില്ലെന്ന് തോന്നുന്നു. മാത്രമല്ല, അഭയ കേസോടുകൂടി കന്യാസ്ത്രീ മഠങ്ങളിലെ യഥാര്‍ത്ഥ മുഖം ജനത്തിനു ബോധ്യമായതിനാല്‍ പെണ്മക്കളെ ഡല്‍ഹിക്കോ,കാനഡക്കോ കയറ്റിയയച്ചാലും വേണ്ടില്ല, കന്യാസ്ത്രീയാക്കി കൊലക്കു കൊടൂക്കേണ്ടെന്ന നിലപാടിലേക്ക് രക്ഷിതാക്കള്‍ മാറിയിരിക്കാനും ന്യായമുണ്ട്.

കാര്യം ഇങ്ങനെയൊക്കെയായതിനാല്‍ ഇടയന്മാര്‍ കഷ്ടത്തിലാണ്‍.സഭയുടെ പരിചാരക പ്രവര്‍ത്തനങ്ങള്‍ക്ക് കന്യാസ്ത്ര്രീകളുടെ ഉടുപ്പണിയാന്‍ തയ്യാറാകുന്ന പെണ്‍കുട്ടികളെ കിട്ടാനുള്ള പ്രയാസം മറികടക്കാനായിരിക്കാം കൂടുതല്‍ കുഞ്ഞാടുകളെ പ്രസവിപ്പിച്ച് കുറവു നികത്താന്‍ ശ്രമം നടത്തുന്നത്. കുഞ്ഞാടുകളുടെ പ്രജനന കാര്യങ്ങളുടെ ചുമതല ഇടയന്മാരുടെ കര്‍ത്തവ്യമാണെന്നതില്‍ തര്‍ക്കമില്ല. ദാരിദ്ര്യവും, വിവരമില്ലായ്ന്മയും മറ്റു മതങ്ങളുടെ അടിത്തറ ശക്തമാക്കുന്നത് തെല്ല് അസൂയയോടെയാണ്‍ ഇടയന്മാര്‍ നോക്കി കാണുന്നത്. ദാരിദ്ര്യത്തെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി നേതാവ് സഭാദ്ധ്യക്ഷന്മാരെ നികൃഷ്ട്ജീവി എന്നുപോലും വിളിക്കാന്‍ ദൈര്യപ്പെടുന്നത് തങ്ങളുടെ കുഞ്ഞാടുകളേക്കാള്‍ ദരിദ്രരും,വിദ്യാഭ്യാസമില്ലാത്തവരുമായ അണികള്‍ ഉള്ളതിന്റെ ബലത്തിലാണെന്ന് സഭക്ക് അറിയാം. അറിവ് കുറച്ചു വൈകിപ്പോയെന്നുമാത്രം.

കത്തോലിക്കര്‍ക്കിടയില്‍ വിവരമില്ലാത്ത ഏഴകളായ കുഞ്ഞാടുകളെ കണ്ടെത്തി, ദാരിദ്ര്യം വളര്‍ത്തിയെടുക്കുക മാത്രമേ രക്ഷയുള്ളു. നാലില്‍ കൂടുതല്‍ മക്കളെ ഉണ്ടാക്കാന്‍ ശക്തമായ ദാരിദ്യവും, ഭക്തിയും, ലൈഗീക പഠന ക്ലാസ്സുകളും സഭ ഇതിനായി ഏര്‍പ്പാടു ചെയ്യുന്നുണ്ടത്രേ ! കൂടാതെ വയാഗ്ര, മുസ്ലീ പവര്‍,നായക്കുര്‍ണ്ണ പരിപ്പ്, തുടങ്ങിയ ഉത്തേജക ഔഷധങ്ങളും, ബ്ലു ഫിലിം സിഡികളും,കാമശാസ്ത്രത്തിന്റെ കൃസ്ത്യന്‍ ഭാഷ്യവും പള്ളിയിലൂടെയോ ,കന്യാസ്ത്രീ മഠങ്ങളിലൂടെയോ വിതരണം ചെയ്യാനുള്ള ഏര്‍പ്പാടും ഒരുക്കപ്പെടുമെന്ന് പ്രതീക്ഷിക്കാം.

ജനത്തെ ഹിന്ദു മതത്തിലേക്ക് ആകര്‍ഷിക്കാന്‍ ലൈംഗീക വേഴ്ച്ചയുടെ വിവിധ രീതികള്‍ അംബലങ്ങളില്‍ കൊത്തി വപ്പിച്ച ബ്രാഹ്മണഹിന്ദുമത പ്രചാരകരെപ്പോലെ പള്ളിയുടെ ചുവരുകളിലും അതു പരീക്ഷിക്കാവുന്നതാണ്.

വിദ്യാഭ്യാസത്തിലൂടെ മനുഷ്യരായി മാറിയ കൃസ്ത്യന്‍ ജനതയെ ഇനി ഇടയന്മാരുടെ ആട്ടിന്‍‌കൂട്ടിലെ കുഞ്ഞാടാക്കി മാറ്റാന്‍ കുറച്ചു കഷ്ടപ്പെടേണ്ടി വരും. !!!

(മാതൃഭൂമി ഒന്നാം പേജില്‍ ഇന്നു(18-6-08) പ്രസിദ്ധീകരിച്ച വാര്‍ത്തയാണ് ഇതോടൊന്നിച്ച് സ്കാന്‍ ചെയ്തു ചേര്‍ത്തിരിക്കുന്നത്.)

Monday, June 16, 2008

ഉണക്കമാന്തള്‍

മിനിഞ്ഞാന്നുച്ചക്ക്
മുറ്റത്തെ വെയിലത്ത്
ഉണക്കാനിട്ട സ്വപ്നങ്ങള്‍
മീന്‍‌കാരിവന്ന്
തിരിച്ചെടുത്തോണ്ടുപോയി.

എന്റെടുത്തെവിടുന്നാ...കാശ്!!

ഇന്നലെ രാത്രിമുഴുവന്‍
ഉറക്കത്തിന്റെ കടവില്‍
കാവലിരിക്കുകയായിരുന്നു.,
ഒരു സ്വപ്നത്തെ
ചൂണ്ടയിട്ടുപിടിക്കാന്‍.
ഭാഗ്യക്കേടിന്
സ്വപ്നത്തിന്റെ നിഴലുകള്‍
മാത്രമേ ഇന്നലെ വന്നുള്ളു.

ഇനി ഈ കഞ്ഞിയെങ്ങിനെ
കുടിച്ചു തീര്‍ക്കും?! ... ദൈവേ...
കടിച്ചുകൂട്ടാന്‍ ഒരു
ഉണക്കമാന്തളോളം സ്വപ്നം പോലും
മനസ്സിന്റെ പത്തായത്തില്‍
ബാക്കിയില്ലാതായാല്‍!

3/1/2008

Sunday, June 15, 2008

കേരളത്തില്‍ വിപ്ലവം നടത്തിയ ഗള്‍ഫ് മലയാളി

കേരളത്തില്‍ സാമൂഹ്യവിപ്ലവം വരുത്താനായി ആത്മാര്‍ത്ഥതയും സത്യസന്ധതയുമുള്ള ധാരാളം മനുഷ്യര്‍ ആത്മത്യാഗം നടത്തിയിട്ടുണ്ട്. തങ്ങളുടെ വിപ്ലവപ്രസ്ഥാനങ്ങളെ സവര്‍ണ്ണനേതാക്കള്‍ ഹൈജാക്കു ചെയ്തതറിയാതെ കപടനേതൃത്വങ്ങളെ അനുസരിച്ച് ഇന്നും പലരും ആര്‍ക്കോ വേണ്ടി പരസ്പ്പരം വെട്ടി മരിക്കുന്നുമുണ്ട്. സത്യം ബോധ്യമായ ചിലര്‍ ജീവച്ഛവങ്ങളായി കുണ്ഠിതപ്പെട്ട് കാലം കഴിക്കുന്നതായും കേരളീയര്‍ക്ക് അറിവുള്ളതാണ്‍.

വിപ്ലവ പ്രസ്ഥനങ്ങളുടെ നേതൃത്വം കൈക്കലക്കിയ പ്രതിവിപ്ലവകാരികളും വര്‍ഗ്ഗ ശത്രുക്കളുമായ ബ്രാഹ്മണതാത്വികരുടെയും,ശൂദ്രനായന്മാരുടേയും ആജ്ഞാനുവര്‍ത്തികളായിമാറിയ ആ നല്ല മനുഷ്യര്‍ കുരുതികൊടുക്കപ്പെട്ടു എന്നതൊഴിച്ചാല്‍ വിപ്ലവപ്രസ്ഥാനങ്ങളുടെ സ്വാധീനം കേരളത്തിന്റെ സമ്പദ് വ്യവസ്ഥയിലും, ജീവിതരീതിയിലും , സംസ്ക്കാരത്തിലും വലിയൊരു പൂജ്യമാണ്‍. മാത്രമല്ല, ഇല്ലാത്ത സമൂഹ്യ വിപ്ലവം നാടകങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും, സിനിമയിലൂടെയും ഉണ്ടെന്ന് സ്ഥാപിച്ച്, അതിനെതിരെ ഗോപ്യമായരീതിയില്‍ മറുമരുന്നിടാനേ വിപ്ലവപ്രസ്ഥാങ്ങളുടെ പൊട്ടന്‍ കളി ഉപകരിച്ചുള്ളു.

കേരളത്തില്‍ ബ്രിട്ടീഷ് ഭരണം നല്‍കിയ സംസ്ക്കാരികവും സാമൂഹീകവുമായ ഉണര്‍വ്വില്‍ നിന്നും സുരക്ഷയില്‍ നിന്നും സംജാതമായ അവകാശബോധം അയ്യന്‍കാളി, ശ്രീനാരായണഗുരു , സഹോദരന്‍ അയ്യപ്പന്‍ തുടങ്ങിയ സാമൂഹിക വിപ്ലവകാരികള്‍ക്ക് ജന്മം നല്‍കിയപ്പോള്‍ ഉണ്ണീനമ്പൂതിരി പ്രസ്ഥാനവും നായര്‍ സര്‍വീസ് സംഘടനകളും യോഗക്ഷേമ ബ്രഹ്മണവൃന്ദവും അതിനെ നിര്‍വീര്യമാക്കാനായി നാടുവാഴികളിലൂടെയും, "ഠാ"വട്ടം രാജാക്കന്മാരിലൂടെയും, രാഷ്ട്രീയ കക്ഷികളിലൂടെയും, ഉദ്യോഗസ്ഥരിലൂടേയും തങ്ങളുടെ അദ്യശ്യമായ കൈകള്‍ പ്രവര്‍ത്തിപ്പിച്ചു. ഇങ്ങനെ അലസിപ്പോയ ശ്രീനാരായണ പ്രസ്ഥാനം കവലകളിലെ കണ്ണീടിക്കൂട്ടിലെ നോക്കുകുത്തിയായി ചുരുങ്ങി.

അവര്‍ണ്ണരെന്നു അക്ഷേപിക്കപ്പെട്ടിരുന്ന ഭൂരിപക്ഷ ജനത ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ സവര്‍ണ്ണവല്‍ക്കരണത്തിന്റേയും,ജീര്‍ണ്ണതയുടേയും ഫലമായി ഹിന്ദുക്ഷേത്രങ്ങളിലെക്കും,ആള്‍ ദൈവങ്ങളിലേക്കും തെളിക്കപ്പെട്ടു.
കേരളീയന്റെ രാഷ്ട്രീയ വിമോചന സമരചരിത്രം ഇത്രയേ ഉള്ളു. സവര്‍ണ്ണതയാല്‍ ഹൈജാക്ക് ചെയ്യപ്പെട്ട വഞ്ചനയുടെ ചരിത്രം. ചത്തുപോയ ആ നംബൂതിരിപ്പാടുതന്നെയാണ്‍ ആ വഞ്ചനയുടെ കാര്‍മ്മികനും,കുടിലബുദ്ധിയും,ശാന്തിയും,തന്ത്രിയുമായി പ്രവര്‍ത്തിച്ചത്. ഈ കൊഴിഞ്ഞ വിപ്ലവം കഴിഞ്ഞാല്‍ പിന്നെ ആരുണ്ട് കേരളത്തില്‍ വിപ്ലവം നടത്തിയവര്‍?

തീര്‍ച്ചയായും വിപ്ലവം നടത്തിയ ഒരു വലിയ വിഭാഗം കേരളത്തിലുണ്ട്. കേരളത്തില്‍ വിപ്ലവം നടത്തിയവര്‍ ഒരിക്കലും സഘടിതമായ വിപ്ലവകാരികളല്ലായിരുന്നു. ദിവസത്തില്‍ ഒരു നേരം പോലും വയറുനിറച്ച് ഉണ്ണാന്‍‌ വകയില്ലാതിരുന്ന കേരളീയന്റെ ജീവിതത്തിലേക്ക് മാവേലി രാജ്യത്തെ പുനസ്ഥാപിച്ച ഗള്‍ഫ് മലയാളി യഥാര്‍ത്ഥത്തില്‍ കേരളത്തിന്റെ അഭിമാനവും അന്ന ദാതാക്കളുമാണ്‍. കേരളിയരില്‍ ഒരു ആത്മാഭിമാനമുണ്ടെങ്കില്‍ അതുപോലൂം ഗള്‍ഫ് മലയാളിയുടെ വിയര്‍പ്പിന്റെ അന്തസ്സില്‍നിന്നും ജന്മം കൊണ്ടതാണ്‍. ഇന്ന് കേരളത്തില്‍ കൂലിപ്പണിക്കാരനുപോലും മനുഷ്യനണെന്ന് സ്വയം തോന്നന്‌ കാരണഭൂത്രരായ ഈ കഠിനാദ്ധ്വാനികള്‍ ആദ്യകാലങ്ങളില്‍ കേരളത്തിന്റെ ഹൃദയ ശൂന്യമായ സംസ്ക്കാരികമായ അപചയത്തിന്റെ ഫലമായി നാടുവിട്ടോടിയവരാണ്‍.
എന്നിട്ടും ഗള്‍ഫ് മലയാളി നമ്മെ പട്ടിണിയില്‍നിന്നും കരകയറ്റിയിരിക്കുന്നു. പക്ഷേ, നാം സാധാരണ കേരളീയന്‍ ഗള്‍ഫ് മലയാളിയെ വിഡ്ഡിയാ‍യ പണച്ചാക്കിന്റെ സ്ഥാനത്തേ ഇതു വരെ കണ്ടിട്ടുള്ളു. സാ‍ധാരണക്കാരന്‍ മാ‍ത്രമല്ല, ഗള്‍ഫ് മലയാളിയില്‍നിന്നും പണം പിടുങ്ങുന്നതും തട്ടിപ്പറിക്കുന്നതും നമ്മുടെ ഗവണ്മെന്റുപോലും തങ്ങളുടെ സാമര്‍ത്ഥ്യമായി കരുതുന്നു. നമ്മുടെ ജനങ്ങള്‍ക്ക് സംസ്ക്കാരമുണ്ടാകുന്നതുവരെ സര്‍ക്കാരിനും സംസ്ക്കാരമുണ്ടാകുമെന്ന് പ്രതീക്ഷിക്കണ്ട.! ഗള്‍ഫ് മലയാ‍ളിയുടെ പ്രധാന്യമറിയണമെങ്കില്‍ നാം ഒരു നല്‍പ്പതു വര്‍ഷമെങ്കിലും പിന്നോട്ടുനോക്കണം. പിന്നോട്ടു നോക്കാന്‍ പ്രയാസമുള്ളവര്‍ സമീപഭാവിയിലേക്കു നോക്കിയാലും വരണ്ടുണങ്ങാന്‍ തുടങ്ങുന്ന കേരളത്തിന്റെ ദുരിത മുഖം ദര്‍ശിക്കാനാവും. നമ്മുടെ നാട്ടിലെ ആശുപത്രികള്‍, കമ്പ്യൂട്ടര്‍ ട്രെയിനിംഗ് സെന്ററുകള്‍, നല്ല വിദ്യാലയങ്ങള്‍ ഗള്‍ഫുകരുടെ രക്തമൂറ്റിക്കുടിച്ച് കൊഴുക്കുന്ന ഡോക്ദ്ടര്‍ കുടുബങ്ങളും അവരുടെ ഭവനങ്ങള്‍, പുതിയ ബ്രാന്റ് കാറുകള്‍, നമ്മുടെ പട്ടണങ്ങളിലേയും ഗ്രാമങ്ങളിലേയും വന്‍ കെട്ടിടങ്ങള്‍, വീടുകള്‍ , മാറ്ബിള്‍ - പെയിന്റ് - ഇരുമ്പുകടകള്‍,കൊട്ടാര സദൃശമായ ജ്വല്ലറി ഷോപ്പുകള്‍,ഷോപ്പിങ്ങ് കോം‌പ്ലക്സുകള്‍, കൂലിപ്പണിക്കാരന്റെ വീടുകള്‍, കൈക്കുലി വാങ്ങുന്ന ഉദ്യോഗസ്ഥന്റെ മണിമന്ദിരം ഇവയെല്ലാം ഉയര്‍ന്നു വന്നിരിക്കുന്നത് ഗള്‍ഫ് മലയാളിയുടെ വിയര്‍പ്പിന്റെ വീതം പറ്റിക്കൊണ്ടാണ്‍. ആന നെറ്റിപ്പട്ടം കെട്ടിയതുപോലെ സ്വര്‍ണത്തില്‍ കുളിച്ചു നില്‍ക്കുന്ന മലയാളി സ്ത്രീകളുടെ കനക ഭ്രമം പോലും മരുഭൂമിയില്‍ അടിമകളായി ചോര നീരാക്കിയ ഗള്‍ഫു മലയാളിയുടെ ജീവിതം വാറ്റിയെടുത്തതിന്റെ സത്തുകൊണ്ടുണ്ടാക്കിയ സ‌മൃദ്ധിയായിരുന്നു. ഹോ ! , എന്തുമാത്രം ക്രൂരരും, നന്ദികെട്ടവരുമാണ് നമ്മള്‍ !!!

കേരളത്തിന്റെ മാത്രമല്ല ഇന്ത്യയുടെ തന്നെ സാമ്പത്തീകചക്രം തിരിക്കുന്ന ഈ ഗള്‍ഫുകാരന്‍ ഇതിനു ബദലായി ഒരു നന്ദിവക്കെങ്കിലും ലഭിക്കുന്നുണ്ടോ ? ഇല്ലെന്നു മാത്രമല്ല, പരമാവധി ഞെക്കിപ്പിഴിഞ് ഗള്‍ഫ് മലയാളിയുടെ രക്തം വരെ എങ്ങനെ ഊറ്റിക്കൂടിക്കാം എന്നാണ്‍ നമ്മുടെ ഗവണ്മെന്റുപോലും ചിന്തിക്കുന്നത്.
ഒന്നും വേണ്ട.... ഗള്‍ഫ് മലയാളി തന്റെ കുടുംബത്തിനയച്ചുകൊടുക്കുന്ന പണം കുടുംബജീവിതചിലവുകള്‍ക്കായി വിനിയോഗിക്കുമ്പോള്‍ പലതരം നികുതികളായി ഗവണ്മെന്റില്‍ എത്തിച്ചേരുന്നു എന്ന് സാമാന്യമായ അറിവെങ്കിലും ഉള്‍ക്കൊണ്ട് ഗള്‍ഫ് മലയാളിയോടും കുടുബത്തിനോടും മാന്യമായി പെരുമാറാനുള്ള സംസ്ക്കരമെങ്കിലും വളര്‍ത്തിയെടുക്കേണ്ടതല്ലെ. സംസ്ക്കരമുള്ളിടത്തെ അദ്ധ്വാനം വിലമതിക്കപ്പെടുന്നുള്ളു.
വാ‍മനന്‍ നമ്പൂതിരിപ്പട് നമ്മളില്‍ നിന്നും തട്ടിത്തെറിപ്പിച്ച് കൈമോശം വന്നുപോയ് സംസ്ക്കരം എന്നെങ്കിലും തിരിച്ചു ലഭിക്കുമെന്ന് ആശിച്ച് നമുക്ക് കാത്തിരിക്കാം. അതുവരെ നന്ദികെട്ട, മനുഷ്യത്വഹീനമായ, സവര്‍ണ്ണസംസ്ക്കാരത്തിന്റെ,പൊങ്ങച്ചത്തിന്റെ നാ‍ലുകെട്ടുകളില്‍ താംബൂലം ചവച്ചുകൊണ്ടിരുന്ന് വിപ്ലവപ്രസ്ഥാനങ്ങള്‍ക്കു നേത്രുത്വം നല്‍കാം. കഥകളിയും , മോഹിനിയാട്ടവും, അക്ഷരശ്ലോകവും ചവച്ചിറക്കി സംസ്ക്കാരത്തിന്റെ മൊത്തക്കച്ചവടക്കാരാണെന്നു മേനി നടിക്കാം. സവര്‍ണ്ണതയേയും,രാജഭരണത്തേയും മഹത്വവല്‍ക്കരിക്കുന്ന സിനിമകള്‍എടുത്തും,സീരിയലുകള്‍ പ്രക്ഷേപിച്ചും സവര്‍ണ്ണ ചെറ്റത്തരത്തിനും കൂട്ടിക്കൊടുപ്പിനും സാംസ്കാരികതയുടെ കിന്നരികള്‍ തുന്നിക്കൊടുക്കാം. നായര്‍ സാഹിത്യം കൊണ്ട് ജനത്തെ ലഹരിയിലാഴ്ത്തി വേശ്യവൃത്തിക്ക് മാന്യത നല്‍കാം.സംസ്ക്കാരത്തിന്റെയും, മനുഷ്യത്വത്തിന്റെയും പുതുനാമ്പുകളെ സംസ്ക്കരശൂന്യമെന്ന് വിശേഷിപ്പിച്ച് തള്ളിക്കളയാം.
......................................................................
ചിത്രകാരന്റെ അഞ്ചെട്ടു വര്‍ഷം പഴക്കമുള്ള ഈ കുറിപ്പ് ഒരു പഴയ പ്രിന്റ് ഔട്ട് ആയി പഴയ ഫയലില്‍ നിന്നും പൊങ്ങിവന്നപ്പോള്‍, യൂണീക്കോഡിലേക്ക് മാറ്റി ഒരു പോസ്റ്റാക്കി ഇടുന്നു.

ഈ വിഷയം ഭാഗികമായി ചില പോസ്റ്റുകളായോ,കമന്റായോ ബ്ലോഗില്‍ പലപ്രാവശ്യം ചിത്രകാരന്‍ പോസ്റ്റിയിരുന്നു.

Thursday, June 5, 2008

സ്ത്രീപക്ഷാഘാതം-ഒരു മനോരോഗം !!!

പെണ്ണെഴുത്ത് എന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന സ്ത്രീപക്ഷ ചിന്ത പുരുഷന്റെ സ്വാര്‍ത്ഥ ചിന്തയില്‍ നിന്നും രൂപം കൊണ്ട പിശാചു ബാധയായാണ്‍ കാണാനാകുന്നത്. അതായത് സ്ത്രീകളില്‍ പുരുഷ പിശാചിന്റെ ബാധ ! ഈ രോഗം സ്ത്രീകളേയും പുരുഷന്മാരേയും ഒരുപോലെ ബാധിക്കുന്ന ഒരു മനോരോഗമാണെങ്കിലും സ്ത്രീകളിലാണ്‍ പ്രകടമായ ലക്ഷണങ്ങളോടെ തിമര്‍ത്താടുക. സ്ത്രീകളില്‍ സ്ത്രൈണതക്ക് പ്രാമുഖ്യം നഷ്ടപ്പെടുത്തുന്ന ... മനസ്സിന്റെ പക്ഷാഘാതമാണിത്.

പുരുഷന്മാരില്‍ ഈ മനോരോഗം മിക്കവാറും ഭാര്യയിലൂടെയാണ്‍ പകരുന്നത്. സ്ത്രീകളില്‍ പ്രകടമാക്കുന്ന ലക്ഷണങ്ങള്‍ക്കു നേര്‍ വിപരീതമായ ലക്ഷണമാണ്‍ പുരുഷനില്‍ സ്ത്രീപക്ഷാഘാതം എന്ന മനോരോഗം വരുത്തിവക്കുന്നത്. മനസ്സും ശരീരവും വന്ധ്യമാകുക (ഷണ്ഡത്വം),ശബ്ദം കിരികിരി...പ്പോടുകൂടി സ്ത്രീശബ്ദത്തോട് സദൃശമാകുക,വീടിനു പുറത്തിറങ്ങാന്‍ ഭയം തോന്നുക, സ്വയം തീരുമാനങ്ങളെടുക്കാന്‍ കഴിയാതെ വരിക,എന്തുകാര്യത്തിനും ഭാര്യയോടു ചോദിക്കട്ടെ എന്ന് അന്യരോടു പറയേണ്ടിവരിക, അഥവ വാക്കു പറഞ്ഞാല്‍തന്നെ എത്രപ്രാവശ്യം മാറ്റിപ്പറയാനും സങ്കോചമില്ലാതിരിക്കുക(ഉളിപ്പില്ലായ്മ),പരാശ്രയമില്ലാതെ ജീവിക്കാനാകില്ല എന്ന ദൈന്യത അനുഭവപ്പെടുക,....തുടങ്ങിയവ സ്ത്രീപക്ഷാഘാതം പുരുഷനില്‍ വരുത്തുന്ന മാറ്റങ്ങളില്‍ ചിലതു മാത്രമാണ്.

ഫലത്തില്‍ ആണായി അഹങ്കരിച്ചു നടന്നിരുന്ന പുരുഷ പ്രജ ഒരു വളര്‍ത്തുപട്ടിപോലെ വീട്ടില്‍ പെരുമാറും. കുടുംബകാര്യങ്ങള്‍ക്ക് പുറത്തിറങ്ങേണ്ടി വരുംബോള്‍ മാത്രം പൌഡറിടുന്നതുപ്പോലെ, ഇല്ലാത്ത പൌരുഷത്തിന്റെ മുഖം മൂടി അണിയുകയും,വീട്ടില്‍ തിരിച്ചെത്തിയാലുടന്‍ ഭാര്യയുടെ വിനീത ദാസനായി സ്ഥാനമേല്‍ക്കുകയും ചെയ്യും.
ചുരുക്കത്തില്‍ സ്ത്രീപക്ഷ മനോരോഗം സ്ത്രീകളേക്കാള്‍ പുരുഷന്മാരെയാണ്‍ കാര്‍ന്നു തിന്നുന്നത്. പൊതുവെ, സ്ത്രീധന സംബ്രദായവും,സ്ത്രീ ഉദ്ധ്യോഗസ്തകളുടെ ആധിക്യവുമുള്ള കേരളത്തിലെ തെക്കന്‍ ജില്ലകളിലെ പുരുഷന്മാരില്‍ കോളറ പടര്‍ന്നു പിടിക്കുന്ന വേഗത്തില്‍ ഈ രോഗം പടര്‍ന്നു പിടിച്ചതായി കാണാം. ഇതിനൊരു കാരണം , ഈ രോഗം വിശാലമനസ്ക്കരുടേയും,സ്ത്രീപുരുഷ സമത്വത്തിനു വേണ്ടി വാദിക്കുന്നവരുടേയും മഹത്വവല്‍ക്കരിക്കപ്പെട്ട ആദര്‍ശ രോഗമായി പത്രമാധ്യമങ്ങളിലും,പൊതു വേദികളിലും ചര്‍ച്ച ചെയ്യപ്പെടുന്നതുകൊണ്ട് ഈ രോഗത്തിനു ലഭിക്കുന്ന ആഢ്യത്വമാണ്. ഈ രോഗത്തിനെതിരെ സംസാരിക്കുന്നവരെല്ലാം മഹത്തായ സ്ത്രീ ശാക്തീകരണത്തിനെതിരെയുള്ള മൂരാച്ചികളുടെ അപരിഷ്കൃത ശബ്ദങ്ങളായിരിക്കുമെന്ന് സമൂഹം മുന്‍‌വിധി പുലര്‍ത്തുന്നത് കാണാം.
പുരുഷനില്‍ സ്ത്രീപക്ഷ മനോരോഗം പൌരുഷത്തെ ഇല്ലാതാക്കുന്ന ഫലമുണ്ടാക്കുംബോള്‍, ,സ്ത്രീകളീല്‍ ഈ മനോരോഗം അവരില്‍ ഉറങ്ങിക്കിടക്കുന്ന പൌരുഷത്തെ ഉണര്‍ത്തിയെടുക്കുകയും, സ്ത്രൈണതയെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നു. ഈ രോഗത്തിന്റെ കാഠിന്യത്തിനനുസരിച്ച് സ്ത്രീകളില്‍ രൂപപരമായും,ഭാവപരമായും പ്രകടമായ മാറ്റങ്ങള്‍ കാണാനാകും. സ്ത്രീകള്‍ക്കിടയിലെ വ്യത്യസ്ത പ്രായോഗിക ബുദ്ധിക്കും,ലോക വീക്ഷണത്തിനും അനുസരിച്ച് ഈ മനോരോഗത്തെ പലരും നിയന്ത്രിച്ച് നിര്‍ത്താറുണ്ട്. ഈ രോഗത്തിന്റെ കാഠിന്യം കൂടുംബോള്‍് ചില സ്ത്രീകള്‍ പുരുഷ രൂപങ്ങളിലേക്ക് രൂപാന്തരം പ്രാപിക്കാനും,സ്വയം പരുക്കനാകാനും ശ്രമിക്കും.

കുടുംബാഗങ്ങളോ ഭര്‍ത്താവോ ഈ രോഗത്തെ അഥവ പുരുഷ പ്രേതബാധയെ മഹത്വവല്‍ക്കരിക്കാന്‍ കൂട്ടു നിന്നില്ലെങ്കില്‍ പലരും യുദ്ധ സജ്ജരാകുകയും, പത്ര-മാധ്യമങ്ങളിലെ സ്ത്രീപീഡന വാര്‍ത്തകള്‍ക്കുവേണ്ടി കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുകയും ചെയ്യും. ഈ സമയത്ത് ഈ രോഗ ബാധിതരായ ചില സ്ത്രീകള്‍ക്ക് ചുണ്ടുകളുടെ അരുണിമയും ആകര്‍ഷകത്വവും നഷ്ടപ്പെടുകയും,സര്‍പ്പത്തിന്റെ ചുണ്ടുകള്‍പോലെ വയലറ്റ് നിറം പ്രാപിക്കയും,ഉണങ്ങി ശല്‍ക്കങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തേക്കാം. ഇവരുടെ ബുദ്ധിയുടെ നിയന്ത്രണം തലച്ചോറില്‍ നിന്നും ആഡ്രിനാലിന്‍ ഗ്രന്ഥി ഏറ്റെടുക്കുന്നു എന്ന് ആലങ്കാരികമായി പറയാം.

കുടുംബത്തില്‍ വന്ധ്യം‌ങ്കരിക്കപ്പെടാത്ത ആണുങ്ങളുണ്ടെങ്കില്‍ മാത്രമേ ഇവരെ ഈ രോഗത്തില്‍ നിന്നും ചികിത്സിച്ച് ഭേദമാക്കാനാകു. കാരണം , സ്വബോധം നഷ്ടപ്പെടുത്താതെ സാമൂഹ്യ ആചാരങ്ങളിലെല്ലാം പൊയ്മുഖമണിഞ്ഞ് പങ്കെടുക്കാന്‍ ഇവരില്‍ ആവേശിച്ചിരിക്കുന്ന പുരുഷപ്രേതബാധ ഇവരെ സഹായിച്ചുകൊണ്ടിരിക്കുമെന്നതിനാല്‍ അടുത്തിടപെടുന്നവര്‍ക്കുപോലും ഇവരുടെ രോഗം പിടികിട്ടില്ല.മാത്രമല്ല , ഫെമിനിസം എന്ന തുല്യതാവാദത്തിന്റെ മഹത്വപൂര്‍ണ്ണമായ ആനുകൂല്യത്താല്‍ ഒരു പരിഷ്കൃത എന്ന ബഹുമതി നേടാനും ഈ രോഗം ഇവര്‍ക്ക് അവസരം നല്‍കുന്നു.

ആകെ മൊത്തം ടൊട്ടലായി സ്ത്രീവര്‍ഗ്ഗമായി തരം തിരിയുബോള്‍ ഈ രോഗം ഗുണകരമാണ്.ഈ നേട്ടം വന്ധ്യംങ്കരിക്കപ്പെട്ട സ്വന്തം പുരുഷ പങ്കാളിയുടെ കോട്ടത്തില്‍ നിന്നുള്ളതാണ്‍ എന്നു മാത്രം. ഒരു സമൂഹത്തിന്റെ മൊത്തം ക്രിയാത്മകതയെ വന്ധ്യംങ്കരിക്കുന്ന സ്ത്രീപക്ഷാഘാതം എന്ന പുരുഷ പ്രേത ബാധ സമൂഹത്തില്‍ ആണുങ്ങളില്ലാത്ത സ്ഥിതിവിശേഷം സംജാതമാക്കുന്നുണ്ട്. കേരളത്തിന്റെ നൂറ്റാണ്ടുകളോളമുള്ള നായര് ദാസ്യബോധത്തിന്റെ തുടര്‍ച്ചയായാണ്‍ ഇപ്പോള്‍ പെണ്‍പക്ഷാഘാതമായി അവതരിച്ചിരിക്കുന്ന ഈ ചിന്ത ധാര സ്ത്രീകളേയും,പുരുഷന്മാരേയും വര്‍ഗ്ഗ സമരത്തിന്റെ ശീതയുദ്ധത്തിലേക്കു കൂട്ടിക്കൊണ്ടു നടക്കുന്നത്.

ഈ യുദ്ധത്തില്‍ സ്ത്രീകളേക്കാള്‍ ഷണ്ഡന്മാരാക്കപ്പെട്ട പുരുഷന്മാരാണ്‍ സ്ത്രീപക്ഷത്തിന്റെ അണികളായി പങ്കെടുക്കുന്നതെന്നതും രസാവഹമാണ്. സ്വാര്‍ത്ഥതയുടെ പ്രതിരൂപമായ പുരുഷ പ്രേതത്തിന്റെ അത്ഭുത കളികള്‍ ... അല്ലാതെന്തു പറയാന്‍..ഈ പ്രശ്നത്തിന്റെ ആത്മാവിലേക്കിറങ്ങാനും,പരിഹാരം തേടാനും ഈ മനോരോഗത്തിന്റെ വൈറാസ്സയിരിക്കുന്ന പുരുഷപ്രേതത്തെ അഥവ പുരുഷ സ്വാര്‍ത്ഥതയെത്തന്നെ കീറിമുറിച്ച് പഠിക്കേണ്ടിയിരിക്കുന്നു.

പൊതുവില്‍ പുരുഷന്‍ എന്നത് മനുഷ്യ സ്വാര്‍ത്ഥതയുടെ മൂര്‍ത്തീകരണമാണ്‍. അതായത് തിന്മയെ പുരുഷനായിത്തന്നെ മനസ്സിലാക്കണം. സ്ത്രീയേ നന്മയായും. മനുഷ്യന്‍ സ്ത്രീയായാലും,പുരുഷനായാലും പൂര്‍ണ്ണമായി സ്ത്രൈണതയോ,പൌരുഷമോ മാത്രം ഉള്ളവരല്ല. ഓരോ മനുഷ്യനും സ്ത്രൈണത്യുടേയും,പൌരുഷത്തിന്റേറ്യും യാദൃശ്ചികമായ കൂട്ടാണ്‍ അഥവ മിക്സാണ്‍. ഈ മിക്സില് ശാരീരിക ധര്‍മ്മത്തില്‍ പകുക്കപ്പെടുന്ന മനുഷ്യന്‍ പരസ്പ്പരം ആകര്‍ഷിക്കപ്പെടാനുള്ള ഘടനാ വിശേഷത്തോടെ പിരിഞ്ഞിരിക്കുന്നു. അതില്‍ ഒരിനം നല്ലതാണെന്നും മറ്റേ ഇനം മോശമാണെന്നും പ്രകൃതി പറഞ്ഞിട്ടില്ല.
പക്ഷേ സ്വത്തു സംബാദിക്കുന്ന ,അധികാരം സ്ഥാപിക്കുന്ന സ്വാര്‍ത്ഥത അഥവ തിന്മ തങ്ങളുടെ സ്വത്തും, സ്ഥാപിത താല്‍പ്പര്യങ്ങളും സംരക്ഷിക്കാനായി ... മിക്കവാറും ഇത് തിന്മയുടെ അതിപ്രസരമുള്ള പുരുഷന്റെ കളിയാണ്‍. തന്റെ ഭാര്യയിലൂടേയും, പെണ്‍ മക്കളിലൂടേയും തന്റെ പുരുഷ താല്‍പ്പര്യങ്ങളുടെ ഇച്ഛാശക്തി സന്നിവേശിപ്പിക്കുന്നു.

പൊതുവെ , സ്വന്തം അജണ്ഡകളില്ലാതെ നന്മയുടെ പ്രതിരൂപങ്ങളായ സ്ത്രീ തന്റെ പുറം ചട്ടയായിത്തീരുന്ന പുരുഷന്റെ താല്‍പ്പര്യങ്ങളുടെ വക്താവാകുക വെറും സ്വാഭാവികത മാത്രം.സ്ത്രീയായിട്ടും,അമ്മായി അമ്മമാര്‍ നവ വധുക്കളുടെ പേടിസ്വപ്നമായിരുന്നത് സ്ത്രീ എപ്പോഴും പുരുഷന്റെ താല്‍പ്പര്യത്തിനാണ്‍ മുന്‍‌ഗണന നല്‍കുക എന്ന പൊതുസ്വഭാവം കാരണം തന്നെ.
അമ്മായി അമ്മയും,മരുമകളും തമ്മിലുള്ള പോരുപോലും സത്യത്തില്‍ രണ്ടു പുരുഷ താല്‍പ്പര്യങ്ങളുടെ വിവരക്കേടു നിറഞ്ഞ യുദ്ധമാണ്.അമ്മായി അമ്മ തന്റെ ഭര്‍ത്താവിന്റേയും,മകന്റേയും താല്‍പ്പര്യ സംരക്ഷണത്തിനായി ജാഗരൂകയാകുംബോള് ,മരുമകള്‍ തന്റെ അച്ഛന്റെയോ, അമ്മയുടെ അച്ഛന്റേയോ പാരംബര്യത്തിന്റേയും,സ്വത്തിന്റേയും,സ്വാര്‍ത്ഥതയുടേയും വാഹകയാണ്.അടുക്കള യുദ്ധം പോലും പാരംബര്യത്തിലൂടെ പ്രേതബാധപോലെ പിന്തുടരുന്ന പുരുഷ സ്വാര്‍ത്ഥതയുടെ ഏറ്റുമുട്ടലാണ് എന്നു ചുരുക്കം.

ന്യൂക്ലിയര്‍ ഫാമിലി സംസ്ക്കാരം വന്നതോടുകൂടി അമ്മായി അമ്മ-മരുമകള്‍ യുദ്ധങ്ങള്‍ നാമമാത്രമായി ചുരുങ്ങിയതാണ്‍ പുതിയ പെണ്‍പക്ഷാഘാത മനോരോഗത്തിന്റെ ഉറവക്കു പിന്നിലെ പ്രധാന കാരണം. അമ്മായി അമ്മ -മരുമോള്‍ സംഘര്‍ഷത്തിലെ പെണ്ണും പെണ്ണുമുള്ള സംഘര്‍ഷം പുരുഷനെ ശത്രുവാക്കിയിരുന്നില്ല. മറിച്ച്, പുരുഷന്റെ ഭ്രമണ പഥത്തിലെ തന്റെ സ്ഥാനം ഉറപ്പിക്കാനുള്ളതായിരുന്നു.അതുകൊണ്ടുതന്നെ കിടപ്പറയില്‍ വര്‍ഗ്ഗശത്രുത ഉണ്ടായിരുന്നില്ല. എന്നാല്‍, ഇന്ന് കിടപ്പറയിലാണ്‍ ശത്രു.വനിതാ കോളേജിലേയും,ഹോസ്റ്റലിലേയും,തൊഴില്‍ ശാലയിലേയും അയല്‍പ്പക്കത്തേയും സ്ത്രീകള്‍ മാത്രമാണ്‍ മിത്രങ്ങള്‍.

തിരക്കുള്ള ബസ്സില്‍ മദ്യപനായ സഹയാത്രികന്‍ സ്രവിപ്പിക്കുന്ന ശാരീരിക ശ്രവങ്ങളെ ചൂരിദാറിന്റെ ഷാളില്‍ ഏറ്റുവാങ്ങി പോലീസ് സ്റ്റേഷനും,പത്രമോഫീസും കയറിയിറങ്ങി പുരുഷന്മാര്‍ക്കെതിരെ ഘോരയുദ്ധം നടത്തി പ്രസിദ്ധയാകുന്ന ഉണ്ണിയാര്‍ച്ചമാരാണ്‍ ഇവരുടെ റോള്‍ മോഡലുകള്‍ !സത്യത്തില്‍ സ്ത്രീപക്ഷാഘാതം എന്ന ഈ മനോരോഗം പണത്തിന്റേയും പുരുഷ ഈഗോയുടേയും സ്ത്രീകളിലൂടെയുള്ള പ്രവര്‍ത്തനമാണെന്ന് ചിന്താശേഷിയുള്ള മനുഷ്യരെങ്കിലും മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ഇന്നത്തെ കംബോള വല്‍ക്കരണ സാഹചര്യത്തില്‍ സ്ത്രീകളെ ഒരു ചരക്കായും,ഉന്നത കുലജാതയായ വേശ്യയായും വികസിപ്പിക്കാന്‍ സ്ത്രീ സ്വാതന്ത്ര്യവാദത്തിന്റെ സ്ത്രീപക്ഷാഘാത വൈറസ്സുകളെത്തന്നെയാണ്‍ മാനേജുമെന്റ് വിദഗ്ദര്‍ ആസൂത്രിതമായി ഉപയോഗപ്പെടുത്തുന്നത്. തെരുവിലൂടെ മൊബൈല്‍ ഫോണില്‍ ഇടമുറിയാത്ത സംസാരവുമായി നടന്നു നീങ്ങുന്ന യുവതികളെ വേദനയോടെ നോക്കിനില്‍ക്കാനെ കഴിയു.ഫോണിന്റെ മറുതലക്കല്‍ നൂറോ, ആയിരമോ, ലക്ഷമോ സ്ത്രീകളെ ഇക്കിളിപ്പെടുത്തിക്കൊണ്ട് തന്നിലേക്ക് വലിച്ചടുപ്പിക്കാന്‍ കംബോളവല്‍ക്കരണത്തിന്റെ സന്തോഷ് മാധവന്മാര്‍ എറിയുന്ന ചൂണ്ടകളില്‍ കൊത്തി രസിച്ചുകൊണ്ട് നടന്നു നീങ്ങുന്ന സ്ത്രീകള്‍ വീട്ടില്‍ കൈക്കരുത്തുള്ള ആണുങ്ങളില്ലാത്തതിന്റെ നഷ്ടം അനുഭവിക്കുന്ന ഹതഭാഗ്യരാണ്‍.

ഇനിയൊന്നു കൂടി പറഞ്ഞ് അവസാനിപ്പിക്കാം. സ്ത്രീയെ സ്വതന്ത്രയാക്കുക എന്നത് മനോഹരമായ ഒരു മുദ്രാവാക്യമാണ്‍. എന്നാല്‍ എവിടെ നിന്നാണ്‍ സ്വതന്ത്രമാക്കേണ്ടത് എന്നത് തിരിച്ചു ചോദിക്കാനുള്ള വെളിവ് സ്ത്രീ സ്വാതന്ത്ര്യത്തിനുവേണ്ടി ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയും, പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ പോലും പ്രകടിപ്പിക്കുന്നില്ല.

സ്ത്രീസ്വാതന്ത്ര്യത്തിനുവേണ്ടി മുറവിളി കൂട്ടുന്നവര്‍ അധികവും സ്ത്രീകളുടെ മാസികകളും മീഡിയയുമാകും. എന്തിനാണ്‍ അവര്‍ മുറവിളി കൂട്ടുന്നത്. ഉപഭോഗത്തിന്റെ ,ധാരാളിത്വത്തിന്റെ സംസ്കാരം സ്ത്രീകളിലൂടെയാണ്‍ വനിതാ പ്രസിദ്ധീകരണങ്ങള്‍ മുഖേന കംബോളം നമ്മുടെ സമൂഹത്തില്‍ പ്രചരിപ്പിക്കുന്നത്.

ഏത് സ്ത്രീ സ്വാതന്ത്ര്യ ആഹ്വാനങ്ങാളും സ്വന്തം വീട്ടിലെ പുരുഷന്റെ സംരക്ഷണയില്‍ സുരക്ഷിതരായിരിക്കുന്ന സ്ത്രീകളെ മറ്റൊരു ശക്തനായ പുരുഷന്‍ തന്റെ വര്‍ണ്ണശബളമായ സ്വാര്‍ത്ഥലോകത്തിലെ ചരക്കായി മാറാന്‍ ക്ഷണിക്കുന്ന ആഹ്വാനങ്ങളായാണ്‍ തിരിച്ചറിയേണ്ടത്. തിരിച്ചറിയാത്തവരെ പത്രമാധ്യമങ്ങളിലെ ദുരന്തവാര്‍ത്തകളില്‍ നമുക്ക് നേരില്‍ കാണാം. അല്ലാതെ പുരുഷന്റെ വിഷപ്പല്ല് അടിച്ചുകൊഴിക്കാനൊന്നും സ്ത്രീ വളരില്ല. അവള്‍ സ്ത്രീയുമാകില്ല. പുരുഷന്റെ പ്രേതം മാത്രം.പുരുഷനിലെ തിന്മയും,പാരുഷ്യവും നഷ്ടപ്പെട്ടാല്‍ പട്ടി ജന്മം തന്നെയാണു ഫലം. സ്വന്തം വീട്ടിലെ പാവം പുരുഷനെയാണ്‍ ഇവര്‍ പട്ടിയാക്കുന്നത്.സന്തോഷ് മാധവന്മാര്‍ ഇതുമൂലം പെരുകുകയും ചെയ്യുന്നു!

ബൂലോകത്തെ സ്ത്രീപക്ഷ ബഹളങ്ങളെക്കുറിച്ച് ഒരു ചിന്ത അത്രേ ഉദ്ദേശിച്ചുള്ളു.

ഇന്നത്തെ ഹര്‍ത്താല്‍ പ്രമാണിച്ചുള്ള പോസ്റ്റാണ്‍. ഹര്‍ത്താല്‍ നഷ്ടായില്ല എന്നുകരുതട്ടെ!